National
ബംഗളുരു: വനംകൊള്ളക്കാരെന്നു സംശയിക്കുന്ന മൂന്നു പേർ വെടിയേറ്റുമരിച്ചതുൾപ്പടെ നാലു കേസുകളുടെ അന്വേഷണം കർണാടക സർക്കാർ സിഐഡിക്കു കൈമാറി.
കഴിഞ്ഞ 15നു ചാമരാജ നഗറിലെ ദത്തി വനമേഖലയിൽ മൂന്നുപേർ വെടിയേറ്റുമരിച്ച സംഭവം വിവാദമായിരുന്നു. ഇതിനൊപ്പം രാമപുര, നൂർ, കൊല്ലിഗാല എന്നിവിടങ്ങളിലെ കേസുകളും സിഐഡിക്കു കൈമാറുകയായിരുന്നു.
ചാമരാജ നഗറിൽ കൊള്ളക്കാരായ ജോൺ റോസ് പീറ്റർ, സെബാസ്റ്റ്യൻ ഡേവിഡ് കുമാർ, ആന്റണി സ്വാമി എന്നിവരാണു കൊല്ലപ്പെട്ടതെന്നു കർണാടക വനംവകുപ്പ് അവകാശപ്പെടുന്നു.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞ് ജിഎസ്ടി വെട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള പങ്കിൽ വിശദ അന്വേഷണം ഇന്നു പ്രഖ്യാപിച്ചേക്കും.
ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ജിഎസ്ടി എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടി ഇന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
ജിഎസ്ടി കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറും. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയാകും അന്തിമതീരുമാനം എടുക്കുക.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ ക്രമക്കേട് ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി.
ആരോപണം ഉയർന്നതിനു പിന്നാലെ ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടും ലഭിച്ചു.
എന്നാൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ നിന്നു വ്യത്യസ്തമായി ക്രമക്കേടു നടന്നതിന്റെ കൂടുതൽ തെളിവുകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനു മന്ത്രി കത്തു നൽകിയത്.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൗരവകരമായ ക്രമക്കേട് വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്.
2026 മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജൂലൈ ഏഴിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അന്വേഷിക്കാൻ മന്ത്രി നിർദേശിച്ചത്.
ലഭിച്ച റിപ്പോർട്ടിനു വിരുദ്ധമായി സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് കെഎംഎസ്സിഎൽ നടത്തിയ പർച്ചേസിന് പിന്നിൽ വ്യാപക ക്രമക്കേടുകളും ഗൂഢാലോചനയും നടന്നുവെന്ന പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തി പൊതുപണം ധൂർത്തടിച്ചവരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിനായി മില്‍മയില്‍നിന്നു നെയ്യ് വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ചു വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലെന്നു ഹൈക്കോടതി.
വിജിലന്‍സ് എസ്പി എം.ജെ. സോജന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും വസ്തുതാപരവുമായ അന്വേഷണം ഉറപ്പാക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കേസ് 21ന് പരിഗണിക്കാനായി മാറ്റി.
Kerala
കണ്ണൂർ: കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുക്കാനം സ്വദേശി പ്രജിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രജിഷയെ ആക്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
പാനൂർ: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ (17)യെ കണ്ടെത്താൻ എസ്ഐടി രൂപീകരിച്ച് അന്വേഷണം.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തെരഞ്ഞ് പുറപ്പെട്ടു.
ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്.
National
റായ്പുർ: ഛത്തീസ്ഗഢിൽ കാമുകിയും സുഹൃത്തും ചേർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി. റായ്പുരിലാണ് സംഭവം നടന്നത്. പരംപ്രീത് സിംഗ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കാമുകിയും മറ്റൊരു യുവാവും കാറിൽ സഞ്ചരിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
പരംപ്രീത് വാഹനം തടയാൻ ശ്രമിച്ചെങ്കിലും കാർ നിർത്താതെ വന്നതോടെ ഇയാൾ ഓടുന്ന കാറിന്റെ മുകളിലേക്ക് കയറിപ്പറ്റി. കാർ നിർത്താൻ വിസമ്മതിച്ച ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ട് എടുത്തതോടെ പരംപ്രീത് കാറിൽ നിന്ന് തെറിച്ചുവീണു.
തുടർന്ന് പരംപ്രീതിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മെസിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചവരെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
മാധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് രാജീവ് ചന്ദ്രശേഖർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്ന സാമ്പത്തികവും നടപടിക്രമപരവുമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ വിഷയത്തിൽ കൂടുതൽ പരിശോധന ആവശ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ പ്രദർശനമത്സരത്തിൽ എത്തിക്കുമെന്നു പ്രചാരണം നടത്തുകയും വൻ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ സർക്കാരിനും സ്പോണ്സറിനും കുരുക്ക് മുറുകുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. വൻ ക്രമക്കേടുകൾ നടന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ തരത്തിലുള്ള ക്രമക്കേടുകൾ നടന്ന പശ്ചാത്തലത്തിൽ വിജിലൻസ് മുതൽ സിബിഐ സംഘം വരെ അന്വേഷണങ്ങൾ നടത്തണമെന്ന നിർദേശവും മുന്നോട്ടു വച്ചിട്ടുണ്ട്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ (ആർബിസി) മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനും അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാനും ഉന്നത ഉദ്യോഗസ്ഥർക്കും എതിരേയാണ് അന്വേഷണം വേണമെന്നു പറയുന്നത്.
വിജിലൻസ്, ഇഡി, ഇൻകം ടാക്സ്, സിബിഐ, എസ്എഫ്ഐഒ അന്വേഷണങ്ങൾ വേണമെന്നാണ് റിപ്പോർട്ട്. മെസിയെ കേരളത്തിലെത്തിക്കുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക ഫയൽ പരിശോധനയ്ക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിലാണ് വലിയ ക്രമക്കേടുകളുടെ വിവരങ്ങൾ വ്യക്തമാക്കുന്നത്.
നിയമപരമായ കരാറോ ഫിഫ അംഗീകാരമോ ഇല്ലാതെ സ്പോണ്സറിന് വലിയ ലാഭം ഉണ്ടാക്കിക്കൊടുക്കാൻ ഭരണസംവിധാനത്തെ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ബ്രോഷറിനെ വ്യാജമായി ചിത്രീകരിച്ച് ഫയൽനീക്കം നടത്തിയെന്നും എഎഫ്എയുമായോ കളിക്കാരുമായോ അന്തിമകരാറും ഇല്ലാതിരുന്നിട്ടും, അർജന്റീന ലോകകപ്പ് ടീം കേരളത്തിലെത്തുമെന്നു പറഞ്ഞ് കേന്ദ്ര കായിക മന്ത്രാലയത്തിന് ഔദ്യോഗിക കത്തയച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ കന്പനിക്ക് നിർമാണപ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. ഇതിലൂടെ അഞ്ചു കോടിയിലധികം രൂപയുടെ സാന്പത്തിക ഇളവ് നിയമവിരുദ്ധമായി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ടൂർ പ്രോഡ് എന്റർ എന്ന വിദേശ കന്പനി വഴി 130 കോടി രൂപ വിദേശത്തേക്ക് അയച്ചതിൽ ഫെമാ, സ്വിഫ്റ്റ് ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. അർജന്റൈൻ ടീമിന്റെ കേരളാ സന്ദർശനം സംബന്ധിച്ച് എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്പോണ്‍സറും സർക്കാരും തമ്മിൽ ഒപ്പുവച്ച രേഖകളോ കണ്ടെത്താനായിട്ടില്ല.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി.ജി. മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും.
