പാലക്കാട്: ചികിത്സപ്പിഴവുമൂലം വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒന്‍പതുവയസുകാരി വിനോദിനി ആറുമാസത്തിനുശേഷം സ്കൂളിലെത്തി. മിഠായിയും ബലൂണുകളുമായാണു സഹപാഠികൾ വിനോദിനിയെ സ്വീകരിച്ചത്.
കളിക്കുന്നതിനിടെ വലതുകൈയിലെ എല്ലൊടിഞ്ഞശേഷം വിനോദിനി സ്കൂളിലെത്തുന്നത് ഇതാദ്യമാണ്. വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നതോടെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സഹായത്തോടെ വിനോദിനിക്ക് ആഴ്ചകൾക്കുമുന്പ് കൃത്രിമ കൈവച്ചിരുന്നു.
രാവിലെ 9.30 ഓടെയാണ് അമ്മയ്ക്കും നാട്ടുകാർക്കുമൊപ്പം വിനോദിനി പരീക്ഷ എഴുതുന്നതിന് ഒഴിവുപാറ എൽപി സ്കൂളിലെത്തിയത്. ക്ലാസിലെ ബെഞ്ചിൽ സ്ഥലം ഒഴിച്ചിട്ട് സുഹൃത്തുക്കൾ വിനോദിനിക്കായി കാത്തിരിപ്പായിരുന്നു. നഷ്ടപ്പെട്ട പാഠഭാഗങ്ങൾ ഓണ്‍ലൈൻവഴിയാണ് അധ്യാപകർ പഠിപ്പിച്ചത്.
ഇന്നലെ മലയാളം പരീക്ഷ ഇടതുകൈകൊണ്ടാണ് എഴുതിയത്. നേരത്തേ ഇടതുകൈകൊണ്ട് എഴുതിയിരുന്നതിനാൽ പരീക്ഷയെഴുതുന്നതിനു ബുദ്ധിമുട്ടുണ്ടായില്ലെന്നു വിനോദിനി പറഞ്ഞു.
കൊഴിഞ്ഞാന്പാറയ്ക്കടുത്തു വിനോദിനിയും കുടുംബവും വാടകവീട്ടിലാണ് താമസം. കുടുംബത്തിനായി പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവ. എംപ്ലോയീസ് ഓർഗൈസനേഷൻ അഞ്ചുസെന്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വാങ്ങിനൽകിയിട്ടുണ്ട്. ഇവിടെ വീട് വയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ വിനോദിനിക്കു സുഗമമായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുങ്ങും.
വിനോദിനി സ്കൂളിലേക്കു വരുന്നുണ്ടെന്നറിഞ്ഞ് കെ. ബാബു എംഎൽഎ ഉൾപ്പെടെ നിരവധിപേരാണ് സ്വീകരിക്കാനെത്തിയിരുന്നത്.