ആലപ്പുഴ: വരുന്ന അധ്യായന വർഷത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ തയാറെടുപ്പുകളുമായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടന്നു.
ഈ മാസം പകുതിയോടുകൂടി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. മേയ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ജൂണിൽ സുരക്ഷിതമായ അധ്യായനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
സ്കൂൾ പരിസരങ്ങളിൽ പാമ്പുകളുടെ സാന്നിധ്യം പൂർണമായും ഒഴിവാക്കുന്നതിൽ ഇത്തവണ വിട്ടുവീഴ്ചയുണ്ടാകില്ല. കാടുവെട്ടിത്തെളിക്കൽ, മാലിന്യ നിർമാർജ്ജനം, എലികളുടെ താവളങ്ങൾ നശിപ്പിക്കൽ എന്നിവയിലൂടെ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം.
വനംവകുപ്പിന്‍റെ സർപ്പ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് പ്രത്യേക അവബോധവും നൽകിവരുന്നു. പാമ്പ് ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത വിദ്യാലയങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, വനം, ആരോഗ്യം, കെഎസ്ഇബി, ഫയർ ഫോഴ്സ് എന്നീ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമേ അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകൂ.
സ്കൂൾ പരിസരത്തെ ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും സുരക്ഷാ വേലി നിർബന്ധമാണ്. കെഎസ്ഇബിയോ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റോ ഇത് പരിശോധിച്ച് ഉറപ്പുവരുത്തണം.
പാമ്പുകടി ഉൾപ്പെടെയുള്ള അത്യാഹിതങ്ങൾ നേരിടാൻ സിപിആർ അടക്കമുള്ള പ്രഥമശുശ്രൂഷാ പരിശീലനം ഒരു സ്കൂളിൽ രണ്ട് ജീവനക്കാർക്കെങ്കിലും ഉറപ്പാക്കണം.
കെട്ടിടങ്ങളുടെ ബലം, ചുറ്റുമതിലിന്‍റെ സുരക്ഷ, മൈതാനങ്ങളിലെ കുഴികൾ നികത്തൽ, അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റൽ എന്നിവ പരിശോധനയുടെ പ്രധാന പരിധിയിൽ വരും. സ്കൂൾ തലത്തിൽ പ്രധാനാധ്യാപകൻ, പിടിഎ പ്രതിനിധി, വാർഡ് മെമ്പർ എന്നിവരടങ്ങുന്ന സബ് കമ്മിറ്റികളെയാണ് ഏകോപന ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാലയങ്ങളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം. മേയ് അവസാനത്തോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും സുരക്ഷാസജ്ജമാണെന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Tags : compromise school safety Education