കേസിൽ കഴിഞ്ഞ ദിവസം ജാമ്യം നേടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുടർച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. രാവിലെ പത്തിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും. കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയുണ്ട്.
Kerala
മലപ്പുറം: ബംഗളൂരുവിലേയ്ക്ക് പോയ മലപ്പുറം താനൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. താനൂര്‍ സ്വദേശി ഇംതിയാസിനെയാണ് (25) കാണാതായത്.
നഴ്സിംസ് പഠനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ബെംഗളൂരുവിലേക്ക് പോയതാണ് ഇംതിയാസ്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവില്‍ എത്തിയ ഉടന്‍ ഇംതിയാസ് വീട്ടുകാരെ ഫോണില്‍ വിളിച്ച് എത്തിയ വിവരം അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
കോളജില്‍ അന്വേഷിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ സമീപിക്കുകയായിരുന്നു. അവസാനമായി ഫോണ്‍ സന്ദേശം ലഭിച്ച ലൊക്കേഷന്‍ കേന്ദ്രീകരിച്ചും ബംഗളൂരു പോലീസിന്റെ സഹായത്തോടെയും താനൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Kerala
കണ്ണൂർ: സ്വർണക്കടത്ത് കേസിലടക്കം പ്രതിയായ അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെങ്കിലും സഹായം നൽകിയെന്നു തെളിഞ്ഞാൽ അവർക്കെതിരേ നടപടിയുണ്ടാകുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്.
അർജുന് താമസസൗകര്യം, സാന്പത്തിക സഹായം, യാത്രാ സൗകര്യം എന്നിവ ഒരുക്കി നൽകിയവരെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ ഡിഐജി പറഞ്ഞു.
അർജുൻ ആയങ്കി ഒരു സിസ്റ്റത്തെത്തന്നെ വെല്ലുവിളിക്കുകയാണു ചെയ്തത്. ഇത് സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത്. നിലവിൽ ആയങ്കിക്കെതിരേ ഒന്നിലധികം കേസുകളുണ്ട്. നിലവിലുള്ള കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ അതുൾപ്പെടെ പരിശോധിക്കും.
നിലവിലുള്ള കേസുകളിൽ വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടി പോലീസ് സ്വീകരിക്കും. അർജുൻ ആയങ്കിയെ പിടികൂടുന്നതിന് കണ്ണൂർ ജില്ലയിലെ പോലീസ് മാത്രമല്ല, സംസ്ഥാനത്ത് ആകെയുള്ള പോലീസ് സേനാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ആയങ്കിയെ പിടികൂടുന്നതിന് നേതൃത്വം നൽകിയ എല്ലാ സേനാംഗങ്ങളെയും കണ്ണൂർ റേഞ്ച് ഡിഐജി എന്ന നിലയിൽ അഭിനന്ദിക്കുന്നു.
ഇക്കാര്യത്തിൽ കണ്ണൂർ ജില്ലയിലെ പോലീസ് സേന ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, എഡിജിപി എന്നിവർ ആയങ്കിയെ പിടികൂടിയ കണ്ണൂർ ജില്ലയിലെ മുഴുവൻ സേനാംഗങ്ങളെയും അഭിനന്ദിച്ചതായും ഡിഐജി അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനു നിരവധി പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അവരെയും ഈ സമയത്ത് അഭിനന്ദിക്കുന്നു.
അർജുൻ ആയങ്കിയുടെ അറസ്റ്റോടെ ഗുണ്ടകൾക്കെതിരേയുള്ള നടപടി അവസാനിക്കുന്നില്ലെന്നും ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാന വ്യാപകമായി തുടരുമെന്നും ഡിഐജി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച കുപ്രസിദ്ധ ഗുണ്ട അർജുൻ ആയങ്കിയെ ദിവസങ്ങൾ കഴിഞ്ഞെങ്കിലും പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് ആഭ്യന്തര വകുപ്പ്. ആദ്യം പൊലീസ് ഉദ്യോഗസ്ഥരേയും പിന്നീട് ആഭ്യന്തര മന്ത്രിയേയും അർജുൻ ആയങ്കി വെല്ലുവിളിച്ചതോടെയാണ് ആഭ്യന്തര വകുപ്പും പൊലീസ് സേനയും പ്രതിരോധത്തിലായത്. തുടർന്നായിരുന്നു അർജുൻ ആയങ്കിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയത്.
അർജുൻ ആയങ്കിയെ കിട്ടാതായതോടെ ഒപ്പമുള്ള ഗുണ്ടാസംഘത്തെ കൂട്ടത്തോടെ പിടികൂടാനുള്ള ശ്രമമായി. നേരത്തെയുണ്ടായിരുന്ന ഓപറേഷൻ ഗ്രിപ്പ് വീണ്ടും തുടങ്ങിയതോടെ ഗുണ്ടകളെയും കൂട്ടത്തോടെ പിടികൂടിത്തുടങ്ങി. ഒപ്പമുണ്ടായിരുന്ന ഗുണ്ടാസംഘങ്ങളെയെല്ലാം പൊലീസ് അകത്താക്കി. സഹായം ചെയ്തവരുടെ വീടുകളിൽ എല്ലാം പൊലീസ് അരിച്ചു പെറുക്കി. ഇതോടെയാണ് നിവൃത്തിയില്ലാതെ കീഴടങ്ങാനുള്ള നീക്കങ്ങൾ അർജുൻ ആയങ്കി നടത്തിയതെന്നാണ് പൊലീസ് ഉന്നതർ നൽകുന്ന സൂചന. രാഷ്ട്രീയ ബന്ധമുള്ള പ്രതിയാണെങ്കിലും സിപിഎം നേതൃത്വം പൂർണമായി തള്ളിപ്പറഞ്ഞതിനു പിന്നാലെയാണ് അർജുനെ പിടികൂടിയതെന്ന പ്രത്യേകതയുമുണ്ട്.
സർക്കാരിനെ വെല്ലുവിളിച്ചാൽ ഇതായിരിക്കും അനുഭവമെന്നും ഗുണ്ടകളെ വെല്ലുവിളിക്കാൻ അനുവദിക്കില്ലെന്നും അർജുനെ പിടിച്ച ശേഷമുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ഓപറേഷനു നേതൃത്വം നൽകിയ എഡിജിപി പി.വിജയൻ പറഞ്ഞു. കാപ്പ ചുമത്തുന്നതു പരിഗണിക്കുമെന്ന എഡിജിപിയുടെ മറുപടിയിൽ ഇയാളെ പൂർണമായി പൂട്ടാനാണ് ആഭ്യന്തര വകുപ്പ് നീക്കമെന്നും കരുതപ്പെടുന്നു.
