ജനീവ: ഇറാനുമായുള്ള ആദ്യഘട്ട ചർച്ചകളിൽ ആശാവഹമായ പുരോഗതിയുണ്ടായതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഇറാനുമായി വിജയകരമായ അന്തിമ കരാറിലെത്തുന്നതിന് വളരെ മികച്ച അടിത്തറ പാകാൻ ആദ്യഘട്ട ചർച്ചകളിലൂടെ കഴിഞ്ഞിട്ടുണ്ട്.
പ്രാഥമിക കരാർ ഇറാൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഐക്യരാഷ്ട്രസഭയുടെ ആണവ പരിശോധകർ മടങ്ങിയെത്തുമെന്നും വാൻസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലവിലുള്ള നടപടിക്രമങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു.
18 മണിക്കൂർ നീണ്ട ചർച്ചകൾക്കുശേഷം ഇറാന്റെ പ്രതിനിധികൾ സ്വിറ്റ്സർലൻഡിൽനിന്ന് ടെഹ്റാനിലേക്കു മടങ്ങി. സമാധാനക്കരാറിന്റെ ധാരണാപത്രത്തെക്കുറിച്ചുള്ള സാങ്കേതിക ചർച്ചകൾ തുടരുന്നതിനായി ഒരു സംഘം അവിടെത്തന്നെ തുടരുന്നുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള ഭാവി ചർച്ചകൾക്ക് അടിത്തറയിടുന്നതിൽ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകൾ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു.
നയതന്ത്രനീക്കങ്ങളുടെ ഭാഗമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് ഗൾഫിലെത്തുന്നുണ്ട്. ബഹറിനിൽ നടക്കുന്ന ജിസിസി യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഇറാനുമായുള്ള ധാരണാപത്രത്തെക്കുറിച്ചും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച വിഷയവും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നാളെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുമെന്നും സൂചനയുണ്ട്.
അതേസമയം, ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിനും വിതരണത്തിനും വില്പനയ്ക്കും ഓഗസ്റ്റ് 21 വരെ അനുമതി നൽകിക്കൊണ്ട് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഇറാന് ലൈസൻസ് അനുവദിച്ചു.
Tags : JD Vance US-Iran talks progress