International
കീവ്: റഷ്യയിൽ വൻ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക താവളങ്ങൾ, റഷ്യയുടെ കൈവശവുള്ള ക്രിമിയൻ പെനിൻസുലയിലെ എണ്ണസംഭരണശാലകൾ എന്നിവയ്ക്കു നേരേയാണ് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണമുണ്ടായത്.
റഷ്യൻ സൈന്യത്തിന്റെ ഇന്ധന വിതരണ ശൃംഖല തകർക്കുകയെന്ന് ലക്ഷ്യത്തോടെയാണു മേഖലയിൽ യുക്രെയ്ൻ ആക്രമണം . റഷ്യയിലെ ക്രാസ്നോദർ മേഖലയിലെയും ക്രിമിയയിലെയും പ്രധാന എണ്ണസംഭരണ ശാലകൾക്ക് നാശനഷ്ടം ഉണ്ടായെന്നും റഷ്യൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്നും യുക്രെയ്ൻ അറിയിച്ചു.
അതേസമയം, യുക്രെയ്ൻ അയച്ച എഴുപതിലധികം ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യഅറിയിച്ചു.
വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് എണ്ണസംഭരണശാലകളിൽ തീപിടിത്തമുണ്ടായതായി റഷ്യൻ പ്രാദേശിക ഭരണകൂടങ്ങൾ സമ്മതിച്ചു.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ 19കാരിയായ മിറ ആൻഡ്രീവയ്ക്ക്.
ഫൈനലിൽ പോളണ്ടിന്റെ മാജ ച്വാലിന്സ്കയെയാണ് ആൻഡ്രീവ കീഴടക്കിയത്. സ്കോർ: 6-3, 6-2. റഷ്യൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. മിറയുടെ കന്നി ഗ്രാൻസ്ലാം ഫൈനലായിരുന്നു.
സ്വരേവ് x കൊബോളി ഫൈനൽ
പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കും. രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 10-ാം നമ്പറായ ഇറ്റലിയുടെ ഫ്ളാവിയൊ കൊബോളിയുമാണ് കിരീടത്തിനായി കൊമ്പുകോര്‍ക്കുക.
ഇറ്റലിക്കാരനായ മാറ്റിയോ അര്നാല്ഡി പരിക്കിനെത്തുടര്‍ന്നു പിന്മാറിയതോടെ സെമിയില്‍ വാക്കോവര്‍ ലഭിച്ചാണ് കൊബോളിയുടെ ഫൈനല്‍ പ്രവേശം. ഇറ്റാലിയന്‍ താരത്തിന്റെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്.
സ്വരേവ് ഇതിനോടകം മൂന്ന് ഗ്രാന്സ്ലാം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ഇരുവരുടെയും ലക്ഷ്യം കന്നിക്കിരീടമാണ്.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
National
ന്യൂഡൽഹി: റഷ്യൻനിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യക്കു കൈമാറി.
പ്രതിരോധസേനയ്ക്കുവേണ്ടി അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് 2018ലാണ് റഷ്യയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്. ഇതിനോടകം മൂന്നെണ്ണം സേനയുടെ ഭാഗമായിക്കഴിഞ്ഞു.
മേയ് അവസാനത്തോടെ നാലാമത്തെ എസ് 400 ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ റഷ്യ-യുക്രെയ്ൻ സംഘർഷം കടുത്തതോടെ കൈമാറ്റത്തിന് കാലതാമസം നേരിട്ടു. അവസാനമെത്തിയ എസ് 400 വൈകാതെ സേനയുടെ ഭാഗമാകും. ശേഷിക്കുന്ന ഒരെണ്ണം 2027 ഓടെ കൈമാറും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ സംയോജിപ്പിച്ചുകൊണ്ടാകും എസ് 400 സൈന്യത്തിന്റെ ഭാഗമാക്കുക. ലോകത്തിലെതന്നെ മികച്ച വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സംവിധാനം 2021ലാണ് ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.
പിന്നീട് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വ്യോമാതിർത്തി സംരക്ഷിക്കുന്നതിന് എസ് 400 വലിയ പങ്ക് വഹിച്ചു.
International
സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്ന് ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി.
പാർട്ടിയുടെ വിദേശനയ വക്താവ് മാർക്കസ് ഫ്രോൺമയർ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രിയേവ്, റഷ്യൻ ഊർജ കന്പനിയായ ഗ്യാസ്പ്രോമിന്റെ മേധാവി അലക്സി മില്ലർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ദിമിത്രിയേവ്, അലക്സി മില്ലർ എന്നിവരും ഗ്യാസ്പ്രോം കന്പനിയും ജർമൻ ഉപരോധ പട്ടികയിലാണ്.
റഷ്യയിൽനിന്നു ജർമനിയിൽ വാതകം എത്തിക്കാനുള്ള നോർഡ് സ്ട്രീം പൈപ്പുകൾ വീണ്ടും തുറക്കണമെന്നും ഫ്രോൺമയർ ആവശ്യപ്പെട്ടു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന സാന്പത്തിക ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഫ്രോൺമയർ റഷ്യയിലെത്തിയത്.
ജർമനിയിലെ സാന്പത്തിക പ്രതിസന്ധിക്കു കാരണം റഷ്യയിൽനിന്നുള്ള ഊർജവിഭവങ്ങൾ നിലച്ചതാണെന്ന് എഎഫ്ഡി പാർട്ടി വാദിക്കുന്നു. ജർമനി റഷ്യയുമായി ബന്ധനം മെച്ചപ്പെടുത്തണമെന്നാണ് പാർട്ടിയുടെ നിലപാട്.
International
കീവ്: റഷ്യൻ അധിനിവേശ യുക്രെയ്നിൽ ഡ്രോൺ ആക്രമണത്തിൽ ബസിനു തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിൽ മോസ്കോയ്ക്കും സിംഫെറോപോളിനും ഇടയിൽ സഞ്ചരിക്കുകയായിരുന്ന ബസിലാണു ഡ്രോൺ പതിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്ധന ടെർമിനലിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറം നടക്കാനിരിക്കെയാണു യുക്രെയ്ൻ ആക്രമണം.
ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളം അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ വിച്ഛേദിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണു യുക്രെയ്ൻ ആക്രമണം.
ഖോൺസ്റ്റാറ്റ് നാവികതാവളത്തിലും ടാംബോവ് മേഖലയിലെ ആയുധനിർമാണ പ്ലാന്റിലും ആക്രമണം നടന്നതായി സെലെൻസ്കി പറഞ്ഞു. യുക്രെയ്ന്റെ 354 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്മോലെൻസ്ക് മേഖലയിൽ, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുന്നു. ഇന്നലെ പുലർച്ചവരെ യുക്രെയ്നിലുടനീളമുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ സേന ലുഹാൻസ്കിലെ കോളജ് ഡോർമിറ്ററിയിൽ ഡ്രോൺ ആക്രമണം നടത്തി 21 പേരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. കീവിലെ വിദേശികൾ സ്ഥലംവിടണമെന്നും റഷ്യ നിർദേശിച്ചിരുന്നു.
73 മിസൈലുകളും 656 ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അമേരിക്കയും പാശ്ചാത്യശക്തികളും യുക്രെയ്നു കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കീവിൽ ഒന്‍പത് ബഹുനിലക്കെട്ടിടങ്ങൾ, നഴ്സറി, ക്ലിനിക്ക്, സർക്കാർ ഓഫീസ് കെട്ടിടങ്ങൾ എന്നിവ തകർന്നു. നഗരത്തിൽ ആറു പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിൽ 12 പേരാണു മരിച്ചത്. യുക്രെയ്നിലാകെ 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.
റഷ്യൻ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കാൻ പോളണ്ട് യുദ്ധ വിമാനങ്ങളെ വിന്യസിച്ചു.
ഇതിനിടെ, റഷ്യക്കു നേർക്ക് യുക്രെയ്നും ഡ്രോൺ ആക്രമണം തുടർന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ സ്ഥിതി ചെയ്യുന്ന ഇൽസ്കി എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന ബെൽഗരോദിലുണ്ടായ ആക്രമണത്തിൽ ഒരു ബാലനു പരിക്കേറ്റു.
International
മോസ്കോ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നയതന്ത്ര നീക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തുടരുന്ന താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ റഷ്യ ഒപ്പുവച്ചു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.
ഇതോടെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഏർപ്പെട്ടത്.
റഷ്യ പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ സൈന്യത്തെ അയയ്ക്കുമോ എന്നതാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
റഷ്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.
NRI
ബുക്കാറസ്റ്റ് (റുമേനിയ): യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റുമേനിയൻ നഗരമായ ഗലാറ്റിയിലെ പത്തുനില പാർപ്പിട സമുച്ചയത്തിന് മുകളിൽ റഷ്യൻ ഡ്രോൺ തകർന്നുവീണു. ഡ്രോണിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൂർണ്ണമായും പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു.
എഴുപതോളം താമസക്കാരെ കെട്ടിടത്തിൽ നിന്നും അടിയന്തിരമായി ഒഴിപ്പിച്ചു. റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ "അതിഗുരുതരമായ പ്രകോപനം' എന്നാണ് റുമേനിയൻ സർക്കാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
പ്രധാന വിവരങ്ങൾ:
ആദ്യമായി ജനവാസ മേഖലയിൽ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റുമേനിയയിലെ ഒരു ജനവാസ മേഖലയിൽ റഷ്യൻ ഡ്രോൺ പതിക്കുന്നത് ഇതാദ്യമാണ്. യുക്രെയ്നിലെ ഇസ്മായിൽ തുറമുഖം ലക്ഷ്യമിട്ടെത്തിയ റഷ്യൻ ഡ്രോണാണ് നിയന്ത്രണം വിട്ട് റുമേനിയയിൽ വീണത്.
യുദ്ധവിമാനങ്ങൾ പറന്നുയർന്നു: സംഭവത്തെത്തുടർന്ന് റുമേനിയൻ വ്യോമസേന തങ്ങളുടെ എഫ്-16 യുദ്ധവിമാനങ്ങളും മിലിട്ടറി ഹെലികോപ്റ്ററുകളും അടിയന്തിരമായി ആകാശത്തേക്ക് അയച്ചു. അതിർത്തി മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി: വായുസതിർത്തി ലംഘിച്ചതിനെ തുടർന്ന് റുമേനിയയിലെ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് റുമേനിയ മുന്നറിയിപ്പ് നൽകി.
നാറ്റോയുടെ പ്രതികരണം: റുമേനിയ നാറ്റോ സഖ്യത്തിലെ അംഗമായതിനാൽ സംഭവം അതീവ ഗൗരവത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങൾ കാണുന്നത്. റഷ്യയുടേത് തികച്ചും "ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന്' നാറ്റോ വക്താവ് പ്രതികരിച്ചു.
കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ റുമേനിയ നാറ്റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
മോസ്കോ: റഷ്യയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.