23 കേസുകളിലെ പ്രതി
23 കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകിയാൽ കുറ്റകൃത്യം വീണ്ടും ആവർത്തിക്കുമെന്നും ആഭ്യന്തര മന്ത്രിക്കെതിരേ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കുമെന്നും പറയുന്നു.അതുകൊണ്ടുതന്നെ ജാമ്യം അനുവദിക്കുന്നതു നീതിനിഷേധമായിരിക്കുമെന്നു റിപ്പോർട്ടിലുണ്ട്.
ലൊക്കേഷൻ കിട്ടാത്ത സിം
ഫോണിന്റെ ലൊക്കേഷൻ തിരിച്ചറിയാൻ കഴിയാത്തതാണ് പോലീസിന് ഇയാളെ പിടികൂടുന്നതിനു കുരുക്കായത്. സിം ഇല്ലാത്ത അമേരിക്കൻ നിർമിത ഫോണാണ് ഇയാളുടെ കൈവശമുള്ളത്. ലൊക്കേഷൻ ഇത് ബ്ലോക്ക് ആക്കുന്നതിനാൽ ഇയാളെ ചേസ് ചെയ്യുക പോലീസിന് ഏറെ ബുദ്ധിമുട്ടായിരുന്നു.
National
ഗോണ്ട: ഉത്തർപ്രദേശിൽ കാമുകനെ കാണാൻ ജയിലിലെത്തിയ പെൺകുട്ടിയിൽ നിന്ന് വെടിയുണ്ടകളും പണവും കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡുമായാണ് പെൺകുട്ടി ജയിലിലെത്തിയത്. 10 വെടിയുണ്ടകളാണ് പെൺകുട്ടിയിൽ നിന്ന് കണ്ടെടുത്തത്.
യുപിയിലെ ഗോണ്ട ഡിവിഷണൽ ജയിലിൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഹർഷു കശ്യപ് എന്ന തടവുകാരനെ കാണാനാണ് പെൺകുട്ടിയും മറ്റൊരു യുവാവും ജയിലിലെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടിയുടെ പക്കൽ നിന്നും വെടിയുണ്ടകൾ കണ്ടെടുത്തത്. തുടർന്ന് പെൺകുട്ടിയെയും പിടിച്ചെടുത്ത വസ്തുക്കളും പോലീസിന് കൈമാറുകയായിരുന്നു. തന്റെ പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിയുണ്ടകൾ കൈക്കലാക്കിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും.
ഹൈക്കോടതി ഇടപെടലിന് പിന്നാലെ നിയോഗിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് തിരുവനന്തപുരത്തെത്തിയത്. നിതിന്റെ മാതാപിതാക്കളുടേയും സഹോദരിയുടേതുമടക്കമുള്ളവരുടെ മൊഴിയാണ് എടുക്കുന്നത്.
പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിലുണ്ടായ വീഴ്ചയില്‍ നേരത്തെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാമിനെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും കോടതി വിട്ടയച്ചതില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തലുണ്ടായി. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് ഐ ജി അജിത ബീഗത്തിന് ചുമതല നല്‍കിയത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നല്കിയ സര്‍ക്കാരിന്റെ ആദ്യ ഉത്തരവ് ചോര്‍ന്നതില്‍ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിക്കാണ് അന്വേഷണച്ചുമതല.
പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ചു തുടര്‍നടപടിയെടുക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസ് എ. ബദറുദ്ദീന്‍ വിഷയം സെപ്റ്റംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ബിനീഷ് കോടിയേരിയിലേക്കും അന്വേഷണം. ബിനീഷ് കോടിയേരിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ബിനീഷിന്റെ ഫോൺ രേഖകൾ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം. ആക്രമണം നടന്ന ദിവസം പ്രതികളായ 25 പേരുമായി ബിനീഷ് ആശയവിനിമിയം നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 25 പ്രതികളാണുള്ളത്. ആക്രമണത്തിൽ ഇവരുടെ പങ്കും തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോഴുള്ളത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസം ബിനീഷ് കോടിയേരി സംഭവസ്ഥലത്ത് എത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബിനീഷിന്റെ ഫോൺ രേഖകൾ പരിശോധിക്കുന്നത്.
Kerala
എരുമേലി: ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുന്നു. എരുമേലിയില്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് സിബിഐ സംഘം അന്വേഷണം തുടരുന്നത്.
ജെസ്നയുടെ പിതാവ്, സഹോദരങ്ങള്‍, ജെസ്നയെ കാണാതായ ദിവസം ജെസ്ന വീട്ടില്‍നിന്നു പോയ ഓട്ടോയുടെ ഡ്രൈവര്‍, ഈ യാത്രയിലെ ദൃക്സാക്ഷികള്‍ ഉള്‍പ്പടെ ഇതിനോടകം നിരവധി പേരില്‍നിന്നു വിവരങ്ങള്‍ സംഘം പരിശോധിച്ചു.
കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ജെസ്നയുടെ കുടുംബം. 2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്നയെ മുക്കൂട്ടുതറയില്‍ വീട്ടില്‍നിന്നു പോയ ശേഷം കാണാതായത്.
ജെസ്നയെ കാണാതായിട്ട് ആറു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെയും കേസില്‍ വെളിച്ചം വീണിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് 22 നാണ് ജെസ്ന തിരോധാനത്തിന് ആറ് വര്‍ഷം പൂര്‍ത്തിയായത്. ഇതേ ദിവസമാണ് സിബിഐ യുടെ ഇപ്പോഴത്തെ അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരം നേരത്തേ അന്വേഷണം നടത്തി സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്.
എന്നാല്‍, വീണ്ടും ഒരു അന്വേഷണംകൂടി നടത്തിയ ശേഷം തെളിവുകള്‍ ഇല്ലങ്കില്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്കി കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടുന്നതാണു നല്ലതെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണം ആരംഭിച്ചത്.
Kerala
വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസിലെ പ്രധാനി വയനാട് സ്വദേശിയാണെന്ന നിഗമനത്തില്‍ പോലീസ്. ഇയാളെ കണ്ടെത്തുന്നതോടെ കേസിന് നല്ലൊരു വഴിത്തിരിവുണ്ടാവകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലഹരിവില്പനയില്നിന്ന് ലഭിച്ച കോടികളുടെ പണം പോയത് ഒരൊറ്റ വ്യക്തിയിലേക്കാണെന്നാണ് സൂചന.
വയനാട് സ്വദേശിയായ യുവാവാണ് എംഡിഎംഎയുടെ മൊത്തവിതരണക്കാരനെന്നും ഇയാളുടെ ശൃംഖലയിലെ ചെറിയ കണ്ണികള്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കേസില്‍ നേരത്തേ അറസ്റ്റിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസ് ലഹരിവില്പനയില്നിന്ന് കിട്ടിയ പണമെല്ലാം ഇയാള്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്കാണ് അയച്ചത്.
ക്യുആര്‍ കോഡ് വഴിയും നേരിട്ടുള്ള അക്കൗണ്ട് ട്രാന്‍സ്ഫറായും പണം കൈമാറിയിട്ടുണ്ട്. വടകരയില്‍ ആദ്യം പിടിയിലായ സഫ്വാനും കീര്‍ത്തന, കാവ്യ, നീഷ്മ എന്നീ അധ്യാപികമാരും ജിജിലുമായി ഇടപാട് നടത്തിയിട്ടുണ്ട്.
ഇവര്‍ക്കു പുറമേ വേറെ പലരും ജിജിലിനു പണം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഒരു കോടിയോളം രൂപ ജിജില്‍ വയനാട്ടുകാരനായ മൊത്തവിതരണക്കാരന് അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ കർശന നടപടിയുമായി സുപ്രീംകോടതി. പ്രതിഷേധം സമാധാനപരമായിരുന്നെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് പോലീസിനെതിരെ ഒട്ടേറെ ഗുരുതര പരാതികൾ വന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെല്ലറ്റ് ആക്രമണത്തിൽ 19 വയസുകാരന് കാഴ്ച നഷ്ടമായതും പോലീസിനെതിരായ ലൈംഗികാതിക്രമ പരാതികളും കോടതി ഗൗരവത്തോടെയാണ് പരിഗണിച്ചത്.
ഹർജിക്കാർ പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. അതേസമയം പ്രതിഷേധക്കാർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതുരണ്ടും ഗൗരവമായി കാണുന്നുവെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇരുഭാഗത്തുനിന്നുമുള്ള പരാതികളും സമഗ്രമായി അന്വേഷിക്കണമെന്നും വ്യക്തമാക്കി.
രാജ്യത്തൊട്ടാകെ നടന്ന അക്രമങ്ങളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രവും ശാസ്ത്രീയവുമായ അന്വേഷണം നടത്തും. അന്വേഷണത്തിനായുള്ള സമിതിയെ പിന്നീട് തീരുമാനിക്കുമെന്നും കോടതി പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കപ്പെട്ടാൽ നിയമം അതിനുള്ള നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ആലുവ കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെ നാലു ദിവസമായിട്ടും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയില്‍ നിന്നും പുസ്തകം വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.
വൈകിട്ട് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കൈയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും അത് സ്വിച്ച് ഓഫ് ആണ്.
ഫോണ്‍ ഇടയ്ക്ക് കാസര്‍ഗോഡ് വച്ച് ഓണ്‍ ആയിരുന്നു. പിന്നീട് മംഗലാപുരത്തും മുംബൈയിലുമാണ് ലൊക്കേഷന്‍ കാണിച്ചത്. അതിനാല്‍ കേരളത്തിന് പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ആലുവയിൽ നിന്ന് 12 വയസുകാരിയായ ശ്രീഭദ്രയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് ഒരു ടീമിനെ കൂടി അയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നു ആഭ്യന്തര വിജിലൻസ്.
പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകളെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്കുളള പങ്കിനെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്നും ആഭ്യന്തര വിജിലൻസ് ആവശ്യപ്പെടുന്നു. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. റിപ്പോർട്ട് പിഎസ്സി സർക്കാരിനു സമർപ്പിക്കും.
നിലവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിനൊപ്പം തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇപ്പോൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിടാൻ സാധ്യതയില്ല.
Kerala
മലപ്പുറം: കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും.
ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയായണെന്ന് ഗതാഗത മന്ത്രി സി.പി ജോൺ പ്രതികരിച്ചു.
Kerala
കൊല്ലം: പൂയപ്പള്ളിയിൽ കാണാതായ യുവാവിനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ചന്തുവിനെ കാണാനില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനിടയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ചന്തുവിന്റെ വീടിനു സമീപമുള്ള 'കുന്നിൻമുുകൾ'എന്ന പ്രദേശത്തെ ആളൊഴിഞ്ഞ ഒരു വീട്ടിൽ രക്തക്കറ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
പൂയപ്പള്ളി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജനം ടിവി, ജന്മഭൂമി, ഓൺലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരിൽ നിന്നുള്ള സായാഹ്ന പത്രം സുദിനം തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റൂറൽ സൈബർ പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
കുന്നംകുളം മുൻ എം.എൽ.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ ഉയർന്ന വ്യാജവാർത്ത.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥിപ്രക്ഷോഭത്തിനു നേരേ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണത്തിലും അതിക്രമങ്ങളിലും അന്വേഷണം ശക്തമാക്കി റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്).
കഴിഞ്ഞ 20ന് കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച ‘ചലോ സംസദ്’ മാർച്ചിനിടെ സുരക്ഷാസേന അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന പരാതികളിന്മേലാണു പരിശോധന ആരംഭിച്ചിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നശേഷം അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികൾക്കു പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റതായി മെഡിക്കൽ രേഖകളെയും ദൃക്സാക്ഷികളെയും ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ക്രമസമാധാന പാലനത്തിനായി പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടില്ലെന്നും അത്തരം ആയുധങ്ങൾ കൈവശമില്ലെന്നുമാണ് ഡൽഹി പോലീസിന്റെ വാദം.
അന്നേദിവസം നടന്ന സംഭവങ്ങളുടെ പൂർണമായ പശ്ചാത്തലം പരിശോധിക്കാൻ ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന് സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സേനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉദ്യോഗസ്ഥർക്കുനേരേ പ്രതിഷേധക്കാരിൽനിന്നുണ്ടായ ആക്രമണങ്ങളും പ്രത്യേകം അന്വേഷിക്കും.
പ്രതിഷേധസമയത്ത് നീല യൂണിഫോം ധരിച്ച ആർഎഎഫ് ഉദ്യോഗസ്ഥർ ലാത്തിച്ചാർജ് നടത്തുന്നതിന്റെയും തോക്കുകൾ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവ പൂർണമായി പരിശോധിക്കുമെന്ന് സിആർപിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ലാത്തിച്ചാർജിനും പെല്ലറ്റ് പ്രയോഗത്തിനും പുറമെ, ഓടിപ്പോകുന്ന വിദ്യാർഥിയെ കാലിട്ടു വീഴ്ത്തുന്നതും സ്റ്റൺ ഗൺ ഉപയോഗിച്ച് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വസ്തുതകൾ ശേഖരിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്കു കടക്കുക.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ തിങ്കളാഴ്ചയുണ്ടായ സംഘർഷം ആസൂത്രിതമാണോയെന്നു ഡൽഹി പോലീസിന് സംശയം. ഇതേത്തുടർന്ന് സംഘർഷത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകളുടെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ പോസ്റ്റുകളും മൊബൈൽ ഫോൺ രേഖകളും പരിശോധിക്കുന്നതിന്റെ തിരക്കിലാണു പോലീസ്.
പൊതുമുതൽ നശിപ്പിക്കുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങളും ലൈവ് സ്ട്രീമിംഗുകളും ഉൾപ്പെടെയാണു പരിശോധിക്കുന്നത്.
വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നുണ്ട്. മുഖവും വസ്ത്രവും ഉൾപ്പെടെ വിശകലനം ചെയ്യും. കലാപസമയത്ത് ജന്തർ മന്തറിൽ ഉണ്ടായിരുന്നോയെന്നും സ്ഥിരീകരിക്കും.
തെളിവായി സ്വീകരിക്കുംമുന്‍പ് വീഡിയോദൃശ്യങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ രേഖകളുടെ ആധികാരികത ഉറപ്പാക്കും. സംശയമുള്ള ഒട്ടേറെപ്പേരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിലെ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. സിജെപിയുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചത് പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന 480 ഓളം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയായിരുന്നുവെന്ന് കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരേ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ. രണ്ടാം കേരള നിയമസഭയിലെ ഒരു എംഎൽഎയുടെ വിധവ എന്ന രീതിയിൽ പി.കെ. ശ്രീമതി പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു വ്യാജവാർത്ത.
വ്യാജ വാർത്തയുടെ പ്രചാരണം സംബന്ധിച്ച് സൈബർ ഓപ്പറേഷൻസ് വിഭാഗം ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണത്തിനാണ് ഉത്തരവിട്ടത്. വ്യാജ പ്രചാരണം സംബന്ധിച്ചു പി.കെ. ശ്രീമതി, മുഖ്യമന്ത്രി വി.ഡി. സതീശനു നൽകിയ പരാതിയിലാണ് അന്വേഷണം.
അന്തരിച്ച എംഎൽഎയുടെ ഭാര്യ എന്ന പേരിലുള്ള പെൻഷൻ താൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണം സംബന്ധിച്ചു കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കവേ പി.കെ. ശ്രീമതി പൊട്ടിക്കരഞ്ഞിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് പി.കെ. ശ്രീമതി മുഖ്യമന്ത്രിക്കു പരാതിയും നൽകി. മുഖ്യമന്ത്രി പരാതി ആഭ്യന്തര മന്ത്രിക്കു കൈമാറി. തുടർന്നാണ് ഐജി തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.
വ്യാജപ്രചാരണം സംബന്ധിച്ചു തന്നെ ഒരു മാധ്യമപ്രവർത്തക വിളിച്ചു കാലിൽ വീണു മാപ്പു ചോദിക്കാൻ തയാറാണെന്ന് അറിയിച്ചതായി പി.കെ. ശ്രീമതി പറഞ്ഞു. ഇത്തരം അപകീർത്തി പ്രചാരണത്തിൽ ക്ഷമിക്കാൻ താൻ തയാറല്ലെന്ന് അറിയിച്ചതായും ശ്രീമതി പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഴഞ്ഞുനീങ്ങിയ അന്വേഷണം കോടതി ഇടപെടലിനെത്തുടര്‍ന്ന് വീണ്ടും വേഗംകൂടിയെങ്കിലും കുറ്റപത്രം നല്കാന് വൈകുമെന്ന് സൂചന. കൂടുതല്‍ അറസ്റ്റിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കുറ്റപത്രം വൈകാന്‍ സാധ്യത.
ഈ മാസം 31നകം കുറ്റപത്രം നല്‍കണമെന്നാണ് കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയത്. ഇതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെയും മുന്‍ അംഗം അജികുമാറിനെയും പ്രത്യക സംഘം അറസ്റ്റ് ചെയ്തത്. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം ജി. സുന്ദരേശന്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ റെജിലാല്‍ എന്നിവര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ റെജിലാലിനെതിരേ വ്യാജരേഖ നിര്‍മാണം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ജോലി ചെയ്തിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പങ്കും ഇടപാടുകളും എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്. മുന്‍മന്ത്രിമാരിലേക്കും അന്വേഷണം നീളാനുള്ള സാധ്യത എസ്ഐടി തള്ളിക്കളയാത്ത സാഹചര്യത്തില്‍ കുറ്റപത്രം വൈകുമെന്നറിയുന്നു.
സമ്പൂര്‍ണ കുറ്റപത്രം നല്കണമെങ്കില് അന്വേഷണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ ഇതേ സമയം എസ്ഐടി നിലപാടില്‍ സര്‍ക്കാരിനുള്ളില്‍ മുറുമുറുപ്പുണ്ട്. അന്വേഷണം മന്ദഗതിയില്‍ പോകുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം ആയതിനാല്‍ ഇടപെടാനും കഴിയുന്നില്ല. കുറ്റപത്രം 31ന് നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയില്‍ എസ്ഐടിക്കെതിരേ നിലപാട് സ്വീകരിച്ചേക്കും.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കേസില്‍ ഇതിനോടകം പിടിയിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുന്‍ അംഗം അജികുമാര്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടിവരും. ഇരുവരെയും ചോദ്യം ചെയ്യുന്നതോടെ 2025ല്‍ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നു എസ്ഐടിക്ക് സാധിക്കും.
Kerala
കണ്ണൂർ: സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട ടി.പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ് തീവെച്ചു നശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കേസ് അന്വേഷിക്കുന്നതിനായി പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സ്ഫോടക വസ്തു എറിഞ്ഞ ശേഷമാണ് അക്രമികൾ ഷെഡിന് തീയിട്ടതെന്ന് പുരുഷോത്തമൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ഈ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും പുരുഷോത്തമൻ പറഞ്ഞിരുന്നു.
എന്നാൽ പുരുഷോത്തമന്റെ ആരോപണങ്ങൾ തള്ളി ടി.ഐ. മധുസൂദൻ രംഗത്തെത്തി. തനിക്കെതിരെ വി. കുഞ്ഞികൃഷ്ണനും സംഘവും ബോധപൂർവം വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നും തീവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമന്റെ വീട് ആക്രമിക്കപ്പെടുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. അന്ന് അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികൾ ആരംഭിച്ചു.
മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തേയുള്ള അന്വേഷണങ്ങളിൽ കുടുംബാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അവരുടെ മൊഴിയുൾപ്പെടെ എടുക്കുമെന്ന് എസ്പി എം.പി. മോഹനചന്ദ്രൻ പറഞ്ഞു. കൂടാതെ കോളജിലെത്തി നിതിൻ രാജിന്റെ സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും എടുക്കും. നേരത്തേ നടത്തിയ അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങളുണ്ടെങ്കിൽ അക്കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർത്ത കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ തുടർന്നാണ് ആഭ്യന്തരവകുപ്പ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകിയത്. ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണച്ചുമതല.
അതിനിടെ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും.
Kerala
കൊച്ചി : കംബോഡിയ സൈബര്‍തട്ടിപ്പ് റാക്കറ്റുകള്‍ നടത്തിയ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് ഈയാഴ്ച സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാർ, ഡിജിപി റവാഡ ചന്ദ്രശേഖറിന് കൈമാറും.
