പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Tags : Messi Controversy Vigilance CBI Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash