Kerala
തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും പുനരധിവാസവും ശക്തീകരണവും ഉറപ്പാക്കാന്‍ സംസ്ഥാനത്ത് "സായംപ്രഭാ സേന' രൂപീകരിച്ചതായി മന്ത്രി ഡോ.ആര്. ബിന്ദു.
മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍, പോലീസ്, ദുരന്ത നിവാരണ അഥോറിറ്റികള്‍, വയോജനങ്ങളുടെ ക്ഷേമത്തിനായുള്ള മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവയുമായുള്ള ഏകോപനം സായംപ്രഭ സേന നടപ്പാക്കും.
ഉപേക്ഷിക്കപ്പെട്ട വൃദ്ധര്‍, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന വയോജനങ്ങള്‍, ഒറ്റപ്പെട്ടവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ തുടങ്ങിയവര്‍ക്ക് അടിയന്തര ഇടപെടലിലൂടെ പുനരധിവാസ സൗകര്യം ഒരുക്കുന്നതിനും സേന നേതൃത്വം നല്‍കുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സായംപ്രഭാ ഫെസ്റ്റ് നാളെയും മറ്റന്നാളുമായി വെള്ളാര്‍ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിലാണു സംഘടിപ്പിക്കുക.
District News
ഇരിട്ടി: ഇരിട്ടി ഫയർഫോഴ്സ് കർണാടകയിലെ മാക്കൂട്ടം റേഞ്ച് ഫോറസ്റ്റിലെ ഉദ്യോഗസ്ഥർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തീപിടിത്തം, പ്രഥമ ശുശ്രൂഷ എന്നി വിഷയങ്ങളിലാണ് ക്ലാസ് നൽകിയത്. കർണാടകയുടെ അധീനതയിൽ ഉള്ള മാക്കൂട്ടം ചുരം പാതയിലും മാക്കൂട്ടം വനമേഖലയിലും അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് എത്തുന്നത് ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ്.
അടിയന്തര ഘട്ടത്തിൽ എടുക്കേണ്ട മുൻകരുതലുകളാണ് ക്ലാസുകൊണ്ട് ലക്ഷ്യമിടുന്നത്. ഇരിട്ടി ഫയർഫോഴ്സ് അംഗങ്ങൾ മുൻ വർഷങ്ങളിലും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പരിശീലന ക്ലാസുകൾ നൽകിയിരുന്നു. മാക്കൂട്ടം റേഞ്ച് ഓഫീസിൽ നടന്ന ക്ലാസിന് ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുമേഷ് ലാൽ, പി.എച്ച്. നൗഷാദ്, അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. കർണാടക റേഞ്ചർ മാധവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ക്ലാസ് നൽകിയത്.
Kerala
കൊച്ചി: രാജ്യത്തെ തീരദേശഗ്രാമങ്ങളുടെ സുരക്ഷയ്ക്കും ശക്തീകരണത്തിനുമായി കേന്ദ്രസർക്കാർ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വിവിപി) ആരംഭിച്ചു. കടൽവഴിയുള്ള കള്ളക്കടത്ത് ശൃംഖലകൾക്കെതിരേ ജാഗ്രത ശക്തമാക്കാനും കാലാവസ്ഥാപരമായ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് അപകടസാധ്യതകളെക്കുറിച്ച് അവബോധം പകരാനും ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കുന്നത്.
പട്രോളിംഗ് ബോട്ടുകളെയും റഡാർ സംവിധാനങ്ങളെയും മാത്രം ആശ്രയിക്കുന്ന തീരദേശ സുരക്ഷാപ്രവർത്തനങ്ങൾക്കിനി മാറ്റം വരും. തീരസുരക്ഷാപ്രവർത്തനങ്ങളിൽ തീരഗ്രാമങ്ങളിലുള്ളവരുടെ സഹകരണം പദ്ധതി വഴി ഉറപ്പാക്കും.
