District News
എടത്വ: സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ അലോഷ്യന്‍ ഡേ ആചരണവും മെറിറ്റ് ഡേ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും അലോഷ്യസ് കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പലുമായ പ്രഫ പി.വി. ജെറോം മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍, ഹെഡ്മാസ്റ്റര് ജസ്റ്റിന് വി. ജോസഫ്, പിടിഎ പ്രസിഡന്റ് ജിജി അട്ടിയില്‍, ഷിനോ സെബാസ്റ്റ്യന്‍, പ്രോഗ്രാം കണ്‍വീനര്‍ ജസ്റ്റില് എന്നിവര്‍ പ്രസംഗിച്ചു.
District News
ചിറ്റാരിക്കാൽ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഫുട്ബ്ലാസ്റ്റ് സംഘടിപ്പിച്ചു.
ലോകകപ്പ് താരങ്ങളുടെ 40 അടി ഉയരമുള്ള ഫ്ലക്സ് പ്രദർശിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഫുട്ബോൾ തീം ഡാൻസ്, അർജൻറീന - പോർച്ചുഗൽ ടീമുകളുടെ ആരാധകർ തമ്മിലുള്ള ഫുട്ബോൾ മത്സരം എന്നിവ നടത്തി. വിവിധ ടീമുകളുടെ ജേഴ്സികളണിഞ്ഞ് വിദ്യാർഥികൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
District News
പാലാ: മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിലൂടെ പ്രസിദ്ധമായ കുറിച്ചിത്താനം കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂളിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.ആര്. നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ക്കു നിവേദനം നല്കി.
നൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ പ്രധാന കെട്ടിടം ശോച്യാവസ്ഥയിലാണ്. മഴയത്ത് ചോര്‍ന്നൊലിച്ച് മേല്‍ക്കൂര നശിച്ച് അപകടാവസ്ഥയിലുമാണ്. ഗവ. എല്‍പി സ്കൂള്‍ ആയിരുന്ന സ്കൂളിന് കെ.ആര്. നാരായണനോടുള്ള ആദരവിന്റെ ഭാഗമായാണ് അന്ന് മന്ത്രിയായിരുന്ന പി.ജെ. ജോസഫ്, ഉഴവൂര്‍ വിജയന് എന്നിവര്‍ മുന്‍കൈയെടുത്ത് കെ.ആര്. നാരായണന് ഗവ. എല്‍പി സ്കൂള്‍ എന്നു പുനര്‍നാമകരണം ചെയ്തത്.
കെ.ആര്. നാരായണന് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായിരിക്കേ സ്കൂളില്‍ എത്തുകയും സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മുന്‍ കേന്ദ്രമന്ത്രി മുരളി ദിയോറ ലൈബ്രറി കെട്ടിടം നിര്‍മിച്ചു നല്‍കുകയും വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ നനയാതിരിക്കാന്‍ പിടിഎയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടേണ്ട ഗതികേടിലാണ്.
അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് ആവശ്യപ്പെട്ടു.
District News
വല്ലച്ചിറ: ഗവ. യുപി സ്കൂളിന് നേരെ ആക്രമണം. സ്കൂളിന്റെ ജനൽച്ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ് തകർത്തു. വല്ലച്ചിറ ഗവ. യുപി സ്കൂളിൽ ഒന്നാം ക്ലാസ് പ്രവർത്തിക്കുന്ന മുറിക്ക് നേരെയാണ് ആക്രമണം നടന്നത്. ക്ലാസ്മുറിയുടെ ജനൽ ചില്ല് സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു.
ഇന്നലെരാവിലെ സ്കൂൾ തുറന്ന അധ്യാപകരാണ് ക്ലാസ് മുറിയുടെ ജനൽ ചില്ല് കല്ലെറിഞ് തകർത്തതായി കാണുന്നത്. സംഭവത്തിൽ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനാധ്യാപിക ടി.ഗീത ചേർപ്പ് പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: സ്കൂളുകളിലെ തസ്തിക നിർണയം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിലെ 2026-27 അധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ള ഇൻവാലിഡ് യുഐഡി ഉള്ള കുട്ടികളുടെ യുഐഡി വാലിഡ് ആക്കി സമന്വയയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 25 വരെ ദീർഘിപ്പിച്ചു.
ആറാം പ്രവൃത്തിദിനത്തിൽ റോളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ യുഐഡിക്ക് അപേക്ഷിച്ചിട്ട് ലഭിക്കാതിരിക്കുന്നതുമായ ഇഐഡി നന്പർ മാത്രമുള്ള കുട്ടികൾക്ക് യുഐഡി ഹാജരാക്കാൻ ജൂലൈ 14 വരെ സാവകാശം അനുവദിച്ചു.
യുഐഡി ലഭിക്കാത്ത കുട്ടികൾ ഉള്ള സ്കൂളുകളിലും യുഐഡി വാലിഡേറ്റ് ചെയ്യാൻ സമയം നീട്ടിയിട്ടുള്ള സ്കൂളുകളിലും ആറാം പ്രവർത്തിദിന കണക്കുകൾ പ്രകാരം അധിക തസ്തിക വരാൻ സാധ്യത ഉണ്ടെങ്കിൽ ചട്ടപ്രകാരമുള്ള സ്കൂൾ സന്ദർശന നടപടികൾ ഇപ്പോൾതന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൂർത്തിയാക്കാവുന്നതാണ്.
യുഐഡി ഹാജരാക്കാൻ ജൂലൈ 14 വരെ സമയം ദീർഘിപ്പിച്ചു നല്‍കിയിട്ടുള്ള കുട്ടികൾ ഉള്ള സ്കൂൾ ഒഴികെ മറ്റ് എല്ലാ സകൂളുകളിലെയും സംരക്ഷണ അവകാശമുള്ള അധ്യാപകരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ 14 നു വൈകുന്നേരം അഞ്ചിനു മുന്‍പായി എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും സമന്വയ മുഖേനെ ലിസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്‍കണം.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പിഎം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എൽഡിഎഫ് സർക്കാർ കൊടുത്തിട്ടില്ല. മുഖ്യമന്ത്രി കാര്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും ശിവൻകുട്ടി വിമര്‍ശിച്ചു.
പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിൽ അത് വസ്തുതാ വിരുദ്ധമാണ്. മന്ത്രിസഭ ഉപസമിതി വരുന്നതിൽ തെറ്റില്ല. പിഎം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികൾ മരവിപ്പിക്കാൻ കഴിഞ്ഞ സർക്കാർ കത്ത് നൽകിയിരുന്നു. ഇത് സർക്കാർ രേഖയായി നിലവിലുണ്ട്.
മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
NRI
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചിൽ ഒരാൾക്ക് വീതം പ്രത്യേക വിദ്യാഭ്യാസ സഹായം (Special Educational Needs - SEND) ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) പുതിയ ഔദ്യോഗിക കണക്കുകൾ.
സ്കൂളുകളിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്പെഷ്യൽ എജ്യുക്കേഷൻ സംവിധാനം കടുത്ത സാമ്പത്തിക - അടിസ്ഥാനസൗകര്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.
ഇഎച്ച്സിപി ആനുകൂല്യം തേടുന്നവരുടെ എണ്ണം കുതിച്ചുയർന്നു
സർക്കാർ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്ന എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് കെയർ പ്ലാൻ (ഇഎച്ച്സിപി) ആനുകൂല്യം തേടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധിച്ചു.
58,000 കുട്ടികൾ പുതുതായി പട്ടികയിൽ എത്തിയതോടെ ആകെ എണ്ണം 5,38,500 ആയി. ഇംഗ്ലണ്ടിലെ മൊത്തം സ്കൂൾ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ഇപ്പോൾ ഇഎച്ച്സിപി സഹായം ലഭിക്കുന്നുണ്ട്.
21 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സഹായം വേണം
ഇഎച്ച്സിപിക്ക് പുറമെ, ഔദ്യോഗിക പ്ലാൻ ഇല്ലെങ്കിലും സ്കൂളുകളിൽ നിന്ന് പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിലും മൂന്ന് ശതമാനം വർധനവുണ്ടായി. ഇത് ഏകദേശം 14 ലക്ഷം കുട്ടികളാണ്.
രണ്ട് വിഭാഗങ്ങളും കൂട്ടിയാൽ ഇംഗ്ലണ്ടിലെ ആകെ സ്കൂൾ ജനസംഖ്യയുടെ 21 ശതമാനം പേരും അതായത് അഞ്ചിൽ ഒരാൾ വീതം, ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ നീഡ്സ് ഉള്ളവരാണ്.
ഓട്ടിസം ബാധിതർ മൂന്നിലൊന്ന്
ഈ കുട്ടികളിൽ മൂന്നിലൊന്ന് പേരും ഓട്ടിസം ബാധിതരാണ്. അഞ്ചിലൊന്ന് കുട്ടികൾക്ക് സംസാരിക്കുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകളുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും അടുത്തിടെയായി പെൺകുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
ഫണ്ടില്ല, ജീവനക്കാരില്ല: സ്കൂളുകൾ പ്രതിസന്ധിയിൽ
കണക്കുകൾ കുതിച്ചുയരുമ്പോഴും ആവശ്യത്തിന് ഫണ്ടോ ജീവനക്കാരോ ഇല്ലാതെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ പറഞ്ഞു.
"ഈ കണക്കുകൾക്ക് പിന്നിൽ സഹായം കിട്ടാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളുമുണ്ട്. വർധിച്ച ആവശ്യങ്ങൾ നേരിടാൻ സാമ്പത്തിക ഭദ്രതയോ, ജീവനക്കാരോ, സ്ഥലസൗകര്യങ്ങളോ, പരിശീലനം ലഭിച്ച അധ്യാപകരോ യുകെയിലെ സ്കൂളുകൾക്ക് ഇല്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
400 കോടി പൗണ്ടിന്റെ അടിയന്തിര പാക്കേജ്
പ്രതിസന്ധി മറികടക്കാൻ 400 കോടി പൗണ്ടിന്റെ (£4bn) പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് നേരിട്ട് വിദഗ്ധ സഹായം എത്തിക്കാനും, എല്ലാ അധ്യാപകർക്കും സ്പെഷ്യൽ നീഡ്സ് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകാനുമാണ് പദ്ധതി.
2030 സെപ്റ്റംബർ വരെ നിലവിലുള്ള ഇഎച്ച്സിപി പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രാദേശിക കൗൺസിലുകൾ സാമ്പത്തിക ഞെരുക്കത്തിൽ
എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ പ്രാദേശിക കൗൺസിലുകളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. "തകർന്നുകിടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്.
സ്പെഷ്യൽ അധ്യാപകർക്കായി കൂടുതൽ തുക അടിയന്തിരമായി അനുവദിക്കണം" എന്ന് ഭിന്നശേഷി ചാരിറ്റിയായ സെൻസ് ഡയറക്ടർ ഹാരിയറ്റ് എഡ്വേർഡ്സ് ആവശ്യപ്പെട്ടു.
മലയാളി കുടുംബങ്ങൾക്കും ആശങ്ക
കുട്ടികളുടെ എണ്ണം കൂടിയതോടെ യുകെയിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കും സ്കൂളുകളിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നീളുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
District News
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന "വണ്‍ മില്യണ്‍ തൂഫാൻ ഗോൾസ്@വേൾഡ്കപ്പ് 2026’ പദ്ധതിയുടെ ഭാഗമായി എച്ച്ഐഎം യുപി സ്കൂൾ ലയണ്‍സ് ടർഫിൽ സ്കൂൾ ലോകകപ്പ് സംഘടിപ്പിച്ചു.
ഫിഫ ലോകകപ്പിൽ പോരടിക്കുന്നതിൽ 15 രാജ്യങ്ങളുടെ പേരിലും അതത് ടീമുകളുടെ ജഴ്സി അണിഞ്ഞും കുട്ടികൾ കളത്തിലിറങ്ങി. വാശിയേറിയ മത്സരത്തിൽ "ഇറാൻ’ കപ്പിൽ മുത്തമിട്ടു. ഫുട്ബോൾ താരം അലക്സ് സജി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.കെ. നവാസ്, പ്രധാനാധ്യാപകൻ അലി, അധ്യാപകരായ വി.വി. സലിം, നിധിൻ, ജാഫർ , അയ്യൂബ്, ആദിത്ത്, സബാഹ് എന്നിവർ നേതൃത്വം നൽകി.വിജയികൾക്കു ഫിഫ ലോകകപ്പിന്റെ മാതൃക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം നടന്ന പട്ടം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ മതില് ഇടിഞ്ഞുവീണു. ക്ലാസ് മുറികളോട് ചേര്‍ന്നുള്ള മതിലാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞുവീണത്.
മതിലിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്ക് ചിതറിക്കിടക്കുന്നത് കാരണം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. സമീപത്തെ മറ്റ് മതിലും ഇടിയുമെന്ന സ്ഥിതിയിലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് മതില് ഇടിഞ്ഞ് വീണത്. ഈ സമയം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. അതേസമയം, മതില് അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി വി.ഡി.സതീശന് ഈ സ്കുളിലാണ് ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്, ആരോഗ്യമന്ത്രി കെ. മുരളീധരന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
Kerala
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യൂണിയൻ നേതാക്കളുമായി സർക്കാർ ചർച്ച നടത്തുമെന്നു മന്ത്രി എൻ. ഷംസുദീൻ ഉറപ്പുനൽകിയതായി സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ-എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ അറിയിച്ചു.
പാചകത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന അടിയന്തരപ്രാധാന്യമുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മന്ത്രിയെ സന്ദർശിച്ച യൂണിയൻ സംസ്ഥാന ഭാരവാഹികൾക്കാണു മന്ത്രി ഉറപ്പുനൽകിയത്.
പി.ജി. മോഹനൻ, വൈസ് പ്രസിഡന്റുമാരായ പി. പ്രദീപ്, അനിത അപ്പുക്കുട്ടൻ, സെക്രട്ടറിമാരായ അമ്പിളി വിജയൻ, സജിത ജയകുമാർ എന്നിവർക്കൊപ്പം അൻവർ സാദത്ത് എംഎൽഎയും നിവേദക സംഘത്തിനൊപ്പമുണ്ടായിരുന്നു.
District News
നിലന്പൂർ: വാഹനമില്ലാത്തതിനാൽ സ്കൂളിൽ പോകാൻ കഴിയാതിരുന്ന ചോലാർമല ഉന്നതിയിലെ വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകാം. വാഹനത്തിന്റെ വാടക പുതുക്കി നിശ്ചയിക്കാൻ ഐടിഡിപി അധികൃതർ തയാറായതിനെത്തുടർന്നാണ് തിങ്കളാഴ്ച മുതൽ വാഹനം ഓടുന്നത്.
രാവിലെ ഉന്നതിയിലെത്തി വിദ്യാർഥികളെ എടുത്ത് സ്കൂളിലാക്കി വൈകിട്ട് വീട്ടിലെത്തിക്കാൻ ഒരു ദിവസത്തേക്ക് 1230 രൂപ നൽകാനേ കഴിയൂവെന്ന നിലപാടിലായിരുന്നു ഐടിഡിപി അധികൃതർ. എന്നാൽ 1,800 രൂപ അനുവദിക്കണമെന്നായിരുന്നു വാഹന ഉടമയുടെ ആവശ്യം. ഇത് അംഗീകരിക്കാത്തതിനാൽ ഈ ആഴ്ച മുഴുവൻ കുട്ടികൾ സ്കൂളിലേക്ക് പോയിരുന്നില്ല. പ്രവേശനോത്സവത്തിന് മാത്രമാണ് കുട്ടികൾ എത്തിയത്.
തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വാഹനമുണ്ടോ എന്ന് കുട്ടികൾ അന്വേഷിച്ചിരുന്നെങ്കിലും വാഹനം ഓടിക്കാൻ ഉടമ തയാറാകാതിരുന്നതിനെത്തുടർന്ന് കുട്ടികൾ സ്കൂളിൽ പോയിരുന്നില്ല.
വിവിധ ക്ലാസുകളിലായി ഈ വർഷം 12 കുട്ടികളാണ് ചോലാർമല ആദിവാസി ഉന്നതിയിൽനിന്ന് കിഴക്കെ ചാത്തല്ലൂരിലെ എഎംഎൽപി, യുപി സ്കൂളിലെത്താനുള്ളത്. ഒന്നാം ക്ലാസിലേക്ക് മാത്രം അഞ്ച് കുട്ടികളുണ്ട്. ഏഴു കിലോമീറ്ററോളം ദൂരമുണ്ട് ഉന്നതിയിൽനിന്ന് സ്കൂളിലേക്ക്. കഴിഞ്ഞ വർഷത്തെ ഒന്‍പതുമാസത്തെ വാടക വാഹന ഉടമക്ക് ലഭിക്കാനുമുണ്ട്.
ഇന്നലെ രാവിലെ ഉന്നതിയിൽനിന്നുള്ള ഏതാനും കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കമുള്ളവർ നിലന്പൂർ ഐടിഡിപി ഓഫീസിലെത്തി അധികൃതരുമായി സംസാരിച്ചതിനെത്തുടർന്നാണ് തീരുമാനമായത്. ആദിവാസി ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. സുബ്രഹ്മണ്യൻ, രക്ഷിതാക്കളായ ചന്ദ്രൻ ചോലാറ, ശിവദാസൻ, രാജു ചോലാറ, ലജീഷ്, വിജയൻ എന്നിവരും അവരുടെ ഭാര്യമാരുമാണ് നിലന്പൂർ ഐടിഡിപി ഓഫീസിലെത്തിയത്.
District News
മുതലമട: തേക്കടി ജിടി എൽപി സ്കൂളിൽ വെള്ളവും വൈദ്യുതിയും ലഭിക്കാതെ വിദ്യാർഥികളും അധ്യാപകരും ദൂരിതത്തിൽ. എൽപി സ്കൂളിൽ 20 വിദ്യാർഥികളും മൂന്നു അധ്യാപകരുമുണ്ട്.സ്കൂൾ കോമ്പൗണ്ടിൽ സ്ഥാപിച്ച വാട്ടർടാങ്കിന്റെ അടിഭാഗം തകർന്നതിനാൽ വെള്ളം സംഭരിക്കാൻ പറ്റുന്നില്ല.
സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രാഥമികാവശ്യത്തിനു പോലും വെള്ളം കിട്ടാത്തത് ദുരിതമായി. സ്കൂളിന് സോളാർപാനൽ നൽകിയിട്ടുണ്ടെങ്കിലും ഇതിനോടുചേർന്നു അധ്യാപകർ താമസിക്കുന്ന കെട്ടിടത്തിൽ വൈദ്യുതിയില്ല.
അധ്യാപകർക്ക് അനുവദിച്ച നാലുമുറികളിൽ ഒന്നിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മുറികളിൽ ഇഴജന്തുക്കൾ എത്തിയാലും വെളിച്ചമില്ലാത്തതിനാൽ കാണാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്.
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്നും വന്ന അധ്യാപികമാരാണ് ഇവിടെയുള്ളത്. തേക്കടി ഊരുമൂപ്പൻ രാമൻ, മണക്കടവൻ എന്നിവർ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് വകുപ്പ് അധികൃതർക്കു പരാതി നൽകി.
Agriculture
ആഹാ! അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം... എന്താടാ സമദേ നമുക്കീ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? എല്ലാത്തിനും അതിന്റേതായ
◄ സമയമുണ്ട് ഹർഷാദേ...
ചങ്ങായീ ഇജ്ജ് ഗൾഫീന്നിങ്ങട്ട് പോന്നോളീ ആടത്തെ ചൂടൊന്നും അനക്ക് പറ്റൂല്ല... മ്മക്ക് ഇവിടെ വല്ല ബിസിനസും ചെയ്തങ്ങട്ട് പോകാമെന്ന് അബ്ദുൾ സമദ് വിളിച്ച് ഫോൺവച്ചപാടെ ഹർഷാദിന് മറുത്തൊന്നും ചിന്തിക്കേണ്ടി വന്നില്ല. ഗ്രാഫിക് ഡിസൈനറായുള്ള പ്രവാസ ജീവിതത്തോട് ടാറ്റാ ബൈബൈ പറഞ്ഞ് ഓനിങ്ങ് പാലക്കാട്ടേക്ക് പാഞ്ഞെത്തി.
നാട്ടിലെത്തി പച്ചപ്പും ഹരിതാഭയും ആവോളം ആസ്വദിച്ച് തീരും മുൻപേ നാട്ടുകാരുടെ പതിവ് ചോദ്യം പേടിച്ച് രണ്ടാളും ബിസിനസ് ചിന്തകളിൽ തലപുകച്ചു. അവസാനം ആടിനെ വളർത്താമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ആട് വളർത്തലിലേക്ക് കടന്നു. എന്നാൽ അത് എട്ടുനിലയിൽ പൊട്ടി. പിന്നീടിങ്ങോട്ട് ബിസിനസ് പ്ലാനുകളുടെ അയ്യരുകളിയായിരുന്നു. എല്ലാം പ്ലാൻ ചെയ്യുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. കാലിവളർത്തലിൽ നല്ല വരുമാനം കിട്ടുമെന്ന തോന്നലിൽ ചാടിപ്പുറപ്പെട്ടു. ആ വണ്ടി പിന്നെ നിന്നത് ചിന്താമണിയിലാണ്.
അവിടെയെത്തി പശുവിനെയും വാങ്ങി നേരേ പാലക്കാട്ടേക്ക് വന്നു. പശുക്കൾ ആയതുകൊണ്ടുതന്നെ ഫാമിന്റെ പേരിന്റെ കാര്യത്തിൽ ഏറെ ചിന്തിക്കേണ്ടി വന്നില്ല. ഇരുവരും ചേർന്ന് ക്ഷീരാ ഡയറി എന്ന് പേരും ഇട്ടു.
എന്നാൽ ആശങ്ക മുഴുവൻ പശുവിന്റെ തീറ്റയിലായിരുന്നു. പുല്ലൊക്കെ പശുവിനു വെറും പുല്ലാണെന്ന് പശുവിനെ കൊടുത്തയാൾ പറഞ്ഞെങ്കിലും വിശ്വസിക്കാൻ കുറച്ച് പ്രയാസമായിരുന്നു. എന്നാൽ പിന്നെയാണ് മനസിലായത് ഈ പശുക്കൾ പുല്ല് തിന്നട്ടേ ഇല്ലെന്ന കാര്യം. പുല്ല് ഒക്കെ വളരെ ഔട്ട്ഡേറ്റഡ് സാധനമെന്നാണ് ഹർഷാദും സമദും പറയുന്നത്. പശുവിന് തീറ്റയായി കൊടുക്കുന്നത് സൈലേജ് ആണ്.
◄ എന്താണ് സൈലേജ്?
പച്ചപ്പുല്ലിനേക്കാൾ പോഷക സമ്പുഷ്ടമായ ഒന്നാണ് സൈലേജ്. ധാരാളം പാൽ ചുരത്താനും സൈലേജ് സഹായിക്കും. ചോളച്ചെടി മൂപ്പെത്തുന്നതിനു മുൻപ് മൂടോടെ വെട്ടിയെടുത്ത് വേരുമാറ്റി അവ ചെറുതായി അരിഞ്ഞെടുക്കും.
ഇതിലേക്ക് ശർക്കരവെള്ളം, ഉപ്പ്, അൽപം ധാന്യപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കും. ശേഷം വായു സഞ്ചാരം കടക്കാത്ത വലിയ ഡ്രമ്മുകളിൽ അടച്ച് സൂക്ഷിക്കും. വായു കടക്കാത്തതു മൂലം ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും അതിലൂടെ അവ ഫെർമെന്റ് ആവുകയും ചെയ്യുന്നു.
60 മുതൽ 90 ദിവസംവരെ സൂക്ഷിക്കന്പോഴാണ് ഇവ ഫെർമെന്റ് ആകുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ആവശ്യാനുസരണം പശുക്കൾക്ക് തീറ്റയായി നൽകുന്നു.
പശുവിന് കൊടുക്കുന്നതിനു മുൻപ് എത്രയാണോ അവയ്ക്ക് വേണ്ടത് അത്രയും അളവിൽ സൈലേജ് എടുക്കുന്നു. ശേഷം അതിൽ വെള്ളം തളിച്ച് പശുവിനു നൽകുന്നു.
◄ സൈലേജ് എവിടെനിന്ന് ?
മിൽമ വഴി സബ്സിഡി മുഖേന സൈലേജ് ലഭ്യമാകുന്നുണ്ട്. ഒരു കിലോ സൈലേജിന് പുറത്ത് എട്ട് രൂപയാണ് കൊടുക്കേണ്ടിവരുന്നത്. തൽസ്ഥാനത്ത് മിൽമവഴി വാങ്ങുമ്പോൾ രണ്ട് രൂപ സബ്സിഡി ഇനത്തിൽ പോയി ആറ് രൂപ മാത്രമേ മുടക്ക് ആകുന്നുള്ളൂ.
ഫാമിലേക്ക് അവർതന്നെ നേരിട്ട് എത്തിച്ച് തരികയും ചെയ്യും. പത്ത് മുതൽ പന്ത്രണ്ട് ടൺവരെ സൈലേജ് ഒരു ദിവസം പശുവിനു നൽകേണ്ടി വരുന്നു. ആയതിനാൽ മിൽമ നൽകുന്ന സബ്സിഡി വളരെ ഉപകാരമാണ്.
◄ സൈലേജിനെക്കുറിച്ചുള്ള നെഗറ്റീവുകൾക്ക് മറുപടി?
പശുക്കൾ പുല്ല് മാത്രമേ കഴിക്കൂ അതിനാൽ അവ സസ്യഭുക്കുകളാണ എന്നാണ് ചെറിയ ക്ലാസുകൾ മുതൽ നമ്മൾ കേട്ടുവളർന്നത്. എന്നാൽ പുല്ലിനു പകരം സൈലേജ് നൽകിയപ്പോൾ ആളുകൾ അവർ കേട്ടുശീലിച്ച ആ ബോധ്യത്തിൽ നിന്ന് നെഗറ്റീവുകൾ പറയാൻ തുടങ്ങി.
