ലണ്ടൻ: ഇംഗ്ലണ്ടിലെ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചിൽ ഒരാൾക്ക് വീതം പ്രത്യേക വിദ്യാഭ്യാസ സഹായം (Special Educational Needs - SEND) ആവശ്യമാണെന്ന് ബ്രിട്ടീഷ് വിദ്യാഭ്യാസ വകുപ്പിന്റെ (DfE) പുതിയ ഔദ്യോഗിക കണക്കുകൾ.
സ്കൂളുകളിൽ പ്രത്യേക പിന്തുണ വേണ്ട കുട്ടികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്പെഷ്യൽ എജ്യുക്കേഷൻ സംവിധാനം കടുത്ത സാമ്പത്തിക - അടിസ്ഥാനസൗകര്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്.
ഇഎച്ച്സിപി ആനുകൂല്യം തേടുന്നവരുടെ എണ്ണം കുതിച്ചുയർന്നു
സർക്കാർ പുറത്തുവിട്ട വാർഷിക കണക്കുകൾ പ്രകാരം, കുട്ടികൾക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്ന എജ്യുക്കേഷൻ, ഹെൽത്ത് ആൻഡ് കെയർ പ്ലാൻ (ഇഎച്ച്സിപി) ആനുകൂല്യം തേടുന്ന കുടുംബങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 11.6 ശതമാനം വർധിച്ചു.
58,000 കുട്ടികൾ പുതുതായി പട്ടികയിൽ എത്തിയതോടെ ആകെ എണ്ണം 5,38,500 ആയി. ഇംഗ്ലണ്ടിലെ മൊത്തം സ്കൂൾ കുട്ടികളിൽ ആറ് ശതമാനം പേർക്ക് ഇപ്പോൾ ഇഎച്ച്സിപി സഹായം ലഭിക്കുന്നുണ്ട്.
21 ശതമാനം കുട്ടികൾക്കും ഏതെങ്കിലും തരത്തിലുള്ള പ്രത്യേക സഹായം വേണം
ഇഎച്ച്സിപിക്ക് പുറമെ, ഔദ്യോഗിക പ്ലാൻ ഇല്ലെങ്കിലും സ്കൂളുകളിൽ നിന്ന് പ്രത്യേക പിന്തുണ ആവശ്യമുള്ള കുട്ടികളുടെ എണ്ണത്തിലും മൂന്ന് ശതമാനം വർധനവുണ്ടായി. ഇത് ഏകദേശം 14 ലക്ഷം കുട്ടികളാണ്.
രണ്ട് വിഭാഗങ്ങളും കൂട്ടിയാൽ ഇംഗ്ലണ്ടിലെ ആകെ സ്കൂൾ ജനസംഖ്യയുടെ 21 ശതമാനം പേരും അതായത് അഞ്ചിൽ ഒരാൾ വീതം, ഏതെങ്കിലും തരത്തിലുള്ള സ്പെഷ്യൽ നീഡ്സ് ഉള്ളവരാണ്.
ഓട്ടിസം ബാധിതർ മൂന്നിലൊന്ന്
ഈ കുട്ടികളിൽ മൂന്നിലൊന്ന് പേരും ഓട്ടിസം ബാധിതരാണ്. അഞ്ചിലൊന്ന് കുട്ടികൾക്ക് സംസാരിക്കുന്നതിനും ഭാഷ കൈകാര്യം ചെയ്യുന്നതിനുമുള്ള ബുദ്ധിമുട്ടുകളുണ്ട്.
പദ്ധതിയിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും ആൺകുട്ടികളാണെങ്കിലും അടുത്തിടെയായി പെൺകുട്ടികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്.
ഫണ്ടില്ല, ജീവനക്കാരില്ല: സ്കൂളുകൾ പ്രതിസന്ധിയിൽ
കണക്കുകൾ കുതിച്ചുയരുമ്പോഴും ആവശ്യത്തിന് ഫണ്ടോ ജീവനക്കാരോ ഇല്ലാതെ സ്കൂളുകൾ കടുത്ത പ്രതിസന്ധിയിലാണെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് (NAHT) ജനറൽ സെക്രട്ടറി പോൾ വൈറ്റ്മാൻ പറഞ്ഞു.
"ഈ കണക്കുകൾക്ക് പിന്നിൽ സഹായം കിട്ടാതെ കഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുട്ടികളും കുടുംബങ്ങളുമുണ്ട്. വർധിച്ച ആവശ്യങ്ങൾ നേരിടാൻ സാമ്പത്തിക ഭദ്രതയോ, ജീവനക്കാരോ, സ്ഥലസൗകര്യങ്ങളോ, പരിശീലനം ലഭിച്ച അധ്യാപകരോ യുകെയിലെ സ്കൂളുകൾക്ക് ഇല്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
400 കോടി പൗണ്ടിന്റെ അടിയന്തിര പാക്കേജ്
പ്രതിസന്ധി മറികടക്കാൻ 400 കോടി പൗണ്ടിന്റെ (£4bn) പുതിയ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചു. സ്കൂളുകളിലേക്ക് നേരിട്ട് വിദഗ്ധ സഹായം എത്തിക്കാനും, എല്ലാ അധ്യാപകർക്കും സ്പെഷ്യൽ നീഡ്സ് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനം നൽകാനുമാണ് പദ്ധതി.
2030 സെപ്റ്റംബർ വരെ നിലവിലുള്ള ഇഎച്ച്സിപി പദ്ധതികളിൽ മാറ്റമുണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
പ്രാദേശിക കൗൺസിലുകൾ സാമ്പത്തിക ഞെരുക്കത്തിൽ
എന്നാൽ വർധിച്ചുവരുന്ന ചെലവുകൾ പ്രാദേശിക കൗൺസിലുകളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. "തകർന്നുകിടക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കാരണം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്.
സ്പെഷ്യൽ അധ്യാപകർക്കായി കൂടുതൽ തുക അടിയന്തിരമായി അനുവദിക്കണം" എന്ന് ഭിന്നശേഷി ചാരിറ്റിയായ സെൻസ് ഡയറക്ടർ ഹാരിയറ്റ് എഡ്വേർഡ്സ് ആവശ്യപ്പെട്ടു.
മലയാളി കുടുംബങ്ങൾക്കും ആശങ്ക
കുട്ടികളുടെ എണ്ണം കൂടിയതോടെ യുകെയിലെ മലയാളി കുടുംബങ്ങളിലെ കുട്ടികൾക്കും സ്കൂളുകളിൽ നിന്ന് പ്രത്യേക സഹായം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി നീളുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
Tags : England Special Education School