കൊച്ചി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പറവൂർ ചേന്ദമംഗലം ഗോതുരുത്ത് ചേരമാൻതുരുത്തി വീട്ടിൽ ബെൻറ്റോയെ (26) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ഏപ്രിൽ 15ന് വടക്കേക്കര ചിറ്റാറ്റുകരയിൽവച്ച് ഇയാളും, സംഘവും ചേർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിന്, വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
വടക്കേക്കര പോലീസ് ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.എം. നെർഷോൺ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.പി. പ്രവീൺ, സി.എ. അനിൽ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.