x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെടിക്കെട്ട് അപകടം തടയാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ചെന്നിത്തല


Published: April 23, 2026 08:35 PM IST | Updated: April 23, 2026 08:36 PM IST

തിരുവനന്തപുരം: വെടിക്കെട്ട് അപകടം തടയാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. വെടിക്കെട്ട് അപകടം നടന്ന മുണ്ടത്തിക്കോട് പ്രദേശവും മെഡിക്കൽ കോളജ് ആശുപത്രിയും സന്ദർശിച്ചശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെ സംബന്ധിച്ച് പഠിക്കാൻവച്ച കമ്മീഷന്‍റെ റിപ്പോർട്ട് സർക്കാരിന്‍റെ പക്കൽ ഇപ്പോഴും ഉണ്ട്. ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ ആ റിപ്പോർട്ടിൽ ഉണ്ട്.

ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. സർക്കാർ നടപ്പിലാക്കിയില്ല. വിവിധ സ്ഥലങ്ങളിൽ പെരുന്നാളും ഉത്സവങ്ങളും പൂരങ്ങളുമൊക്കെ നടത്തുന്ന ദേവസ്വങ്ങളോ അവിടുത്തെ കമ്മിറ്റിക്കാരോ ശ്രദ്ധിച്ചില്ല. അതിന്‍റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അപകടം.

മുണ്ടത്തിക്കോട് അവിടെ ഒരു ഫയർഫോഴ്സിന്‍റെ സംവിധാനം പോലുമില്ലാതെയാണ് ഈ പടക്കങ്ങൾ നിർമിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടുന്ന അമിട്ടുകൾ ഒക്കെ നിർമിക്കുകയും ഒക്കെ ചെയ്തത്. അതുപോലെ ശാസ്ത്രീയമായ നിലയിലുള്ള ഒരു സംവിധാനവും അവിടെ ഏർപ്പെടുത്തിയിരുന്നില്ല.

വാസ്തവത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തേണ്ടത് പരിഷ്കൃതമായ രീതിയിൽ ആയിരിക്കണം, ശാസ്ത്രീയമായ നിലയിൽ ആയിരിക്കണം. ശാസ്ത്രീയമായ നിലയിൽ ഈ ഉത്സവത്തിന് ആവശ്യമായ പടക്കങ്ങൾ നിർമിക്കാനും മറ്റ് കാര്യങ്ങൾ ചെയ്യാനും ഒക്കെ തയാറാകാത്ത പക്ഷം ഇത്തരം അപകടങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്.

പലപ്പോഴും നമ്മൾ ഈ അപകടം ഉണ്ടാകുമ്പോൾ അതിനെപ്പറ്റി ഒന്ന് ചർച്ച ചെയ്യും, പിന്നെ നമ്മളെല്ലാം ഇതും മറന്നുപോകും. അതുകൊണ്ട് ക്ഷേത്രങ്ങളിൽ ആണെങ്കിലും പള്ളികളിൽ ആണെങ്കിലും മറ്റ് ആരാധനാ കേന്ദ്രങ്ങളിൽ ആണെങ്കിലും അവിടെ ഒക്കെ വെടിക്കെട്ടിനു വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പ്രത്യേകമായ ശാസ്ത്രീയമായ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾ നടത്താൻ പാടുള്ളൂ.

വലിയ തോതിൽ വലിയ അപകടസാധ്യതയുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്നലെ പല ശവശരീരങ്ങളുടെ ഭാഗങ്ങളാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ഇനിയെങ്കിലും കേരളത്തിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കനുള്ള ശക്തമായ നടപടികളാണ് സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ഇത് നമ്മളെല്ലാവരുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്.

പുറ്റിങ്ങൽ അപകടം ഉണ്ടായതിനുശേഷവും ഇത്തരം വാദങ്ങൾ നിലവിലുണ്ടായിരുന്നു. ഇത് ശാസ്ത്രീയമായ നിലയിൽ പുനഃസംവിധാനം ചെയ്യണം. അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് ആനകളെ ഉപയോഗിക്കുമ്പോൾ ആനകളെ എങ്ങനെ പരിപാലിക്കണം എന്നുള്ള നിയമമുണ്ട്, അതൊന്നും പാലിക്കപ്പെടുന്നില്ല.

അതുപോലെ കരിമരുന്ന് പ്രയോഗം നടത്തുന്നതിനെ സംബന്ധിച്ച് നിയന്ത്രണങ്ങളുണ്ട്, അത് നടപ്പിലാക്കുന്നില്ല. അതിന്‍റെ ഫലമാണ് ഇത്രയും വലിയ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് ഉണ്ടാകേണ്ടത്.
എത്ര സഹായം കൊടുത്താലും അവരുടെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ. ഇനി ആ കുടുംബത്തെ സംരക്ഷിക്കുക മാത്രമാണ് ചെയ്യാൻ കഴിയുന്നത്.

അപ്പോ സർക്കാരുകൾക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെ. മറ്റുള്ള ആളുകളും ഇപ്പോ സഹായങ്ങളുമായിട്ട് മുന്നോട്ടുവന്നിട്ടുണ്ട്. എം.എ. യൂസഫ് അലി സഹായത്തിന് മുന്നോട്ടുവന്നിട്ടുണ്ട്, കല്യാൺ ജുവലേഴ്സ് വന്നിട്ടുണ്ട്. അപ്പോ അങ്ങനെയുള്ള ആളുകളൊക്കെ സഹായിക്കും. കേരളം അങ്ങനൊരു മനസുള്ള നാടാണ്. ഇത്തരം സംഭവങ്ങൾ ഇനിയും വർത്തിക്കാതിരിക്കട്ടെ എന്നാണ് പറയാനുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags : ramesh Chennithala safety fireworks accident

Recent News

Corehub Up