ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേർനാം.
ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് നൂറു ശതമാനവും ബ്രിട്ടീഷ് പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. യുക്രെയ്നൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യക്രെയ്നു ഡ്രോണുകൾ നല്കുന്ന ബ്രിട്ടൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതു പറഞ്ഞത്.
റഷ്യക്കുള്ളിൽ ആക്രമണം നടത്താനായി യുക്രെയ്ൻസേന ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ റഷ്യൻ എംബസി ഭീഷണിയുമായി രംഗത്തുവന്നത്.
ബ്രിട്ടൻ ഉത്തരം പറയേണ്ടിവരുമെന്നും യുക്രെയ്നു നല്കുന്ന പിന്തുണയ്ക്ക് ആനുപാതികമായ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് എംബസി പറഞ്ഞത്.
റഷ്യയിലെ വിദൂര പ്രദേശങ്ങളിലുള്ള എണ്ണശുദ്ധീകരണ ശാലകളും വ്യവസായസ്ഥാപനങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്താറുണ്ട്. എന്നാൽ ഇതിന് ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. പത്രവാർത്ത സ്ഥിരീകരിക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും തയാറായിട്ടില്ല.
2026ന്‍റെ അവസാനത്തോടെ യുക്രെയ്ന് ഒന്നര ലക്ഷം ഡ്രോണുകൾ നല്കുമെന്ന് ബ്രിട്ടൻ ജൂണിൽ അറിയിച്ചിരുന്നു.