സൈലേജും സസ്യാഹാരമാണ്. എന്നാൽ ഫെർമെന്റ് ചെയ്യുന്ന ഈ കൂട്ട് പശുക്കൾക്ക് നൽകുന്നത് ശരിയല്ല എന്നാണ് പലരും പറഞ്ഞത്. ഇത് പരിശോധിക്കാൻ പാലക്കാട് മിൽമയിൽ നിന്ന് 20 ൽപരം ക്ഷീര കർഷകർ ക്ഷീരാ ഡയറിയിലെത്തിയിരുന്നു.
എന്നാൽ പശുക്കളുടെ പരിപാലനവും അവയുടെ ആഹാര രീതിയും കണ്ടതോടെ സൈലേജുകളെക്കുറിച്ചുള്ള അതുവരെ ഉണ്ടായിരുന്ന അവരുടെ എല്ലാ തെറ്റിദ്ധാരണകളും മാറി.
Health
എന്ത് ഭക്ഷണം സ്കൂളില്‍ കൊടുത്തു വിടണം, ഭക്ഷണം എങ്ങനെ പോഷകപ്രദമാക്കാം... എന്നിങ്ങനെയുള്ള നൂറുകൂട്ടം സംശയങ്ങള്‍ രക്ഷിതാക്കൾക്ക് ഉണ്ടാകാം.
കുട്ടികള്‍ കഴിക്കുന്ന ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയേയും വളരെ കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകും.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
കുട്ടികളുടെ ആരോഗ്യത്തിന് പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാല്‍ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും.
മൂന്നു ദിവസം ഇലക്കറികൾ
വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല് കൊടുക്കാം.
ഇടനേരങ്ങളിൽ
ഇടനേരം ആഹാരമായി ഫ്രൂട്ട്, നട്ട്സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം.
പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ്
കുട്ടികളുടെ ഭക്ഷണത്തില്‍ എപ്പോഴും വൈവിധ്യമുണ്ടാകണം. ഉച്ചഭക്ഷണത്തില്‍ ചോറിന് പകരം തക്കാളിച്ചോറ്, തൈര് ചോറ്, ഫ്രൈഡ് റൈസ്, പച്ചക്കറി കൂടുതല്‍ ചേർത്ത ഗോതമ്പ് ന്യൂഡില്‍സ് എന്നിവ കൊടുക്കാം.
പഴങ്ങളും പച്ചക്കറികളും പ്രധാനം
ആവശ്യത്തിന് വെള്ളം കുടിക്കണം
വിവരങ്ങൾക്കു കടപ്പാട്: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്, എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ആഴ്ചയിലൊരു ദിവസം കളര്‍ഡ്രസ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്. കളര്‍ ഡ്രസ് എന്നത് ആകര്‍ഷകമായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയുടെ ഈ പ്രസ്താവനയോട് മികച്ച പ്രതികരണമാണ് വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
അതേസമയം, ബാക്ക് ബെഞ്ച് രീതി ഒഴിവാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ആര്‍ത്തവ അവധിയെ പോസീറ്റിവായി കാണണമെന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന പഴയ കാലം കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിച്ച പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അധ്യാപക-രക്ഷാകർതൃ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നത് കുട്ടികളുടെ പഠനകാര്യത്തിൽ അവർക്കുള്ള താത്പര്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്കൂൾ പഠനകാലത്തെ രസകരമായ ഓർമകൾ പങ്കുവച്ചുകൊണ്ടാണ് വി.ഡി. സതീശൻ തന്റെ പ്രസംഗം ആരംഭിച്ചത്.
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാകണം. ഓരോ കുട്ടിക്കുമുള്ള വ്യത്യസ്തമായ താത്പര്യങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടെത്താൻ സാധിക്കണം. നിർമിത ബുദ്ധിയും പുതിയ കാലവും വിജ്ഞാന വിസ്ഫോടനത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും അറിവുകൾ വേഗത്തിൽ കാലഹരണപ്പെട്ടുപോകുന്ന സാഹചര്യമാണുള്ളത്. അറിവ് തേടിയുള്ള അന്വേഷണമാണ് ജീവിതമെന്നും വായനയിലൂടെയും മറ്റും പുതിയ കാര്യങ്ങൾ അറിയാനുള്ള ജിജ്ഞാസ കുട്ടികൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാനും സമൂഹത്തിന് മാതൃകയായി വളരണമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിനെതിരേ കുട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി ഉണ്ടായി പെണ്‍കുട്ടികള്‍ ഉന്നതിയിലെത്തി. കേരളത്തില്‍ ലോകോത്തര സ്ഥാപനങ്ങളും സയന്റിഫിക് സെന്ററുകളും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മിനിറ്റിലും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ, കോര്പറേഷന് മേയര്‍ വിവി. രാജേഷ്, ജില്ലാ കളക്ടര്‍ അനുകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ് സ്വാഗതം ആശംസിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ പ്രവേശനോത്സവമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്നത്. പ്രവേശനോത്സവത്തിനോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ സൈബര്‍ സുരക്ഷ പ്രതിജ്ഞയെടുത്തു.
ആദ്യമായി സ്കുളിലെത്തിയ കുരുന്നുകളെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് ലഡു നല്കി വരവേറ്റു. 42 ലക്ഷം വിദ്യാർഥികളാണ് ഇന്ന് വിവിധ സ്കൂളുകളിലായി എത്തിയത്.
Kerala
തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് വിട. ലക്ഷക്കണക്കിന് വിദ്യാർഥികൾ ഇന്ന് വീണ്ടും സ്കൂളിലേക്ക്.
2026 അധ്യയനവർഷത്തെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് പട്ടം മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രവേശനോത്സവം വർണാഭമാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യാവിഷ്കാരം നടത്തിയ പ്രവേശനോത്സവ ഗാനമാണ് ഇക്കുറിയുള്ള പ്രത്യേകതകളിലൊന്ന്.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകി ആലപിച്ചത് ഹിഷാം അബ്ദുൽ വഹാബാണ്. ടി. ഷംനാസാണ് ദൃശ്യാവിഷ്കാരം നടത്തിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല പ്രവേശനോത്സവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്നു തുറക്കാനിരിക്കേ പാചകവാതക ക്ഷാമം മൂലം ഉച്ചഭക്ഷണവിതരണം മുടങ്ങുമെന്ന ആശങ്കയില്‍ അധ്യാപകര്‍. പല സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ലഭിച്ചെങ്കിലും എല്‍പിജി സിലിണ്ടറുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില്‍ ഗ്യാസ് ഏജന്‍സിയില്‍നിന്ന് സ്കൂളുകളിലേക്ക് സിലിണ്ടര്‍ എത്തിക്കും. സ്കൂള്‍ അധികൃതര്‍ ഏജന്‍സി ഓഫീസില്‍ വിളിച്ച് ബുക്കിംഗ് നടത്തണം. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ല. നൂറു കുട്ടികള്‍ക്ക് ഒരു മാസം മിനിമം രണ്ട് വാണിജ്യ സിലിണ്ടറുകള്‍ (വലുത്) വേണ്ടിവരും. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കൂടുതല്‍ സിലിണ്ടറുകള്‍ വേണം.
വിറകടുപ്പുകള്‍ പൊളിച്ചുമാറ്റാന്‍ രണ്ടു വര്‍ഷം മുമ്പ് കര്‍ശന നിര്‍ദേശമുണ്ടായിരുന്നതിനാല്‍ പല സ്ഥലത്തും താത്കാലിക അടുപ്പ് നിര്‍മിച്ചാണ് സ്കൂളുകളില്‍ ആഹാരം പാകം ചെയ്യുന്നത്. മഴക്കാലത്ത് ഇത് കൂടുതല്‍ പ്രയാസകരമാകും.
മെനു പ്രകാരമുള്ള ഉച്ചഭക്ഷണം മാത്രം പോരാ. ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്.
അതേസമയം, പാചകവാതകം ലഭിക്കാത്തതിനാല്‍ പ്രധാനാധ്യാപകര്‍ക്കു ജോലിസമ്മര്‍ദം കൂടുകയാണ്.
Leader Page
പുതിയ പുസ്തകത്തിന്റെ മണമാണ് ജൂൺ ഒന്നിന്റെ പുലർകാലത്തിന്. കുഞ്ഞുങ്ങളുള്ള ഓരോ വീട്ടിലും സുന്ദരമായ ആഘോഷക്കാഴ്ച. പുതിയ അധ്യയനവർഷത്തിന്റെ ഒരുക്കങ്ങൾ. എന്നാൽ, പശ്ചാത്തലത്തിൽ നിശബ്ദമായൊരു ചോദ്യം തങ്ങിനിൽക്കുന്നുണ്ട്. മക്കൾക്കൊപ്പം നമ്മൾ രക്ഷിതാക്കൾ, ശരിക്കും അതിനൊരുങ്ങിയോ? അധ്യയനകാലത്ത് കുട്ടികൾക്കൊപ്പം നടക്കാൻ രക്ഷിതാക്കളും ഒരുങ്ങേണ്ടതുണ്ട്. പുതിയ കാലം അങ്ങേയറ്റം അതാവശ്യപ്പെടുന്നു.
►► പാഠപുസ്തകത്തിന്റെ പൂർണവായന
കുട്ടിയുടെ പഠനകാര്യങ്ങളിലെ ആശങ്ക നേരേ വഴിതുറക്കുക ട്യൂഷനിലേക്കാണ്. ആ തിടുക്കം സ്വാഭാവികമാണ്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങളുടെ പാഠപുസ്തകം ഒരിക്കലെങ്കിലും നമ്മൾ മുഴുവനായി വായിച്ചിട്ടുണ്ടോ? ഒരൊറ്റ പരിശ്രമം ഒരു വലിയ മാറ്റത്തിന്റെ തുടക്കമാകും. ക്ലാസ് മുറിയിൽ എന്തു നടക്കുന്നു എന്ന ഒരു ഏകദേശ ധാരണ രക്ഷിതാവിനു ലഭിക്കും. ആ ചിത്രം ഉള്ളിലുണ്ടെങ്കിൽ കുഞ്ഞിനോട് എപ്പോഴുമൊരു ചോദ്യം ചോദിക്കാം. ഒരുത്തരം ഒരുമിച്ച് കണ്ടുപിടിക്കാം. അങ്ങനെ പഠനകാലം ഇരുവർക്കും ആഹ്ലാദകരമായ ഓർമയാകും. ഒരു കുട്ടിക്ക് ഏറ്റവും ആവശ്യമായത് വേറൊരു ക്ലാസ്മുറിയല്ല. മാതാപിതാക്കൾ ഒപ്പമുണ്ട് എന്ന മാനസിക ഉറപ്പാണ്.
►► കൂട്ടുകൂടാൻ ഒപ്പമിരുന്ന് പഠിപ്പിക്കാം
ഏത് സൗഹൃദം സ്വീകരിക്കണം, ഏതൊഴിവാക്കണം എന്ന് കുട്ടികൾ സ്വയം തിരിച്ചറിയണമെന്ന് നാം ആഗ്രഹിച്ചേക്കും. പക്ഷേ, ആ തിരിച്ചറിവ് ഉണ്ടാകണമെങ്കിൽ ആദ്യം അതിനൊരു വഴികാട്ടി ഉണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ, കുടുംബ ബന്ധുക്കൾ എന്നിവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതത്തിൽനിന്നുള്ള അനേകം പ്രചോദന കഥകൾ മനഃപൂർവം പറഞ്ഞുകൊടുക്കണം. ഒരു സ്നേഹബന്ധം എങ്ങനെ ഉയർത്തി, ഒരു ബന്ധംകൊണ്ട് എങ്ങനെ വേദനയുണ്ടായി എന്ന് ലളിതമായി പങ്കുവയ്ക്കുന്ന ശീലം കുടുംബങ്ങളിൽ പുനർജനിക്കേണ്ടതുണ്ട്. ബന്ധങ്ങളുടെ വരുംവരായ്കകൾ, അതിർവരമ്പുകൾ, ഊഷ്മളത ഇവയെല്ലാം കുഞ്ഞ് ആദ്യം പഠിക്കേണ്ടത് തീൻമേശയ്ക്ക് ചുറ്റുമുള്ള സ്നേഹസംഭാഷണത്തിൽനിന്നാണ്.
