International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനും പരിസര പ്രദേശങ്ങൾക്കും നേരെ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുദ്ധത്തിൽ മൂന്നാമത്തെ തവണയാണ് റഷ്യ തങ്ങളുടെ അത്യാധുനിക ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ യുക്രെയ്നു നേരെ പ്രയോഗിക്കുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കീവ് മേഖലയിലെ ബില സെർക്വ നഗരത്തിലാണ് റഷ്യ ഒരേഷ്നിക് സൂപ്പർസോണിക് മിസൈൽ പതിപ്പിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി വ്യക്തമാക്കി. റഷ്യയുടേത് ഭ്രാന്തമായ ആക്രമണമാണെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ പ്രതികരിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണത്തിൽ 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ 36 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാൻ യുക്രെയ്നായെങ്കിലും, ബാലിസ്റ്റിക് മിസൈലുകളിൽ പലതും കീവിൽ വിനാശമുണ്ടാക്കി.
കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂൾ, ബിസിനസ്സ് സെന്റർ, വാട്ടർ സപ്ലൈ കേന്ദ്രം, മാർക്കറ്റ് എന്നിവയടക്കം മുപ്പതോളം പാർപ്പിട സമുച്ചയങ്ങൾ തകരുകയോ തീപിടിക്കുകയോ ചെയ്തു. നാഷണൽ ആർട്ട് മ്യൂസിയം, ചെർണോബിൽ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒരേഷ്നിക് മിസൈലിന് പുറമെ ഇസ്കന്ദർ, കിൻഷാൽ, സിർകോൺ മിസൈലുകളും ഉപയോഗിച്ച് യുക്രെയ്നിലെ സൈനിക കമാൻഡ് കേന്ദ്രങ്ങളും എയർബേസുകളും വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് മോസ്കോയുടെ വാദം. ആണവ-ആണവേതര യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള ഒരേഷ്നിക് മിസൈൽ ഇതിനുമുമ്പ് 2024 നവംബറിൽ ഡിനിപ്രോയിലും, പിന്നീട് ജനുവരിയിൽ ല്വിവിലുമാണ് റഷ്യ പ്രയോഗിച്ചിട്ടുള്ളത്.
International
ന്യു ഡൽഹി : ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്ത്യ റഷ്യൻ മിസൈലായ ബ്രഹ്മോസ് എൻജി എന്നിവയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച അലക്സാണ്ടർ ലിയോനൊവ് 78-ാം വയസിൽ അന്തരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ റഷ്യൻ പങ്കാളിത്ത സ്ഥാപനമായ എൻപിഒ മഷിനോസ്ട്രോയേനിയയുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു അദ്ദേഹം. മരണകാരണമോ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയുടെ കരുത്തായി കരുതപ്പെടുന്ന സിർക്കോൺ മിസൈലിന്റെ രൂപകൽപ്പനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശബ്ദത്തേക്കാൾ ഒൻപത് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ 400 മുതൽ 1,500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രാപ്തമാണ്.കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സിർക്കോണിന് സാധാരണ യുദ്ധമുനകളും ആണവ യുദ്ധമുനകളും വഹിക്കാൻ സാധിക്കും.
റഷ്യയുടെ ഹീറോ ഓഫ് ലേബർ ബഹുമതി ജേതാവായ ലിയോനൊവ് ബഹിരാകാശ മിസൈൽ സംവിധാനങ്ങളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിൻ തീരദേശ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ വികസനത്തിലും അദ്ദേഹം നിർണ്ണായക മേൽനോട്ടം വഹിച്ചിരുന്നു. അത്യാധുനിക ഹൈപ്പർസോണിക് വാഹനങ്ങളുടെ നിർമാണത്തിലും റഷ്യയുടെ പ്രതിരോധ മേഖലയിലും പങ്ക് വഹിച്ച വ്യക്തിയാണ് അലക്സാണ്ടർ ലിയോനൊവ്.
