ടെഹ്റാൻ: ഇറാനിലെ സ്കൂളിൽ ആക്രമണം നടത്തി 165ലധികം കുട്ടികളെ കൊലപ്പെടുത്തിയത് അമേരിക്കയാണെന്ന് റിപ്പോർട്ട്. അമേരിക്ക ടോമാഹോക്ക് മിസൈൽ പ്രയോഗിച്ച് സ്കൂൾ തകർക്കുകയായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനികതാവളത്തിനു സമീപമുള്ള സ്കൂളാണ് തകർക്കപ്പെട്ടത്.
കോമ്പൗണ്ടിൽ തുടർച്ചയായി ബോംബുകൾ വർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തകർന്നതെന്ന് ഉപഗ്രഹചിത്ര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇറാന്റെ അർധ ഔദ്യോഗിക മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് ടോമാഹോക്ക് മിസൈൽ സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത് വ്യക്തമായത്. വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു സൈന്യം അമേരിക്കയാണെന്നും പറയുന്നു. മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോ ജിയോലൊക്കേറ്റ് ചെയ്യാനും സ്കൂളിനോടു ചേർന്നുള്ള സ്ഥലത്തുനിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.
സ്കൂളിന്റെ ഉപഗ്രഹചിത്രങ്ങൾ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുമായി പൊരുത്തപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ടോമാഹോക്ക് മിസൈൽ പ്രയോഗിച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ട്രംപ് ഉരുണ്ടുകളിച്ചു. ടോമാഹോക്ക് മറ്റു പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആയുധമാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമാഹോക്ക് മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇറാനും ചില ടോമാഹോക്കുകളുണ്ട്. തനിക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിയില്ല. അക്കാര്യം അന്വേഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഭീഷണി സന്ദേശവുമായി ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അലി ലാരിജാനിയുടെ ഭീഷണി. ഇറാൻ ജനത ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്കുപോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾ ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നായിരുന്നു ലാരിജാനിയുടെ കുറിപ്പ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ ഇരുപതു മടങ്ങ് ശക്തിയായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അലി ലാരിജാനി ഭീഷണിയുമായി രംഗത്തെത്തിയത്.
Tags : Attack Iranian school Tomahawk Missile Iranian school