സറാട്ടോവിലുള്ള എണ്ണശുദ്ധീകരണശാല, സെർബിയയ്ക്കും ബെലാറൂസിനും എണ്ണവിതരണം ചെയ്യുന്ന പൈപ്പിൽ പന്പിംഗ് നടത്തുന്ന ലാസെറോവിലെ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടായത്.
യുക്രെയ്നിൽനിന്ന് 1300 കിലോമീറ്റർ അകലെയാണ് ലാസെറോവ് പന്പിംഗ് സ്റ്റേഷൻ.
International
മോസ്കോ: റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്കുനേരേ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. റൊസ്തോവ് ഒബ്ലാസ്റ്റിലെ ടാഗൻറോഗിലാണ് ആക്രമണമുണ്ടായത്. ഓയിൽ ടാങ്കറിലും ഇന്ധന ടാങ്കിലും സർക്കാർ കെട്ടിടത്തിലുമാണ് ഡ്രോൺ പതിച്ചത്.
ടാഗൻറോഗിലെ തുറമുഖത്ത് തീപിടിത്തമുണ്ടായി. ഒരു വീടിനും കേടുപാടുണ്ടായി.
രണ്ട് പേർക്ക് പരിക്കേറ്റു. വ്യോമപ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.
International
ലണ്ടൻ: റഷ്യൻ അതിർത്തിക്കു സമീപത്തുകൂടി പറന്ന യുകെ പ്രതിരോധ മന്ത്രിയുടെ വിമാനത്തിന്റെ ജിപിഎസ് സിഗ്നലുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. യുകെ പ്രതിരോധ മന്ത്രി ജോൺ ഹീലി സഞ്ചരിച്ച ആർഎഎഫ് (റാഫ്) ജെറ്റിന്റെ സിഗ്നലുകൾ മൂന്നുമണിക്കൂറാണ് തടസപ്പെട്ടത്.
വ്യാഴാഴ്ച എസ്തോണിയയിൽനിന്നു യുകെയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. എസ്റ്റോണിയയിലെ ബ്രിട്ടീഷ് സൈനികരെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.
ജിപിഎസ് പ്രവർത്തനരഹിതമായതോടെ പൈലറ്റുമാർക്ക് മറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല.
ഹീലിയെ മനഃപൂർവം ലക്ഷ്യം വച്ചതാണോയെന്ന് വ്യക്തമല്ല. പക്ഷേ വിമാന ട്രാക്കിംഗ് വെബ്സൈറ്റുകളിൽ വിമാനപാത ദൃശ്യമായിരുന്നു. റഷ്യയാണിതിനു പിന്നിലെന്നാണ് കരുതുന്നത്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനും പരിസര പ്രദേശങ്ങൾക്കും നേരെ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുദ്ധത്തിൽ മൂന്നാമത്തെ തവണയാണ് റഷ്യ തങ്ങളുടെ അത്യാധുനിക ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ യുക്രെയ്നു നേരെ പ്രയോഗിക്കുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കീവ് മേഖലയിലെ ബില സെർക്വ നഗരത്തിലാണ് റഷ്യ ഒരേഷ്നിക് സൂപ്പർസോണിക് മിസൈൽ പതിപ്പിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി വ്യക്തമാക്കി. റഷ്യയുടേത് ഭ്രാന്തമായ ആക്രമണമാണെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ പ്രതികരിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണത്തിൽ 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ 36 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാൻ യുക്രെയ്നായെങ്കിലും, ബാലിസ്റ്റിക് മിസൈലുകളിൽ പലതും കീവിൽ വിനാശമുണ്ടാക്കി.
കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂൾ, ബിസിനസ്സ് സെന്റർ, വാട്ടർ സപ്ലൈ കേന്ദ്രം, മാർക്കറ്റ് എന്നിവയടക്കം മുപ്പതോളം പാർപ്പിട സമുച്ചയങ്ങൾ തകരുകയോ തീപിടിക്കുകയോ ചെയ്തു. നാഷണൽ ആർട്ട് മ്യൂസിയം, ചെർണോബിൽ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒരേഷ്നിക് മിസൈലിന് പുറമെ ഇസ്കന്ദർ, കിൻഷാൽ, സിർകോൺ മിസൈലുകളും ഉപയോഗിച്ച് യുക്രെയ്നിലെ സൈനിക കമാൻഡ് കേന്ദ്രങ്ങളും എയർബേസുകളും വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് മോസ്കോയുടെ വാദം. ആണവ-ആണവേതര യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള ഒരേഷ്നിക് മിസൈൽ ഇതിനുമുമ്പ് 2024 നവംബറിൽ ഡിനിപ്രോയിലും, പിന്നീട് ജനുവരിയിൽ ല്വിവിലുമാണ് റഷ്യ പ്രയോഗിച്ചിട്ടുള്ളത്.
International
കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ മൃതസംസ്കാരച്ചടങ്ങുകൾക്കിടെ ഉണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒന്‍പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൃതദേഹവുമായി സെമിത്തേരിയിലേക്കു പോയ വിലാപയാത്രികരുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.
National
മോസ്കോ: ലുഗാൻസ് പ്രദേശത്തെ ഡോർമിറ്ററിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടതായും 35 പേർക്കു പരിക്കേറ്റതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ആക്രമണം നടക്കുന്ന സമയത്ത് കോളജ് ഡോർമിറ്ററിയിൽ 14നും 18നും ഇടയിൽ പ്രായമുള്ള 86 പേരുണ്ടായിരുന്നു. കിഴക്കൻ യുക്രെയ്ന്റെ ഭാഗമായ ലുഗാൻസ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്നു പ്രവർത്തിക്കുകയാണ് - എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ മോസ്കോ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഖിംകിയിൽ ഒരു സ്ത്രീയും പോഗോറെൽക്കി ഗ്രാമത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഖിംകിയിൽ ഡ്രോൺ ഒരു വീടിനുമുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷെറെമെറ്റീവോ എയർപോർട്ട് പരിസരത്തുനിന്നു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണനിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യയുടെ ഉള്ളിലേക്കു കയറി അവരുടെ എണ്ണസംഭരണശാലകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്നിലെ നിപ്രോപെട്രോവസ്ക് മേഖലയിലെ നാലു ജില്ലകളിലായി റഷ്യ മുപ്പതിലധികം ഡ്രോൺ, ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ എട്ടുപേർക്കു പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതൽ റഷ്യ 287 ഡ്രോണുകൾ തൊടുത്തതായും ഇതിൽ 279 എണ്ണം തങ്ങൾ തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ എട്ടു പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഒട്ടേറെ പേർക്കു പരിക്കേറ്റു.
20 പ്രവിശ്യകളിലേക്ക് 800 ഡ്രോണുകളാണ് റഷ്യൻ തൊടുത്തത്.
യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ മണിക്കൂറുകളോളം ആക്രമണം നീണ്ടു. മൂന്നു പേരാണ് കീവിൽ കൊല്ലപ്പെട്ടത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
International
മോസ്കോ: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്ന് പരസ്പരം ആരോപിച്ച് റഷ്യയും യുക്രെയ്നും. ഡ്രോൺ, പീരങ്കി ആക്രമണങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി ഇരുപക്ഷവും ആരോപിച്ചു.
റഷ്യ വെടിനിർത്തൽ കരാർ പാലിക്കുകയോ ശ്രമിക്കുക പോലും ചെയ്യുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു, റഷ്യയുടെ ഏതൊരു ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി സപോരിസിയ റീജൺ മേധാവി ഇവാൻ ഫെഡറോവ് പറഞ്ഞു.
മറ്റ് പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 16 പേർക്ക് പരിക്കേറ്റു.
നിരവധി ജനവാസമേഖലകളിലും സൈനിക കേന്ദ്രങ്ങളിലും യുക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലെ റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു.
International
മോസ്കോ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്. ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്നിന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല’’ - പുട്ടിൻ പറഞ്ഞു.
മേയ് ഒൻപത് മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു.
International
കീവ്: റഷ്യയും യുക്രെയ്നും വെവ്വേറെ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്‍പത് തീയതികളിൽ വെടി നിർത്തുമെന്നാണു റഷ്യ അറിയിച്ചത്.
ഇതിനു പിന്നാലെ അഞ്ചിനും ആറിനും ഇടയിലെ അർധരാത്രി വെടി നിർത്തുമെന്നു യുക്രെയ്നും പ്രഖ്യാപിച്ചു.
എന്നാൽ, റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടർന്നു. അഞ്ചാം തീയതി രാത്രിയിലെ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറിലധികം ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചത്.
ഇതിനു മുന്‍പായി റഷ്യ നടത്തിയ മറ്റ് ആക്രമണങ്ങളിൽ 27 പേരും യുക്രെയ്നിൽ കൊല്ലപ്പെടുകയുണ്ടായി.
International
മോസ്കോ: യുക്രെയ്നിൽനിന്നുള്ള തീവ്രവാദ ഭീഷണി മുൻനിർത്തി മേയ് ഒന്‍പതിന് മോസ്കോയിൽ നടത്താനിരിക്കുന്ന വിജയദിന പരേഡ് വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചു.
അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുദ്ധക്കളത്തിൽ ദിനംപ്രതി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കീവ് ഭരണകൂടം ഇപ്പോൾ പൂർണതോതിലുള്ള തീവ്രവാദ പ്രവർത്തനത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നും അതിനാൽ, ഈ തീവ്രവാദ ഭീഷണി കണക്കിലെടുത്ത് അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരേഡിൽ സൈനിക വാഹനങ്ങളോ കേഡറ്റുകളോ ഉണ്ടായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്കെതിരായ സോവ്യറ്റ് വിജയത്തിന്റെ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് മേയ് ഒന്‍പതിന് വിജയദിന പരേഡ് നടത്തുന്നത്.
സമീപനാളുകളിൽ യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ ഉള്ളിലേക്കു കടന്നെത്തി കനത്ത ആക്രമണമാണു നടത്തുന്നത്.
International
കീവ്: യുക്രെയ്നിൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. ബുധനാഴ്ച രാത്രിമുതൽ ഇന്നലെ രാവിലെ വരെ നീണ്ട ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ വർഷം റഷ്യ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ പറ്റാതായി.
കീവിൽ നാല്, ഒഡേസയിൽ ഒന്‍പത്, നിപ്രോയിൽ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. കീവിൽ മരിച്ചതിൽ 12 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
650ഓളം ഡ്രോണുകളും 40നു മുകളിൽ മിസൈലുകളാണ് റഷ്യ തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്.
അതേസമയം വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പാർപ്പിടസമുച്ചയങ്ങളും ആക്രമിക്കപ്പെട്ടു. ഒഡേസയിലെ തുറമുഖങ്ങളിൽ കേടുപാടുണ്ടായി.
കൂടുതൽ ഉപരോധങ്ങളിലെട റഷ്യയെ സമ്മർദത്തിലാക്കണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കണമെന്നും പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
International
മോസ്കോ: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏപ്രിലിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം ഒൻപത് ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.
യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി.
റഷ്യൻ എണ്ണ വലിയ തോതിൽ ആവശ്യമുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. നേരത്തെ വിലകുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യയിലടക്കം എണ്ണ വിൽക്കുന്നത്. വരും മാസങ്ങളിലും സംഘർഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ന്യു ഡൽഹി : ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്ത്യ റഷ്യൻ മിസൈലായ ബ്രഹ്മോസ് എൻജി എന്നിവയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച അലക്സാണ്ടർ ലിയോനൊവ് 78-ാം വയസിൽ അന്തരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ റഷ്യൻ പങ്കാളിത്ത സ്ഥാപനമായ എൻപിഒ മഷിനോസ്ട്രോയേനിയയുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു അദ്ദേഹം. മരണകാരണമോ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയുടെ കരുത്തായി കരുതപ്പെടുന്ന സിർക്കോൺ മിസൈലിന്റെ രൂപകൽപ്പനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശബ്ദത്തേക്കാൾ ഒൻപത് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ 400 മുതൽ 1,500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രാപ്തമാണ്.കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സിർക്കോണിന് സാധാരണ യുദ്ധമുനകളും ആണവ യുദ്ധമുനകളും വഹിക്കാൻ സാധിക്കും.
റഷ്യയുടെ ഹീറോ ഓഫ് ലേബർ ബഹുമതി ജേതാവായ ലിയോനൊവ് ബഹിരാകാശ മിസൈൽ സംവിധാനങ്ങളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിൻ തീരദേശ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ വികസനത്തിലും അദ്ദേഹം നിർണ്ണായക മേൽനോട്ടം വഹിച്ചിരുന്നു. അത്യാധുനിക ഹൈപ്പർസോണിക് വാഹനങ്ങളുടെ നിർമാണത്തിലും റഷ്യയുടെ പ്രതിരോധ മേഖലയിലും പങ്ക് വഹിച്ച വ്യക്തിയാണ് അലക്സാണ്ടർ ലിയോനൊവ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന എണ്ണ, എൽഎൻജി, വളം തുടങ്ങിയവയുടെ കുറവ് പരിഹരിക്കാൻ തങ്ങളുടെ ഊർജ കന്പനികൾക്കു ശേഷിയുണ്ടെന്ന് റഷ്യ.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള ഊർജ വിതരണം തുടരുന്നത് സംബന്ധിച്ച വിഷയം നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കും മുന്നോടിയായി ഇരു രാജ്യങ്ങളും നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ത്യയിലേക്കുള്ള ധാതുവളങ്ങളുടെ വിതരണം 40 ശതമാനമായി വർധിച്ചതായാണ് റഷ്യൻ എംബസി പുറത്ത് വിട്ട കണക്ക്.
ഹോർമുസ് കടലിടുക്ക് കടന്ന് ഒരു കപ്പൽകൂടി നാളെ ഇന്ത്യയിലെത്തും. 46,000 മെട്രിക് ടണ്‍ എൽപിജിയുമായി ‘ഗ്രീൻ സാൻവി’ എന്ന കപ്പൽ മുംബൈ തീരത്താണ് അണയുന്നത്.
ഇതിനുപുറമെ വരുംദിവസങ്ങളിൽ മറ്റ് രണ്ട് കപ്പൽ കൂടെ ഹോർമുസ് കടലിടുക്ക് കടന്നേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് നാളെ മുംബൈയിൽ എത്തുന്നത്. നിലവിൽ പേർഷ്യൻ ഗൾഫിൽ 17 ഇന്ത്യൻ കപ്പലുകളാണുള്ളത്.
International
മോസ്കോ: ക്രിമിയൻ ഉപദ്വീപിൽ റഷ്യൻ സൈനിക വിമാനം തകർന്ന് 29പേർ മരിച്ചു. റഷ്യൻ അന്റനോവ് -26 സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.
ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തകർന്നുവീണ വിമാനം രക്ഷാപ്രവർത്തകർ കണ്ടെത്തി. ആറു ജീവനക്കാരും 23 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എതെങ്കിലും ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് കരുതുന്നില്ലെന്നും സാങ്കേതിക തകരാറാകാം അപകടകാരണമെന്നും അധികൃതർ വ്യക്തമാക്കി.
International
മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ് രാജ്യത്തുതന്നെയുണ്ടെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുകയാണെന്നും റഷ്യ. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരണമാറ്റത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.
മോജ്തബ ഖമനയ് ഇറാൻ വിട്ടുപോയിട്ടില്ലെന്നും സുരക്ഷിതനാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റഷ്യ കൂട്ടിച്ചേർത്തു. ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തി എന്ന നിലയിൽ മോജ്തബയ്ക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ട്.
ഇതാണ് അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 85 വയസായ അലി ഖമനയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, മോജ്തബയെ അടുത്ത സാരഥിയായി അവരോധിക്കാനുള്ള നീക്കങ്ങൾ ഇറാനിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
Business
മോസ്കോ: രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി റഷ്യ തങ്ങളുടെ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്ന് സ്വർണക്കട്ടികൾ നേരിട്ട് വിറ്റുതുടങ്ങിയെന്ന് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധം മൂലം വർധിച്ചുവരുന്ന സൈനിക ചെലവുകൾക്കും ബജറ്റ് കമ്മി നികത്തുന്നതിനുമായി 25 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റതെന്ന് ബിഎൻഇ ഇന്റലിന്യൂസ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും റഷ്യൻ സന്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2022നും 2025നും ഇടയിൽ സ്വർണത്തിന്റെയും വിദേശനാണയത്തിന്റെയും സംയുക്ത വില്പന 15 ട്രില്യണ്‍ റൂബിൾ (150 ബില്യണ്‍ ഡോളർ) കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, 2026ലെ ആദ്യ രണ്ടു മാസങ്ങളിൽ 3.5 ട്രില്യണ്‍ റൂബിൾ (35 ബില്യണ്‍ ഡോളർ) മൂല്യമുള്ള വില്പന നടന്നു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ജനുവരിയിൽ മാത്രം 3,00,000 ഒൗണ്‍സ് സ്വർണവും ഫെബ്രുവരിയിൽ 2,00,000 ഒൗണ്‍സ് സ്വർണവുമാണ് വിറ്റഴിച്ചത്.
വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്ന രീതിയിൽ വന്ന സുപ്രധാനമായ മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. മുന്‍പ്, സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതലും രേഖകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. സ്വർണക്കട്ടികൾ ഖജനാവുകളിൽനിന്ന് പുറത്തെടുക്കാതെ തന്നെ ധനമന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു പതിവ്. എന്നാൽ അടുത്ത മാസങ്ങളിലായി, സെൻട്രൽ ബാങ്ക് സ്വർണക്കട്ടികൾ തന്നെ നേരിട്ട് വിപണിയിൽ വിൽക്കാൻ ആരംഭിച്ചിരിക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 14 ടണ്‍ സ്വർണമാണ് റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചത്. ഇതോടെ രാജ്യത്തിന്റെ കൈവശമുള്ള സ്വർണശേഖരം 74.3 ദശലക്ഷം ഒൗണ്‍സായി കുറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിലെ വില്പന 2002ലെ രണ്ടാംപാദത്തിലെ രണ്ടു മാസത്തെ വില്പനയെക്കാൾ ഉയർന്നതാണ്. അന്ന് 58 ടണ്‍ സ്വർണമാണ് വിറ്റത്.
വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ കണക്കുകൾ നിലവിൽ 2000 ടണ്ണിലധികം സ്വർണശേഖരമുള്ള റഷ്യ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണമുള്ള അഞ്ചാമത്തെ രാജ്യമാണ്.
യുക്രെയ്നുമായി തുടരുന്ന യുദ്ധം സർക്കാർ ചെലവുകൾ, പ്രത്യേകിച്ച് സൈനിക നീക്കങ്ങൾക്കുള്ള ചെലവ് ഗണ്യമായി വർധിപ്പിച്ചു. ഇതോടൊപ്പംതന്നെ വർധിച്ചുവരുന്ന ബജറ്റ് കമ്മിയെയും നേരിടുകയാണ്. 2025ലെ ബജറ്റ് കമ്മി ജിഡിപിയുടെ 2.6 ശതമാനമാണ്. ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്ന 0.5 ശതമാനത്തേക്കാൾ കൂടുതലാണ്.
ഊർജനികുതി വരുമാനം കുറഞ്ഞു
റഷ്യയുടെ സന്പദ്വ്യവസ്ഥ പരന്പരാഗതമായി എണ്ണ, പ്രകൃതവാതക കയറ്റുമതിയിൽനിന്നുള്ള വരുമാനത്തെയണ് ആശ്രയിക്കുന്നത്. എന്നാൽ, ആഗോള വിപണിയിൽ എണ്ണയ്ക്കുണ്ടായിരുന്ന കുറഞ്ഞ വിലയും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും മൂലം വരുമാനം ഇടിഞ്ഞു. ഉൗർജ നികുതിയിൽ നിന്നുള്ള വരുമാനം മൊത്തം സർക്കാർ വരുമാനത്തിന്റെ 20 ശതമാനമായി ചുരുങ്ങി.
വിദേശനാണ്യശേഖരത്തിൽ 47 ശതമാനവും സ്വർണം
സ്വർണവില ഒൗണ്‍സിന് 5,000 ഡോളർ കടന്നിരിക്കുന്ന സാഹചര്യത്തിലാണ് സ്വർണം വിൽക്കാനുള്ള തീരുമാനം വന്നിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. വിലയിലുണ്ടായ ഈ വർധന റഷ്യയുടെ വിദേശനാണ്യ ശേഖരം ഫെബ്രുവരി 28ലെ കണക്കനുസരിച്ച് 809 ബില്യണ്‍ ഡോളറിലധികം ഉയരാൻ കാരണമായി.
ഇതിൽ ഏകദേശം 300 ബില്യണ്‍ ഡോളർ പാശ്ചാത്യരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ റഷ്യയുടെ പക്കലുള്ള സ്വർണശേഖരത്തിന് മാത്രം ഏകദേശം 384 ബില്യണ്‍ ഡോളർ മൂല്യമുണ്ട്. റഷ്യയുടെ നിലവിലുള്ള വിദേശനാണ്യശേഖരത്തിന്റെ 47 ശതമാനവും സ്വർണമാണ്.
റഷ്യയുടെ പക്കലുള്ള ഡോളർ, യൂറോ ശേഖരങ്ങൾ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ചൈനീസ് കറൻസിയായ യുവാനെയാണ് ആശ്രയിക്കുന്നത്. സ്വർണം വിറ്റ് യുവാൻ സമാഹരിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
International
മോസ്കോ: ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ലോകം റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ ഒന്ന് മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിർത്താൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്.