►► അവനവന്റെ ഉള്ളിലെ കഴിവ് കണ്ടെത്താനുള്ള മാർഗങ്ങൾ
ഓരോ കുഞ്ഞിലും നൈസർഗികമായ അനേകം കഴിവുകൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ ഉൾക്കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് രക്ഷിതാവിന്റെ പ്രാഥമികമായ കടമ. ഒരു കലാപരിപാടിയിലെങ്കിലും പങ്കെടുക്കാനുള്ള ആത്മധൈര്യം, കളിക്കളത്തിൽ മാറ്റുരയ്ക്കാനുള്ള ഊർജം, സേവനപ്രവർത്തനങ്ങളിലൂടെ ഉണ്ടാകുന്നൊരു മാനുഷികസ്പർശം തുടങ്ങിയവ ഒരു കുട്ടിയെ കേവലം ഒരു വിദ്യാർഥിയിൽനിന്ന് ഒരു സമ്പൂർണ മനുഷ്യനും സാമൂഹ്യജീവിയുമാക്കി മാറ്റാനുപകരിക്കും. ഇതുപോലെ പ്രധാനമാണ് മികവാർന്ന കൈയക്ഷരം ഉരുവപ്പെടുത്തിയെടുക്കുകയെന്നതും. ഭംഗിയായി എഴുതുക എന്നത് കേവലം ഒരു കഴിവല്ല, ആ കുട്ടിയുടെ വ്യക്തിത്വത്തിന്റെ ദർപ്പണംകൂടിയാണ്.
►► എഐ കാലവും സോഷ്യൽ മീഡിയയും
ഈ അധ്യയനവർഷം വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്ന ഓരോ കുഞ്ഞും പഴയ കാലത്തെ ക്ലാസ്മുറിയിലേക്കല്ല കടന്നുചെല്ലുന്നത്. ആ മക്കൾ എഐ യുഗത്തിലേക്കെന്ന പോലെ, ഡിജിറ്റൽ ലോകത്തിന്റെ അതിർവരമ്പില്ലാത്ത ഒരു കാട്ടുവഴിയിലേക്കുകൂടിയാണ് ചുവടു വയ്ക്കുന്നത് എന്ന ബോധ്യത്തിലായിരിക്കണം ഇവരോട് നമ്മൾ ഇടപഴകാൻതന്നെ. ആ ലോകത്ത് അവർക്ക് ഏറ്റവും ആവശ്യമായത് രക്ഷിതാക്കളുടെ സൂക്ഷ്മമായ ഒരു ഉൾക്കണ്ണാണ്. അതായത്, മാതാപിതാക്കളുടെ സ്നേഹദൃഷ്ടി. അതൊരിക്കലും ഭയംകൊണ്ടുള്ള നിരീക്ഷണമാവരുത്. കുഞ്ഞുങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സംരക്ഷിത കരുതൽ. ആ കരുതൽ ഒരു സിസിടിവി പോലെ തങ്ങൾക്ക് ചുറ്റുമുണ്ട് എന്ന ബോധ്യം ഓരോ കുട്ടിക്കും അനുഭവവേദ്യമാവുകയുംകൂടി വേണം.
►► തോൽവിയും ഒരു പാഠമാണ്
ജീവിതത്തിന്റെ അനേകം കളിക്കളങ്ങളിൽ മത്സരിക്കേണ്ടവരാണ് നമ്മുടെ കുട്ടികൾ. എല്ലാവരും എല്ലായ്പോഴും ജയിക്കണമെന്നില്ല. ചെറിയ തോൽവികൾ ആ കൊച്ചുമനസിനെ തകർക്കരുത്. മറിച്ച്, തിരിച്ചുവരാനുള്ള ആഴം അളക്കുന്ന ഒരു അനുഭവംകൂടിയാകണമത്. തൊണ്ണൂറ് ശതമാനം ജയിക്കും എന്ന ആത്മവിശ്വാസം ഉള്ളിൽ സൂക്ഷിക്കുമ്പോഴും, പത്ത് ശതമാനം ചിലപ്പോൾ ഇല്ലാതെ പോകാം, അതെന്നെ തോൽപ്പിക്കില്ല എന്ന ഉറച്ച മനോഭാവംകൂടി ആ കുട്ടിക്ക് ഉണ്ടാകണം. പരാജയം ഒരു അവസാനമല്ല, ഒരു തിരിവ് മാത്രമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് പ്രധാനം.
ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴിയുണ്ട് എന്നറിയുന്ന കുട്ടി ഒരിക്കലും തകർന്നുവീഴില്ല. ആ ബദൽവഴികൾ കാണിച്ചുകൊടുക്കാൻ, ആ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ നമ്മൾ തയാറാകണം. പരീക്ഷ തോറ്റാൽ ലോകം ഇടിഞ്ഞുവീഴും എന്ന ഭയം, അറിഞ്ഞോ അറിയാതെയോ ആ കുട്ടിയുടെ മനസിലേക്ക് പകർന്നുകൊടുക്കാതിരിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവ് പാലിക്കേണ്ട ഏറ്റവും ലളിതമായ ധർമം.
►► കുരുക്കിലാകുമ്പോൾ ചേർത്തുനിർത്തുക
അറിഞ്ഞോ അറിയാതെയോ കുട്ടികൾ ചിലപ്പോൾ തെറ്റുകൾ ചെയ്തേക്കും. അറിയാതെപോയി കുരുക്കുകളിൽ വീണേക്കാം. ആ നിമിഷം ഒരു പരീക്ഷണഘട്ടമാണ്; കുട്ടിക്ക് മാത്രമല്ല, രക്ഷിതാക്കൾക്കും. ആ നേരത്ത് കുട്ടിയെ കുറ്റക്കാരനും തെറ്റുകാരനും മാത്രമാക്കി മാറ്റിനിർത്തുന്നതിനു പകരം, ആ പ്രശ്നത്തെ ശാന്തമായി നോക്കിക്കാണാനും അവധാനതയോടെ സമീപിക്കാനും പരിശ്രമിക്കുക. പ്രശ്നത്തിന്റെ വേര് കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമമാണ് ഈ സമയങ്ങളിൽ എടുക്കേണ്ടത്. നമുക്കൊരുമിച്ച് പരിഹരിക്കാം. “സത്യത്തോടും സമാധാനത്തോടും കൂടി ആണെങ്കിൽ എന്തു സംഭവിച്ചാലും അമ്മ ഉണ്ട്, അച്ഛൻ ഉണ്ട്, പറയാൻ ആളുണ്ട്, കേൾക്കാൻ ആളുണ്ട്” എന്നൊരു ഉറപ്പ് ഒരു കുട്ടിയുടെ ഉള്ളിൽ ഉണ്ടെങ്കിൽ ഏത് വലിയ കുരുക്കും അതിജീവിക്കാനുള്ള കരുത്ത് നമ്മുടെ കുഞ്ഞുങ്ങൾക്ക് ലഭിക്കും.
►► ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രേരിപ്പിക്കുക
നമ്മുടെ കുട്ടികളെല്ലാവരുംതന്നെ നല്ല മിടുക്കരാണ്. ആ മിടുക്ക് ലോകം കാണണമെങ്കിലും കേൾക്കണമെങ്കിലും അവർക്ക് അവരുടേതായ ഉറച്ച സ്വരം ആവശ്യമായിട്ടുണ്ട്. അത് ഭാഷ, സംസ്കാരം, ചരിത്രബോധം, ആശയവിനിമയം തുടങ്ങിയവയെല്ലാംകൂടി ചേർന്നതാണ്. സമൂഹത്തിനു മുൻപിൽ ചങ്കുറപ്പോടെ നിൽക്കാൻ, ആത്മവിശ്വാസത്തോടെ ഒരു ആശയം പറഞ്ഞ് ഫലിപ്പിക്കാൻ, ഭംഗിയായി എഴുതി ആശയം അവതരിപ്പിക്കാനുമൊക്കെയുള്ള ഉൾക്കരുത്ത് ഇനി വളർന്നു വരുന്ന തലമുറയിൽ നമ്മൾ മനഃപൂർവം സന്നിവേശിപ്പിക്കേണ്ടതുണ്ട്. കാരണം, മത്സരത്തിന്റെ, വേഗത്തിന്റെ കാലഘട്ടമാണ് വരാനിരിക്കുന്നത്.
ഓരോ ദിനവും ഒരു ചർച്ച, ഒരു ചോദ്യം, ഒരു കഥ, ഒരു അഭിപ്രായം ഇങ്ങനെയുള്ള എന്നാൽ, മനഃപൂർവമല്ലാത്ത ഇടപെടലുകൾ കുട്ടികളുടെ അഭിപ്രായ രൂപീകരണത്തിന് അടിസ്ഥാനശില ഇടുന്നതിന് ഉപകരിക്കും. കേരളമാണ് ഭാഷ വളരുന്ന, അല്ലെങ്കിൽ വളർന്നു കൊണ്ടിരിക്കുന്ന മണ്ണ്. ആ ഭാഷ ഉള്ളിലുണ്ടെങ്കിൽ ആ കുട്ടി ഏതു ലോകത്തും ഏത് എഐ കാലത്തും ജയിക്കും. പക്ഷേ ഒന്നോർക്കുക, മലയാളം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമൊക്കെ നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനുമുള്ള കഴിവ് നമ്മുടെ കുഞ്ഞുങ്ങൾ വളർത്തിയെടുക്കണം. ആ ചുമതല നമ്മുടേതുതന്നെയാണ് എന്ന ബോധ്യത്തോടെ ഭാഷാപഠനത്തെ സമീപിക്കാനും ശ്രമിക്കേണ്ടതുണ്ട്.
(തിരുവനന്തപുരം നാബ്കോൺസിന്റെ കമ്യൂണിക്കേഷൻ ടീം ലീഡറാണ് ലേഖകൻ.)
Kerala
കോട്ടയം: അഞ്ചു വകുപ്പുതല പരിശോധനകൾക്കു ശേഷം തദ്ദേശസ്ഥാപനങ്ങളില്‍നിന്നുള്ള ഫിറ്റ്നസ് കിട്ടാത്ത സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കുന്നതില്‍ അനിശ്ചിതത്വം.
സംസ്ഥാനത്താകെയുള്ള 15,369 സ്കൂളുകളും ജൂണ്‍ ഒന്നിന് തുറക്കുന്നതിനു മുമ്പ് വനം, വൈദ്യുതി, ആരോഗ്യം, ഗതാഗതം, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സുരക്ഷാ ഓഡിറ്റ് നടത്തി ഫിറ്റ്നസ് നേടണമെന്നാണ് നിര്‍ദേശം.
വിവിധ സ്കൂളുകളില്‍ കുട്ടികള്‍ക്ക് പാമ്പുകടിയേറ്റതും കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചതുമായ സാഹചര്യത്തിലാണ് സുരക്ഷാപരിശോധന കര്‍ക്കശമാക്കിയത്. കുടിവെള്ളം പരിശോധനയില്‍ ഇ കോളി ബാക് ടീരിയ കണ്ടെത്തിയ സ്കൂളുകള്‍ ഏറെയാണ്. ബലക്ഷയമുള്ള ഒരു കെട്ടിടത്തിലും അധ്യയനം അനുവദിക്കില്ല.
ഇത് കൂടുതല്‍ ബാധിക്കുക എയ്ഡഡ്, സര്‍ക്കാര്‍ സ്കൂളുകളെയാണ്. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളും ഒരു അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് തനിയെ പരിശോധിക്കുക പ്രായോഗികമല്ലാത്തതിനാല്‍ പരിശോധന നടത്താത്ത സ്കൂളുകള്‍ പലതുണ്ട്.
വനമേഖലകളില്‍ വന്യമൃഗ സാന്നിധ്യമോ ആക്രമണമോ ഉണ്ടാകാതെ സുരക്ഷയൊരുക്കാന്‍ നിര്‍ദേശമുണ്ട്. സ്കൂള്‍ പരിസരത്തെ വൈദ്യുതിലൈനുകള്‍, ട്രാന്‍സ്ഫോർമറുകള്‍ എന്നിവ സുരക്ഷിതമാണെന്ന് വൈദ്യുതി ബോര്‍ഡ് ഉറപ്പാക്കണം. എല്ലാ കടമ്പകളും കടന്ന് ഫിറ്റ്നസ് വാങ്ങേണ്ട ഉത്തരവാദിത്വം പ്രധാനാധ്യാപകര്‍ക്കാണ്. റിട്ടയര്‍മെന്റ് ഒഴിവില്‍ പല സ്കൂളുകളിലും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ലെന്നതും പരിമിതിയാണ്.
തീപിടിത്ത സാധ്യതയില്ലെന്ന എന്‍ഒസി ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പ് നല്കണമെങ്കില് നാഷണല്‍ ബില്‍ഡിംഗ് കോഡ് 2016 പട്ടിക ഏഴിലെ നിര്‍ദേശം പാലിച്ചിരിക്കണം. പഴയ സ്കൂള്‍ കെട്ടിടങ്ങള്‍ ഫയര്‍ എഞ്ചിനു ചുറ്റും എത്തിപ്പെടാവുന്ന സൗകര്യങ്ങളോടെ നിര്‍മിച്ചവയല്ല. ഈ സാഹചര്യത്തില്‍ തീ കെടുത്താനുള്ള ഉപകരണം സ്കൂളിലുണ്ടോ എന്നു പരിശോധിച്ച് കത്ത് നല്‍കാനേ കഴിയു. സ്കൂളിലേക്കും മുറ്റത്തേക്കും മൈതാനത്തേക്കും വീഴാവുന്ന മരങ്ങള്‍ വെട്ടിനീക്കേണ്ടതുണ്ട്.
