കാലിഫോര്‍ണിയ: ലോകകപ്പ് ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരേ ഇറാന് ആവേശ സമനില. ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി. രണ്ടുതവണ ലീഡെടുത്ത ന്യൂസിലൻഡിനെ ഇറാൻ കനത്ത പ്രത്യാക്രമണത്തിനൊടുവിൽ സമനിലയിൽ കുടുക്കുകയായിരുന്നു.
ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാനുവേണ്ടി ഗോൾ മടക്കിയത്.
മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് ലീഡെടുത്തു. ക്രിസ് വുഡിന്‍റെ പാസ് സ്വീകരിച്ച എലിജ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചു. ഒടുവിൽ 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാന്‍റെ സമനില ഗോൾ നേടി.
ഇതോടെ, ലീഡിനായി ന്യൂസിലൻഡ് ഉണർന്നു കളിച്ചു. 54-ാം മിനിറ്റിൽ അതിനു ഫലമുണ്ടായി. ക്രിസ് വുഡ് നല്കിയ പാസിൽ നിന്ന് വീണ്ടും എലിജ ജസ്റ്റ് വലകുലുക്കി. എന്നാൽ, തോൽവി സമ്മതിക്കാൻ ഇറാൻ തയാറായിരുന്നില്ല.
63-ാം മിനിറ്റിൽ റാമിൻ റെസായന്‍റെ ക്രോസ് മൊഹമ്മദ് മൊഹെബി തലകൊണ്ട് ചെത്തി വലയിലേക്ക് പായിച്ചു. ഇറാൻ വീണ്ടും ഒപ്പത്തിനൊപ്പം (2-2). അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയഗോളിനായി പൊരിഞ്ഞ പോരാട്ടം നടത്തിയെങ്കിലും ലക്ഷ്യം നേടാനായില്ല.
Tags : Iran New Zealand draw FIFA Worldcup Football