NRI
കുവൈറ്റ് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റ് ആകാശം കടന്ന് വന്നതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-അത്വാൻ അറിയിച്ചു.
സായുധ സേനയുടെ ഒരു ക്യാമ്പ് ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ 10 സൈനികർക്ക് പരിക്കേറ്റു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിവരുന്നതായി അധികൃതർ അറിയിച്ചു. ഒരു സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയുടെ ഗോഡൗണും ഡ്രോൺ ലക്ഷ്യമിട്ടതായി അദ്ദേഹം വ്യക്തമാക്കി.
ഇവിടെയും ആളപായമില്ല. ഫെബ്രുവരി 28 മുതൽ ഇതുവരെ 307 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 616 ഡ്രോണുകളും കണ്ടെത്തിയതായി അദ്ദേഹം അറിയിച്ചു.
International
കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.
23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു.
പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.
International
ദുബായ്: ഇറാന്റെ തന്ത്രപ്രധാനമായ സൈനികകേന്ദ്രത്തിനുനേരേ അമേരിക്കയുടെ അതിശക്തമായ ആക്രമണം.
ഇറാന്റെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും എന്‍ജിനുകള്‍ നിര്‍മിച്ചുനല്‍കുന്ന ഖോമിലെ പ്ലാന്റ് ബോംബിട്ടു തകര്‍ത്തു.
ഇറാനെതിരായ ആക്രമണത്തിനു നേതൃത്വം നല്കുന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
ഖോം നഗരത്തിനു സമീപമുള്ള അതീവസുരക്ഷയുള്ള മേഖലയിലായിരുന്നു പ്ലാന്റ്. ബോംബാക്രമണത്തില്‍ പ്ലാന്റ് പൂര്‍ണമായും തകര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍.
International
ജറൂസലെം: പുണ്യനഗരമായ ജറൂസലെമിലെ തിരുവുത്ഥാന പള്ളിക്കു സമീപം മിസൈലിന്റെ അവശിഷ്ടം വീണത് ആശങ്കയ്ക്കിടയാക്കി.
പള്ളിക്കു സമീപമുള്ള ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റ് കെട്ടിടത്തിനുമുകളിലാണ് ഇന്നലെ പുലർച്ചെ മിസൈലിന്റെ അവശിഷ്ടം പതിച്ചത്. ഇതിനുപുറമെ അൽ-അഖ്സ മോസ്കിനു സമീപമുള്ള ടെമ്പിൾ മൗണ്ടിലും മിസൈൽ വീണതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറൂസലെമിലെ ഓഫീസിനു സമീപവും മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. ജറൂസലെമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രയേൽ സർക്കാർ അപലപിച്ചു.
ജറൂസലെം പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനുമായി താൻ സംസാരിച്ചെന്നും ഇറാൻ കരുതിക്കൂട്ടി രാഷ്ട്രീയലക്ഷ്യങ്ങൾക്കുനേരേയും ക്രൈസ്തവ, മുസ്ലിം, യഹൂദ ആരാധനാലയങ്ങൾക്കുനേരേയും ആക്രമണം നടത്തുകയാണെന്നും ഇസ്രേലി വിദേശകാര്യമന്ത്രി ഗിദെയോൻ സാർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28ന് ഇറാനെതിരേ യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചതോടെ സുരക്ഷ മുൻനിർത്തി തിരുവുത്ഥാന പള്ളി അടച്ചിട്ടിരിക്കുകയാണ്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും ദിവസം ഈ തീർഥാടനദേവാലയം അടച്ചിടുന്നത്. വിശുദ്ധവാരത്തിലെങ്കിലും പള്ളി തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
International
ടെഹ്റാൻ: ഇറാനിലെ സ്കൂളിൽ ആക്രമണം നടത്തി 165ലധികം കുട്ടികളെ കൊലപ്പെടുത്തിയത് അമേരിക്കയാണെന്ന് റിപ്പോർട്ട്. അമേരിക്ക ടോമാഹോക്ക് മിസൈൽ പ്രയോഗിച്ച് സ്കൂൾ തകർക്കുകയായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനികതാവളത്തിനു സമീപമുള്ള സ്കൂളാണ് തകർക്കപ്പെട്ടത്.