വനമഹോത്സവങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നല്കിയ തൈകള്‍ സ്കൂളില്‍ നട്ടുവളര്‍ത്തിയ അധികൃതര്‍ക്ക് നിലവില്‍ മരം വെട്ടിമാറ്റാന്‍ ഭാരിച്ച ചെലവാണുള്ളത്.
സ്കൂള്‍ ബസുകളിലേക്ക് അംഗീകൃത കാമറകള്‍ ലഭ്യമാകാത്തതും അധികൃതരെ വലയ്ക്കുന്നു. ഈ വര്‍ഷം മുതലാണ് കാമറ നിർബന്ധമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഈ നിയമം കൊണ്ടുവന്നിരുന്നെങ്കിലും ക്യാമറ സ്ഥാപിക്കാന്‍ ഓഗസ്റ്റുവരെ സമയം നല്‍കിയിരുന്നു. പിന്നീട് പരിശോധന നടക്കാതെ വന്നതിനാല്‍ ഏറെ സ്കൂളുകളും കാമറ സ്ഥാപിച്ചില്ല. മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. മൂന്ന് കാമറകള്‍ക്ക് പതിനാറായിരം രൂപ ചെലവുണ്ട്.
സ്കൂള്‍ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പ് കടക്കാന്‍ സാധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം. വിറക്, കല്ല്, മറ്റ് നിര്‍മാണ സാമഗ്രികള്‍ എന്നിവ ക്ലാസ് മുറികള്‍ക്ക് സമീപം കൂട്ടിയിടരുത്. സ്കൂളിലെ രണ്ട് ജീവനക്കാരുടെയെങ്കിലും മൊബൈല്‍ ഫോണില്‍ വനംവകുപ്പിന്റെ സര്‍പ്പ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ഫോണ്‍ നമ്പരുകള്‍ സ്കൂളില്‍ എഴുതിവയ്ക്കണം. സുരക്ഷാ പരിശോധന റിപ്പോര്‍ട്ടില്‍ സര്‍പ്പ വോളന്റിയറും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറും ഒപ്പിടണം എന്ന നിര്‍ദേശവുമുണ്ട്.
District News
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി വിദ്യാലയങ്ങളുടെ പരിസരശുചീകരണം ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷിത പരിസരം, സംരക്ഷിത പഠനം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന സ്കൂൾ ക്ലീനിംഗ് ഡ്രൈവ് ജില്ലാതല ഉദ്ഘാടനം കൈപ്പട്ടൂർ ഗവ. വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം എ.എൻ. സലീം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ബാബുജി, പത്തനംതിട്ട ഡിഇഒ അമ്പിളി ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജി പി. ജോൺ, പ്രമോദ് എസ്. ചന്ദ്രൻ, പ്രിൻസിപ്പൽ എം. സജിതാബീവി, എസ്എംസി ചെയർമാൻ ജി. പ്രകാശ്, പിടിഎ പ്രസിഡന്റ് ജോൺസൺ മാമ്മൻ, കൈപ്പട്ടൂർ എസ്സിബി പ്രസിഡന്റ് പ്രസാദ് മാത്യു എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികളുടെയും സാനിറ്ററി പാഡുകളുടെ അഭാവവുംമൂലം പെണ്‍കുട്ടികൾക്കു പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി.
ആർത്തവ ശുചിത്വം സംബന്ധിച്ച സുപ്രീംകോടതിയുടെ മുൻകാല ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
പെണ്‍കുട്ടികൾക്കു സൗജന്യമായി ഓക്സോബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ നൽകണമെന്നും ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ഉറപ്പാക്കണമെന്നും ജനുവരി 30ന് സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ വ്യക്തമാക്കിയിരുന്നു. ഈ നിർദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി ഓർമിപ്പിച്ചു.
വിധി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ആനുകൂല്യങ്ങൾ കഴിയുന്നത്ര പെണ്‍കുട്ടികളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം എല്ലാ സംസ്ഥാനങ്ങളും സുപ്രീംകോടതി വിധിയിലെ നിർദേശം സംബന്ധിച്ച തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം.
നിർദേശം നടപ്പാക്കുന്നുണ്ടോ എന്നറിയാൻ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നും കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വിധിന്യായം പാലിക്കുന്നുണ്ടോയെന്ന് ഓരോ മൂന്നു മാസത്തിന്റെ ഇടവേളയിൽ നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു.
Kerala
തിരുവനന്തപുരം: 2026-ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ നടക്കും.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ, ഗതാഗത മന്ത്രി സി.പി. ജോൺ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
National
അനന്ത്നാഗ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട കുതിരസവാരിക്കാരൻ ആദില്‍ ഹുസൈന് ഷായുടെ പേര് സ്കൂളിനു നൽകി ജമ്മു കാഷ്മീർ സർക്കാർ.
2025 ഏപ്രില്‍ 22ന് പഹല്‍ഗാം സ്വജീവൻ വെടിഞ്ഞും നിരവധി വിനോദസഞ്ചാരികളെ രക്ഷിച്ച ഷായുടെ ധീരതയ്ക്കും ത്യാഗത്തിനുമുള്ള ആദരവായാണ് വിദ്യാഭ്യാസ സ്ഥാപനത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയതെന്ന് വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടൂ പറഞ്ഞു.
ഗവണ്മെന്റ് ഹൈസ്കൂള്‍ ഹപത്നാറിനെ ‘ഷഹീദ് ആദില്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ഹപത്നാര്‍’ എന്നാണ് പുനര്‍നാമകരണം ചെയ്തത്.
Kerala
മണ്ണാർക്കാട്: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
പുതിയ അധ്യയനവർഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്വാഗതംചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേർത്തു നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ കർശനനിർദേശം നൽകി.
Kerala
കൊച്ചി: ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷാ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന് നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സ്കൂള്‍ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരാണ് ഇനി മുതല്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
ഫിറ്റ്നസ് പരിശോധനയ്ക്കായി 17 പോയിന്റുകള്‍ ഉള്ള വിശദമായ ഒരു ചെക്ക്ലിസ്റ്റും വിദ്യാഭ്യാസ വകുപ്പ് തയാറാക്കി. സ്കൂള്‍ കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികളോ ചെരിവുകളോ ഇല്ലാത്ത അവസ്ഥ, മരങ്ങളുടെയും ശിഖരങ്ങളുടെയും സുരക്ഷ എന്നിവ അസിസ്റ്റന്റ് എന്‍ജിനിയര്‍ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം.
ആസ്ബസ്റ്റോസ്, ടിന്, അലുമിനിയം ഷീറ്റുകള്‍ പാകിയ മേല്‍ക്കൂരകള്‍ മാറ്റിയിട്ടുണ്ടെന്നും കിണറുകള്‍ക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികള്‍ ഉണ്ടെന്നും ഉറപ്പാക്കണം.
വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണു പുതിയ നിര്‍ദേശങ്ങളില്‍ നല്‍കിയിരിക്കുന്നത്. സ്കൂളുകളിലെ ഇലക്ട്രിക്കല്‍ വയറിംഗ് സുരക്ഷിതമാണെന്നും ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതര്‍ ഉറപ്പുവരുത്തണം.
മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങള്‍, കുടിവെള്ള ലഭ്യത, സ്കൂള്‍ പരിസരത്തെ മാലിന്യ നിര്‍മാര്‍ജനം, എലി നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് പ്രത്യേകം കൈപ്പറ്റേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
തൂക്കുപാലം: ഇടുക്കി കുഴിത്തൊളുവിൽ സ്കൂൾ ബസുകൾക്കു തീപിടിച്ചു. ദീപ ഹൈസ്കൂളിലെ സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂൾ ബസുകൾക്കാണ് തീ പിടിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. എങ്ങനെയാണ് തീ പിടിച്ചതെന്നു വ്യക്തമല്ല.
ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്കൂൾ ഗ്രൗണ്ടിലെ സ്റ്റേജിനു സമീപം ബസുകൾ പാർക്ക് ചെയ്യാൻ ഷെഡ് നിർമിച്ചിട്ടുണ്ട്. ഈ ഷെഡിനുള്ളിൽ അടുത്തടുത്തു കിടന്ന ബസുകൾക്കാണ് തീപിടിച്ചത്.
ഫയർഫോഴ്സ് എത്തിയ തീയണയ്ക്കുമ്പോഴേക്കും ബസുകൾ ഏതാണ്ട് പൂർണമായി തന്നെ കത്തി നശിച്ച അവസ്ഥയിലാണ്. അതേസമയം, ഷോർട് സർക്യൂട്ട് എന്നാണ് പ്രാഥമീക നിഗമനം. സ്കൂളിൽ വിവിധ അറ്റകുറ്റപണികളുടെ ഭാഗമായി വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപ്പൊരി വീണതാകാമെന്നും സംശയിക്കുന്നു. എന്തായാലും നിർത്തിയിട്ടിരുന്ന ബസിൽ തീപിടിച്ചത് ദുരൂഹത ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
വയനാട്: വിദ്യാര്‍ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് മുഹമ്മദ് ഫാദില്‍ തുങ്ങി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടർന്ന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫാദില്‍. മുഹമ്മദ് ആദില്‍, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങള്‍
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Kerala
ആലപ്പുഴ: വരുന്ന അധ്യായന വർഷത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയാറെടുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു.
ഈ മാസം പകുതിയോടുകൂടി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. മേയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂണിൽ സുരക്ഷിതമായ അധ്യായനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നതിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ല. കാടുവെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജ്ജനം, എലികളുടെ താവളങ്ങൾ നശിപ്പിക്കൽ എന്നിവയിലൂടെ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം.
വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക അവബോധവും നൽകിവരുന്നു. പാമ്പ് ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത വിദ്യാലയങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, വനം, ആരോഗ്യം, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ.
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർബന്ധമാണ്. കെഎസ്ഇബിയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.
പാമ്പുകടി ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ നേരിടാൻ സിപിആർ അടക്കമുള്ള പ്രഥമശുശ്രൂഷാ പരിശീലനം ഒരു സ്കൂളിൽ രണ്ട് ജീവനക്കാർക്കെങ്കിലും ഉറപ്പാക്കണം.
കെട്ടിടങ്ങളുടെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, മൈതാനങ്ങളിലെ കുഴികൾ നികത്തൽ, അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റൽ എന്നിവ പരിശോധനയുടെ പ്രധാന പരിധിയിൽ വരും. സ്കൂൾ തലത്തിൽ പ്രധാനാധ്യാപകൻ, പിടിഎ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികളെയാണ് ഏകോപന ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. മേയ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷാസജ്ജമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
ഇരിങ്ങാലക്കുട: കണ്ണിക്കര സെന്റ്് പോള്‍സ് സ്കൂളിന്റെ ശതാബ്ദി ആഘോഷം താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചര്‍ച്ച് ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോര്‍ജ് പാറേമന്‍ ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി അധ്യക്ഷത വഹിച്ചു.
മാള വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. സുരേഷ് എന്‍ഡോവ്മെന്റ്് വിതരണം ചെയ്തു. സിസ്റ്റര്‍ പ്രസന്ന സിഎംസി, ജൂബിലി കണ്‍വീനര്‍ വില്‍സണ്‍ കുറ്റിക്കാടന്‍, സിസ്റ്റര്‍ മേരിസ് സിഎംസി, സുരേഷ് ബാബു, സിസ്റ്റര്‍ റൂബി സിഎംസി, ആര്. രഞ് ജിനി എന്നിവര്‍ സംസാരിച്ചു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ അക്രമി നടത്തിയ വെടിവയ്പിൽ 16 കുട്ടികൾക്കു പരിക്കേറ്റു.
സാൻലിയുർഫ പ്രവിശ്യയിലെ സിവേറെകിലെ സ്കൂളിലായിരന്നു ആക്രമണമെന്നു ഗവർണർ ഹസൻ സിൽദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.
പത്തു വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു. അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ പൂർവ വിദ്യാർഥിയായ അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.
Kerala
പത്തനംതിട്ട: കഴിഞ്ഞ അധ്യയനവർഷം പാതിവഴിക്ക് വിലങ്ങുതടിയായ സുരക്ഷാ പ്രശ്നങ്ങൾ ഇക്കുറി തുടക്കത്തിൽ തന്നെ പരിഹരിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്ന നിർദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വലിൽ വിവിധ വകുപ്പുകളുടെയും സ്കൂൾ അധികൃതരുടെയും ഉത്തരവാദിത്വങ്ങൾ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. ഇതോടെ ഇത്തവണ ക്ഷമതാ സർട്ടിഫിക്കറ്റ് (ഫിറ്റന്സ്) ലഭ്യത ബുദ്ധിമുട്ടാകും.
2025 ജൂലൈയിൽ കൊല്ലം തേവലക്കര ഗവണ്മെന്റ് ബോയ്സ് സ്കൂള്‍ വളപ്പില്‍നിന്നു ഷോക്കേറ്റ് മിഥുന് എന്ന കുട്ടി മരിച്ചതിനു പിന്നാലെയാണ് സ്കൂൾ സുരക്ഷാ മാനുവൽ ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഇത്തവണ ആദ്യംതന്നെ ഇതിനനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നാണ് വകുപ്പുകളുടെ നിർദേശം.
