കീവിലെ റഷ്യൻ ആക്രമണത്തിൽ പാർപ്പിട സമുച്ചയത്തിനു തീപിടിച്ചപ്പോൾ.
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്ത്യൻ പൗരനടക്കം 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് സെലൻസ്കി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പാർപ്പിട മേഖലകളും പശ്ചാത്തല സൗകര്യങ്ങളും നശിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കീവിലും ഇതിനോടു ചേർന്ന ബോറിസ്പിൽ നഗരത്തിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കീവിലാണ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതെന്നു സൂചനയുണ്ട്. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, ഗ്ലൈഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. തുറമുഖ നഗരമായ ഒഡേസ, ഖേർസൺ, സാപ്പോറിഷ്യ, ഖാർകീവ്, ചെർണിഹീവ്, സുമി, നിപ്രോ പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി.
ജെറ്റ് എൻജിനുകൾ ഘടിപ്പിച്ച പുതിയതരം ഡ്രോണുകളും റഷ്യ ഉപയോഗിച്ചതായി സെലൻസ്കി അറിയിച്ചു. വേഗത കൂടിയ ഇത്തരം ഡ്രോണുകൾ വെടിവച്ചിടുക ദുഷ്കരമാണ്.
യുക്രെയ്ന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ദുർബലമായ പശ്ചാത്തലത്തിൽ റഷ്യൻ ആക്രമണങ്ങളിൽ പതിവിലും കൂടുതൽ പേർ കൊല്ലപ്പെടുന്നുണ്ട്. മിത്ര രാജ്യങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്കണമെന്ന് യുക്രെയ്ൻ നേതൃത്വം അഭ്യർഥിച്ചു.
Tags : Ukraine War Ukraine Indian Russia