കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനും പരിസര പ്രദേശങ്ങൾക്കും നേരെ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുദ്ധത്തിൽ മൂന്നാമത്തെ തവണയാണ് റഷ്യ തങ്ങളുടെ അത്യാധുനിക ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ യുക്രെയ്നു നേരെ പ്രയോഗിക്കുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കീവ് മേഖലയിലെ ബില സെർക്വ നഗരത്തിലാണ് റഷ്യ ഒരേഷ്നിക് സൂപ്പർസോണിക് മിസൈൽ പതിപ്പിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി വ്യക്തമാക്കി. റഷ്യയുടേത് ഭ്രാന്തമായ ആക്രമണമാണെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ പ്രതികരിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണത്തിൽ 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ 36 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാൻ യുക്രെയ്നായെങ്കിലും, ബാലിസ്റ്റിക് മിസൈലുകളിൽ പലതും കീവിൽ വിനാശമുണ്ടാക്കി.
കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂൾ, ബിസിനസ്സ് സെന്റർ, വാട്ടർ സപ്ലൈ കേന്ദ്രം, മാർക്കറ്റ് എന്നിവയടക്കം മുപ്പതോളം പാർപ്പിട സമുച്ചയങ്ങൾ തകരുകയോ തീപിടിക്കുകയോ ചെയ്തു. നാഷണൽ ആർട്ട് മ്യൂസിയം, ചെർണോബിൽ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒരേഷ്നിക് മിസൈലിന് പുറമെ ഇസ്കന്ദർ, കിൻഷാൽ, സിർകോൺ മിസൈലുകളും ഉപയോഗിച്ച് യുക്രെയ്നിലെ സൈനിക കമാൻഡ് കേന്ദ്രങ്ങളും എയർബേസുകളും വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് മോസ്കോയുടെ വാദം. ആണവ-ആണവേതര യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള ഒരേഷ്നിക് മിസൈൽ ഇതിനുമുമ്പ് 2024 നവംബറിൽ ഡിനിപ്രോയിലും, പിന്നീട് ജനുവരിയിൽ ല്വിവിലുമാണ് റഷ്യ പ്രയോഗിച്ചിട്ടുള്ളത്.
Tags : Kyiv Russia Missile Latest News