ഓരോ അധ്യയനവർഷാരംഭത്തിലും സ്കൂൾ കെട്ടിടങ്ങൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി തദ്ദേശ സ്ഥാപനങ്ങളിൽനിന്നും കെഇആർ അനുശാസിക്കുന്ന തരത്തിലുള്ള ക്ഷമതാ സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടം. ഇത് ഹാജരാക്കിയെങ്കിലേ ബന്ധപ്പെട്ട സ്കൂളിന് പുതിയ അധ്യയന വർഷത്തിൽ പ്രവർത്തനാനുമതി ലഭിക്കൂ.
അധ്യാപകരുടെ ജൂണിലെ ശന്പളബില്ലിനൊപ്പം സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഫിറ്റ്നസ് ലഭിക്കാത്ത കെട്ടിടങ്ങളിൽ യാതൊരു കാരണവശാലും അധ്യയനം നടത്താനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്നും സുരക്ഷാ മാന്വൽ വ്യക്തമാക്കുന്നു.
നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് തദ്ദേശസ്ഥാപന എൻജിനിയറിംഗ് വിഭാഗം സർട്ടിഫിക്കറ്റ് ലഭ്യമായെന്ന് ഉറപ്പാക്കി മാത്രമേ പ്രവർത്തനം തുടങ്ങാവൂ എന്നും നിർദേശമുണ്ട്.
സ്കൂള്‍വളപ്പിലെ പഴയ കെട്ടിടങ്ങളുടെ കണക്കെടുപ്പ്, ശോച്യാവസ്ഥ, വൈദ്യുതലൈനുകളുടെ സ്ഥിതി, വയറിംഗ് സംബന്ധമായ പ്രശ്നങ്ങള്‍, മേല്‍ക്കൂരയുടെ സ്ഥിതി, കിണറുകളുടെ സുരക്ഷിതത്വം, പരിസര ശുചീകരണം, സ്കൂള്‍ കെട്ടിടങ്ങളുടെ അവസ്ഥ തുടങ്ങിയ സുരക്ഷാ പരിശോധനകള്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വമാണ്.
ഇവയെല്ലാം ഒറ്റയടിക്ക് പരിശോധിച്ച് തദ്ദേശ സ്ഥാപന എൻജിനിയർ സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ് മുന്‍പു നിലവിൽ ഇരുന്നത്. എന്നാൽ ഇത്തവണ വിവിധ വകുപ്പുകളിൽനിന്നുള്ള പരിശോധനാ സർട്ടിഫിക്കറ്റുകളോടുകൂടി മാത്രമേ അപേക്ഷ പോലും സ്വീകരിക്കേണ്ടതുള്ളൂ എന്ന നിലപാടിലാണ് എൽഎസ്ജിഡി എൻജിനിയർമാർ.
മാർച്ച് ഒന്പതിനു പുറത്തിറക്കിയ സ്കൂൾ സുരക്ഷാ മാന്വൽ പരിശോധിച്ച് ആരോഗ്യവകുപ്പുതന്നെ പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഫിറ്റ്നസ് നൽകണമെങ്കിൽ വിവിധ വകുപ്പുകളിലെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കണമെന്ന് നിർദേശമുണ്ട്. കെഎസ്ഇബി, ആരോഗ്യവകുപ്പ്, മോട്ടോർ വാഹനവകുപ്പ്, പോലീസ്, അഗ്നിസുരക്ഷാ വിഭാഗം, വനംവകുപ്പ് എന്നിവ നിർബന്ധമായും സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. എന്നാൽ സുരക്ഷാ ഓഡിറ്റ് എങ്ങനെയാകണമെന്ന നിർദേശം വിവിധ വകുപ്പുകൾക്കു നൽകിയിട്ടില്ല.
എല്ലാ സ്കൂളുകളിലെയും മുഴുവൻ അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ സുരക്ഷാ ഓഡിറ്റാണ് മാന്വലിൽ നിർദേശിച്ചിരിക്കുന്നത്. കെട്ടിടങ്ങളുടെ സ്ഥിരത, ക്ലാസ്മുറികളുടെ അവസ്ഥ, ശുചിത്വ സൗകര്യങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, ചുറ്റുമതിൽ, കിണർ എന്നിവ സമഗ്രമായി പരിശോധിക്കാനാണ് നിർദേശം.
സുരക്ഷാ മാന്വലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിമിതികളും പരിഹരിച്ചു മാത്രമേ അപേക്ഷ നൽകാവൂവെന്ന നിർദേശമാണ് എൽഎസ്ജിഡി എൻജിനിയർമാർ മുന്നോട്ടു വയ്ക്കുന്നത്.
സ്കൂൾ കെട്ടിടങ്ങളിൽ നിലവിലെ കെട്ടിടനിർമാണച്ചട്ടങ്ങൾക്ക് അനുസൃതമായി അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കുന്നതടക്കമുള്ള നിർദേശങ്ങളും മാന്വലിലും ഉണ്ട്. ഫാൾസ് സീലിംഗ്സ് ചെയ്തിട്ടുള്ള ക്ലാസ്മുറികളിൽ അടിയന്തര അഗ്നിശമന ഉപകരണങ്ങളും ഉറപ്പാക്കിയേ സർട്ടിഫിക്കറ്റ് നൽകൂവെന്നാണ് എൻജിനിയർമാരുടെ നിലപാട്.
സർക്കാർ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ അതത് പ്രഥമാധ്യാപകർ ഉറപ്പാക്കിയാണ് അപേക്ഷ നൽകേണ്ടത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ അധ്യാപകർ, ജീവനക്കാർ, പിടിഎ, എംപിടിഎ, എസ്എംസി, തദ്ദേശ സ്ഥാപനം, ഫയർ ആൻഡ് സേഫ്റ്റി, പോലീസ് തുടങ്ങി വിവിധ ഏജൻസികളുടെ സഹായവും സഹകരണവും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട സ്കൂൾ പ്രഥമാധ്യാപകരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഉത്തവരവാദിത്വമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ആമുഖത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസനയ പ്രകാരമുള്ള ത്രിഭാഷാപഠനം പുതിയ അധ്യായനവർഷത്തിൽ നടപ്പാക്കണമെന്ന് സിബിഎസ്ഇ. ഈ വർഷം ആറാംക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിച്ചിരിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ സ്കൂളുകൾക്ക് സർക്കുലറയച്ചു.
പാഠപുസ്തകങ്ങൾ വൈകാതെ എത്തിക്കാമെന്നും നിലവിൽ ലഭ്യമായ പുസ്തകങ്ങൾവെച്ച് മൂന്നാംഭാഷ പഠിപ്പിക്കാനുമാണ് നിർദേശം. ഏപ്രിൽ ഒന്നുമുതൽ സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് സർക്കുലർ.
ഏതുഭാഷയാണ് മൂന്നാം ഭാഷയായി തെരഞ്ഞെടുക്കുന്നതെന്ന് സ്കൂളുകൾ ബന്ധപ്പെട്ട മേഖലാ ഓഫീസുകളെ അറിയിക്കണം. സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിലും അപ്ഡേറ്റ് ചെയ്യണം. 2026-27 അധ്യായനവർഷം മുതൽ ത്രിഭാഷാനയം നിർബന്ധമാക്കി അടുത്തിടെ സിബിഎസ്ഇ പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ അഗർ മാൽവയിൽ സ്കൂളിലെ തേനീച്ച ആക്രമണത്തിൽ നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. പരീക്ഷ എഴുതാൻ സ്കൂളിലെത്തിയ രാമൻ കരഡ (ഒമ്പത്) യാണ് മരിച്ചത്. ആക്രമണത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.
സ്കൂൾ പരിസരത്ത് കൂടുകൂട്ടിയിരുന്ന തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തുകയും കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. മറ്റു കുട്ടികൾ ഓടിമാറിയെങ്കില്ലും രാമൻ തേനീച്ച കൂട്ടത്തിനിടയിൽ പെടുകയായിരുന്നു. അധ്യാപകരും ജീവനക്കാരും കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് നിരവധി തവണ തേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ എല്ലാ കുട്ടികളെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ രാമൻ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പനയ്ക്കപ്പാലം: സിപിഎം ബ്രഞ്ച് സെക്രട്ടറി എ.ഡി. ജോസ് , ഭാര്യ ലിസി എന്നിവരുടെ വോട്ടാണ് കള്ളവോട്ടായി രേഖപ്പെടുത്തിയത്. എന്നാൽ ഇതേ പേരുള്ള മറ്റ് രണ്ടുപേരാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറയുന്നു. പരാതിയെത്തുടർന്ന് ടെൻഡർ വോട്ട് രേഖപ്പെടുത്താമെന്ന് വരണാധികാരി അറിയിച്ചു.
Kerala
തിരുവനന്തപുരം: എല്ലാ സ്കൂളുകളിലും അഗ്നിരക്ഷാ ഉപകരണം നിർബന്ധമാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സുരക്ഷാ മാന്വൽ. തദ്ദേശ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടത്തിൽ സ്കൂളുകൾ പ്രവർത്തിക്കരുതെന്നും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇതു നിർബന്ധമാണെന്നും മാന്വൽ നിർദേശിക്കുന്നു.
തേവലക്കരയിലെ സ്കൂളിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിന്റെ സഹചര്യത്തിലാണ് സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമാക്കികൊണ്ടുള്ള പുതിയ മാന്വൽ പുറത്തിറക്കിയത്. ഇതിലെ നിർദേശങ്ങൾ നടപ്പാക്കിയെന്ന് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.
പാമ്പു കയറിയിട്ടില്ലെന്ന് ഉറപ്പാക്കാൻ ദിവസവും പ്രവൃത്തി സമയത്തിനു മുൻപ് ക്ലാസ് മുറികളിൽ പരിശോധന നടത്തണം. സ്കൂൾ വളപ്പിലെ കാടും പുല്ലും വർഷത്തിൽ രണ്ട് തവണയെങ്കിലും നീക്കണമെന്ന് വ്യക്തമായിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉറപ്പാക്കണം.
സ്കൂളിൽ ഭക്ഷണം പാകം ചെയ്യുന്നവർക്ക് ആറ് മാസത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് നൽകണം. കമ്മിറ്റി രൂപീകരിച്ച് സുരക്ഷാ ഓഡിറ്റ് നടത്തണം.
Health
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം. ഇത് എങ്ങനെ പരിഹരിക്കാം?
ഒഴിവാക്കേണ്ടത് - ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണം, അതിമധുരം, അതിയായ മുളക്, കാർബണേറ്റ് പാനീയങ്ങൾ
യോഗ, പ്രാണായാമം, ബ്രഹ്മ മുദ്ര, പ്രാണയാമം, ധ്യാനം എന്നിവ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചു ചെയ്യുന്നത് പഠന വൈകല്യം പരിഹരിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.
സ്പെഷൽ എഡ്യൂക്കേഷൻ, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷൻ തെറാപ്പി, മാതാപിതാക്കളുടെ പിന്തുണ എന്നിവ നൽകുന്നതിലൂടെ ഇവരുടെ ശ്രദ്ധ, ഓർമ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും.
നേരത്തേ തിരിച്ചറിയാം
പഠന വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും പ്രത്യേക പരിശീലനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹപൂർണമായ സമീപനവും കുട്ടിയെ സാധാരണ ജീവിതത്തിലേക്കും തിരികെ കൊണ്ടുവരാനും പഠനത്തിൽ മിടുക്കരാക്കാനും സഹായിക്കും.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ പഠന രീതിയും വേഗവും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അവരെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് നമ്മുടെ ശ്രദ്ധ വേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
NRI
ബെർലിൻ: മധ്യ ജർമനിയിലെ ഹെസെ സംസ്ഥാനത്തിലെ വീസ്ബാഡൻ നഗരത്തിൽ നിന്ന് 15 വയസുകാരൻ പൊതുഗതാഗത ബസ് മോഷ്ടിച്ച് കടന്നുകളഞ്ഞു. തന്റെ 14 വയസുകാരിയായ കാമുകിയെയും ഒപ്പം കൂട്ടിയാണ് കൗമാരക്കാരൻ 150 കിലോമീറ്റർ ദൂരം ബസ് ഓടിച്ച് മറ്റൊരു സംസ്ഥാനമായ ബാഡൻ-വുർട്ടെംബർഗിലെ കാൾസ്റൂഹെയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ വൈസ്ബാഡനിലെ ബസ് ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ഇന്ധനം നിറച്ച ബസാണ് കുട്ടി കടത്തിയത്. ബസുകളുടെ മാസ്റ്റർ കീ ഉപയോഗിച്ചാണ് പത്താം ക്ലാസുകാരൻ വണ്ടി സ്റ്റാർട്ട് ചെയ്തത്.
ഇത്രയും ദൂരം പിന്നിട്ട ബസ് കാൾസ്റൂഹെയിൽ വച്ച് പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു. പരിശോധനയിലാണ് ഡ്രൈവിംഗ് സീറ്റിലിരിക്കുന്നത് 15 വയസുകാരനാണെന്ന് കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.
രാവിലെ തന്നെ ബസ് ഡിപ്പോയിൽ നിന്ന് കാണാതായ വിവരം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഏതെങ്കിലും ഡ്രൈവർ മാറി എടുത്തതാകാം എന്ന നിഗമനത്തിലായിരുന്നു അധികൃതർ. ഉച്ചയോടെയാണ് ബസ് മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതും പോലീസിൽ വിവരമറിയിച്ചതും.
ബസിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബസ് തിരികെ ഡിപ്പോയിൽ എത്തിച്ചു. കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ മാതാപിതാക്കളെ ഏൽപ്പിച്ചു.
ലൈസൻസില്ലാതെ വണ്ടിയോടിച്ചതിനും മോഷണത്തിനും കുട്ടിക്ക് എതിരേ ക്രിമിനൽ നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടിക്ക് മാസ്റ്റർ കീ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.
International
ടെഹ്റാൻ: ഇറാനിലെ സ്കൂളിൽ ആക്രമണം നടത്തി 165ലധികം കുട്ടികളെ കൊലപ്പെടുത്തിയത് അമേരിക്കയാണെന്ന് റിപ്പോർട്ട്. അമേരിക്ക ടോമാഹോക്ക് മിസൈൽ പ്രയോഗിച്ച് സ്കൂൾ തകർക്കുകയായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനികതാവളത്തിനു സമീപമുള്ള സ്കൂളാണ് തകർക്കപ്പെട്ടത്.
കോമ്പൗണ്ടിൽ തുടർച്ചയായി ബോംബുകൾ വർഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തകർന്നതെന്ന് ഉപഗ്രഹചിത്ര വിശകലന വിദഗ്ധരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇറാന്റെ അർധ ഔദ്യോഗിക മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിലാണ് ടോമാഹോക്ക് മിസൈൽ സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പതിച്ചത് വ്യക്തമായത്. വീഡിയോ ആധികാരികമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടനുസരിച്ച്, ഇപ്പോഴത്തെ യുദ്ധത്തിൽ ടോമാഹോക്ക് മിസൈലുകൾ ഉപയോഗിക്കുന്ന ഒരേയൊരു സൈന്യം അമേരിക്കയാണെന്നും പറയുന്നു. മെഹർ ന്യൂസ് പുറത്തുവിട്ട വീഡിയോ ജിയോലൊക്കേറ്റ് ചെയ്യാനും സ്കൂളിനോടു ചേർന്നുള്ള സ്ഥലത്തുനിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞതായും എപി റിപ്പോർട്ട് ചെയ്തു.
സ്കൂളിന്റെ ഉപഗ്രഹചിത്രങ്ങൾ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങളുമായി പൊരുത്തപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ടോമാഹോക്ക് മിസൈൽ പ്രയോഗിച്ചോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ ട്രംപ് ഉരുണ്ടുകളിച്ചു. ടോമാഹോക്ക് മറ്റു പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആയുധമാണെന്നായിരുന്നു ട്രംപിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമാഹോക്ക് മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇറാനും ചില ടോമാഹോക്കുകളുണ്ട്. തനിക്ക് അതിനെക്കുറിച്ച് വേണ്ടത്ര അറിയില്ല. അക്കാര്യം അന്വേഷണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു ഭീഷണി സന്ദേശവുമായി ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അലി ലാരിജാനിയുടെ ഭീഷണി. ഇറാൻ ജനത ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളേക്കാൾ വലിയവർക്കുപോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല.
നിങ്ങൾ ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക എന്നായിരുന്നു ലാരിജാനിയുടെ കുറിപ്പ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ ഇരുപതു മടങ്ങ് ശക്തിയായി ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അലി ലാരിജാനി ഭീഷണിയുമായി രംഗത്തെത്തിയത്.
Kerala
പാലക്കാട്: ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒന്‍പതുവയസുകാരി വിനോദിനി ആറുമാസത്തിനുശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണു സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്.
കളിക്കുന്നതിനിടെ വലതുകൈയിലെ എല്ലൊടിഞ്ഞശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നതോടെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്കുമുന്പ് കൃത്രിമ കൈവച്ചിരുന്നു.
രാവിലെ 9.30 ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി പരീക്ഷ എഴുതുന്നതിന് ഒഴിവുപാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിക്കായി കാത്തിരിപ്പായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓണ്‍ലൈൻവഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.
ഇന്നലെ മലയാളം പരീക്ഷ ഇടതുകൈകൊണ്ടാണ് എഴുതിയത്. നേരത്തേ ഇടതുകൈകൊണ്ട് എഴുതിയിരുന്നതിനാൽ പരീക്ഷയെഴുതുന്നതിനു ബുദ്ധിമുട്ടുണ്ടായില്ലെന്നു വിനോദിനി പറഞ്ഞു.
കൊഴിഞ്ഞാന്പാറയ്ക്കടുത്തു വിനോദിനിയും കുടുംബവും വാടകവീട്ടിലാണ് താമസം. കുടുംബത്തിനായി പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗൈസനേഷൻ അഞ്ചുസെന്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വാങ്ങിനൽകിയിട്ടുണ്ട്. ഇവിടെ വീട് വയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ വിനോദിനിക്കു സുഗമമായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങും.
വിനോദിനി സ്കൂളിലേക്കു വരുന്നുണ്ടെന്നറിഞ്ഞ് കെ. ബാബു എംഎൽഎ ഉൾപ്പെടെ നിരവധിപേരാണ് സ്വീകരിക്കാനെത്തിയിരുന്നത്.
National
ബല്ലാരി: കർണാടകയിലെ ബല്ലാരി ജില്ലയിലെ ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ അർദ്ധരാത്രിയിൽ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പ്രതി പെട്ടെന്ന് പ്രകോപിതനാവുകയും കട്ടിലിന്റെ കമ്പിയെടുത്ത് സഹപാഠികളെ ആക്രമിക്കുകയുമായിരുന്നു. ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന എട്ട് വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മറ്റ് രണ്ട് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശബ്ദം കേട്ടെത്തിയ സ്കൂൾ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമണത്തിന് ശേഷം പ്രതിയായ വിദ്യാർത്ഥി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിയായ വിദ്യാർത്ഥിക്കായി ബല്ലാരി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അക്രമത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
International
ദുബായി: സ്കൂളുകൾക്കും സർവകലാശാലകൾക്കും സ്പ്രിംഗ് അവധി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം.സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23ന് ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും.
അതേസമയം പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തിൽ തടസപ്പെട്ട ഭാഗികമായി സാധാരണ നിലയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.
ദുബായി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.
International
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടയിൽ സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ 170 വിദ്യാർത്ഥികളും അധ്യാപകരും കൊല്ലപ്പെട്ടതായി ഇറാാൻ വിദ്യാഭ്യാസ മന്ത്രി അലിരേസ കാസെമി. രാജ്യത്തെ ഏകദേശം 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ഇറാാനിലെ മിനാബ് നഗരത്തിലുള്ള 'ഷജറേ തയ്യേബ' എന്ന പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണമാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടാക്കിയത്. ഈ ഒരൊറ്റ ആക്രമണത്തിൽ മാത്രം മരിച്ചവരുടെ എണ്ണം 165 കടന്നതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.
സ്കൂൾ കെട്ടിടം സൈനിക കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിച്ചിരുന്നതാണെന്നും, ഇത് ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണെന്നും ഇറാാൻ ആരോപിക്കുന്നു. അൽ ജസീറ നടത്തിയ അന്വേഷണവും സ്കൂളിന് നേരെ നേരിട്ടാണ് മിസൈൽ പതിച്ചതെന്ന് സ്ഥിരീകരിക്കുന്നു.
District News
തീക്കോയി: ഒരു നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ നൂറ്റാണ്ടോളം നീണ്ട പാരമ്പര്യത്തിന്റെ പെരുമയുമായി തീക്കോയി സെന്റ് മേരീസ് എൽപി സ്കൂൾ ശതാബ്ദിയിലേക്ക്.
കഴിഞ്ഞ നൂറു വർഷങ്ങളിലായി ഈ വിദ്യാലയത്തിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഏറെയാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുന്ന സ്കൂളിന്റെ ഒരു വർഷത്തോളം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നാലിന് തുടക്കം കുറിക്കും.
നാളെ രാവിലെ പത്തിന് സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ റവ. ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക ശതാബ്ദി ലോഗോ പ്രകാശനം ചെയ്യും.
ശതാബ്ദിയോടനുബന്ധിച്ച് വിവിധങ്ങളായ കർമപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി സെബാസ്റ്റ്യൻ എഫ്സിസി, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അറിയിച്ചു.
District News
ചവറ: ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രൗണ്ടി െ ന്റ നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജന്ത അനൂപ് അധ്യക്ഷയായി.
ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം അയറിൻ, പന്മന പഞ്ചായത്ത് അംഗം ജയിംസ് ജോസഫ്, എസ്എംസി ചെയർമാൻ ഷാനവാസ് എ. ഇബ്രാഹിം, എംപിടിഎ പ്രസിഡന്റ് അശ്വതി, കായിക വകുപ്പ് ഉദ്യോഗസ്ഥരായ വിനയകൃഷ്ണൻ നായർ, അഖിൽ അശോക്, സ്കൂൾ പ്രിൻസിപ്പൽ പി. അർച്ചന, പ്രധാനാധ്യാപിക എലിസബത്ത് ഉമ്മൻ, പിടിഎ, എസ്എംസി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർഥികളുടെ കായിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വേണ്ടി സ്കൂൾ ഗ്രൗണ്ടി െന്റ നവീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് സ്പോർട്സ് കേരള ഫൗണ്ടേഷൻ ആണ്.
District News
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ നാളെ ശാസ്ത്ര ദിനമായി ബന്ധപ്പെട്ട് "വികസിത് ഭാരത് സൃഷ്ടിക്കുന്നതിൽ ശാസ്ത്രത്തിലെ സ്ത്രീകളുടെ പങ്ക്" എന്ന വിഷയത്തിൽ കുട്ടികളുടെ പ്രത്യേക എഫ്എം, പോസ്റ്റർ നിർമാണവും പ്രദർശനവും, പ്രസംഗ മത്സരം എന്നിവ നടത്തി. സ്കൂൾ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.
National
ചണ്ഡീഗഡ്: ചണ്ഡീഗഡിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിലിൽ കൂടിയാണ് സന്ദേശം ലഭിച്ചത്. ബോംബ് ലഭിച്ച പശ്ചാത്തലത്തിൽ പോലീസ്, ബോംബ് സ്ക്വാഡുകൾ, ഡോഗ് സ്ക്വാഡുകൾ, ആംബുലൻസ് എന്നിവർ സ്കൂളുകളിൽ എത്തിച്ചേർന്നു. സ്കൂൾ പരിസരത്ത് കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചണ്ഡീഗഡ്, അമൃത്സർ, ജലന്ധർ, പട്യാല, ഹരിയാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ സ്കൂളുകളിലും സമാനമായ ബോംബ് ഭീഷണികൾ സന്ദേശങ്ങൾ ലഭിച്ചിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഭീഷണികൾ വ്യാജമാണെന്ന് കണ്ടെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയിരുന്നില്ല.
Todays Story
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
Kerala
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടി തുടങ്ങി. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കാതെ മറ്റ് അധ്യാപകർക്കു നിയമനം കിട്ടില്ലെന്ന നിബന്ധനയിലാണ് എൻഎസ്എസിനു നേരത്തെ ഒഴിവ് കിട്ടിയിരുന്നത്.
ഭിന്നശേഷിക്കാർക്കുള്ള സീറ്റ് നീക്കിവച്ച ശേഷം നിയമനം നടത്താനുള്ള അനുവാദമാണ് എൻഎസ്എസിനു ലഭിച്ചത്. ഇതു സമാന മാനേജ്മെന്റുകൾക്കും അനുവദിക്കാമെന്നു സുപ്രീം കോടതി പരാമർശം ഉണ്ടായിരുന്നെങ്കിലും സർക്കാർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞു നടപടിയെടുത്തിരുന്നില്ല. ക്രൈസ്തവ മാനേജ്മെന്റുകൾ അടക്കം പ്രതിഷേധം കടുപ്പിച്ചതോടെയാണ് സർക്കാർ അനുകൂല നിലപാടിലേക്ക് ഇപ്പോൾ വന്നത്.
തുടർന്നു മറ്റു മാനേജ്മെന്റുകൾക്കും വിധി ബാധകമാക്കുന്നതിൽ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. ഇതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, അന്തിമ വിധിക്കു കാക്കാതെ അനുകൂലമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർനടപടികളുമായി മുന്നോട്ട് പോകുന്നത്. വിവിധ എയ്ഡഡ് മാനേജ്മെന്റുകൾക്ക് അധ്യാപക നിയമനം സ്ഥിരപ്പെടുത്തി കിട്ടാനുള്ള
പ്രതിസന്ധി ഇതോടെ നീങ്ങും.
