കര്‍ക്കിടക വാവിനോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തിയ ഭക്തര്‍
കൊച്ചി: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് വിശ്വാസികൾ കർക്കിടക വാവുബലി അർപ്പിച്ചു. പുലർച്ചെ മുതൽ തന്നെ ബലിത്തറകളിൽ പ്രത്യേക പൂജകളും ചടങ്ങുകളും ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ആലുവാ മണപ്പുറം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, അരുവിപ്പുറം തുടങ്ങിയ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ആലുവയിൽ പെരിയാർ തീരത്ത് കർക്കിടകവാവ് ബലിതർപ്പണം ഇന്ന് പുലർച്ചെ ആരംഭിച്ചു. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് 36 താത്കാലിക ബലിത്തറകളാണ് ഒരുക്കിയിട്ടുള്ളത്.
മറുകരയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലും ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 12ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ച് വരെ തുടരും. പെരിയാർ കരകവിഞ്ഞ് മണപ്പുറത്തെ ക്ഷേത്ര മുറ്റം മുങ്ങിയതിനാൽ ചെളി മാറ്റിയ ശേഷമാണ് ബലിത്തറകൾ തയാറാക്കിയത്. ഇന്ന് ശക്തമായ മഴ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ സൂചന.
മെട്രോ സർവീസ് തൃപ്പൂണിത്തുറയിൽ നിന്ന് രാത്രി രണ്ട് അധിക സർവീസ് നടത്തും. ഇന്നു പുലർച്ചെ അഞ്ചരയ്ക്ക് ആലുവയിൽ നിന്ന് സർവീസ് ആരംഭിക്കും. ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ട്.
വിശ്വാസികൾക്ക് സുഗമമായി ബലിതർപ്പണം നടത്തുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളും പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും ക്ഷേത്ര കമ്മറ്റികളും സജീവമായി രംഗത്തുണ്ട്.
Tags : KarkkadakaVavubali Temples