ലൊസാഞ്ചലസ്: ന്യൂസിലൻഡിനെതിരായ മത്സരം അവസാനിച്ചതിനു പിന്നാലെ ഇറാൻ ഫുട്ബോൾ ടീമിനോട് എത്രയും വേഗം അമേരിക്കയിൽ നിന്ന് മടങ്ങാൻ നിർദേശം നൽകിയത് വിവാദമാകുന്നു. അമേരിക്കയുടെ ഈ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ഇറാൻ കോച്ച് അമീർ ഗലെനോയി പ്രതികരിച്ചത്.
ലോകകപ്പിനെത്തിയ ഇറാൻ ടീമിന്റെ ക്യാമ്പ് മെക്സിക്കോയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അവിടേക്ക് എത്രയും വേഗം മടങ്ങാനാണ് അധികൃതർ നിർദേശം നൽകിയത്. കാലിഫോർണിയയിൽ രാത്രി ചെലവഴിക്കാനാണ് ടീം ഉദ്ദേശിച്ചിരുന്നതെങ്കിലും ഉടൻ തന്നെ വിമാനത്തിൽ കയറാനും മടങ്ങാനുമുള്ള നിർദേശമാണ് ലഭിച്ചത്.
ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും സമയം തന്നില്ലെന്ന് ഗലെനോയി പ്രതികരിച്ചു. ഉടൻ തന്നെ മടങ്ങണമെന്ന് അവർ മത്സരശേഷം പറഞ്ഞു. ഞങ്ങൾക്ക് വിശ്രമിക്കാൻ സമയം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷേ ടീം ക്യാമ്പിലേക്ക് മടങ്ങാനും ഞങ്ങളോട് വിമാനത്തിൽ കയറാനും ആവശ്യപ്പെട്ടിരിക്കുന്നു. അത് ഞങ്ങളെ ആകെ ഉലച്ചുകളഞ്ഞെന്നും കോച്ച് പറഞ്ഞു.
എന്നാൽ ഇറാൻ ടീമിനോട് രാജ്യം വിടാൻ ആരാണ് ഉത്തരവിട്ടതെന്ന് ഗലെനോയി വ്യക്തമാക്കിയില്ല. നേരത്തേ ഇറാന്റെ ബേസ് ക്യാമ്പ് അരിസോണയിലെ ടുസോണിലാണെന്നായിരുന്നു അറിയിപ്പ്. എന്നാൽ യുഎസുമായുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് ക്യാമ്പ് മെക്സിക്കോയിലെ തിഹുവാനയിലേക്കു മാറ്റിയത്.
Tags : world cup iran usa newzealand