മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച യുവാക്കൾ അറസ്റ്റിൽ. ഈസ്റ്റ് മാറാടി കരയിൽ പള്ളിക്കവല ഭാഗത്ത് തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം ഭാഗത്ത് പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടിൽ ടോമി ഷാജി (19 ), ഹൈസ്കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര ഭാഗത്ത് തെങ്ങനാൽ വീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകവെ ജംഗ്ഷന് അടുത്ത് വെച്ച് ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ പിന്തുടരുകയും മോശമായി സമീപിക്കുകയും ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവതിയെ ബൈക്ക് കൊണ്ട് ഇടിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
യുവതി അതുവഴി വന്ന ടിപ്പറിൽ കയറി രക്ഷപ്പെട്ടു. എന്നാൽ പതിനഞ്ച് കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് യുവതിയെ അപായപ്പെടുത്താനും ശ്രമിച്ചു. ഈ സമയം യുവതി പോലീസിനെ വിളിച്ചു. ഉടനെ പോലീസ് എത്തി യുവതിയെ സുരക്ഷിതയാക്കി. പോലീസ് ജീപ്പ് കണ്ട് പിന്തുടർന്നവർ പിന്തിരിഞ്ഞു. തുടർന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുമുണ്ടായിരുന്നു.
Tags : young woman attacked case accused arrested