ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യകാർ. റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 66 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം.
അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി വ്യക്തമാക്കി.