Sports
ഭുവനേശ്വർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐഎസ്എൽ) ഒഡീഷ- ഇന്റർകാശി പോരാട്ടം സമനിലയിൽ അവസാനിച്ചു.
ഇരു ടീമും ആക്രമിച്ചു കളിച്ച് ഗോൾ വല കുലുക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഗോൾ രഹിതമായി മത്സരം അവസാനിച്ചു. ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്റർകാശിക്ക് ജയം കാണാനായില്ല. ഒഡീഷയുടെ ആദ്യ മത്സരമായിരുന്നു. ഇന്റർകാശി ഏഴാം സ്ഥാനത്തും ഒഡീഷ എട്ടാം സ്ഥാനത്തുമാണ്.
Kerala
തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്ക് നടക്കുന്നതിനാൽ വ്യാഴാഴ്ച (12-02-26) നടക്കാനിരുന്ന കാരുണ്യ പ്ലസ് (KN-610) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തീയതി മാറ്റി. നറുക്കെടുപ്പ് 13ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുമെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ് വികാസ് ഭവന് അറിയിച്ചു.
പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. തീരുമാനം കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായി ആണെന്നും അധികൃതർ അറിയിച്ചു.
Sports
സിലാപത്തര്‍ (ആസാം): 79-ാം സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു മലപ്പുറത്തിന്റെ പൂട്ട്. ഫൈനല്‍ റൗണ്ട് ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം ജയംമോഹിച്ച് സിലാപത്തര്‍ രാജീവ്ഗാന്ധി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ കേരളത്തിന് റെയില്‍വേസുമായി 1-1 സമനിലയില്‍ പോയിന്റ് പങ്കുവയ്ക്കേണ്ടിവന്നു. നിലവിലെ റണ്ണേഴ്സ് അപ്പായ കേരളം രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
സെല്ഫില് മുന്നില്‍
തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ കാഴ്ചവച്ച കേരളത്തിനു പക്ഷേ, ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍, 37-ാം മിനിറ്റില്‍ കേരളത്തിനു ലീഡ്. കേരളത്തിന്റെ പ്രസിംഗില്‍ റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങി. സോയിബം അഭിനാഷ് സിംഗിന്റെ പിഴവിലായിരുന്നു റെയില്‍വേസ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
മലപ്പുറം ഗോളില്‍ റെയില്‍വേ
സെല്‍ഫ് ഗോളിന്റെ ലീഡുമായി കേരളം ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ ആദ്യ 34 മിനിറ്റും കേരളം 1-0നു മുന്നില്‍. എന്നാല്‍, 80-ാം മിനിറ്റില്‍ റെയില്‍വേസ് കടം വീട്ടി. പി.കെ. ഫസീന്റെ ഗോളില്‍ റെയില്‍വേസ് 1-1ന് സമനിലയില്‍. മലപ്പുറം അരീക്കോട് സ്വദേശിയാണ് ഫസീന്‍. 77-ാം മിനിറ്റില്‍ ജോണ്സണ് ജോസഫ് മാത്യുവിന്റെ പകരക്കാരനായി ആയിരുന്നു പി.കെ. ഫസീന്‍ സൈഡ് ബെഞ്ചില്‍നിന്ന് കളത്തിലെത്തിയത്. മലപ്പുറം സ്വദേശിയായ കെ. അബ്ദു റഹീം, തിരുവനന്തപുരം സ്വദേശി ടി. ക്രിസ്തുരാജന് എന്നിങ്ങനെ രണ്ട് മലയാളികളും റെയില്‍വേസിന്റെ സംഘത്തിലുണ്ട്. ക്രിസ്തുരാജനായിരുന്നു റെയില്‍വേയുടെ ഗോള്‍വല കാത്തത്.
മുഴുവൻ സമനില
സിലാപത്തര്‍: സന്തോഷ് ട്രോഫിയില്‍ കേരളം x റെയില്‍വേസ് മത്സരം മാത്രമല്ല, ഇന്നലെ അരങ്ങേറിയ മറ്റു രണ്ടു പോരാട്ടങ്ങളും സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ബിയില്‍ അരങ്ങേറിയ മറ്റു മത്സരങ്ങളില്‍ പഞ്ചാബും മേഘാലയയും 3-3നും സര്‍വീസസും ഒഡീഷയും 0-0നും സമനിലയില്‍ പിരിഞ്ഞു.
ആദ്യമത്സരത്തില്‍ 3-1നു പഞ്ചാബിനെ കീഴടക്കി കേരളവും 1-0ന് ഒഡീഷയെ തോല്‍പ്പിച്ച മേഘാലയയുമാണ് ഗ്രൂപ്പില്‍ യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കേരളത്തിനും മേഘാലയയ്ക്കും നാല് പോയിന്റ് വീതമുണ്ട്.
എന്നാല്‍, ഗോള്‍ വ്യത്യാസത്തില്‍ കേരളത്തിനാണ് മുന്‍തൂക്കം. റെയില്‍വേസ്, സര്‍വീസസ് ടീമുകള്‍ രണ്ടു സമനിലയോടെ രണ്ട് പോയിന്റുമായി മൂന്നും നാലും സ്ഥാനങ്ങളിലാണ്.
Sports
റിയാദ്: സൗദി പ്രോ ലീഗിൽ അല്‍ നസറിന് സമനില. അൽ ഇത്തിഫാക്കിനെതിരായ മത്സരം 2-2 സമനിലയിൽ അവസാനിച്ചു.
ഇത്തിഫാക്കിന് ഇരട്ട ഗോളിലൂടെ ജോർജിനോ വിനാൾഡമാണ് സമനില ഒരുക്കിയത്. അൽ നസറിനായി 47-ാം മിനിറ്റിൽ ജോ ഫെലിസും 67-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ കണ്ടെത്തി.
Sports
സൂറിച്ച്: 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പ്ലേഓഫ് ടീമുകൾക്കായുള്ള നറുക്കെടുപ്പുകൾ ഈ മാസം 20ന് നടക്കും.
48 ടീമുകൾ പങ്കെടുക്കുന്ന 2026 ലോകകപ്പ് 23-ാം എഡിഷന് അവസാന ആറ് ടീമുകളെ തീരുമാനിക്കുന്നതിനുള്ള പ്ലേഓഫ് നറുക്കെടുപ്പുകളാണ് 20ന് സൂറിച്ചിൽ നടക്കുമെന്ന് ഫിഫ ലോകകപ്പ് അറിയിച്ചത്.
യൂറോപ്യൻ ബ്രാക്കറ്റുകളിൽ 16 ടീമുകൾ ഉണ്ടാകും. നാല് തവണ ചാന്പ്യൻമാരായ ഇറ്റലി ഉൾപ്പെടെ ടൂർണമെന്റിൽ നാല് സ്ഥാനങ്ങൾക്കായി മത്സരിക്കും. ജൂണ്‍, ജൂലൈ മാസങ്ങളിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
രണ്ട് എൻട്രികൾക്കായി യൂറോപ്പിന് പുറത്തുനിന്നുള്ള ആറ് ടീമുകൾ മത്സരിക്കും. ബൊളീവിയയും ന്യൂ കാലിഡോണിയയും ഇതിനകം യോഗ്യത നേടിയിട്ടുണ്ട്.എല്ലാ പ്ലേഓഫ് മത്സരങ്ങളും മാർച്ച് 26 മുതൽ 31 വരെയുള്ള ദിവസങ്ങളിലായി നടക്കും.
Sports
പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പിലെ ചെന്നൈയിൻ എഫ്സി-ഡെംപോ എസ്സി മത്സരം സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ബാംബോലിമിലെ ജിഎംസി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡെംപോ താരം ശുഭം റാവത്താണ് ആദ്യം ഗോൾ നേടിയത്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
എന്നാൽ 29-ാം മിനിറ്റിൽ ചെന്നൈയിൻ ഒപ്പമെത്തി. ഗോൾ കീപ്പർ സാമിക് മിത്രയാണ് ചെന്നൈയിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ഡെംപോയ്ക്ക് മൂന്ന് പോയിന്റും ചെന്നൈയിന് ഒരു പോയിന്റും ആയി.