ന്യൂഡൽഹി: ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധത്തിൽ ഇളവ് വരുത്തുന്നതാണ് ഈ പുതിയ നീക്കം. മാസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിനും ഇതുമൂലമുണ്ടായ ആഗോള ഊർജ പ്രതിസന്ധികൾക്കും വിരാമമിട്ടുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമുള്ള പ്രാരംഭ കരാറിലെത്തിയതിന് പിന്നാലെയാണിത്.
അമേരിക്കൻ നാവികസേനയുടെ ഉപരോധം മറികടന്ന് ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ നിലവിൽ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചു. ഇവയ്ക്ക് പുറമേ ഇറാനിലേക്ക് ആവശ്യമായ സാധനങ്ങളും കന്നുകാലികൾക്കുള്ള തീറ്റയും വഹിച്ചുകൊണ്ടുള്ള മറ്റ് രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാന്റെ തുറമുഖങ്ങളിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താത്കാലിക സമാധാന കരാറിന്റെ ഔദ്യോഗിക ധാരണാപത്രം വരും ദിവസങ്ങളിൽ സ്വിറ്റ്സർലൻഡിൽ വച്ച് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ എണ്ണ - വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വരും ദിവസങ്ങളിൽ പൂർണമായും തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് നാല് ശതമാനത്തിലധികം കുറഞ്ഞു. എന്നിരുന്നാലും മാസങ്ങളായി അടഞ്ഞുകിടക്കുന്ന കടൽപ്പാതയിൽ മൈനുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കപ്പലുകളുടെ പൂർണമായ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ സർവീസുകൾ സാധാരണ നിലയിലാകൂ എന്ന് അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾ വിലയിരുത്തുന്നു.
Tags : Peace agreement Iran oil tankers cargo ships resume service