കൊച്ചി സിറ്റി പോലീസിന്റെ ഏഴംഗ അന്വേഷണസംഘം കണ്ടെത്തിയ 12ലധികം ഇരകളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാണു എസിപിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി അബ്ദുറഹ്മാനും മറ്റു പ്രതികള്‍ക്കുമെതിരേ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് സ്വദേശി അബ്ദുറഹ്മാന് കംബോഡിയയിലേക്കു കടത്തിയ 12ലധികം മലയാളികളെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. പാസ്പോര്‍ട്ട് പിടിച്ചുവച്ച ശേഷമാണ് ഇവരെ റോഡ് മാര്‍ഗം തായ്ലന്ഡില്നിന്നു കംബോഡിയയിലേക്ക് എത്തിച്ചത്. രേഖകള്‍ ഇല്ലാത്തതിനാല്‍ കംബോഡിയയില്‍നിന്ന് ഇവരെ നാട് കടത്തിയിരുന്നു.
ഒരാളെ കടത്തുന്നതിന് താന്‍ വാങ്ങിയിരുന്നത് മൂന്നു ലക്ഷത്തോളം രൂപയാണെന്ന് അബ്ദുറഹ്മാന് ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. ഇതില്‍ സംഘാംഗങ്ങള്‍ക്കു നല്‍കിയശേഷം രണ്ടു ലക്ഷത്തോളം രൂപയാണ് അബ്ദുറഹ്മാനു ലഭിച്ചിരുന്നത്. ഇയാള്‍ നൂറോളം പേരെ കംബോഡിയയിലേക്ക് അയച്ചതായാണു പ്രാഥമിക നിഗമനം.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ‘ഓപ്പറേഷന് കംബോഡിയ’ എന്നപേരിലായിരുന്നു അന്വേഷണം.
Kerala
കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കടത്ത് കേസില്‍ കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇഡിക്ക് മുന്നില്‍. ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മറിയ വര്‍ഗീസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞയാഴ്ച ഹാജരാകാന്‍ സമന്‍സ് നല്‍കിയിരുന്നെങ്കിലും സാവകാശം തേടുകയായിരുന്നു.
കൊച്ചിയിലെ മൂന്നു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടു പ്രമുഖ സ്വകാര്യ ആശുപത്രികളിലെ എംഡിയെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ക്ക് അവയവക്കച്ചവട റാക്കറ്റില്‍ നിന്നും പണം ലഭിച്ചിരുന്നോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാര്‍ക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഡോക്ടര്‍മാരുടെ സ്വത്തുക്കളും ബാങ്ക് രേഖകളും ഇഡി പരിശോധിച്ചിരുന്നു. നേരത്തെ മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിരുന്നു.
നജീബും ഒരു സ്വകാര്യ ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാര്‍ ആയിരുന്നു പുറത്തു വന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വിവിധ ഹൈന്ദവ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കും.
ദ്വാരപാലക ശില്പ്പങ്ങള് കടത്തിയതുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് എസ്ഐടി കോടതിയെ അറിയിക്കും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ പി.എസ്. പ്രശാന്തിന്റെ ഭരണസമിതിക്കെതിരെ കേസ് എടുത്തിരുന്നു.
പ്രശാന്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, അല്ലെങ്കില്‍ നിലവിലെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണോ തീരുമാനം എന്നതടക്കമുള്ള കാര്യങ്ങളില്‍ എസ്ഐടി വ്യക്തത നല്‍കും. പ്രഭാമണ്ഡലത്തില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന വിവരങ്ങള്‍ കൂടി ലഭ്യമായ ശേഷമാകും എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കുക.
കേസില്‍ നിരവധി ഇടക്കാല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അന്തിമ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് നേരത്തെ കോടതി എസ്ഐടിയോട് വിശദീകരണം തേടിയിരുന്നു.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക അവലോകന യോഗം രണ്ടാം ദിവസവും തുടരുന്നു. ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ പുരോഗതി വിലയിരുത്താനായാണ് ഉന്നതതല യോഗം നടക്കുന്നത്. കേരളത്തില്‍ ഇഡി അന്വേഷിക്കുന്ന പ്രധാന കേസുകളുടെ അന്വേഷണ പുരോഗതി, തുടര്‍നടപടികള്‍ എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട.
ദക്ഷിണ മേഖലാ മേധാവി പ്രശാന്ത് കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ്, അവയവക്കടത്ത് കേസ്, ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങിയ അന്വേഷണങ്ങളിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തും.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടക്കും. കേസുമായി ബന്ധപ്പെട്ട് ടി. വീണയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തും. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ചില സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ആശുപത്രി അധികൃതരുടെയും മുഖ്യപ്രതി നജീബിന്റെയും ഭാര്യയുടെയും മൊഴികള്‍ ഇഡി രേഖപ്പെടുത്തിയിട്ടുണ്ട്.
നജീബും ആശുപത്രി മാനേജ്മെന്റും തമ്മിലുള്ള കരാറിന്റെ നിര്‍ണായക രേഖകള്‍ വ്യാഴാഴ്ച പുറത്തു വന്നിരുന്നു. നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുമായി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി ഒപ്പു വച്ച കരാറാണ് പുറത്തു വന്നത്. ഇതില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.
Kerala
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദക്ഷിണ മേഖലാ മേധാവിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ നിര്‍ണായക അവലോകന യോഗം കൊച്ചിയില്‍ ചേരുന്നു. സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്, അവയവക്കച്ചവട കേസ് ഉള്‍പ്പെടെ നിലവില്‍ അന്വേഷണം പുരോഗമിക്കുന്ന പ്രധാന കേസുകളുടെ സ്ഥിതിഗതികള്‍ യോഗത്തില്‍ വിലയിരുത്തും.
സിഎംആര്‍എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണത്തിന്റെ തുടര്‍നടപടികളാണ് പ്രധാനമായും ചര്‍ച്ചയാകുക. കേസുമായി ബന്ധപ്പെട്ട് ടി വീണയെ രണ്ടു തവണ ചോദ്യം ചെയ്തതിന് പിന്നാലെ കുടുംബത്തിന്റെ ആസ്തിവിവരങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. തുടര്‍ അന്വേഷണ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, അവയവക്കച്ചവട കേസിലും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ചില സ്വകാര്യ ആശുപത്രികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശേഖരിച്ച തെളിവുകളും യോഗത്തില്‍ പരിശോധിക്കും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളെയും ഡോക്ടര്‍മാരെയും ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും വിലയിരുത്തും.
തുടരന്വേഷണത്തിന്റെ ഭാഗമായി ആരെയെല്ലാം ചോദ്യം ചെയ്യണമെന്ന് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത. തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവവും യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തിലെ ഗൂഢാലോചന, തുടര്‍ നിയമനടപടികള്‍ എന്നിവയും യോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം.