ഗ്യാസോലിൻ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം തയാറാക്കാൻ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ നിരോധനം ജൂലൈ 31 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കാരണം ലോകം ഇതിനകം തന്നെ ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാല് മാസത്തേക്ക് കയറ്റുമതി നിരോധിക്കാനുള്ള ഈ തീരുമാനം ആഗോള എണ്ണവിലയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായതായി നൊവാക് പറഞ്ഞു.
ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായി റഷ്യൻ സർക്കാർ പലപ്പോഴും ഗ്യാസോലിൻ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50 ലക്ഷം മെട്രിക് ടൺ ഗ്യാസോലിൻ (പ്രതിദിനം ഏകദേശം 117,000 ബാരൽ) റഷ്യ കയറ്റുമതി ചെയ്തിരുന്നു.
റഷ്യയുടെ നിലവിലെ എണ്ണ കയറ്റുമതി ശേഷിയിൽ ഇതിനകം തന്നെ 40 ശതമാനത്തിന്റെ കുറവുണ്ട്. റഷ്യയുടെ എണ്ണ ഇന്ധന കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ കാരണം, കയറ്റുമതി ശേഷിയുടെ 40 ശതമാനവും രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ.
International
മോസ്കോ: ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മൊജ്തബ ഖമനയ് അതീവ ഗുരുതരാവസ്ഥയിൽ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തകൾ റഷ്യ നിഷേധിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രചരിച്ച ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.
ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾക്കിടെ മൊജ്തബ ഖമനയ്ക്ക് പരിക്കേറ്റുവെന്നും വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ രഹസ്യമായി റഷ്യയിലേക്ക് മാറ്റിയെന്നുമായിരുന്നു പ്രചാരണം. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റഷ്യൻ വിദേശകാര്യ മന്ത്രാലയവും ക്രെംലിൻ വൃത്തങ്ങളും ഈ വാർത്തകൾ തള്ളി. മൊജ്തബ ഖമനയ് റഷ്യയിൽ ചികിത്സയിലാണെന്നതിന് സ്ഥിരീകരണമില്ലെന്നും ഇത്തരം വാർത്തകൾ തെറ്റാണെന്നുമാണ് റഷ്യയുടെ നിലപാട്.
ഈ വിഷയത്തിൽ ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും പ്രാദേശിക തർക്കങ്ങളും ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണമായേക്കാമെന്ന് നിരീക്ഷകർ കരുതുന്നു.
Sports
ഇറ്റലിയിലെ മിലാന്, കോര്‍ട്ടിന നഗരങ്ങളില്‍ 2026 വിന്റര്‍ പാരാലിമ്പിക്സിനു തിരശീല വീഴുമ്പോള്‍ ലോകകായികരംഗം വലിയൊരു മാറ്റത്തിനു സാക്ഷ്യംവഹിക്കുകയാണ്. കായികരംഗത്തെ വന്‍ ശക്തികളായ റഷ്യ ഒരു ഇടവേളയ്ക്കു ശേഷം രാജ്യാന്തരകായിക വേദിയില്‍ തിരിച്ചെത്തിയിരിക്കുന്നു.
പാരാലിമ്പിക്സില്‍ അഞ്ചു സ്വര്‍ണമടക്കം അഞ്ചാമതെത്താനും റഷ്യക്കായി. യുക്രെയ്ന്റെയും പാശ്ചാത്യചേരികളുടെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇന്റര്‍നാഷണല്‍ പാരാലിമ്പിക്സ് കമ്മിറ്റി റഷ്യന്‍ താരങ്ങള്‍ക്കു സ്വന്തം കൊടിക്കീഴില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്.
മറ്റു കായികസംഘടനകളും നിബന്ധനകളോടെ റഷ്യന്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനൊരുങ്ങുകയാണ്. ചില മത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്കു ദേശീയപതാകയോ ദേശീയഗാനമോ ഉപയോഗിക്കാതെ ന്യൂട്രല്‍ താരങ്ങളായി പങ്കെടുക്കാന്‍ അനുവാദം ലഭിക്കുന്നുണ്ട്.
കായികരംഗം രാഷ്ട്രീയതര്‍ക്കങ്ങളില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തേണ്ടതാണെന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് കേസ്റ്റി കോവന്‍ട്രിയുടെ നിലപാടും റഷ്യയെ വിലക്കിയതുകൊണ്ട് ഫുട്ബോളിനോ സംഘടനയ്ക്കോ ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ലെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫെന്റിനോയുടെ പ്രസ്താവനയും റഷ്യയുടെ മടങ്ങിവരവ് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, വേള്‍ഡ് അത്ലറ്റിക്സ് ഫെഡറേഷന് പോലുള്ള സംഘടനകള്‍ ഇപ്പോഴും കടുത്ത വിലക്കുകള്‍ തുടരുകയാണ്.
ലോകസമാധാനത്തിനു വിഘാതമായെന്ന കുറ്റംചുമത്തി റഷ്യക്കെതിരായ വിലക്ക് നീതീകരിക്കാമെങ്കില്‍ സമാന സാഹചര്യങ്ങളിലും ഇതേ നിലപാടുതന്നെ വേണമല്ലോ കായികസംഘടനകള്‍ പിന്തുടരേണ്ടത്. എന്നാല്‍, അതല്ല ഇവിടെ നടക്കുന്നത്.
ഇതെന്തു നീതി ?
കായികലോകം രാഷ്ട്രീയത്തിന് അതീതമാണെന്നും മൈതാനത്ത് നിയമങ്ങള്‍ എല്ലാവര്ക്കും തുല്യമാണെന്നുമാണു വയ്പ്. എന്നാല്‍, സമീപകാലത്തെ ആഗോള സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും; അന്താരാഷ്ട്ര കായിക സംഘടനകളുടെ നിയമപുസ്തകങ്ങള്‍ രാജ്യങ്ങളുടെ പണവും അധികാരവും ഉപയോഗിച്ചു തിരുത്താനാകുമെന്ന്.
യുക്രെയ്നെ ആക്രമിച്ചതിനു റഷ്യയെ കായികഭൂപടത്തില്‍നിന്നു മായ്ച്ചുകളയാന്‍ വിവിധ രാജ്യാന്തര കായികസംഘടനകള്‍ കാണിച്ച ആവേശം പക്ഷേ, ഇറാനും പലസ്തീനും മേല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന യുഎസ്എയുടെയും ഇസ്രയേലിന്റെയും കാര്യത്തില്‍ ഫിഫയും ഒളിമ്പിക് കമ്മിറ്റിയും ടെന്നീസ് അസോസിയേഷനുകളും അത്ലറ്റിക് ഫെഡറേഷനും കാണിക്കാത്തതെന്ത്? കായികലോകത്തെ ഈ ഇരട്ടത്താപ്പ് ഇപ്പോള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്.
രണ്ട് യുദ്ധങ്ങള്‍; സമാനമായ സമയക്രമം
സമീപകാലത്തെ രണ്ട് പ്രധാന യുദ്ധങ്ങളെയും അവയോടുള്ള അന്താരാഷ്ട്ര കായിക സംഘടനകളുടെ പ്രതികരണങ്ങളെയും താരതമ്യം ചെയ്യാം.
സീക്വന്‍സ് 1: റഷ്യ-യുക്രെയ്ന് യുദ്ധം (2022)
ഫെബ്രുവരി 20, 2022 ബെയ്ജിംഗ് വിന്റര്‍ ഒളിമ്പിക്സ് സമാപിക്കുന്നു.
ഫെബ്രുവരി 24, 2022: റഷ്യ യുക്രെയ്നെതിരേ പൂര്‍ണതോതിലുള്ള അധിനിവേശം ആരംഭിക്കുന്നു.
ഫെബ്രുവരി 25, 2022: വെറും 24 മണിക്കൂറിനുള്ളില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നു. കായികമത്സരങ്ങളില്‍ റഷ്യന്‍ താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
റഷ്യ ആതിഥേയത്വം വഹിക്കേണ്ട കായികമേളകള്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നു. റഷ്യ ഒളിമ്പിക് ട്രൂസ് (ഒളിമ്പികസ് ആരംഭിക്കുന്നതിന് ഏഴു ദിവസം മുന്പുമുതല് തുടര്‍ന്നുള്ള പാരാലിമ്പിക്സ് അവസാനിച്ച് ഏഴുദിവസം പിന്നിടുംവരെ ഒരു പരമാധികാര രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം ആക്രമണം നടത്തിയാല്‍/യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ രാജ്യത്തെ/രാജ്യങ്ങളെ വിലക്കാം എന്ന ഐഒസിയുടെ 1992ലെ പരിഷ്കരിച്ച ഒളിമ്പിക് തത്വം) ലംഘിച്ചതായി ആരോപിക്കുന്നു.
ഫെബ്രുവരി 28, 2022: ഫിഫ റഷ്യയെ 2022 ലോകകപ്പില്‍നിന്നു പുറത്താക്കുന്നു. റഷ്യന്‍ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നു വിലക്കുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷനായ യുവേഫയും റഷ്യയെയും റഷ്യന്‍ ക്ലബുകളെയും വിലക്കുന്നു. ആ വിലക്ക് ഇന്നും തുടരുന്നു.
സീക്വന്‍സ് 2: യുഎസ്, ഇസ്രായേല്‍ സഖ്യത്തിന്റെ ഇറാന് ആക്രമണം (2026)
ഫെബ്രുവരി 22. 2026: ഇറ്റലിയിലെ മിലാന്-കോര്‍ട്ടിന നഗരങ്ങളില്‍ നടന്ന വിന്റര്‍ ഒളിമ്പിക്സിനു സമാപനം. മാര്‍ച്ച് 6-15: മിലാന്-കോര്‍ട്ടിന വിന്റര്‍ പാരാലിമ്പിക്സ് നടക്കുന്നു.
ഫെബ്രുവരി 28, 2026: അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനുമേല്‍ ശക്തമായ വ്യോമാക്രമണം നടത്തുന്നു. മാര്‍ച്ച് 15നും ആക്രമണം തുടരുന്നു.
മാര്‍ച്ച് 3, 2026: ഐഒസി ഒരു പ്രസ്താവന പുറത്തിറക്കുന്നു. അതിശയിപ്പിക്കുന്ന കാര്യം, ആ പ്രസ്താവനയില്‍ ഒരിടത്തുപോലും അമേരിക്കയെന്നോ ഇസ്രായേലെന്നോ പരാമര്‍ശമില്ല. റഷ്യയെ വിലക്കാന്‍ ആയുധമാക്കിയ 'ഒളിമ്പിക് ട്രൂസ്' വെറുമൊരു ആഗ്രഹപ്രകടനം മാത്രമാണെന്നും അതു നടപ്പിലാക്കാന്‍ ഐഒസിക്ക് അധികാരമില്ലെന്നും മലക്കം മറിയുന്നു. ഫിഫയാകട്ടെ, സാഹചര്യം നിരീക്ഷിച്ചുവരികയാണ് എന്ന പതിവ് പല്ലവിയില്‍ ഒതുങ്ങുന്നു.
എന്തുകൊണ്ട് ഈ വൈരുധ്യം?
ഉത്തരം പണത്തിലും അധികാരത്തിലും റഷ്യയുടെ മേല്‍ കടുത്ത നടപടിയെടുത്തവര്‍ അമേരിക്കയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതിന്റെ പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. എമിലിയോണ്‍ ബിസിനസ് സ്കൂളിലെ പ്രൊഫസര്‍ സൈമണ്‍ ചാഡ്വിക് പറയുന്നതനുസരിച്ച്, ലോക കായികവ്യവസായത്തിന്റെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് അമേരിക്കയാണ്.
അന്താരാഷ്ട്ര കായികസംഘടനകളുടെ നട്ടെല്ല് അമേരിക്കന്‍ സ്പോണ്‍സര്‍മാരും ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളുമാണ്.
ഐഒസിയുടെ ഖജനാവിലേക്ക് ഒഴുകുന്ന കോടിക്കണക്കിനു ഡോളറുകള്‍ വരുന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്നാണ്. 2026ലെ യുഎസില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് മാത്രം 10.9 ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇത് 2022ലെ ഖത്തര്‍ ലോകകപ്പിനേക്കാള്‍ 56 ശതമാനം കൂടുതലാണ്. ഈ ഭീമമായ തുകയുടെ ഉറവിടം അമേരിക്കന്‍ വിപണിയായതുകൊണ്ടുതന്നെ, അവരെ പിണക്കാന്‍ ഫിഫയും തയാറാകില്ല.
ഒളിമ്പിക് ട്രൂസ്: അധികാരികള്‍ക്ക് വേണ്ടിയുള്ള ഇളവുകള്‍?
ഐക്യരാഷ്ട്രസഭയുടെ പ്രമേയമനുസരിച്ച്, ഒളിമ്പിക്സ് തുടങ്ങുന്നതിന് ഏഴ് ദിവസം മുമ്പ് മുതല്‍ പാരാലിമ്പിക്സ് കഴിഞ്ഞ് ഏഴ് ദിവസം വരെ ലോകത്തു സമാധാനം നിലനില്‍ക്കണം. ഇതിനെയാണ് 'ഒളിമ്പിക് ട്രൂസ്' എന്ന് വിളിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 22 വരെ ഈ സമാധാന കരാര്‍ നിലവിലുണ്ട്. അമേരിക്കയുടെ ആക്രമണം നടന്നത് ഈ കാലയളവിലാണ്.
റഷ്യ ഈ കരാര്‍ ലംഘിച്ചപ്പോള്‍ ഒളിമ്പിക് ചാര്‍ട്ടറിന്റെ ലംഘനം എന്ന് ആക്രോശിച്ച ഐഒസി, ഇപ്പോള്‍ പറയുന്നത് ഇതൊരു 'നോണ്‍ബൈന്‍ഡിംഗ്' (നിര്‍ബന്ധിതമല്ലാത്ത) പ്രമേയമാണെന്നാണ്. അതായത്, തല്പരരല്ലാത്ത രാജ്യങ്ങള്‍ ലംഘിച്ചാല്‍ അത് കുറ്റവും, സാമ്പത്തികശക്തികള്‍ ലംഘിച്ചാല്‍ അതു വെറും ഒരു നടപടിക്രമം മാത്രവുമാകുന്നു.
പടിഞ്ഞാറന്‍ മേധാവിത്വവും കായികഭരണവും
കായിക ഭരണസമിതികളുടെ ഘടന ഇപ്പോഴും പടിഞ്ഞാറന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചാണെന്നതാണ് മറ്റൊരു വാസ്തവം. ഭൗമരാഷ്ട്രീയത്തില്‍ അവര്‍ക്ക് താല്പര്യമുള്ള തീരുമാനങ്ങള്‍ മാത്രമേ ഈ സംഘടനകള്‍ എടുക്കുന്നുള്ളൂ. ഇന്തോനേഷ്യ ഇസ്രായേലിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ അവരുടെ ലോകകപ്പ് കപ്പ് ആതിഥേയത്വം റദ്ദാക്കിയ ഫിഫ, എന്നാല്‍ അമേരിക്ക പല രാജ്യങ്ങള്‍ക്കും വീസ നിരോധനം ഏര്‍പ്പെടുത്തുമ്പോള്‍ നിശബ്ദത പാലിക്കുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും നിയമപ്രശ്നങ്ങളും
അമേരിക്കന്‍ പ്രസിഡന്റ ഡോണള്‍ഡ് ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ കായിക ലോകത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നു. ഇറാന് താരങ്ങളുടെ സുരക്ഷ പരിഗണിച്ച് അവര്‍ ലോകകപ്പില്‍ പങ്കെടുക്കുന്നത് ഉചിതമല്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാല്‍ ഇത് ഒളിമ്പിക് ചാര്‍ട്ടറിലെ റൂള്‍ 44ന്റെ ലംഘനമാണ്. വര്‍ണ, മത, രാഷ്ട്രീയ വിവേചനങ്ങളുടെ പേരില്‍ ആരെയും മത്സരങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ പാടില്ല എന്നാണ് ഈ നിയമം പറയുന്നത്. 2019ല്‍ ഇന്ത്യ പാകിസ്ഥാന് താരങ്ങള്‍ക്കു വിസ നിഷേധിച്ചപ്പോള്‍ ഇതേ നിയമം പറഞ്ഞാണ് ഐഒസി ഇന്ത്യയെ ശിക്ഷിച്ചത്. എന്നാല്‍, അമേരിക്കയുടെ കാര്യത്തില്‍ ഇത്തരമൊരു ശിക്ഷാനടപടി ആരും പ്രതീക്ഷിക്കുന്നില്ല.
വിവേചനത്തിന്റെ മൈതാനങ്ങള്‍
മൈതാനത്ത് പന്തുരുളുമ്പോള്‍ അതിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നു നാം പറയുമ്പോഴും, മൈതാനത്തിനു പുറത്തെ എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ പണവും അധികാരവും വച്ച് നിയമങ്ങള്‍ മാറ്റിമറിക്കപ്പെടുകയാണ്. റഷ്യയ്ക്ക് ഒരു നീതിയും അമേരിക്കയ്ക്കു മറ്റൊരു നീതിയും എന്ന ഈ നിലപാട് അന്താരാഷ്ട്ര കായികസംഘടനകളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. ഒരു കൂട്ടം രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ശക്തമായ നിലപാട് എടുക്കാത്തിടത്തോളം കാലം, കായികലോകത്തെ ഈ 'വെസ്റ്റേണ്‍ ഹെജിമണി' അല്ലെങ്കില്‍ പടിഞ്ഞാറന്‍ മേധാവിത്വം തുടരുക തന്നെ ചെയ്യും.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വ്യാപാരം ഏതാണ്ട് നിലച്ചതോടെ ഉയർന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യൻ കമ്പനികൾ. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യൻ ഓയിൽ കോർപറേഷനുമാണ് ഏകദേശം മൂന്ന് കോടി ബാരല്‍ റഷ്യൻ എണ്ണ വാങ്ങിയത്.
സ്പോട്ട് മാര്‍ക്കറ്റില്‍ വിൽപന നടക്കാതിരുന്ന ഇന്ത്യൻ സമുദ്രാതിർത്തിയോട് ചേർന്നുകിടന്ന റഷ്യൻ കപ്പലുകളിലുണ്ടായിരുന്ന എണ്ണയാണ് ഇന്ത്യൻ കമ്പനികൾ ഉയർന്ന് വിലയ്ക്ക് വാങ്ങിക്കൂട്ടിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനികളുടെ നീക്കം.
രാജ്യത്തിന് ആവശ്യമായ എണ്ണയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ സൗദി അറേബ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണയുടെ വരവും നിലച്ചിരുന്നു.
ഇതോടെയാണ് വീണ്ടും റഷ്യൻ എണ്ണയിലേക്ക് രാജ്യത്തെ കമ്പനികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമുണ്ടായത്. എന്നാൽ അമേരിക്കൻ നിയന്ത്രണത്തിന് മുൻപ് ലഭിച്ചിരുന്ന വിലയേക്കാൾ ഉയർന്ന വിലയ്ക്കാണ് നിലവിൽ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത്.
ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് രണ്ട് മുതല്‍ എട്ട് ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇഎസ്പിഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും റഷ്യൻ എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് മൂന്ന് കോടി (30 ദശലക്ഷം) ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യന്‍ കമ്പനികള്‍. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിതരണം തടസപ്പെട്ടതോടെ പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ റഷ്യയെ വീണ്ടും ആശ്രയിച്ചത്. അമേരിക്കന്‍ വിലക്കുകളില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങിയത്.
അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെതുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ ‘ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചിരുന്നു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്.
International
കീവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ സ്ലോവിയാൻസ്കിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 14 വയസ്സുള്ള കുട്ടി ഉൾപ്പെടെ 16 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
യുക്രെയ്നിലെ മറ്റ് മൂന്നു നഗരങ്ങളിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു.
റഷ്യ വിക്ഷേപിച്ച 137 ഡ്രോണുകളിൽ 122 എണ്ണം വെടിവച്ചിട്ടതായും സൈന്യം അറിയിച്ചു.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അനുവാദം നൽകുന്നുവെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്.
ഇന്ത്യക്ക് ഇക്കാര്യത്തിൽ അനുവാദം നൽകാൻ അമേരിക്കയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
കേന്ദ്രസർക്കാർ വിദേശ നയത്തിൽ ഈ നിലപാട് തുടർന്നാൽ ഇന്ത്യ ആരിൽനിന്ന് എണ്ണ വാങ്ങണമെന്ന് ഭാവിയിൽ അമേരിക്ക തീരുമാനിക്കുമെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
സ്വന്തം കാര്യം നിശ്ചയിക്കുന്നതിൽ ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായിരുന്നു. എന്നാൽ മോദിസർക്കാർ അതിനു കളങ്കം വരുത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ആഗോളക്രമത്തിൽ വ്യക്തമായ നിലപാടുള്ള രാജ്യത്തിനപ്പുറം അമേരിക്കയുടെ ഒരു സംസ്ഥാനത്തോട് കൽപ്പിക്കുന്നതുപോലെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയോടു പെരുമാറുന്നത്.
വ്യാപാരം, എണ്ണ, സൗഹൃദരാജ്യങ്ങളുമായുള്ള ദീർഘകാല ബന്ധം തുടങ്ങി സകലതും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്കു മുന്നിൽ അടിയറ വച്ചതായും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യ അമേരിക്കയുമായി വ്യാപാരക്കരാർ ഇതുവരെ ഒപ്പു വച്ചിട്ടില്ല. എന്നാൽ ഇന്ത്യക്കുമേൽ അമേരിക്ക ഇപ്പോൾ മുതൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര ആരോപിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ ഒരു ഉപഭോക്തൃരാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: ഇന്ത്യക്ക് ക്രൂഡ് ഓയിൽ നല്കാൻ തങ്ങൾ എപ്പോഴും സന്നദ്ധമെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഇറാൻ തടഞ്ഞതോടെ ആഗോള എണ്ണവിലയിൽ വർധനയുണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ ഉപയോഗത്തിനുള്ള 88 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്. ഇതിലേറെയും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.
