കൊച്ചി: റമ്പൂട്ടാന്‍ വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. ഇക്കുറി വിപണിയില്‍ റമ്പൂട്ടാന്‍ കച്ചവടക്കാര്‍ കുറഞ്ഞതും കാലാവസ്ഥ പ്രശ്നവുമാണ് വിലയിടിവിന് കാരണമായത്.
റബറിന് ഉണ്ടായ വിലയിടിവും ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തെയും തുടര്‍ന്ന് കര്‍ഷകര്‍ വ്യാപകമായി റബര്‍ വെട്ടിമാറ്റി റമ്പൂട്ടാന്‍ കൃഷി ചെയ്യുകയായിരുന്നു. സ്ഥല പരിമിതിയുള്ളവരും വീട്ടുമുറ്റത്ത് ഒന്നും രണ്ടും റമ്പൂട്ടാന്‍ കൃഷി ചെയ്തു. ഇതോടെ ആഭ്യന്തര വിപണിയില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ ആവശ്യക്കാര്‍ തന്നെ കുറയുകയും മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാത്തതും ഡിമാൻഡ് കുറയാനിടയാക്കി.
പഴങ്ങള്‍ പറിച്ച് കഴിഞ്ഞ് കൂടുതല്‍ ദിവസം കളര്‍ മാറാതെയും കേടുകൂടാതെയും സൂക്ഷിക്കുവാനുള്ള സൗകര്യക്കുറവും പ്രതിസന്ധിക്ക് ആക്കം കൂട്ടി. മുന്‍കാലങ്ങളില്‍ റമ്പൂട്ടാന്‍ കായ്ച്ച് തുടങ്ങി സീസണ്‍ ആരംഭിക്കുമ്പോള്‍ തന്നെ കച്ചവടക്കാര്‍ എത്തി വിലയുറപ്പിച്ച് അഡ്വാന്‍സ് നല്‍കി, ചെടികളില്‍ വലയിട്ട് സംരക്ഷിച്ച് യഥാസമയം പഴങ്ങള്‍ പറിച്ച് പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇക്കുറി അത്തരം കച്ചവടക്കാര്‍ കുറവാണ്.
സാഹചര്യം കണക്കിലെടുത്ത് കര്‍ഷകരെ സഹായിക്കാന്‍ ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റമ്പൂട്ടാന്‍ സംഭരിക്കാന്‍ തയാറായാലേ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളു എന്നാണ് കര്‍ഷകരുടെ ആവശ്യം. നിലവില്‍ വിപണിയില്‍ കിലോയ്ക്ക് ഏകദേശം 180 മുതല്‍ 350 രൂപ വരെയാണ് ചില്ലറ വില്‍പ്പന. എന്നാല്‍ കൃഷിക്കാര്‍ക്ക് 80-100 രൂപ മാത്രമെ കിട്ടുന്നുള്ളു.
സര്‍ക്കാര്‍ തലത്തില്‍ റംമ്പൂട്ടാന്‍ സംഭരണം നടത്തിയാല്‍ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും. വിളവെടുപ്പ് സീസണ്‍ ആരംഭിച്ചിട്ടും വ്യാപാരികള്‍ എത്താത്തതും മറ്റു സംസ്ഥാനങ്ങളിലെ വിപണി തകര്‍ച്ചയും മഴയും കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താല്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കൃഷിക്കാര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ആവശ്യമായ പരിശീലനവും നല്‍കണം. പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നതും കര്‍ഷകര്‍ക്ക് സഹായകമാകും.
Tags : Rambutan prices farmers crisis