കോമ്പൗണ്ടിൽ തുടർച്ചയായി ബോംബുകൾ വർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തകർന്നതെന്ന് ഉപഗ്രഹചിത്ര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇറാന്റെ അർധ ഔദ്യോഗിക മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് ടോമാഹോക്ക് മിസൈൽ സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത് വ്യക്തമായത്. വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു സൈന്യം അമേരിക്കയാണെന്നും പറയുന്നു. മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോ ജിയോലൊക്കേറ്റ് ചെയ്യാനും സ്കൂളിനോടു ചേർന്നുള്ള സ്ഥലത്തുനിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.
സ്കൂളിന്റെ ഉപഗ്രഹചിത്രങ്ങൾ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുമായി പൊരുത്തപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ടോമാഹോക്ക് മിസൈൽ പ്രയോഗിച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ട്രംപ് ഉരുണ്ടുകളിച്ചു. ടോമാഹോക്ക് മറ്റു പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആയുധമാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമാഹോക്ക് മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇറാനും ചില ടോമാഹോക്കുകളുണ്ട്. തനിക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിയില്ല. അക്കാര്യം അന്വേഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഭീഷണി സന്ദേശവുമായി ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അലി ലാരിജാനിയുടെ ഭീഷണി. ഇറാൻ ജനത ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്കുപോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾ ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നായിരുന്നു ലാരിജാനിയുടെ കുറിപ്പ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ ഇരുപതു മടങ്ങ് ശക്തിയായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അലി ലാരിജാനി ഭീഷണിയുമായി രംഗത്തെത്തിയത്.
International
ടെൽ അവീവ്: ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്.
ടെൽ അവീവിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച സ്ഥലത്തേക്ക് ഹോം ഫ്രണ്ട് കമാൻഡിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ ബ്രിഗേഡിൽ നിന്നുള്ള ഐഡിഎഫ് സൈനികരെ അയച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു.
ആക്രമണം പൂർണമായും അവസാനിപ്പിക്കുന്നതുവരെ ഇറാൻ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്ന് യുഎന്നിലെ ഇറാൻ അംബസഡർ അമീർ-സയീദ് ഇറവാനി പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിന്റെ അമേരിക്കയെ വലിച്ചിഴയ്ക്കുന്നതിൽ ഇസ്രയേൽ വിജയിച്ചുവെന്ന് അമീർ-സയീദ് ഇറവാനി പറഞ്ഞു.
International
മനാമ: ബഹ്റിനിലും ആക്രമണം നടത്തി ഇറാൻ. ഫ്ലാറ്റിലേക്ക് മിസൈൽ പതിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിൽ കെട്ടിട സമുച്ചയത്തിന് തീപിടിച്ചു. ആളുകൾക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചോയെന്ന് വ്യക്തമല്ല. ആക്രമണം ബഹ്റിൻ ഭരണകൂടം സ്ഥിരീകരിച്ചു.
അതേസമയം, കുവൈറ്റ് വിമാനത്താവളത്തിലും ദുബായിലും ഇറാൻ ആക്രമണം നടത്തി. കുവൈറ്റിൽ അഞ്ച് പേർക്കും ദുബായിൽ നാലുപേർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.
International
ദെയ്ർ അൽ ബലാഹ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 13 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽനിന്നു ഭീകരർ മിസൈൽ തൊടുത്തുവിട്ടതിന്റെ പ്രതികരണമാണ് നപടിയെന്ന് ഇസ്രേലി സൈന്യം അറിയിച്ചു.
ഹമാസ് തട്ടിക്കൊണ്ടുപോയ അവസാനത്തെ ബന്ദിയുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
സമാധാനപദ്ധതിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതൃത്വം നൽകുന്ന ബോർഡ് ഓഫ് പീസ് അടുത്ത വാരം പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
National
ന്യൂഡൽഹി: ഒരേ ലോഞ്ചറിൽനിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബുധനാഴ്ച രാവിലെ 10.30ഓടെ ഒഡീഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇരട്ട വിക്ഷേപണം നടത്തിയത്.
കൃത്യത ഉറപ്പാക്കാൻ അത്യാധുനിക നാവിഗേഷൻ സംവിധാനം ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും.
ഉദ്ദേശിച്ച പാതയിലൂടെ രണ്ട് മിസൈലുകളും സഞ്ചരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്.
International
ന്യൂഡൽഹി: വായുവിൽനിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ എക്റ്റെൻഡഡ് റേഞ്ച് (ഹാമർ) സ്മാർട്ട് മിസൈലുകൾ നിർമിക്കുന്നത്.
ഫ്രാൻസുമായി ചേർന്ന് നിർമിക്കുന്ന മിസൈലുകൾ സംബന്ധിച്ച സംയുക്ത സംരംഭ സഹകരണ കരാറിൽ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. ഈ വർഷം ഫെബ്രുവരി 11ന് ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ കരാർ.
കരാർപ്രകാരം മിസൈൽ നിർമാണത്തിന് ബെല്ലിനും സെഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപിക്കും. മിസൈലിന്റെ 60 ശതമാനവും ഇന്ത്യൻ നിർമിത ഭാഗങ്ങളായിരിക്കും. ഹാമർ മിസൈലുകളുടെ നിർമാണം, വിതരണം, അറ്റകുറ്റപ്പണി എന്നിവയെല്ലാം ഇതിനു കീഴിലാകും നടത്തുക. വ്യോമസേന ഉപയോഗിക്കുന്ന റഫാൽ യുദ്ധവിമാനങ്ങളിലും നാവികസേന വാങ്ങുന്ന റഫാൽ നേവൽ വിമാനങ്ങളിലും പുതിയ ഹാമർ മിസൈലുകൾ ഘടിപ്പിക്കും.
International
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ് കൊല്ലപ്പെട്ടത്.
യുക്രെയ്നിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. ഊർജകേന്ദ്രങ്ങൾ ആക്രമിച്ച റഷ്യക്കെതിരായ ഉപരോധം വ്യാപിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ശൈത്യകാലം വരാനിരിക്കെ ഊർജകേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം സാധാരണക്കാരെ ഉപദ്രവിക്കുക ലക്ഷ്യമിട്ടുള്ളതാണ്.
450 ഡ്രോണുകളും 45 മിസൈലുകളും ഊർജനിലയങ്ങൾക്കു നേരെ റഷ്യ തൊടുത്തു. റഷ്യയുടെ ഓരോ ആക്രമണത്തിനും തക്കതായ രീതിയിൽ ഉപരോധം ശക്തമാക്കണമെന്നും സെലെൻസ്കി പറഞ്ഞു. കീവ്, പൊൾട്ടാവ, ഖാർകീവ് മേഖലകളിലെ പല ഊർജോത്പാദന കേന്ദ്രങ്ങൾക്കും ആക്രമണത്തിൽ തകരാർ നേരിട്ടിരിക്കുകയാണ്. പൊൾട്ടാവ മേഖലയിലെ ക്രെമൻചുക്, ഹൊരിഷ്നിപ്ലാവ്നി നഗരങ്ങളിലെ വൈദ്യുതി വിതരണം പൂർണമായി നിലച്ചിരിക്കുകയാണ്.
International
സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു.
മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ് വിശേഷിപ്പിച്ചു. ജർമനിയും മിസൈൽ പരീക്ഷണത്തെ അപലപിച്ചു.