യുഎസുമായുള്ള വ്യാപാരക്കരാർ ഒപ്പുവച്ചതിനു പിന്നാലെ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവുണ്ടായി.
International
മോസ്കോ: പശ്ചിമേഷ്യയിൽ ഇറാനെതിരായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിൽ രൂക്ഷ വിമർശനവുമായി റഷ്യ. അമേരിക്കയും ഇസ്രയേലും ഇറാനെ പ്രകോപിപ്പിച്ച് അറബ് രാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്നും റഷ്യ ആരോപിച്ചു.
അറബ് രാജ്യങ്ങളെ കൂടുതൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ യുഎസും ഇസ്രയേലും മനഃപൂർവം ശ്രമിക്കുകയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. യുഎസും ഇസ്രയേലും വിട്ടുകൊടുക്കുമെന്നതിന്റെ ഒരു സൂചനയും ഇല്ലെന്നും റഷ്യ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നാല് അറബ് രാജ്യങ്ങളുടെ നേതാക്കളുമായി ഫോണിൽ സംസാരിച്ചുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതികാര നടപടികളിലേക്ക് യുഎസും ഇസ്രയേലും ഇറാനെ മനഃപൂർവം പ്രകോപിപ്പിച്ചെന്നും റഷ്യ ആരോപിച്ചു.
യുഎസിന്റെയും ഇസ്രയേലിന്റെയും നടപടി മനുഷ്യ ജീവനുകൾ അപകടത്തിലാവാനും നാശനഷ്ടങ്ങൾക്കും കാരണമായി. പശ്ചിമേഷ്യയിലുണ്ടായ സംഭവവികാസങ്ങളിൽ റഷ്യ അഗാധമായി ഖേദിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
International
മോസ്കോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സഹായ ഹസ്തവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായത്. റഷ്യയിൽ നിന്നുള്ള എണ്ണ എത്തുന്നതോടെ ആഭ്യന്തര വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതോടെ നാലാഴ്ച വരെ രാജ്യത്തിന് ആവശ്യമായ ഇന്ധനം സംഭരണശാലകളിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്കുള്ള 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളെത്തുന്നത്.
ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലായി 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുണ്ടെന്നും വരും ആഴ്ചകളിൽ അത് ഇന്ത്യയിലെത്തുമെന്നും റഷ്യ അറിയിച്ചു. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ തയാറാണെന്ന് വ്യക്തമാക്കി.
National
ന്യൂഡൽഹി: റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ അഞ്ച് അധിക സ്ക്വാഡ്രണുകൾ കൂടെ വാങ്ങാൻ ഇന്ത്യയുടെ നീക്കം. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ ആക്രമണത്തിൽനിന്ന് ഇന്ത്യൻ വ്യോമാതിർത്തികളെ സംരക്ഷിച്ച് കരുത്ത് തെളിയിച്ച വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400.
നിലവിൽ ഇതിന്റെ അഞ്ച് യൂണിറ്റുകൾ കൈമാറാനാണ് 2018ൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിൽ ധാരണയായത്. അതിൽ മൂന്ന് എണ്ണം ഇന്ത്യക്ക് കൈമാറിയപ്പോൾ ബാക്കി രണ്ടെണ്ണം ഈ വർഷംതന്നെ സേനയുടെ ഭാഗമാകും. ഇതിന് പുറമെയാണ് പുതിയ അഞ്ച് സ്ക്വാഡ്രണുകൾ കൂടെ വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നത്.
വ്യോമസേനയുടെ നിർദേശം പ്രതിരോധ മന്ത്രാലയം ഉടൻ ഏറ്റെടുത്തേക്കും. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലുമായിരിക്കും ഇവ വിന്യസിക്കുക.
ലോകത്തെ ഏറ്റവും നൂതന ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണിത്. ഏകദേശം 600 കിലോമീറ്റർ ദൂരത്തിലുള്ള വ്യോമാക്രമണത്തെ നിർവീര്യവുമാക്കാൻ ഇതിന് സാധിക്കും.
National
ന്യൂഡൽഹി: മധ്യപൂർവേഷ്യയിലെ സംഘർഷാവസ്ഥ ആഗോള എണ്ണ വിപണിയിൽ ആശങ്ക ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ വീണ്ടും റഷ്യൻ എണ്ണയെ ആശ്രയിച്ചേക്കുമെന്ന് റിപ്പോർട്ട്.
റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും മധ്യപൂർവേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലും ഇന്ത്യയെ റഷ്യൻ എണ്ണയെ ആശ്രയിക്കാൻ നിർബന്ധിതമാക്കുമെന്ന് ആഗോള വ്യാപാരത്തെ സംബന്ധിച്ച പ്രമുഖ ഡാറ്റ അനലിസ്റ്റിക്സ് സ്ഥാപനമായ കെപ്ലർ റിപ്പോർട്ട് ചെയ്തു.
പൂർണവിരാമമിട്ടില്ലെങ്കിലും റഷ്യൻ എണ്ണയുടെ ഇറക്കുമതിയിൽ ഇന്ത്യ ക്രമാതീതമായി കുറവ് വരുത്തിയിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് റഷ്യയിൽനിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഒരു ദേശീയ മാധ്യമം നൽകുന്ന റിപ്പോർട്ടനുസരിച്ച് ഫ്ലോട്ടിംഗ് സ്റ്റോറേജുകളിലുൾപ്പെടെ ഇന്ത്യൻ മഹാസമുദ്രത്തിലും അറേബ്യൻ ഉൾക്കടലിലും ധാരാളമായി റഷ്യൻ ക്രൂഡ് ഓയിലുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചതാണ് ഈ സ്റ്റോക്കുകൾ വർധിക്കുന്നതിനുള്ള ഭാഗികമായൊരു കാരണം. ഏഷ്യൻ ഉൾക്കടലുകളിൽ ഒരു കോടി ബാരൽ റഷ്യൻ എണ്ണയുണ്ടെന്നാണ് നിലവിലെ ഏകദേശ കണക്ക്. ട്രംപിന്റെ ഭീഷണി മൂലം റഷ്യൻ എണ്ണയിൽനിന്ന് അകലം പാലിച്ചെങ്കിലും ട്രംപ് തന്നെ തുടക്കമിട്ട ആഗോള അനിശ്ചിതത്വത്തിനിടയിൽ റഷ്യൻ എണ്ണയോട് വീണ്ടും അടുക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
അതിനിടെ ഇറാൻ ആക്രമണങ്ങൾക്കു പിന്നാലെ ലിക്വിഫൈഡ് പ്രകൃതി വാതകത്തിന്റെ (എൽഎൻജി) ഉത്പാദനം നിർത്തിയെന്ന് ഖത്തർ പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യൻ കന്പനികൾ വിവിധ വ്യവസായങ്ങൾക്കുള്ള പ്രകൃതി വാതകം വിതരണം കുറച്ചുവെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മധ്യപൂർവേഷ്യയിൽനിന്ന് വരുംദിവസങ്ങളിൽ ഇന്ധനവിതരണം തടസപ്പെട്ടേക്കാവുമെന്ന് കരുതിയാണ് നടപടി.
International
മോസ്കോ: ഇറാൻ അണ്വായുധം വികസിപ്പിക്കുന്നതിന്റെ തെളിവ് റഷ്യക്കു ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാനായി പറഞ്ഞ പ്രധാന കാരണം ഇതാണ്.
യുദ്ധത്തിന്റെ പ്രത്യാഘാതം പശ്ചിമേഷ്യ മുഴുവൻ അനുഭവപ്പെടുന്നതായി ലാവ്റോവ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്നു.
സാന്പത്തികനഷ്ടവും നേരിടുന്നുണ്ട്. സംഘർഷം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
International
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. എണ്ണ വിതരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് റഷ്യയുടെ സഹായ വാഗ്ദാനം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നടത്തിയ പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യത്തിന് വഴിവച്ചു.
ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതത്തിന് നിയന്ത്രണം കൂടി നിലവിൽ വന്നതോടെ ആഗോള എണ്ണവിതരണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സഹായിക്കാൻ തയാറാണെന്ന് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ 40 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ചു.
എന്നാൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ ഇന്ധനം കൈവശമുണ്ടെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കി.
International
മോസ്കോ: ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും മേഖലയെ വലിയൊരു ദുരന്തത്തിലേക്കാണ് ഇത് നയിക്കുന്നതെന്നും ഇരുരാജ്യങ്ങളും മുന്നറിയിപ്പ് നൽകി.
നയതന്ത്ര ചർച്ചകൾക്കിടെ ഇറാനെതിരെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്നും ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യ വ്യക്തമാക്കി. ഇറാനെ പൂർണമായും പിന്തുണച്ച റഷ്യ, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാട് കാപട്യമാണന്നും അമേരിക്കയും ഇസ്രയേലും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നയതന്ത്ര ചർച്ചകളുടെ മറപിടിച്ചാണ് ഇസ്രയേലും അമേരിക്കയും ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വഞ്ചനാപരമായ നിലപാടാണെന്നും റഷ്യ കുറ്റപ്പെടുത്തി.
യുദ്ധം ഉടൻ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ റഷ്യ ആവശ്യപ്പെട്ടു. ആണവ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വിനാശകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്നും റഷ്യ ഓർമിപ്പിച്ചു.
ഇറാനിലെ സാധാരണക്കാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈന ചൂണ്ടിക്കാട്ടി.
സൈനിക നീക്കങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്നും ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിൽ സമാധാനം നിലനിർത്താൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും ചൈന ആവശ്യപ്പെട്ടു.
International
കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാണ്ട് പിന്നിട്ടു. 2022 ഫെബ്രുവരി 24നാണ് യുക്രെയ്നെതിരേ റഷ്യ ആക്രമണം ആരംഭിച്ചത്. ഇരുഭാഗത്തുമായി സിവിലിയന്മാരടക്കം ലക്ഷക്കണക്കിനു പേർ കൊല്ലപ്പെട്ടു.
രണ്ടു ലക്ഷം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യൻ മാധ്യമസ്ഥാപനമായ മീഡിയസോണ അറിയിച്ചത്. ബിബിസിക്കൊപ്പമാണ് മീഡിയസോണ വിവരശേഖരണം നടത്തിയത്. ആറായിരം സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ പറയുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇരുഭാഗത്തുമായി കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്ത സൈനികരുടെ എണ്ണം 20 ലക്ഷം ആയെന്നാണു റിപ്പോർട്ട്. യുക്രെയ്നെതിരേ പോരാടാൻ വിസമ്മതിച്ച ഒട്ടേറെ സൈനികരെ അധികൃതർ കൊലപ്പെടുത്തിയായി റഷ്യൻ സൈനികൻ വെളിപ്പെടുത്തി.
യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണങ്ങളിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്. യുക്രെയ്നിലെ വൈദ്യുതിവിതരണ ശൃംഖല റഷ്യൻ ആക്രമണത്തിൽ താറുമാറായി.
റഷ്യയുടെ ആക്രമണത്തിൽ തകർന്നടിഞ്ഞ യുക്രെയ്ന്റെ പുനരുദ്ധാരണത്തിന് അടുത്ത ഒരു ദശകത്തിൽ 58,800 കോടി ഡോളർ വേണ്ടിവരുമെന്നാണ് ലോകബാങ്ക് യൂറോപ്യൻ കമ്മീഷൻ, യുഎൻ എന്നിവർ കണക്കാക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയിലെ ട്രംപ് ഭരണകൂടം ദീർഘകാലമായി നടത്തുന്ന ശ്രമങ്ങൾക്കു കാര്യമായ ഫലമുണ്ടായിട്ടില്ല. യുക്രെയ്ന്റെ ഭൂമി റഷ്യക്കു വിട്ടുകൊടുക്കണം എന്ന നിർദേശത്തിലാണ് അഭിപ്രായവ്യത്യാസം തുടരുന്നത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന് പൂർണ പിന്തുണ നല്കുന്നു.
യുക്രെയ്ൻ ജനതയുടെ നാലു വർഷത്തെ ത്യാഗം വിസ്മരിച്ച് റഷ്യയുമായി സമാധാനക്കരാർ ഉണ്ടാക്കില്ലെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശത്തിന്റെ നാലാം വാർഷികദിനമായ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ദീർഘകാല സമാധാനമാണു യുക്രെയ്ൻ ആഗ്രഹിക്കുന്നതെങ്കിലും നാലു വർഷത്തെ യുക്രെയ്ൻ ജനതയുടെ പോരാട്ടം, ധൈര്യം എന്നിവയെ നിരാകരിക്കുന്നതു വഞ്ചനയ്ക്കു തുല്യമാണെന്ന് സമാധാനചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്ൻ സന്ദർശിച്ച് യുക്രെയ്ൻ ജനതയുടെ ജീവിതവും ദുരിതവും നേരിട്ടു കാണണം. യുക്രെയ്ൻ ജനതയെ തകർക്കുക എന്നതടക്കം ഒരു ലക്ഷ്യവും പുടിനു നേടാൻ കഴിഞ്ഞിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
വാർഷികത്തിന്റെ ഭാഗമായി യുക്രെയ്നിലെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ലാത്വിയ പ്രധാനമന്ത്രി എവിക സിലിന, ഐസ്ലൻഡ് പ്രധാനമന്ത്രി ക്രിസ്ട്രം, നോർവേ പ്രധാനമന്ത്രി യോനസ് ഗാർ സ്റ്റോറ, ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ തുടങ്ങിയവർ കീവിലെ സെന്റ് സോഫിയ കത്തീഡ്രലിലെ അനുസ്മരണചടങ്ങിൽ പങ്കെടുത്തു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രെയ്ന്റെ വൈദ്യുതി വിതരണ സംവിധാനങ്ങൾക്കു പുറമേ പാർപ്പിടസമുച്ചയങ്ങളും റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു.
തലസ്ഥാനമായ കീവ്, തുറമുഖ നഗരമായ ഒഡേസ എന്നിവടങ്ങളിൽ വലിയ തോതിൽ ആക്രമണങ്ങളുണ്ടായി.
അന്‍പതിനടുത്ത് മിസൈലുകളും മുന്നൂറിനടത്ത് ഡ്രോണുകളും റഷ്യ പ്രയോഗിച്ചു.
International
മോസ്കോ: റഷ്യയോ ചൈനയോ രഹസ്യമായ അണ്വായുധ പരീക്ഷണം നടത്തിയിട്ടില്ലെന്നു റഷ്യ.
അമേരിക്കൻ വൃത്തങ്ങൾ ഇത്തരമൊരു ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വിശദീകരണം നല്‍കുകയായിരുന്നു.
രഹസ്യ പരീക്ഷണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ഉയർന്നിരുന്നു. ചൈനയും ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണെന്ന് പെസ്കോവ് കൂട്ടിച്ചേർത്തു.
ചൈന 2020ൽ രഹസ്യമായി അണ്വായുധം പരീക്ഷിച്ചെന്ന് യുഎസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. അണ്വായുധ നിയന്ത്രണത്തിനായി റഷ്യക്കു പുറമേ ചൈനയെക്കൂടി ഉൾപ്പെടുത്തി പുതിയ കരാർ ഉണ്ടാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
International
കീവ്: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മൂന്നാം റൗണ്ട് ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. ജനീവയിൽ നടക്കുന്ന ചർച്ചയിൽ യുക്രെയ്ൻ, റഷ്യ, യുഎസ് പ്രതിനിധികൾ പങ്കെടുക്കും.
യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ൻ പ്രദേശങ്ങളെ സംബന്ധിച്ചാകും പ്രധാനമായും സംസാരിക്കുക. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ക്രിയാത്മകമായ തീരുമാനങ്ങൾ ഉണ്ടാവുമെന്നും യുക്രെയ്ൻ പ്രതിനിധി സംഘത്തിന്റെ തലവൻ റുസ്തം ഉമറോവ് ടെലിഗ്രാമിൽ കുറിച്ചു.
പുടിന്റെ സഹായി വ്ലാഡിമിർ മെഡിൻസ്കിയാണ് റഷ്യൻ സംഘത്തെ നയിക്കുന്നത്. യുഎഇയിൽ നടന്ന കഴിഞ്ഞ രണ്ട് റൗണ്ട് ചർച്ചകളും തടവുകാരെ കൈമാറുന്ന വിഷയം ചർച്ച ചെയ്തത് അല്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിരുന്നില്ല.
അതേസമയം കീവിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കൂടുതൽ ആക്രമണങ്ങൾക്ക് തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിവയ്ക്കാൻ സെലൻസ്കി നിർദേശം നൽകി.
International
ലണ്ടൻ: സൈബീരിയൻ ജയിലിൽ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ റഷ്യൻ ഭരണകൂടം തവളവിഷം ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബ്രിട്ടൻ.
തെക്കേ അമേരിക്കയിലെ വനങ്ങളിൽ കാണപ്പെടുന്ന തവളകളുടെ ചർമത്തിൽനിന്നു ശേഖരിക്കുന്ന എപിബാറ്റിഡൈൻ എന്ന വിഷം ഉപയോഗിച്ചാണു കൊലപാതകം നടത്തിയതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യിവറ്റ് കൂപ്പർ മ്യൂണിക് സുരക്ഷാ ഉച്ചകോടിയിൽ വെളിപ്പെടുത്തി.
നവൽനിയുടെ അനുയായികൾ അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നു ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. റഷ്യയിൽ കാണപ്പെടാത്ത തവളകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വിഷം ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള കാരണവും ശേഷിയും അവസരവും റഷ്യൻ ഭരണകൂടത്തിനു മാത്രമാണുള്ളതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകനായിരുന്ന നവൽനി 2024 ഫെബ്രുവരിയിലാണ് സൈബീരിയൻ തടവറയിൽ മരിച്ചത്. മരണത്തിനു മുന്‍പ് അദ്ദേഹത്തിനുണ്ടായ അടിവയറ്റിൽ വേദന, ഛർദി മുതലായ ലക്ഷണങ്ങളും വിഷപ്രയോഗത്തിന്റെ സൂചന നല്‍കിയിരുന്നു. അതേസമയം, മരണം കൊലപാതകമല്ലെന്നാണു റഷ്യ അവകാശപ്പെടുന്നത്. നവൽനിയെ റഷ്യൻ ഭരണകൂടം കൊലപ്പെടുത്തിയതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയയും അനുയായികളും നേരത്തേ മുതൽ ആരോപിക്കുന്നതാണ്.
സോവ്യറ്റ് കാലത്തെ ‘നോവിചോക്’ എന്ന രാസായുധം ഉപയോഗിച്ച് 2020ലും നവൽനിയെ വധിക്കാൻ ശ്രമം നടന്നിരുന്നു. വിദേശത്തെ ചികിത്സയിലാണ് അദ്ദേഹത്തിനു ജീവൻ തിരിച്ചുകിട്ടിയത്.
International
മോസ്കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാപ്രശ്നങ്ങളും ഡാറ്റ സ്വകാര്യതയുമായി ബന്ധപ്പെട്ട തർക്കങ്ങളുമാണ് നിരോധനത്തിനു പിന്നിലെ പ്രധാന കാരണം.
ഇന്നലെമുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാട്സാപ് സേവനങ്ങൾ തടസപ്പെട്ടതായി ഉപഭോക്താക്കൾ പരാതിപ്പെട്ടു.
നേരത്തെതന്നെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയ്ക്ക് രാജ്യത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വാട്സാപ് വഴി വിദേശ ഏജൻസികൾ റഷ്യൻ പൗരന്മാരുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന് സർക്കാർ ആരോപിക്കുന്നു. ഇതോടൊപ്പം രാജ്യത്തെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനാണ് പുടിൻ സർക്കാരിന്റെ നീക്കം.
International
കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം ജൂണിൽ അവസാനിപ്പിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അറിയിച്ചു. അടുത്തയാഴ്ച അമേരിക്കയിലെ മയാമിയിൽ റഷ്യ- യുക്രെയ്ൻ ചർച്ച നടത്താമെന്ന് അമേരിക്ക നിർദേശിച്ചിട്ടുണ്ട്. യുക്രെയ്ന് ഇതു സ്വീകാര്യമാണ്.
ജൂണിൽ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യക്കും യുക്രെയ്നും മേൽ സമ്മർദം ചെലുത്തുമെന്ന് സെലൻസ്കി പറഞ്ഞു. വർഷാവസാനം അമേരിക്കയിൽ നടക്കാൻ പോകുന്ന മിഡ് ടേം തെരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ടാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രെയ്നും അബുദാബിയിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനുള്ള ധാരണ ഒഴിച്ചാൽ സുപ്രധാന തീരുമാനങ്ങളുണ്ടായില്ല.
ഇതിനിടെ, മാർച്ചിൽ വെടിനിർത്താനുള്ള നീക്കങ്ങളാണ് ട്രംപ് ഭരണകൂടം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. യുക്രെയ്നും അമേരിക്കയും ഇക്കാര്യം ചർച്ച ചെയ്തു. റഷ്യക്ക് ഭൂമി വിട്ടുകൊടുക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ വെടിനിർത്തൽ ധാരണയിൽ യുക്രെയ്നിൽ ഹിതപരിശോധനയും ഒപ്പം പൊതു തെരഞ്ഞെടുപ്പും നടത്താനാനുള്ള നിർദേശമാണ് ചർച്ച ചെയ്തത്. എന്നാൽ, ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് തർക്കം തുടരുന്നതിനാൽ ഈ നിർദേശം പ്രായോഗികമായേക്കില്ല എന്നാണ് അനുമാനം.