നിയമവിരുദ്ധ മത്സ്യബന്ധനം, കള്ളക്കടത്തുകൾ, ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനു സംവിധാനമുണ്ടാകും. സുരക്ഷാസേനകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാമവാസികളുടെ സജീവ പിന്തുണ ഉറപ്പാക്കുന്ന നിലയിലേക്ക് ബോധവത്കരണം നടത്തും.
തീരാതിർത്തികളുള്ള കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാകും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം. മത്സ്യത്തൊഴിലാളികൾക്കുപുറമെ തുറമുഖ തൊഴിലാളികൾ, വ്യാപാരികൾ, ടൂറിസത്തെ ആശ്രയിക്കുന്ന സമൂഹങ്ങൾ തുടങ്ങിയവരുടെയും സഹകരണം പദ്ധതിയിൽ ഉറപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സഹകരണ സ്ഥാപനങ്ങൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെയും സഹകരണം തേടും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങളും പദ്ധതിക്കായി ഉപയോഗപ്പെടുത്തും.
രാജ്യത്തിന് 11,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരപ്രദേശമുണ്ട്. ഉയരുന്ന സമുദ്രനിരപ്പ്, തീരദേശ മണ്ണൊലിപ്പ്, അപ്രതീക്ഷിതമായ കാലാവസ്ഥാമാറ്റങ്ങൾ എന്നിവ തീരവാസികളുടെ വരുമാന മാർഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്. പല തീരദേശകുടുംബങ്ങളും പരമ്പരാഗത ഉപജീവനമാർഗങ്ങൾ ഉപേക്ഷിക്കാൻ ഇതിലൂടെ നിർബന്ധിതരായി. ഇതിന് ബദൽ മാർഗങ്ങളും പരിഹാരവും തേടുകയെന്നതും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന്റെ ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
District News
പാലക്കാട്: സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ രാത്രിയാത്രാസുരക്ഷ എന്ന വിഷയത്തിൽ പാലക്കാട് ലുലു മാളിലെ ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്തു.
ലുലു മാൾ കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ഐശ്വര്യ വിഷയാവതരണം നടത്തി. ലുലു മാൾ എച്ച്ആർ മാനേജർ ജി. രാകേഷ്, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അരുണ്‍ ഗോകുൽ എന്നിവർ പ്രസംഗിച്ചു.
National
ചെന്നൈ: മെട്രോ ട്രെയിന്‍ സര്‍വീസിനിടെ തുരങ്കപാതയ്ക്കുള്ളില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ മെട്രോ സ്റ്റേഷനും ഹൈക്കോടതി സ്റ്റേഷനും ഇടയിലായിരുന്നു സംഭവം.
ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിന്നുപോയതോടെ യാത്രക്കാരെ ട്രെയിനില്‍ നിന്നിറക്കി. തുരങ്കത്തിനുള്ളിലൂടെ നടന്നാണ് യാത്രക്കാര്‍ സമീപത്തെ ഹൈക്കോടതി സ്റ്റേഷനിലെത്തിയത്.
വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലൂലൈനിലാണ് ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തുരങ്കത്തിനുള്ളില്വച്ച് ട്രെയിന്‍ നിന്നുപോയതെന്നാണ് അധികൃതരുടെ വിശദീകരണം.
പെട്ടെന്ന് ട്രെയിന്‍ നിന്നുപോയതിന് പിന്നാലെ ട്രെയിനുള്ളിലെ വൈദ്യുതി നിലച്ചതായും യാത്രക്കാര്‍ പറഞ്ഞു. ഏകദേശം പത്തുമിനിറ്റോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിപ്പോയനിലയിലായിരുന്നു.
യാത്രക്കാര്‍ തുരങ്കത്തിലൂടെ നടന്നുപോകുന്നതിന്റെയും ട്രെയിനില്‍ കുടുങ്ങിപ്പോയതിന്റെയും വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.