എല്ലാ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ക്രൈസ്തവ സഭ മാനേജ്മെന്റുകൾ ഉൾപ്പെടെ ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാക ണമെന്നു വർഷങ്ങളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിരവധി സമരങ്ങളും നടന്നിരുന്നു.
National
ബംഗുളൂരു: സർക്കാർ സ്കൂളിലെ വാതിലിൽ കുടുങ്ങി ആറു വയസുകാരിയുടെ രണ്ട് വിരലുകൾ അറ്റു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നൽകാതെ സ്കൂൾ അധികൃതർ അറ്റു പോയ വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു. ബംഗുളൂരുവിലാണ് സംഭവം.
ഉച്ചഭക്ഷണത്തിന് വരിയിൽ നിൽക്കുമ്പോഴാണ് കുട്ടിയുടെ വിരലുകൾ വാതിലിനിടയിൽ കുടുങ്ങി അറ്റു പോയത്. അമിതമായി രക്തം വാർന്നുവെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല.
സംഭവത്തെക്കുറിച്ച് വളരെ വൈകിയാണ് മാതാപിതാക്കളെ അറിയിച്ചത്. വിവരമറിഞ്ഞയുടൻ സ്കൂളിൽ എത്തിയ കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള ജില്ല ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ വിരലുകൾ ചേർത്തുവയ്ക്കാമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
രക്തം കണ്ട് മറ്റ് കുട്ടികൾ പേടിക്കുന്നതിനാലാണ് വിരലുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചതെന്നാണ് അധ്യാപകർ മാതാപിതാക്കളോട് പറഞ്ഞത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സ്കൂൾ അധികൃതർ 2000 രൂപ നൽകിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ പ്രധാന അധ്യപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
International
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സ്കൂളിലുണ്ടായ വെടിവയ്പ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെടിവയ്പ്പിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഒരു സ്ത്രീയാണ് വെടിവച്ചതെന്നും പോലീസ് എത്തുന്നതിന് മുമ്പ് അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നുമാണ് പ്രാഥമിക നിഗമനം.
ആറു പേരുടെയും അക്രമിയുടെയും മൃതദേഹം സ്കൂളിനുള്ളിൽ നിന്നും, മറ്റുള്ളവരുടെ മൃതദേഹം സ്കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തിൽ മറ്റൊരാൾക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മരിച്ച അക്രമണകാരിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തു വിട്ടിട്ടില്ല.
വെടിവയ്പ്പിനെക്കുറച്ചുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ എമർജൻസി അലർട്ട് പ്രഖ്യാപിക്കുകയും സമീപവാസികളോട് വീടിനുള്ളിൽ തന്നെ ഇരിക്കാനും പോലീസ് നിർദേശിക്കുകയും ചെയ്തു.
ഏകദേശം അഞ്ച് മണിക്കൂറുകൾക്ക് ശേഷം സുരക്ഷ ഉറപ്പാക്കിയതോടെയാണ് നിയന്ത്രണങ്ങൾ അവസാനിച്ചത്. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊയിലാണ്ടി: സ്കൂളിൽനിന്നു കൂട്ടുകാർക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്കു പോവുകയായിരുന്ന വിദ്യാർഥിനി റോഡിൽ തെറിച്ചുവീണ സംഭവത്തിൽ സ്കൂൾ അധികൃതർ അടിയന്തര യോഗം ചേർന്നു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി മണമൽ ചെമ്പിൽ വയൽ രാകേഷിന്റെ മകൾ ആരാധ്യ (ആറ്) യാണ് ഓട്ടോയിൽനിന്നു തെറിച്ചു വീണത്. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിനു സമീപം നാലോടെയായിരുന്നു സംഭവം.
അമിതവേഗത്തിൽ പോവുകയായിരുന്നു ഓട്ടോറിക്ഷയിൽനിന്നു കുട്ടി റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. കുട്ടി തെറിച്ചു വീണത് അറിയാതെ ഒാട്ടോ കുറെക്കൂടി മൂന്നോട്ട് ഓടി. വീണ ഉടൻതന്നെ റോഡിൽനിന്നു ചാടി എഴുന്നേൽക്കുന്ന കുട്ടിയുടെ ദൃശ്യം സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കാലിനും കൈയ്ക്കും പരിക്കുണ്ട്.
സംഭവം നടന്ന ഉടൻ ഓടിക്കൂടിയവർ കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ വിദ്യാർഥികളെയുംകൊണ്ടു പോകുന്ന പല വാഹനങ്ങളും സമയത്തിന് എത്താൻ അമിതവേഗത്തിയിലാണ് പോകുന്നതെന്ന പരാതി നേരത്തെ ഉയർന്നിട്ടുണ്ട്.
കുട്ടികൾ വീഴാതിരിക്കാൻ ഓട്ടോയിൽ സുരക്ഷാവേലി വേണമെന്നാണ് നിർദേശമെങ്കിലും പല വാഹനങ്ങളിലും ഇതില്ലെന്നും ആക്ഷേപവും ഉണ്ട്. അനുവദനീയമായതിൽ കൂടുതൽ കുട്ടികളെ ഒാട്ടോയിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സംഭവത്തെത്തുടർന്നു സ്കൂൾ അധികൃതർ സ്കൂളിൽനിന്നു വിദ്യാർഥികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യോഗം വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തു.
National
ഭോപ്പാല്‍: മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. നാല് പേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മിന്റു ജയ്സ്വാള്‍(24), രവിനന്ദന്‍ സിംഗ് ഗൗര്‍(22), നീരജ് ജയ്സ്വാള്‍(21), സുഭാഷ് ജയ്സ്വാള്‍(23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയും സുഹൃത്തും ബോര്‍ഡ് പരീക്ഷ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു. ഈ സമയം ബൈക്കില്‍ അതുവഴി വരികയായിരുന്ന മിന്റു ഇരുവരെയും ബൈക്കില്‍ കയറ്റി.
വഴിയില്‍ വച്ച് സുഹൃത്തിനെ ഇറക്കിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ഖനിയുടെ ഭാഗത്തേക്ക് കൊണ്ടുപോകുകയും സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
ബലമായി മദ്യം നല്കിയ ശേഷമായിരുന്നു പെൺകുട്ടിയെ സംഘം പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെൺകുട്ടിയെ അവിടെത്തന്നെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. സംഭവത്തിലെ മുഖ്യപ്രതിയായ മിന്റു ജയ്സ്വാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനായിരുന്നെന്നും അതിനാലാണ് പെണ്‍കുട്ടി ബൈക്കില്‍ കയറിയതെന്നും പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ നാല് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ തുടരുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: ഇടക്കൊച്ചി സെന്റ് ലോറന്‍സ് യുപി സ്കൂളിന് പരിസരത്ത് പെരുമ്പാമ്പ്. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു.
കൗണ്‍സിലര്‍ ലസിത പീറ്ററുടെ നേതൃത്വത്തില്‍ സ്നേക്ക് റെസ്ക്യൂ ടീമിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പിനെ പിടികൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനവാസമേഖലയിലെ പാമ്പ് ശല്യം വര്‍ധിക്കുന്നത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രദേശത്ത് പലയിടത്തും കാട് പിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം, കാലാവസ്ഥ വ്യതിയാനമാണ് പാമ്പുകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ പാമ്പുകളുടെ സാന്നിധ്യം ക്രമാതീതമായി വര്‍ധിച്ചതോടെ വനം വകുപ്പിന്റെ സര്‍പ്പ റെസ്ക്യൂ ടീം അംഗങ്ങള്‍ വിശ്രമമില്ലാത്ത ജോലിയാണ്.
Kerala
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രം ധരിച്ചും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
District News
പയ്യാവൂർ: പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ എഴുപത്തിനാലാമത് വാർഷികാഘോഷവും പ്രതിഭകളെ ആദരിക്കലും സ്കൂൾ ഓഡിറ്റോറിയത്തിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജരും പൈസക്കരി ദേവമാതാ ഫൊറോന വികാരിയുമായ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വാസന്തി, ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ, വാർഡ് മെംബർമാരായ സിന്ധു രവി, ടെൻസൺ ജോർജ് കണ്ടത്തിൻകര, പൈസക്കരി ഫൊറോന സഹവികാരി ഫാ. ജോമൽ കോനൂർ തുടങ്ങിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് സി.കെ. രജീഷ്, മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് അയ്യങ്കാനാൽ, അണ്ടർ 17 കേരള ടീമംഗം അന്ന റോസ് ഷിജു, ഇരുപത് കിലോമീറ്റർ നടത്തം കണ്ണൂർ യൂണിവേഴ്സിറ്റി റിക്കാർഡ് ഹോൾഡർ അൽഫോൻസ സിബിൻ, എന്നിവരെ ആദരിച്ചു.
NRI
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും തുടർന്ന് നോർത്ത് ടെക്സസിലെ പ്രധാന സ്കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും അടഞ്ഞുകിടക്കും.
അവധി പ്രഖ്യാപിച്ച പ്രധാന ഡിസ്ട്രിക്റ്റുകൾ:
ഡെന്റൺ ഐഎസ്ഡി, ലൂയിസ്വിൽ ഐഎസ്ഡി, ലിറ്റിൽ എൽമ് ഐഎസ്ഡി, നോർത്ത് വെസ്റ്റ് ഐഎസ്ഡി, അന്ന, ഡെക്കാറ്റൂർ, ഡെനിസൺ, ഫാർമേഴ്സ്വിൽ, ലേക്ക് ഡാളസ്, ഷെർമാൻ.
തുറന്ന് പ്രവർത്തിക്കുന്നവ:
അതേസമയം റോഡ് സാഹചര്യങ്ങൾ മെച്ചപ്പെട്ടതിനെത്തുടർന്ന് അർലിംഗ്ടൺ ഐഎസ്ഡി, ഹർസ്റ്റ്-യൂലെസ്-ബെഡ്ഫോർഡ് ഐഎസ്ഡി, കരോൾ, കോർസിക്കാന, ലങ്കാസ്റ്റർ തുടങ്ങിയ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ച തുറന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥയും റോഡുകളിലെ സുരക്ഷയും മുൻനിർത്തി മറ്റ് ഡിസ്ട്രിക്റ്റുകൾ ഉടൻ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
NRI
ഡാളസ്: നോർത്ത് ടെക്സസിലെ ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും കണക്കിലെടുത്ത് ഡാളസ് ഐഎസ്ഡി ഉൾപ്പെടെയുള്ള പ്രമുഖ സ്കൂൾ ഡിസ്ട്രിക്റ്റുകൾക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു.
റോഡുകളിലെ അപകടസാധ്യതയും കൊടുംതണുപ്പും പരിഗണിച്ചാണ് തീരുമാനം. അടുത്ത ദിവസങ്ങളിലെ ക്ലാസുകളെ കുറിച്ചുള്ള തീരുമാനം കാലാവസ്ഥ നിരീക്ഷിച്ച ശേഷം പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്കായി അതത് സ്കൂൾ ഡിസ്ട്രിക്റ്റുകളുടെ വെബ്സൈറ്റുകളോ സോഷ്യൽ മീഡിയ പേജുകളോ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
District News
കൊപ്രക്കളം: കയ്പമംഗലം ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനംചെയ്തു.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സക്കറിയ അധ്യക്ഷതവഹിച്ചു. വിരമിക്കുന്ന ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി ശ്രീവേണി എന്നിവർക്കു യാത്രയയപ്പുനൽകി. ഉന്നതവിജയംനേടിയ വിദ്യാർഥികളെയും ശാസ്ത്രപഥം വിജയികളെയും അനുമോദിച്ചു. നാടൻപാട്ട് കലാകാരൻ രാജേഷ് തംബുരു മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ജെ. സദക്കത്തുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ. മണികണ്ണൻ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം ഷീബ സതീഷ്, പഞ്ചായത്തംഗം പി.ടി. രാമചന്ദ്രൻ, സീനിയർ അധ്യാപിക കെ.സി. ഗംഗ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക - രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും ആഘോഷിച്ചു.
നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനംചെയ്തു. അൽവേർണിയ പ്രൊവിൻസ് കോർപറേറ്റ് മാനേജർ സിസ്റ്റർ റിനി വടക്കൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ അൽഫോൻസാ ചാക്കോ, എസ്എച്ച് കോൺവെന്റ് ചാപ്ലൈൻ ഫാ. ജോസഫ് ഗോപുരം എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. നഗരസഭ കൗൺസിലർ റൈസൺ ആലുക്ക ഛായാചിത്രം അനാച്ഛാദനംചെയ്തു. വിരമിക്കുന്ന ഓഫീസ് സ്റ്റാഫ് സി.ജെ. ആനിയെ പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ മെമന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ലിൻ, പ്രിൻസിപ്പൽ സിസ്റ്റർ സോഫിയ ജോസഫ്, അധ്യാപക പ്രതിനിധികളായ ലത ജോർജ്, കെ.എ. ജെസ്സി, വിജി വർഗീസ്, സ്കൂൾ ലീഡർ എലേന ഷിബു എന്നിവർ പ്രസംഗിച്ചു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.
പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.
രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്.