റഷ്യൻ ആക്രമണം
കീവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു.റഷ്യൻ സേന വെള്ളിയാഴ്ച രാത്രി യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. രണ്ടു താപവൈദ്യുതി നിലയങ്ങൾ ആക്രമിക്കപ്പെട്ടു.
International
ജനീവ: അണ്വായുധ നിയന്ത്രണത്തിനു പുതിയ കരാർ വേണമെന്നും അതിൽ ചൈനയെ ഉൾപ്പെടുത്തണമെന്നും അമേരിക്ക. റഷ്യയുമായുള്ള ‘ന്യൂ സ്റ്റാർട്ട്’ (സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാർ വ്യാഴാഴ്ച കാലഹരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
ലോകത്തിലെ പ്രധാന അണ്വായുധ ശക്തികൾക്കു നിയമപരമായ ഒരു ബാധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലവിൽ. പുതിയ കരാർ ഉണ്ടാക്കുന്നതുവരെ നിലവിലത്തെ കരാർ ഒരു വർഷത്തേക്കു നീട്ടാം എന്ന് റഷ്യ അഭിപ്രായപ്പെട്ടു. എന്നാൽ, പുതിയ കരാർ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.
റഷ്യയും അമേരിക്കയും മാത്രം ഉൾപ്പെട്ട കരാർ ലോകത്തിനു ഗുണം ചെയ്യില്ലെന്നും ചൈനയെക്കൂടി ഭാഗമാക്കേണ്ടതുണ്ടെന്നും അമേരിക്കയിലെ ആയുധ നിയന്ത്രണവിഭാഗം അണ്ടർ സെക്രട്ടറി തോമസ് ഡിനാനോ ജനീവയിലെ നിരായുധീകരണ ഉച്ചകോടിയിലും പറഞ്ഞു. ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും 2030ൽ 1000 ആണവ പോർമുനകൾ നിർമിക്കുകയാണു ലക്ഷ്യമെന്നും റഷ്യ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ന്യൂ സ്റ്റാർട്ട്’ കരാർ തുടരാൻ അമേരിക്ക വിമുഖത പ്രകടിപ്പിക്കുന്നതു ഖേദകരമാണെന്നും മോസ്കോ എല്ലായ്പോഴും ചർച്ചയ്ക്കു സന്നദ്ധമാണെന്നും റഷ്യൻ പ്രതിനിധി ഗെന്നഡി ഗാറ്റിലോവ് ഉച്ചകോടിയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുമായും റഷ്യയുമായും ചർച്ചയ്ക്കില്ലെന്നാണു ചൈനീസ് പ്രതിനിധി ഷെൻ ജിയാൻ വ്യക്തമാക്കിയത്.
വിന്യസിക്കപ്പെടുന്ന അണ്വായുധങ്ങൾ, അവ വിക്ഷേപിക്കാനുള്ള മിസൈലുകൾ, ബോംബർ വിമാനങ്ങൾ, വിക്ഷേപിണികൾ എന്നിവയുടെ എണ്ണം നിജപ്പെടുത്തുന്നതായിരുന്നു ‘ന്യൂ സ്റ്റാർട്ട്’ കരാർ.
National
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ചോദ്യമുയർന്നെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
140 കോടി ഇന്ത്യക്കാരുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും നിരവധി തവണ ഇതു സംബന്ധിച്ച് പ്രസ്താന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഇന്ത്യയുടെ എല്ലാ തീരുമാനങ്ങളും ഇതിനനുസരിച്ചാണ്.
വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാലമായി പങ്കാളിത്തമുണ്ടെന്നും ലാഭകരമാണെങ്കിൽ അവിടെ നിന്നോ മറ്റുസ്ഥലങ്ങളിൽനിന്നോ എണ്ണ വാങ്ങാൻ ഇന്ത്യ തയാറാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാലാണ് മുന്‍പ് വെനസ്വേലയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നത് നിർത്തേണ്ടിവന്നത്. വെനസ്വേല ഉൾപ്പെടെ ഏതുരാജ്യത്തുനിന്നുമുള്ള എണ്ണ വിതരണത്തിന്റെ വാണിജ്യ നേട്ടങ്ങൾ ഇന്ത്യ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിന്റെ ഭാഗമായാണ് റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കുള്ള യുഎസ് തീരുവ 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. യുഎസുമായുള്ള വ്യാപാരക്കരാർ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്ഥിരീകരിച്ചു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്നതിൽ പ്രധാനമന്ത്രിയോ സർക്കാരോ വ്യക്തത നൽകിയില്ല. അതേസമയം, എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
International
മോസ്കോ: ഇന്ത്യക്ക് ആരിൽനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെലിൻ വക്താവ് ദിമിത്രി പെസ്കോവ്.
“ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും നല്‍കുന്നത് റഷ്യ മാത്രമല്ലെന്നു ഞങ്ങൾക്കറിയാം. മറ്റു രാജ്യങ്ങളിൽനിന്നും ഇന്ത്യ എണ്ണ വാങ്ങാറുണ്ട്’’-പെസ്കോവ് പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്നു ചൊവ്വാഴ്ച പെസ്കോവ് പ്രസ്താവിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യൻ എണ്ണക്കന്പനികൾക്കു സാധിക്കില്ലെന്ന് റഷ്യയുടെ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ട് വിദഗ്ധൻ ഇഗോർ യുഷ്കോവ് പറഞ്ഞു. റഷ്യ ദിവസവും 15 ലക്ഷം മുതൽ 20 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്കു നല്‍കുന്നുവെന്നും അതു നല്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഷ്കോവ് കൂട്ടിച്ചേർത്തു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 2021 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 0.2 ശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുണ്ടായിരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇന്ത്യ വലിയതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്. റഷ്യ വൻതോതിൽ ഡിസ്കൗണ്ട് നല്കിയതും ഇന്ത്യക്കും പ്രയോജനമായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ജനുവരിയിലെ ആദ്യ മൂന്നാഴ്ച കുറഞ്ഞു. പ്രതിദിന ഇറക്കുമതി 11 ലക്ഷം ബാരലായാണ് കുറഞ്ഞത്. 2025 മധ്യത്തിൽ പ്രതിദിനം 20 ലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
ഇറാക്കിൽനിന്നുള്ള എണ്ണ ഇറക്കുമതി ഏതാണ്ട് റഷ്യയിൽനിന്നുള്ളതിനു തുല്യമായിട്ടുണ്ട്. സൗദിയിൽനിന്നുള്ള പ്രതിദിന എണ്ണ ഇറക്കുമതി ജനുവരിയിൽ 9.24 ലക്ഷം ബാരലായി ഉയർന്നു. ഡിസംബറിൽ ഇറക്കുമതി 7.10 ലക്ഷം ബാരലായിരുന്നു.
International
മോസ്കോ: ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോടു പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്. ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകമ്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.
അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് മാധ്യമങ്ങളോടു പറഞ്ഞു. അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതുൾപ്പെടെയുള്ള വിപുലമായ വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ധാരണയിലെത്തിയെന്നും ലെവിറ്റ് ഔദ്യോഗികമായി അറിയിച്ചു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ, ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും.
തിങ്കളാഴ്ച മോദിയും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിർണായക തീരുമാനങ്ങൾ ഉണ്ടായത്. മോദി തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നു വിശേഷിപ്പിച്ച ട്രംപ്, ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുതിയ തലത്തിലേക്ക് എത്തിയതായി ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതിനു മറുപടിയായി, ഇന്ത്യൻ ഉത്പന്നങ്ങൾക്കു നികുതി കുറച്ച നടപടിയെ 140 കോടി ജനങ്ങൾക്ക് വേണ്ടിയുള്ള വലിയ നേട്ടമായി മോദിയും എക്സിൽ വിശേഷിപ്പിച്ചു.
International
മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.
ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
Business
ദാവോസ്: റഷ്യൻ എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഇന്ത്യൻ ഇറക്കുമതിക്കുമേൽ യുഎസ് അടിച്ചേൽപ്പിച്ച 25 ശതമാനം തീരുവ എടുത്തുകളയുമെന്ന സൂചന നൽകി യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസന്റ്.
യുഎസ് ഏർപ്പെടുത്തിയ 25 ശതമാനം പിഴത്തീരുവ കാരണമാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നത് ഗണ്യമായി കുറച്ചതെന്നും ഇത് യുഎസ് നയത്തിന്റെ വിജയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. ഇതിലെ 25 ശതമാനം ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെത്തുടർന്ന് ഏർപ്പെടുത്തിയതാണ്. ഇതോടെ ഇന്ത്യ-യുഎസ് വ്യാപാര തർക്കങ്ങൾ രൂക്ഷമായി.
ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്നു വാങ്ങുന്ന അസംസ്കൃത എണ്ണയുടെ അളവ് വൻതോതിൽ കുറച്ചു. ഇതൊരു വിജയമാണ്. ഇന്ത്യക്കുമേലുള്ള തീരുവ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുവയുമുണ്ട്. ഇത് നീക്കം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്-. ഒരു യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്കോട് ബെസന്റ് പറഞ്ഞു.
ഡിസംബറിൽ ഇന്ത്യയുടെ റഷ്യൻ അസംകൃത എണ്ണ ഇറക്കുമതി കഴിഞ്ഞ രണ്ടു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു താഴ്ന്നതായി കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയിൽനിന്നു സംസ്കരിച്ച എണ്ണ വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങളെയും ബെസന്റ് വിമർശിച്ചു. തങ്ങൾക്കെതിരേയുള്ള യുദ്ധത്തിനുതന്നെ പണം നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ ഈ വ്യാപാരരീതിയെ വിരോധാഭാസമെന്നും വിഡ്ഢിത്തമെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യൻ അസംസ്കൃത എണ്ണ ഉപയോഗിച്ച് നിർമിച്ച പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങുന്നതിലൂടെ യൂറോപ്പ് റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് പരോക്ഷമായി സാന്പത്തികസഹായം നൽകുകയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ബെസെന്റിന്റെ പ്രഖ്യാപനം.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിനുള്ള ചർച്ചകൾ ചൊവ്വാഴ്ച പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി 25 മുതൽ 28 വരെ ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്‍ ഡെർ ലെയ്ൻ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ ഇരുവരും ഇന്ത്യ-ഇയു ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കും.
25 ശതമാനം പിഴത്തീരുവ കുറയ്ക്കുമെങ്കിലും മറ്റ് ഏഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, ജപ്പാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്പോൾ അപ്പോഴും ഇന്ത്യക്കുമേലുള്ള തീരുവ കൂടുതലായിരിക്കും. ഈ രാജ്യങ്ങൾക്കുമേലുള്ള തീരുവ 20 ശതമാനത്തിൽ താഴെയാണ്.