District News
തൃശൂർ: ജൽജീവൻ പദ്ധതിയനുസരിച്ചു കുടിവെള്ള കണക്ഷൻ എടുത്തയാൾക്കു വെള്ളം ലഭിക്കാതെ 1970 രൂപയുടെ ബില്ല് ലഭിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ നിയോഗിച്ചു സ്ഥലപരിശോധന നടത്തി തകരാർ കണ്ടെത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ. മീറ്റർ റീഡിംഗും അമിതമായി ബിൽ വരാനുള്ള കാരണവും പരിശോധിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. ഒരു മാസത്തിനകം തുടർനടപടികൾ സ്വീകരിക്കണമെന്നും വാട്ടർ അഥോറിട്ടി ചാലക്കുടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർക്കു നിർദേശം നൽകി. തൃശൂർ പേരാന്പ്ര വല്ലപ്പാടി കോളനി സ്വദേശി നൽകിയ പരാതിയിലാണു നടപടി.
2021 ലാണു കണക്ഷൻ നൽകിയതെങ്കിലും 2026 വരെ 34 കിലോലിറ്റർ വെള്ളം ഉപയോഗിച്ചെന്നും ബിൽ കുടിശിക വരുത്തിയതിനാലാണ് ഒരുമിച്ചു ബിൽ നൽകിയതെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കമ്മീഷനെ അറിയിച്ചു. എന്നാൽ കണക്ഷൻ എടുത്തശേഷം ഇതുവരെ തുള്ളിവെള്ളം ലഭിച്ചില്ലെന്നും പരാതിക്കാരൻ അറിയിച്ചു. ഈ സാഹചര്യത്തിലാണു സ്ഥലപരിശോധനയ്ക്കു നിർദേശം നൽകിയത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിനാണു പൂർണ അധികാരമെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ.
ഇത്രയും പ്രമാദമായ കേസിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്ഐടിയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ അതു കോടതിയലക്ഷ്യമാകും.
നിയമവശങ്ങൾ പരിശോധിച്ച് മന്ത്രിസഭ ചർച്ചചെയ്ത് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളക്കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം പോലും നൽകിയിട്ടില്ല.
മെഡിക്കൽ സീറ്റിനു നാലുവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷവും തുടർവർഷങ്ങളിലും ഈ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
നേരത്തേ അധികഫീസ് വാങ്ങിയതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുന്‍പ് ഈടാക്കിയ ഫീസ് തിരിച്ചുകൊടുക്കണമെന്ന നിലപാടാണു സർക്കാരിനുള്ള തെന്നും മുരളീധരൻ പറഞ്ഞു.
National
ചണ്ഡിഗഡ്: പഞ്ചാബിൽ ട്രയിനിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം കണ്ടെത്തിയതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച സംസ്ഥാനസന്ദർശനം നടത്തുന്ന സാഹചര്യത്തിൽ ഫിറോസ്പുർ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ കണ്ടെത്തിയ ചുവരെഴുത്തുകളെക്കുറിച്ച് അതീവഗൗരത്തിലാണ് അന്വേഷണം.
ഡൽഹിയിലേക്കുള്ള ട്രെയിനിൽ രേഖപ്പെടുത്തിയ മുദ്രാവാക്യത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റീസ് (എസ്എഫ്ജെ) പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Kerala
പാലക്കാട്: ചിറ്റൂരിൽ പതിനാലുവയസുകാരനായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
പിഎസ്സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്.
പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകും. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.
നേരത്തെ പിഎസ്സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പിഎസ്സി. രജിസ്റ്റർ ചെയ്ത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പിഎസ്സി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.
Kerala
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുണ്ടെന്നു പരാതി ലഭിച്ച തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പിഎസ്സിക്ക് കത്ത് നൽകും.
പരാതിയുയർന്ന തസ്തികകളിലെ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചാകും പ്രത്യക അന്വേഷണസംഘം മേധാവി ഐജി എസ്. അജിതാബീഗത്തിന്റെ നേതൃത്വത്തിൽ പിഎസ്സി സെക്രട്ടറിക്ക് കത്ത് നൽകുക.
അതിനിടെ, എസ്പിയെയും ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കുകയും ഇന്നലെ രാത്രി ആദ്യയോഗം ചേരുകയും ചെയ്തു. പോലീസ് ആസ്ഥാനത്തെ എൻആർഐ സെൽ എസ്പി സക്കറിയ മാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ജി. അജയ്നാഥ് എന്നിവരെ ഉൾപ്പെടുത്തിയാണ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിനാണ് അന്വേഷണ മേൽനോട്ട ചുമതല.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
Kerala
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍, സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ സമയം ചോദിച്ചെത്തിയ യാത്രക്കാരോട് മോശമായി പെരുമാറിയ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് കെഎസ്ആർടിസി സിഎംഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൺട്രോളിംഗ് ഇൻസ്പെക്ടർ അബ്ദുൾ ഫെയ്സി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽ കുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളുടെ സമയവിവരങ്ങൾ അറിയാൻ ഡിപ്പോയിലെ കൗണ്ടറിലെത്തിയ യാത്രക്കാരോട് ഇവർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
യാത്രക്കാർ ആവർത്തിച്ച് വിവരങ്ങൾ തിരക്കിയതോടെ ബസ് വരുമ്പോഴേ അറിയാൻ പറ്റൂവെന്ന് പറഞ്ഞ് ഈ മൂന്ന് ജീവനക്കാരും യാത്രക്കാർക്ക് നേരെ തട്ടിക്കയറുകയും മോശം ഭാഷ പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി സിഎംഡിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വ്യക്തമാക്കി.
Kerala
കൊച്ചി: ബോഡി ബില്‍ഡിംഗ്, ശരീരസൗന്ദര്യ മത്സരങ്ങളിലെ രണ്ടു ലോക ചാമ്പ്യന്മാര്ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരായി നേരിട്ടു നിയമനം നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന നിവേദനത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവരുടെയും നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
അഡീ. ചീഫ് സെക്രട്ടറിക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും പിന്നീട് വിജിലന്‍സ ഡയറക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഹര്‍ജി വീണ്ടും17 ന് പരിഗണിക്കാന്‍ മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണു ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്‍ക്കും നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. പിഎസ്സി വഴിയാണു നിയമനം നല്‍കേണ്ടതെന്നിരിക്കെ നേരിട്ടു നിയമനം നല്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചട്ട വിരുദ്ധവും രാഷ്ട്രീയതാത്പര്യത്തോടെയുള്ളതുമാണെന്നും നിയമനം റദ്ദാക്കണമെന്നടക്കം ആവശ്യപ്പെട്ടാണു ഹര്‍ജി.
Kerala
കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ച് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്‍ജി നല്‍കിയത്.
ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2022 മുതല്‍ അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
147 ഓളം ബാര്‍ ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചു. ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം വേണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ല്‍ ശബരിമലയില്‍ നിന്നു ദ്വാരപാലകശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ട് പോയ സംഭവത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് തിങ്കളാഴ്ച പി.എസ്. പ്രശാന്ത് ആരോപിച്ചിരുന്നു. പ്രശാന്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
District News
അമ്പലപ്പുഴ: മുത്തശന്റെ മരണാനന്തര കർമം കഴിഞ്ഞ് ബന്ധുക്കളായ മൂന്നുസുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായി നേവിയുടെ സ്കൂബാ സംഘത്തിന്റെ തെരച്ചിൽ അവസാനിപ്പിച്ചു.
ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡ്രോണ്‍ പരിശോധനയും കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ബോട്ടിലുള്ള പരിശോധനയും നടത്തി. എന്നാല്‍ കടലില്‍ കാണാതായ കുട്ടിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കാണാതായതുമുതല്‍ മത്സ്യത്തൊഴിലാളികളും വള്ളങ്ങളിലും മറ്റും തെരച്ചില്‍ നടത്തിവരുകയാണ്.
പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മoത്തിൽ രാജേഷ് - റാണി ദമ്പതികളുടെ മകൻ 16 വയസുകാരൻ സൂര്യനെയാണ് ശനിയാഴ്ച കടലിൽ കാണാതായത്. വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂരിലായിരുന്നു അപകടം.
National
അമൃത്സര്‍: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ പാക് വ്യോമാതിര്‍ത്തി കടന്നതിനെക്കുറിച്ച് അന്വേഷണം.
തിങ്കളാഴ്ച എഐ 476 വിമാനം ലാന്‍ഡിംഗ് ഒഴിവാക്കി മുകളിലേക്കു പറക്കുന്പോഴാണ് പാക് വ്യോമാതിര്‍ത്തി കടന്നത്.
സംഭവം റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു പ്രഥമപരിഗണനയെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
Kerala
കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണത്തിന്റെയും സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ആഭരണങ്ങളുടെയും കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി അന്വേഷണസംഘം.
സംഭാവനയില് തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം ഇന്നലെ ലക്നോയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വിശദമായ അന്വേഷണത്തിന് മൂന്നംഗ സംഘം അയോധ്യയിൽ തിരിച്ചെത്തും. ഭൂമി ഉൾപ്പെടെ വാങ്ങിയതിലും വലിയ തിരിമറി നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കുംഭമേള സീസണില്‍ വലിയ തോതില്‍ തീര്‍ഥാടക പ്രവാഹമുണ്ടായിരുന്ന കാലത്ത് വലിയ ക്രമക്കേടുകളാണ് നടന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയ ഡോ. കെ.ജെ. റീനയ്ക്കെതിരേ ദുരന്ത നിവാരണ ഫണ്ട് തിരിമറി നടത്തിയെന്ന റിപ്പോർട്ടിൽ വിശദ അന്വേഷണത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്.
2018 മുതൽ 2021 വരെ രണ്ടു ഘട്ടമായി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.കെ.ജെ. റീന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന റിപ്പോർട്ടിലാണ് തുടർ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് 2020 ഫെബ്രുവരി നാലിനും അതേ വർഷം മേയ് അഞ്ചിനും ദുരന്ത നിവാരണ ഫണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് അനുവദിച്ച തുകയിലാണ് ഡിഎംഒയായിരുന്ന ഡോ. റീന വകമാറ്റി ചെലവഴിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
ഫണ്ടിൽനിന്ന് അനുവദിച്ച തുകയിൽ വകമാറ്റിയെന്നു കണ്ടെത്തിയ തുക സർക്കാർ സാധൂകരിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ വകുപ്പുതലത്തിൽ വിശദ പരിശോധന വേണമെന്നും തുക ഡിഎംഒയിൽ ഈടാക്കാൻ തുടർ നടപടി സ്വീകരിക്കണമെന്നും പരിശോധന നടത്തിയ ധനകാര്യ പരിശോധന വിഭാഗം അഡീഷണൽ സെക്രട്ടറി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഡോ. റീനയെ കുടുക്കാനാണ് പുതിയ അന്വേഷണം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
കെ. മുരളീധരൻ ആരോഗ്യമന്ത്രിയായ ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു ഡോ. റീനയെ നീക്കിയിരുന്നു. ഇതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ഡോ. റീന അനുകൂല വിധി സന്പാദിച്ചു. തുടർന്ന് ഡിഎച്ച്എസ് കസേരയ്ക്കായി ഡോ. റീനയും പിന്നീട് സർക്കാർ നിയമിച്ച ഡോ. വി. മീനാക്ഷിയും തമ്മിലുള്ള കസേര തർക്കവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
കണ്ടെത്തലുകൾ ഇങ്ങനെ...
ആദ്യഘട്ടത്തിൽ ക്വാറന്റൈനിലെത്തുന്ന കോവിഡ് രോഗബാധിതർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിനായി ജില്ലാ കളക്ടർ അനുവദിച്ച ഫണ്ട് ജീവനക്കാരുടെ ഭക്ഷണത്തിന് അടക്കം വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തിയത്. കൂടാതെ മറ്റു ചില പ്രവൃത്തികൾക്കായും ഫണ്ട് വകമാറ്റിയതായി പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2025 മേയ് മാസമാണ് ധനകാര്യ പരിശോധനാ വിഭാഗം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയത്.
Kerala
കൊച്ചി: എറണാകുളം ടൗൺഹാൾ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതികൾക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ഊർജിമാക്കി. കഴിഞ്ഞ ഒമ്പതിന് രാത്രിയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയത്.
മോഷ്ടിച്ച വാഹനം ഉപയോഗിച്ച് പ്രതികൾ എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിലും, ആലപ്പുഴ ജില്ലയിലെ ചേർത്തല, പൂച്ചാക്കൽ എന്നിവിടങ്ങളിലും, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലും കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികൾ മോട്ടോർ വാഹന വകുപ്പിന്റെ ഗതാഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്. പ്രതികളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 9497932845, 9497980402 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.
അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.
പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Viral
ബ്രസീലിലെ സാവോപോളോയിൽ സാഹസിക വിനോദമായ 'റോപ്പ് ജമ്പിങ്ങി'നിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ 21-കാരിയായ മരിയ എഡുവാർഡ എന്ന ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം.
ലൈമീരയിലെ സ്കെലിറ്റൺ പാലത്തിൽ വെച്ച്, സുരക്ഷാ കയർ ശരീരവുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് ഇൻസ്ട്രക്ടർമാർ യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിന് തൊട്ടുമുൻപ് വരെ അതീവ ആവേശത്തിലായിരുന്ന മരിയ, പാലത്തിൽ നിന്ന് ചാടാൻ തന്നെ അനുവദിച്ചതാര് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തമാശക്കുറിപ്പ് ഒടുവിൽ മരണത്തിന് മുൻപുള്ള അവസാന സന്ദേശമായി മാറി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സാഹസിക യാത്ര സംഘാടകരുടെ കടുത്ത അനാസ്ഥ മൂലം ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ.