Kerala
പാലക്കാട്: ചിറ്റൂരിൽ പതിനാലുവയസുകാരനായ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ചിറ്റൂർ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് കാണാതായത്. വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട കുട്ടിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ ഹരീഷിനെ വാളയാർ പരിസരത്ത് വെച്ച് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കുട്ടി സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച എസ്ഐടിയ്ക്ക് പരാതി പ്രവാഹം. ആദ്യ ദിവസം പത്തിലേറെ പരാതികളാണ് ലഭിച്ചത്. കെഎഎസ് പരീക്ഷയിലും ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും ഉള്‍പ്പെടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പിഎസ്സിയിലെ രേഖകളും പരിശോധിക്കും. പിഎസ്സി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രാഥമിക റിപ്പോര്‍ട്ട് ജൂലൈ 25ന് ഡിജിപിക്കു കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക.
പിഎസ്സി ക്രമക്കേട് അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗസംഖ്യ എട്ടായി ഉയര്‍ത്തി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഒരു എസ്പിയും ഡിവൈഎസ്പിയും ഇന്‍സ്പെക്ടറും അന്വേഷണസംഘത്തിലുണ്ട്.
പ്ലാനിംഗ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുളള പരീക്ഷ, ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്, കെഎഎസ് എന്നിങ്ങനെ ആദ്യം അന്വേഷിക്കേണ്ട പരീക്ഷകളുടെ പട്ടിക അന്വേഷണ സംഘം തയാറാക്കിയിട്ടുണ്ട്. ഓരോ ദിവസവും ആരോപണങ്ങള്‍ ഉയരുന്നത് കണക്കിലെടുത്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം തുടര്‍നടപടി എന്ന നിലപാടാണ് അന്വേഷണസംഘത്തിനുളളത്. പിഎസ്സിക്കെതിരെ പ്രതിദിനം പരാതികളുയരുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
ആസൂത്രണ ബോര്‍ഡ് ചീഫ്, കെഎഎസ് പരീക്ഷകളില്‍ അടക്കമാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നത്. സമാന തസ്തികകളിൽ മുന്‍പ് നടന്നിട്ടുള്ള അഭിമുഖങ്ങളിലും എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഓഫീസര്‍ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഹോട്ടല്‍ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയിലും പരാതി ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ പ്രാഥമിക അന്വേഷണം ആരംഭിക്കും. ഐജി അജീത ബീഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പ്രത്യേക യോഗത്തിൽ തുടരന്വേഷണത്തിനായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ രൂപീകരിക്കും.
അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വിവാദമായ പരീക്ഷകളുടെ വിശദമായ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകും. ആസൂത്രണ ബോർഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളാവും പ്രത്യേക സംഘം ആദ്യം പരിശോധിക്കുക. ഇതിന്റെ ഭാഗമായി ആസൂത്രണ ബോർഡ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉടൻ നോട്ടീസ് അയക്കും.
നേരത്തെ പിഎസ്സി. ആഭ്യന്തര വിജിലൻസിന് പരാതി നൽകിയ ഉദ്യോഗാർത്ഥികളുടെ മൊഴിയും സംഘം രേഖപ്പെടുത്തും. നിലവിൽ പിഎസ്സി. രജിസ്റ്റർ ചെയ്ത ആഭ്യന്തര വിജിലൻസ് അന്വേഷണവും ഇതിനൊപ്പം മുന്നോട്ട് പോകുന്നുണ്ട്. അതിനാൽ ക്രൈംബ്രാഞ്ച് കണ്ടെത്തുന്ന വിവരങ്ങളോടും തുടർനടപടികളോടും പിഎസ്സി സ്വീകരിക്കുന്ന നിലപാട് ഈ കേസിൽ നിർണായകമാണ്.
Kerala
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുണ്ടെന്നു പരാതി ലഭിച്ച തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പിഎസ്സിക്ക് കത്ത് നൽകും.
പരാതിയുയർന്ന തസ്തികകളിലെ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചാകും പ്രത്യക അന്വേഷണസംഘം മേധാവി ഐജി എസ്. അജിതാബീഗത്തിന്റെ നേതൃത്വത്തിൽ പിഎസ്സി സെക്രട്ടറിക്ക് കത്ത് നൽകുക.
അതിനിടെ, എസ്പിയെയും ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കുകയും ഇന്നലെ രാത്രി ആദ്യയോഗം ചേരുകയും ചെയ്തു. പോലീസ് ആസ്ഥാനത്തെ എൻആർഐ സെൽ എസ്പി സക്കറിയ മാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ജി. അജയ്നാഥ് എന്നിവരെ ഉൾപ്പെടുത്തിയാണ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിനാണ് അന്വേഷണ മേൽനോട്ട ചുമതല.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. അടുത്തകാലത്തുണ്ടായ ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിലുണ്ട്.
അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഐജി അജിതാബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുക. സംസ്ഥാന പോലീസ് മേധാവി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവ്.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. പിഎസ്സി പരീക്ഷയും നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കും. പിഎസ്സി ചെയർമാൻ, ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പരീക്ഷാ ക്രമക്കേടിലെ പരാതിക്കാർ തുടങ്ങിയവരിൽ നിന്ന് വിശദാംശങ്ങൾ തേടും. ഉദ്യോഗാർഥികൾ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണത്തിന് സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തടസമില്ലെന്നു നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ഡിജിപിയില്‍നിന്നു സര്‍ക്കാരിനു ലഭിച്ചു.
ഭരണഘടനാ സ്ഥാപനമായതിനാല്‍ അഴിമതിനിരോധന നിയമപ്രകാരം പിഎസ്സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നു നിയമവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമോപദേശം തേടുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണു സര്‍ക്കാര്‍ നീക്കം.
Kerala
പത്തനംതിട്ട: പതിനൊന്നു പേർ പീഡിപ്പിച്ചെന്ന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനി നൽകിയ വ്യാജ പരാതിയിൽ കൂടുതൽ അന്വേഷണം നടത്താൻ പോലീസ്. കോന്നി ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണച്ചുമതല.
പെൺകുട്ടിയുടെ പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി റവഡാ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിനോട് നിർദേശിച്ചിരുന്നു.
പെൺകുട്ടിയുടെ മൊഴിയെ ത്തുടർന്ന് ആറു പേരെയാണ് കൂടൽ പോലീസ് കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടി മൊഴി മാറ്റിപ്പറഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെടുത്തി പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളിൽ ഒരാൾക്ക് ക്രൂരമർദനമേറ്റതായ ആരോപണത്തിലും അന്വേഷണം നടത്തും. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
പെൺകുട്ടി പരാതിപ്പെടാനുണ്ടായ സാഹചര്യം, കസ്റ്റഡിയിലെടുത്തവരെക്കുറിച്ച് പോലീസിനോടു പറയാനുണ്ടായ കാരണങ്ങൾ, പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ ഇവർ തമ്മിൽ എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും.
കസ്റ്റഡിയിലെടുത്ത യുവാവിനെ കൂടൽ എസ്ഐ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നതിനെത്തുടർന്ന്, എസ്ഐയെ അന്വേഷണ സംഘത്തിൽ നിന്ന് ഒഴിവാക്കും. മർദനത്തിനിരയായ യുവാവും പരാതിക്കാരിയുടെ സഹോദരിയും ഒന്നിച്ച് പഠിച്ചവരായിരുന്നു. പരാതിക്കാരിയുടെ വീടിനു സമീപം യുവാവും സഹോദരനും മാതാപിതാക്കളും വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഈ പരിചയമാകാം തന്നെ പരാതിക്കാരി കുടുക്കാൻ ശ്രമിച്ചതെന്ന് യുവാവ് സംശയിക്കുന്നു.
കുടുംബാംഗങ്ങൾ നിയമനടപടിക്ക്
കൂടലിലെ പെൺകുട്ടിയുടെ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത 20 കാരനു നേരേയുണ്ടായ മർദനവും പോലീസ് മുറയും സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് കസ്റ്റഡിയിൽ മർദിച്ചെന്നു കാട്ടി കൂടൽ എസ്ഐക്കും പോലീസിനുമെതിരേ യുവാവ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. പെൺകുട്ടിക്കെതിരേ യുവാവ് ഇന്നു പരാതി നൽകും.
ഇതിനിടെ, വ്യാജ പീഡന പരാതി നൽകിയ പെൺകുട്ടിക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ട് കസ്റ്റഡിയിലായവരുടെ കുടുംബങ്ങൾ രംഗത്തെത്തി. പ്രതികളെന്നു സംശയിച്ച് പ്രായപൂർത്തിയാകാത്ത നല് ആൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മണിക്കൂറുകളോളം കൂടൽ പോലീസ് സ്റ്റേഷനിൽ നിർത്തുകയും മാനസികമായി തളർത്തുകയും ചെയ്തെന്നാണ് ആക്ഷേപം. പ്രാഥമികമായ ഒരു പരിശോധനയും ഇല്ലാതെ കുട്ടികളെ പോലീസ് സംഘം മാനസികമായി പീഡിപ്പിച്ചതായി രക്ഷിതാക്കൾ ആരോപിച്ചു. പരാതിക്കാരിയുടെ സഹപാഠിയായ പെൺകുട്ടിയും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകുന്നതിന് പോലീസ് സമ്മതിച്ചില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും.
സഹപാഠിയുമായുള്ള പ്രണയനൈരാശ്യമാണ് പരാതി നൽകാനുണ്ടായ കാരണമെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. 11 പേർക്കെതിരേ പെൺകുട്ടി പീഡനപരാതി നൽകാനുണ്ടായ സാഹചര്യമാണ് പോലീസ് സംഘം അന്വേഷിക്കുന്നത്.
Kerala
കോന്നി: സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിക്ക് പീഡനത്തിനു വിധേയായിട്ടില്ലെന്ന വൈദ്യപരിശോധനാ ഫലം പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഇതേത്തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന ആറുപേരെയും പോലീസ് താത്കാലികമായി വിട്ടയച്ചു. കുട്ടികള്‍ തമ്മിലുണ്ടായ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കമാണോ ഇത്തരമൊരു വ്യാജപരാതിക്ക് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
സ്കൂളില്‍ നടന്ന കൗണ്‍സലിംഗിനിടെയാണ് പത്തിലധികം പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും ഇതില്‍ ആറുപേര്‍ സഹപാഠികളാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കൂടല്‍ പോലീസ് സംഭവത്തില്‍ രണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയടക്കം ആറുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സ്കൂളിന് സമീപത്തും കസ്റ്റഡിയിലായ പെണ്‍കുട്ടിയുടെ വീട്ടിലും പീഡനം നടന്നുവെന്നായിരുന്നു കുട്ടിയുടെ ആദ്യ മൊഴി. എന്നാല്പേലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടി പറഞ്ഞ സമയത്ത് കസ്റ്റഡിയിലായവര്‍ ആരും ഒരുമിച്ചുണ്ടായിരുന്നില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് മൊഴികളിലെ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പെട്ട പോലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് നീങ്ങുകയായിരുന്നു.
വൈദ്യപരിശോധനാ ഫലം ലഭിച്ചതിനു് ശേഷം പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍, സഹപാഠികള്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് കമ്മീഷന് അടിയന്തര റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളുടെ സമയം ചോദിച്ചെത്തിയ യാത്രക്കാരോട് മോശമായി പെരുമാറിയ മൂന്ന് ജീവനക്കാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ അന്വേഷണ വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് കെഎസ്ആർടിസി സിഎംഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കൺട്രോളിംഗ് ഇൻസ്പെക്ടർ അബ്ദുൾ ഫെയ്സി, സ്റ്റേഷൻ മാസ്റ്റർമാരായ അനിൽ കുമാർ, മുഹമ്മദ് റാഫി എന്നിവർക്കെതിരെയാണ് അന്വേഷണം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളുടെ സമയവിവരങ്ങൾ അറിയാൻ ഡിപ്പോയിലെ കൗണ്ടറിലെത്തിയ യാത്രക്കാരോട് ഇവർ കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
യാത്രക്കാർ ആവർത്തിച്ച് വിവരങ്ങൾ തിരക്കിയതോടെ ബസ് വരുമ്പോഴേ അറിയാൻ പറ്റൂവെന്ന് പറഞ്ഞ് ഈ മൂന്ന് ജീവനക്കാരും യാത്രക്കാർക്ക് നേരെ തട്ടിക്കയറുകയും മോശം ഭാഷ പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം പൂർത്തിയാക്കി സിഎംഡിക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വ്യക്തമാക്കി.
Kerala
കൊച്ചി: ബോഡി ബില്‍ഡിംഗ്, ശരീരസൗന്ദര്യ മത്സരങ്ങളിലെ രണ്ടു ലോക ചാമ്പ്യന്മാര്ക്ക് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍മാരായി നേരിട്ടു നിയമനം നല്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന നിവേദനത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവരുടെയും നിയമനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
അഡീ. ചീഫ് സെക്രട്ടറിക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും പിന്നീട് വിജിലന്‍സ ഡയറക്ടര്‍ക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഹര്‍ജി വീണ്ടും17 ന് പരിഗണിക്കാന്‍ മാറ്റി.
ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം അറിവോടെയാണു ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മറ്റും മറികടന്ന് ഇരുവര്‍ക്കും നിയമനം നല്‍കിയതെന്നാണ് ഹര്‍ജിയിലെ ആരോപണം. പിഎസ്സി വഴിയാണു നിയമനം നല്‍കേണ്ടതെന്നിരിക്കെ നേരിട്ടു നിയമനം നല്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി ചട്ട വിരുദ്ധവും രാഷ്ട്രീയതാത്പര്യത്തോടെയുള്ളതുമാണെന്നും നിയമനം റദ്ദാക്കണമെന്നടക്കം ആവശ്യപ്പെട്ടാണു ഹര്‍ജി.
Kerala
കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ച് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്‍ജി നല്‍കിയത്.
ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2022 മുതല്‍ അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
147 ഓളം ബാര്‍ ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചു. ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം വേണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്ഐടി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2025 ല്‍ ശബരിമലയില്‍ നിന്നു ദ്വാരപാലകശില്‍പ്പ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ട് പോയ സംഭവത്തില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും കഴിഞ്ഞ ഭരണസമിതി പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് തിങ്കളാഴ്ച പി.എസ്. പ്രശാന്ത് ആരോപിച്ചിരുന്നു. പ്രശാന്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് ആഭ്യന്തര മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
District News
അമ്പലപ്പുഴ: മുത്തശന്റെ മരണാനന്തര കർമം കഴിഞ്ഞ് ബന്ധുക്കളായ മൂന്നുസുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായി നേവിയുടെ സ്കൂബാ സംഘത്തിന്റെ തെരച്ചിൽ അവസാനിപ്പിച്ചു.
ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഡ്രോണ്‍ പരിശോധനയും കോസ്റ്റല്‍ പോലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ ബോട്ടിലുള്ള പരിശോധനയും നടത്തി. എന്നാല്‍ കടലില്‍ കാണാതായ കുട്ടിയെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ കാണാതായതുമുതല്‍ മത്സ്യത്തൊഴിലാളികളും വള്ളങ്ങളിലും മറ്റും തെരച്ചില്‍ നടത്തിവരുകയാണ്.
പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മoത്തിൽ രാജേഷ് - റാണി ദമ്പതികളുടെ മകൻ 16 വയസുകാരൻ സൂര്യനെയാണ് ശനിയാഴ്ച കടലിൽ കാണാതായത്. വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂരിലായിരുന്നു അപകടം.
National
അമൃത്സര്‍: ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ പാക് വ്യോമാതിര്‍ത്തി കടന്നതിനെക്കുറിച്ച് അന്വേഷണം.
തിങ്കളാഴ്ച എഐ 476 വിമാനം ലാന്‍ഡിംഗ് ഒഴിവാക്കി മുകളിലേക്കു പറക്കുന്പോഴാണ് പാക് വ്യോമാതിര്‍ത്തി കടന്നത്.
സംഭവം റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണു പ്രഥമപരിഗണനയെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
Kerala
കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.
ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.
നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
അതിന്റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
National
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച പണത്തിന്റെയും സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ആഭരണങ്ങളുടെയും കണക്കുകളിൽ വലിയ പൊരുത്തക്കേടുകൾ നിലനിൽക്കുന്നതായി അന്വേഷണസംഘം.
സംഭാവനയില് തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഉത്തർപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘം ഇന്നലെ ലക്നോയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
വിശദമായ അന്വേഷണത്തിന് മൂന്നംഗ സംഘം അയോധ്യയിൽ തിരിച്ചെത്തും. ഭൂമി ഉൾപ്പെടെ വാങ്ങിയതിലും വലിയ തിരിമറി നടന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.
കുംഭമേള സീസണില്‍ വലിയ തോതില്‍ തീര്‍ഥാടക പ്രവാഹമുണ്ടായിരുന്ന കാലത്ത് വലിയ ക്രമക്കേടുകളാണ് നടന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയ ഡോ. കെ.ജെ. റീനയ്ക്കെതിരേ ദുരന്ത നിവാരണ ഫണ്ട് തിരിമറി നടത്തിയെന്ന റിപ്പോർട്ടിൽ വിശദ അന്വേഷണത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്.
2018 മുതൽ 2021 വരെ രണ്ടു ഘട്ടമായി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.കെ.ജെ. റീന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അനുവദിച്ച ദുരന്തനിവാരണ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന റിപ്പോർട്ടിലാണ് തുടർ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് തയാറെടുക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് 2020 ഫെബ്രുവരി നാലിനും അതേ വർഷം മേയ് അഞ്ചിനും ദുരന്ത നിവാരണ ഫണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് അനുവദിച്ച തുകയിലാണ് ഡിഎംഒയായിരുന്ന ഡോ. റീന വകമാറ്റി ചെലവഴിച്ചെന്നു ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്.
ഫണ്ടിൽനിന്ന് അനുവദിച്ച തുകയിൽ വകമാറ്റിയെന്നു കണ്ടെത്തിയ തുക സർക്കാർ സാധൂകരിക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ വകുപ്പുതലത്തിൽ വിശദ പരിശോധന വേണമെന്നും തുക ഡിഎംഒയിൽ ഈടാക്കാൻ തുടർ നടപടി സ്വീകരിക്കണമെന്നും പരിശോധന നടത്തിയ ധനകാര്യ പരിശോധന വിഭാഗം അഡീഷണൽ സെക്രട്ടറി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഡോ. റീനയെ കുടുക്കാനാണ് പുതിയ അന്വേഷണം അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
കെ. മുരളീധരൻ ആരോഗ്യമന്ത്രിയായ ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നു ഡോ. റീനയെ നീക്കിയിരുന്നു. ഇതിനെതിരേ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച ഡോ. റീന അനുകൂല വിധി സന്പാദിച്ചു. തുടർന്ന് ഡിഎച്ച്എസ് കസേരയ്ക്കായി ഡോ. റീനയും പിന്നീട് സർക്കാർ നിയമിച്ച ഡോ. വി. മീനാക്ഷിയും തമ്മിലുള്ള കസേര തർക്കവും ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
കണ്ടെത്തലുകൾ ഇങ്ങനെ...
ആദ്യഘട്ടത്തിൽ ക്വാറന്റൈനിലെത്തുന്ന കോവിഡ് രോഗബാധിതർക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിനായി ജില്ലാ കളക്ടർ അനുവദിച്ച ഫണ്ട് ജീവനക്കാരുടെ ഭക്ഷണത്തിന് അടക്കം വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തിയത്. കൂടാതെ മറ്റു ചില പ്രവൃത്തികൾക്കായും ഫണ്ട് വകമാറ്റിയതായി പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2025 മേയ് മാസമാണ് ധനകാര്യ പരിശോധനാ വിഭാഗം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയത്.
Kerala
കൊച്ചി: എറണാകുളം ടൗൺഹാൾ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച പ്രതികൾക്കായി എറണാകുളം നോർത്ത് പോലീസ് അന്വേഷണം ഊർജിമാക്കി. കഴിഞ്ഞ ഒമ്പതിന് രാത്രിയിലാണ് ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷണം പോയത്.
മോഷ്ടിച്ച വാഹനം ഉപയോഗിച്ച് പ്രതികൾ എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിലും, ആലപ്പുഴ ജില്ലയിലെ ചേർത്തല, പൂച്ചാക്കൽ എന്നിവിടങ്ങളിലും, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലും കറങ്ങി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികൾ മോട്ടോർ വാഹന വകുപ്പിന്റെ ഗതാഗത നിയമങ്ങൾ ലംഘിച്ചിട്ടുണ്ട്.
ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്. പ്രതികളെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരം ലഭിക്കുന്നവർ 9497932845, 9497980402 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.
അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.
പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.
Viral
ബ്രസീലിലെ സാവോപോളോയിൽ സാഹസിക വിനോദമായ 'റോപ്പ് ജമ്പിങ്ങി'നിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ 21-കാരിയായ മരിയ എഡുവാർഡ എന്ന ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം.
ലൈമീരയിലെ സ്കെലിറ്റൺ പാലത്തിൽ വെച്ച്, സുരക്ഷാ കയർ ശരീരവുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് ഇൻസ്ട്രക്ടർമാർ യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിന് തൊട്ടുമുൻപ് വരെ അതീവ ആവേശത്തിലായിരുന്ന മരിയ, പാലത്തിൽ നിന്ന് ചാടാൻ തന്നെ അനുവദിച്ചതാര് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തമാശക്കുറിപ്പ് ഒടുവിൽ മരണത്തിന് മുൻപുള്ള അവസാന സന്ദേശമായി മാറി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സാഹസിക യാത്ര സംഘാടകരുടെ കടുത്ത അനാസ്ഥ മൂലം ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ.
Kerala
കോഴിക്കോട്: വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സൈബർ പോലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല. പോക്സോ കേസുകൾ, നർകോട്ടിക് എംഡിഎംഎ ഉപയോഗം, മാനസിക, ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ അതീവ ഗൗരവമുള്ള ആരോപണങ്ങളിലാണ് തൊപ്പി ഗ്യാങ്ങിനെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തൊപ്പിയും സംഘവും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഡിജിപിക്ക് പരാതി നൽകിയ വിവരവും തുടർന്നുണ്ടായ പോലീസ് നടപടിയും അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരസ്യപ്പെടുത്തിയത്. കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
National
മുംബൈ: ടെലിവിഷൻ പരിപാടിയിൽ പുരുഷ മൃതദേഹങ്ങളെക്കുറിച്ചു വിവാദ പരാമർശം നടത്തിയ മുംബൈയിലെ എംബിബിഎസ് വിദ്യാർഥിക്കെതിരേ അന്വേഷണം.
സർക്കാർ ഉടമസ്ഥതയിലുള്ള കെഇഎം ആശുപത്രിയാണ് അന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്പങ്ങള് കടത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ എസ്ഐടി തീരുമാനം. ദ്വാരപാലകശില്പ്പപാളികളില് നിന്നും വീണ്ടും സാംപിള്‍ ശേഖരിക്കും.
ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് സാംപിള്‍ ശേഖരിക്കുന്നത്. ഈ മാസം നടതുറക്കുമ്പോള്‍ സാംപിളുകള്‍ ശേഖരിക്കും. പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ 2025ലാണ് ദ്വാരപാലകശില്‍പ്പ പാളികള്‍ ചെന്നൈയിലേക്ക് കൊണ്ട് പോയത്. ഈ കേസില്‍ നേരത്തെ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു.
സാംപിളുകള്‍ വീണ്ടും ശേഖരിച്ച ശേഷം പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
ആദ്യ കേസിലാണ് ഉണ്ണിക്കൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി. ശങ്കര്‍ദാസ്, ദേവസ്വം ഓഫീസറായിരുന്ന മുരാരിബാബു ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും സ്വാഭാവിക ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
Kerala
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മുനമ്പം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ബിനുവിനു മാനസിക സമ്മര്‍ദമുണ്ടായി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സിനി ആരോപിക്കുന്നത്.
കെടാമംഗലം സ്വദേശിയായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്കാണ് പെരുമ്പടന്നയിലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചയ്ക്ക് 12 ഓടെ വീട്ടിലേക്കു പോയിരുന്നു. ഉച്ചയ്ക്കു രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: താലൂക്കിലെ സർക്കാർ ഭൂമി പാട്ടത്തിനു കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളിൽനിന്നു പാട്ടക്കുടിശിക ഈടാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയെന്ന പരാതിയിൽ കേരള ലോകായുക്ത ഡിവിഷൻ ബെഞ്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടു.
പരാതിക്കാരനായ മുണ്ടേല പി. ബഷീർ പൊതുതാത്പര്യ ഹർജിയായി സമർപ്പിച്ച പരാതി ഫയലിൽ സ്വീകരിച്ചാണ് ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റീസ് അശോക് മേനോൻ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് അന്വേഷണത്തിന് ഉത്തരിവിട്ടത്.
പരാതിയിൽ ഉന്നയിച്ചിരിക്കുന്നതനുസരിച്ച് തിരുവനന്തപുരം താലൂക്കിൽ സർക്കാർ ഭൂമി പാട്ടത്തിനു കൈവശം വച്ചിരിക്കുന്ന 62 സ്ഥാപനങ്ങളിൽനിന്നു ഗണ്യമായ തുക പാട്ടക്കുടിശികയായി ഈടാക്കാനുണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളും പരാതിക്കാരൻ ലോകായുക്തയുടെ പരിഗണനയ്ക്കായി ഹാജരാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ, വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട അധികാരികൾക്കും ലോകായുക്ത നിർദേശം നൽകി. പാട്ടക്കരാറുകളുടെ നിലവിലെ സ്ഥിതി, കുടിശിഖ തുക, കുടിശിഖ ഈടാക്കുന്നതിനായി സ്വീകരിച്ച നടപടികൾ, വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരേ എടുത്ത നടപടികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. കൂടാതെ പാട്ടക്കരാറുകൾ, ഡിമാൻഡ് നോട്ടീസുകൾ, കത്തിടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർപരിഗണനയ്ക്കുമായി കേസ് ജൂലൈ 27ലേക്കു മാറ്റിവച്ചു.
Kerala
തിരുവനന്തപുരം: പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ കായിക വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം.
സ്പോർട്സ് കൗൺസിൽ നോഡൽ ഏജൻസിയായ പദ്ധതിയിൽ കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്തായിരുന്നു സംസ്ഥാന കോ - ഓർഡിനേറ്റർ. കണക്കിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് എട്ട് മാസം കഴിഞ്ഞിട്ടും സ്പോർട്സ് കൗൺസിൽ മറുപടി നൽകിയിരുന്നില്ല.
സിപിഎം നേതാവായ എം.ആർ. രഞ്ജിത് അന്വേഷണം പൂർത്തിയാകുന്നതിനിടെ രാജി നൽകിയാൽ പോലും സ്വീകരിക്കേണ്ടെന്നും കായികമന്ത്രി നിർദേശം നൽകി.
District News
കോഴിക്കോട്: ജില്ലയില്‍ ഓപറേഷന് തൂഫാന് ഔദ്യോഗികമായി തുടങ്ങിയ ദിവസം തന്നെ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍.
കോഴിക്കോടു നടത്തിയ തെരച്ചിലിൽ എംഡിഎംഎയുമായി അരക്കിണർ ഭാഗത്ത് കാറിൽ കടത്തുകയായിരുന്നു 50.990 ഗ്രാം എംഡിഎംഎയുമായാണ് കോഴിക്കോട് മുഖദാർ നൈനാം വളപ്പിൽ എൻ.വി.അബ്ബാസ്(44), കോഴിക്കോട് പള്ളിക്കണ്ടി ചെമ്മീൻകുഴിക്കൽ പറമ്പ് സമീർ മൻസിലിൽ എസ്.പി.സക്കീർ(31) എന്നിവരാണ് പിടിയിലായത്. സിറ്റി ഡാൻസാഫും ബേപ്പൂർ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.
ബംഗളൂരുവിലെ ലഹരിമരുന്നിന്റെ ഉറവിടവും കോഴിക്കോട് എത്തിയ ശേഷം ഇത് ആർക്കെല്ലാം ആണ് വിൽപന നടത്തുന്നതെന്നും മനസ്സിലാക്കി അന്വേഷണം ഇവരിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് പോലീസ്അറിയിച്ചു. ബംഗളൂരുവിൽനിന്നും കാറിൽ നിരോധിത ലഹരിമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഓപറേഷൻ തൂഫാന്റെ ഭാഗമായി സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം നഗരത്തിൽ കർശന പരിശോധനയാണ് നടത്തിവരുന്നത്.
പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടു ലഹരിമരുന്ന് മാഫിയ സംഘങ്ങൾ സജീവമാകാനുള്ള സാധ്യത മുന്നില്‍ കണ്ട്
സിറ്റിയുടെ മുക്കിലും മൂലയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരിശോധന ശക്തമാക്കിയതിന്റെ ഫലമായി നിരവധി കേസുകളാണ് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്നത്.
ബേപ്പൂർ എസ്ഐമാരായ വിഷ്ണു രാമചന്ദ്രൻ, അർജുൻ, പന്നിയങ്കര എസ്എച്ച്ഒ സതീഷ് കുമാർ, ഗ്രേഡ് എഎസ്ഐമാരായ ദീപ്തിലാൽ, അനൂപ്, സിപിഒ സുധീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
Kerala
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്താൽ നേരറിയാൻ ഇനിയും കാര്യങ്ങളുണ്ട്. നവീൻ ബാബുവിന്റെ കുടുംബം ചോദിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
2024 ഒകേ്ടാബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്. ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്.
ആത്മഹത്യയെന്ന് പറഞ്ഞുതള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു കുടുംബത്തിന്റെ തുടക്കം മുതലുള്ള ആരോപണം. എന്നാൽ, കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുകയായിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ കോടതികൾ അംഗീകരിക്കുകയായിരുന്നു.
എന്നാൽ, യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തതോടെ തങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സിബിഐ ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിന്റെ കുടുംബം. നവീൻബാബു ജീവനൊടുക്കിയ കേസിൽ പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതിക്കൂട്ടിൽ.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ തുടങ്ങിയ സംശയങ്ങൾ
ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പരാമര്‍ശം. എന്നാല്‍, എഫ്ഐ ആറിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തിലെ രക്ത സാന്നിധ്യം പോലീസ് എഫ്ഐആറിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ പരാമര്ശിച്ചിട്ടില്ലാത്തതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയത്തിന് കാരണം.
ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പോലീസ് വാദം.
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. ഇതോടെയാണ്, നവീൻ ബാബുവിന്റെ മരണം കൊലപാതകം എന്ന സംശയത്തിന് കുടുംബത്തിന് കൂടുതൽ ബലമേകുന്നത്.
നേരറിയുമോ ഈ ചോദ്യങ്ങൾക്ക് ?
* ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്. ആ അവസാന മണിക്കൂറുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് ഇനിയും ഉത്തരമില്ല. ദിവ്യ ചടങ്ങിന് എത്തിയതിന് പിന്നിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷണ പരിധിയിൽ വന്നിട്ടില്ല.
* പെട്രോള്‍ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് ഫയലിൽ തന്നെയാണ്. തുടര്‍നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം 2024 നവംബര്‍ ഒന്നിനാണ് എ.ഗീതയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സർക്കാരിലെ റവന്യൂമന്ത്രി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയത്. എന്നാൽ, റിപ്പോർട്ട് ഇപ്പോഴും പുറത്തുവരാത്തതിലും ദുരൂഹതയുണ്ടെന്നാണ് മറ്റൊരു ആരോപണം. പെട്രോൾ പന്പ് പങ്കാളിത്ത കരാറായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പങ്കാളിയാര് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുമില്ല.
* നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെതിരേ കടുത്ത നടപടിയുണ്ടായില്ല. പ്രശാന്തിനെതിരേ നടപടിയെടുത്താല്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ബിനാമി നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് പോലീസിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടില്ല. ടി.വി. പ്രശാന്തന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാനായി സ്വര്‍ണം പണയംവച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ വ്യക്തതയ്ക്കായി പണയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കണ്ടുവെന്ന് ആരോപിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ സമ്പൂര്‍ണ രൂപത്തില്‍ ഹാജരാക്കണമെന്ന നിർദേശം പ്രത്യേക അന്വേഷണസംഘം വൈകിയാണ് പാലിച്ചത്.
* ദിവ്യയുടെ അധിക്ഷേപത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനും നവീന്‍ബാബുവിനെ മാനസിക സമ്മര്ദത്തലാക്കിയെന്ന പരാതി എഡിഎമ്മിന്റെ കുടുംബത്തിനുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറെ മാറ്റണമെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആവശ്യത്തിനും സര്‍ക്കാര്‍ അന്ന് ചെവികൊടുത്തില്ല. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അറിവോടും മൗനാനുവാദത്തോടും കൂടിയാണോ ഈ നാടകങ്ങൾ അരങ്ങേറിയതെന്ന സംശയം കുടുംബം തുടക്കം മുതൽ ഉയർത്തിയിരുന്നു.
* മൃതദേഹ പരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ അന്നത്തെ, സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അരുണ്‍ കെ. വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് പോലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. അതിനാൽ, തങ്ങളുടെ അസാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
* ദിവ്യ- പെട്രോള്‍ പമ്പ് അപേക്ഷകന് ടി.വി. പ്രശാന്തന് ബിനാമി ബന്ധം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തൻ എന്ന വ്യക്തി നൽകിയ കൈക്കൂലി ആരോപണത്തിൽ ഇതുവരെ വ്യക്തതയില്ല. ഇയാളുടെ പങ്കാളികളെക്കുറിച്ചുള്ള റവന്യൂ രേഖകളും വിവരങ്ങളും കളക്ടറേറ്റിൽ നിന്ന് ദുരൂഹമായ സാഹചര്യത്തിൽ കാണാതായിരുന്നു. അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച ടി.വി. പ്രശാന്തിന്റെ സിഡിആറിൽ ഒൻപതുദിവസത്തെ സംശയാസ്പദമായ ഇടവേളയുണ്ട്. കോൾ ഡാറ്റ റിക്കാർഡുകൾ 06-10-2024 വരെ മാത്രമേ ലഭ്യമാകൂ, തുടർന്ന് 15-10-2024 മുതൽ പുനരാരംഭിക്കും. 07-10-202 മുതൽ 14-10-2024 വരെയുള്ള കോൾ ഡാറ്റ റിക്കാർഡുകൾ ഹാജരാക്കിയിട്ടില്ല. ഈ കോൾ ഡാറ്റാ അന്വേഷണത്തിന് നിർണായകമാണ്.
* പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വകാര്യ ഫോണ്‍ മാത്രമാണ് പരിശോധിച്ചത്. ഔദ്യോഗിക നമ്പരിലെ ഡാറ്റ കൂടി ശേഖരിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ഔദ്യോഗിക മൊബൈൽ നന്പർ ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രത്യേക അന്വേഷണസംഘം തുടക്കത്തിൽ അന്വേഷിച്ചിട്ടില്ല.
Kerala
ചെങ്ങന്നൂർ: പമ്പയാറ്റിൽ നിന്ന് തലയോട്ടി കണ്ടെത്തി. കല്ലിശേരിയിലുള്ള റെയിൽവേ പാലത്തിന് താഴെ നിന്നാണ് തലയോട്ടിയും തുണിക്കഷണങ്ങളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
നദിയിൽ ചൂണ്ടയിടാനെത്തിയവർക്കാണ് ചാക്കുകെട്ട് ലഭിച്ചത്. പിന്നാലെ ഇവർ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ചാക്കിനുള്ളിൽ തലയോട്ടിയും തുണിക്കഷണങ്ങളും കണ്ടത്. ഇതേ തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും പരിശോധനയ്ക്കെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.
എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും ഇന്ന് നിർണായകം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും.
സിഎംആർഎൽ ആണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.
ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിക്കും.
അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
Kerala
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കും.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. നടപടി ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചുരുന്നു.
ഇതോടെ യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാകും ഇത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്.
Kerala
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ വൻ ക്രമക്കേട് നടന്നതായി റിപ്പോർട്ടുകൾ. 2.16 കോടി രൂപയുടെ ക്രമക്കേട് സൊസൈറ്റിയിൽ നടന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തൽ.
നിക്ഷേപകന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് ക്രമക്കേട് പുറത്തുവന്നത്. കരാർ ജോലികൾ വ്യാജമായി കാണിച്ചും വാഹനങ്ങള്‍ അനുമതി ഇല്ലാതെ കൈമാറിയും പണം തട്ടി. 2022 മുതൽ 2024 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ്.
ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ മുൻ കോണ്‍ഗ്രസ് നേതാവിനെയടക്കം പ്രതി ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് വിവരങ്ങൾ പുറത്തുവന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
സംഘത്തിന്റെ ഡയറക്ടർ സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി നിക്ഷേപകൻ ഇബ്രാഹിം ഹാജി തീകൊളുത്തുകയായിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇബ്രാഹിം ഹാജി കഴിഞ്ഞ ദിവസം മരിച്ചു.മൂന്ന് വർഷം മുമ്പാണ് സഹകരണ സംഘത്തിൽ ഇബ്രാഹിം ഹാജി പണം നിക്ഷേപിച്ചത്.
പലിശ മുടങ്ങിയതോടെയാണ് ഇബ്രാഹിം ഹാജി പരാതിയുമായി സഹകരണ സംഘത്തിന്റെ അധികൃതരെ സമീപിക്കുന്നത്. പണം ലഭിക്കാതെ വന്നതോടെ സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും ഇബ്രാഹിം ഹാജി പണം ആവശ്യപ്പെട്ട് എത്തി.
ഇതോടെ ഇവർ ഇബ്രാഹിം ഹാജിക്കെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് പോലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പിന്നാലെയാണ് സുധീർ കുമാറിന്റെ വീടിന്റെ മുന്നിലെത്തി ഇബ്രാഹിം ഹാജി തീകൊളുത്തിയത്.
Movies
നടി അന്‍സിബ ഹസന്റെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടര്‍ നടപടി. കഴിഞ്ഞ ദിവസമാണ് നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറയിലെ വനിത എസ്ഐക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയത്.
ലക്ഷ്മിപ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തിയപ്പോള്‍ സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചു, എസ്ഐ രേഷ്മ പോലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അന്‍സിബ പരാതിയില്‍ പറയുന്നത്.
തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിച്ചു. താന്‍ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലാണ് അന്‍സിബ പരാതിയില്‍ പറഞ്ഞ സംഭവം നടക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് മെയ് മാസത്തിലാണ്.
പരാതി നല്കാന് കാലതാമസം വന്നതിനാലും ഒരു സംഘടനയ്ക്കുള്ളിലെ രണ്ടുപേര്‍ തമ്മിലുണ്ടായ പ്രശ്നമായതു കൊണ്ടും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം കേസില്‍ നടപടി എടുക്കുകയുള്ളുവെന്നാണ് പോലീസിന്റെ നിലപാട്.
അതേസമയം, ടിനി ടോമിനെതിരെ അന്‍സിബ നല്കിയ പരാതി അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അന്‍സിബ മുമ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന സമയത്ത് തന്നെ പരാതി പറയാനും ചര്‍ച്ച ചെയ്യാനും അവസരങ്ങള്‍ ഉണ്ടായിരുന്നു. പരാതി കേള്‍ക്കാന്‍ നേതൃത്വം തയാറായിരുന്നുവെങ്കിലും നടി സഹകരിച്ചില്ല.
അതിനാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് നേതൃത്വം. രമേശ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി തുടങ്ങിയ താരങ്ങള്‍ അടങ്ങുന്ന ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്റെ പരാതി കേള്‍ക്കണമെന്നും നടപടി എടുക്കണമെന്നുമാണ് അന്‍സിബയുടെ ആവശ്യം. ജൂണ്‍ 21ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
Kerala
കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്, കമ്പനി എംഡി ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല്‍ നല്കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.
ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന് ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലുമുള്ളത്.
International
പാരീസ്: ഫ്രാൻസിലെ സ്കൂളുകളിലും ഡേകെയർ സെന്ററുകളിലും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളുടെ വിവരങ്ങൾ പുറത്ത്. വിദ്യാലയങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശാരീരിക മർദനം, പട്ടിണിക്കിടൽ, ലൈംഗിക അതിക്രമങ്ങൾ, ബലാത്സംഗം എന്നിവയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങളെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാരീസിലെ 84 പ്രീ സ്കൂളുകൾ, ഇരുപതോളം പ്രൈമറി സ്കൂളുകൾ, പത്തോളം ഡേകെയർ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഉച്ചഭക്ഷണ സമയം, കളിസമയം, കുട്ടികൾ ഉറങ്ങുന്ന സമയം, സ്കൂൾ കഴിഞ്ഞുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന സ്കൂൾ മോണിറ്റർമാരാണ് ഈ കുറ്റകൃത്യങ്ങൾക്ക് പിന്നിലെന്നാണ് ആരോപണം. കുട്ടികളുടെ മാതാപിതാക്കൾ നൽക്കിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ സഹായിയായി ജോലി ചെയ്തിരുന്ന ഡേവിഡ് ജി (36) യെ പോലിസ് ചോദ്യം ചെയ്തു വരികയാണ്. മൂന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള അഞ്ച് പ്രീ സ്കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും രണ്ട് വനിതാ സഹപ്രവർത്തകരെ ലൈംഗികമായി അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പ്രതിക്ക് പത്ത് വർഷം വരെ തടവുശിക്ഷയും ഒന്നര ലക്ഷം യൂറോ പിഴയും ലഭിച്ചേക്കാം. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും കോടതിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തുണ്ട്.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് മുൻ എംഎൽഎ പി.വി. അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്നും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിയിലും പുനരന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ വീഴ്ച്ചയുണ്ട്. ഹാജരാകാനുള്ള നോട്ടീസ് പോലും എസ്ഐടി നൽകിയില്ല. എസ്ഐടി അന്വേഷണത്തിലും പുനഃപരിശോധനക്ക് ഉത്തരവിടണമെന്നും സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടി വേണമെന്നും പി.വി. അൻവർ ആവശ്യപ്പെടുന്നു.
National
ന്യൂഡൽഹി: മസ്കറ്റ് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് ഒമാൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (ഒടിഎസ്ബി) അന്വേഷണം തുടങ്ങി. കഴിഞ്ഞ 15 നുണ്ടായ അപകടകത്തിൽ റൺവേയുടെ പുറത്തെ ലൈറ്റുകൾക്ക് കേടുപാട് പറ്റിയിരുന്നു.
കണ്ണൂരിലേക്കുള്ള ബോയിംഗ് 737 800 എൻജി വിമാനം കഴിഞ്ഞ 15നാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുകയായിരുന്നു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതിക്ക് സ്വീകരണം. ഹിന്ദു യുവവാഹിനി സംഘടനയുടെ മുൻ അംഗമായ സുശീൽ പ്രജാപതിയെയാണ് അനുയായികൾ ജയിൽ കവാടം മുതൽ പൂമാല അണിയിച്ച് സ്വാഗതം ചെയ്തത്.
അഭിഭാഷകനെ പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി എൽഎൽബി വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. അറസ്റ്റ് ചെയ്ത് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജാമ്യത്തിൽ വിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണുയരുന്നത്.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതിയെ തോളിലേറ്റുകയും മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ കാണാം. അനുയായികളുടെ തോളിലിരുന്ന് വഴിയിലുള്ളവരെ പ്രതി കൈവീശി കാണിക്കുന്നതും വീഡിയോകളിലുണ്ട്. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ആരോപണവിധേയരായവർക്ക് ഇത്തരത്തിൽ സ്വീകരണങ്ങൾ നൽകുന്നത് നിയമവാഴ്ചയെയും സ്ത്രീ സുരക്ഷയെയും ചോദ്യം ചെയ്യുന്നതാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഉത്തർപ്രദേശിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
പേരൂര്‍ക്കട: നീറമണ്‍കര ശിവക്ഷേത്രത്തില്‍ വീണ്ടുമുണ്ടായ മോഷണം സിസിടിവി ദൃശ്യങ്ങള്‍ സ്ഥാപിക്കണമെന്ന പോലീസ് നിര്‍ദേശം അവഗണിച്ചതുമൂലമെന്നു സൂചന. 18ന് പുലര്‍ച്ചെയാണ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് 30,000-ഓളം രൂപ അപഹരിച്ചത്. ഇതിൽ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടുന്നു.
ക്ഷേത്ര പ്രസിഡന്റ് ഹരിയാണ് ഇതുസംബന്ധിച്ച് കരമന പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് ഭാരവാഹികളെവിവരമറിയിക്കുകയായിരുന്നു. ക്ഷേത്രകോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന ഏഴു കാണിക്കവഞ്ചികളാണ് തകര്‍ക്കപ്പെട്ടത്.
മൂന്നു ശ്രീകോവിലുകളുടെ വാതിലുകളും തകര്‍ത്തിട്ടുണ്ട്. കെടാവിളക്കിനു സമീപത്തു സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് തകര്‍ക്കപ്പെട്ടവയില്‍ ഒന്ന്. ഒന്നില്‍ക്കൂടുതല്‍ മോഷ്ടാക്കള്‍ കൃത്യം നടത്താന്‍ എത്തിയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ആയുധം ഉപയോഗിച്ച് കാണിക്കവഞ്ചികള്‍ തകര്‍ത്തതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
ദേവസ്വംബോര്‍ഡിന്റെ വകയായുള്ള ക്ഷേത്രത്തില്‍ കുറച്ചുനാള്‍ മുമ്പും മോഷണമുണ്ടായിരുന്നു. അന്നു പോലീസ് നടത്തിയ പരിശോധനയില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈയൊരു നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും ചുമരുകളും തമ്മില്‍ അധികം ദൂരമില്ലാത്തതിനാല്‍ മുഖങ്ങള്‍ വ്യക്തമാകുമെന്നതാണ് ഇതിനു കാരണം. സംഭവമറിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
നിരവധി വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണു സൂചന. കരമന സ്റ്റേഷന് പരിധിയിലെ പ്രാദേശിക മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ എത്രയും വേഗം പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും കരമന സിഐ അറിയിച്ചു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
Kerala
തിരുവനന്തപുരം: 2004ലെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന നടപടികളിൽ കൃത്രിമം കാട്ടി സർക്കാർ മെറിറ്റ് സീറ്റുകൾ അട്ടിമറിച്ച കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് ജഡ്ജി എ. മനോജാണ് വിജിലൻസിന്റെ ‘റഫർ റിപ്പോർട്ട് ’ തള്ളിക്കൊണ്ട് പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടത്. ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് നിയമപോരാട്ടത്തിൽ നിർണായകമായ ഈ വിധിയുണ്ടായത്.
അക്കാലത്തെ പ്രവേശനപരീക്ഷാ കമ്മീഷണർ സി.കെ. വിശ്വനാഥൻ, മുൻ ജോയിന്റ് കമ്മീഷണർ രാജു കൃഷ്ണൻ, ടി.ജി. വിജയകുമാർ, മുൻ അസിസ്റ്റന്റ് പി.പി. അജിത് എന്നിവരാണു വിചാരണ നേരിടേണ്ടിവരുന്നത്.
2004ൽ സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസിൽ തിരുത്തൽ വരുത്തിക്കൊണ്ട് എൻട്രൻസ് റാങ്ക് ലിസ്റ്റിലുള്ള അർഹരായ വിദ്യാർഥികൾക്കു ലഭിക്കേണ്ട ബിഎസ്സി നഴ്സിംഗ്, ബിഫാം, ബിടെക് തുടങ്ങിയ കോഴ്സുകളിലെ മൂവായിരത്തോളം സർക്കാർ മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളജുകൾക്കു വിട്ടു നൽകിയെന്നാണു കേസ്.
പ്രവേശനപരീക്ഷാ കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി സർക്കാർ അറിയാതെയാണ് പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത്. ഇതിലൂടെ സ്വാശ്രയ മാനേജ്മെന്റുകൾക്ക് വഴിവിട്ട സൗകര്യം ഒരുക്കിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
അഴിമതി നടന്നതായും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തി 2018ൽ ആദ്യ കുറ്റപത്രം നൽകി. നാലു വർഷത്തിനു ശേഷം ആദ്യ കുറ്റപത്രം നൽകിയ വിജിലൻസ് എസ്പി കെ.ഇ. ബൈജു തന്നെ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്നു കാണിച്ച് ‘റഫർ റിപ്പോർട്ട്’ കോടതിയിൽ സമർപ്പിച്ചു.
മെറിറ്റ് ലിസ്റ്റിൽ ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാവ് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഈ റിപ്പോർട്ട് പുനഃപരിശോധിക്കാൻ നിർദേശിച്ചു.
വിജിലൻസ് സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അതു തള്ളിക്കളഞ്ഞത്. പ്രതികളുടെ സ്വാധീനത്തിനു വഴങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മാറ്റിയതെന്ന വാദം ശരിവയ്ക്കുന്ന രീതിയിലാണു കോടതിയുടെ നടപടി. കേസിൽ കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികൾക്കെതിരേ കുറ്റം ചുമത്താൻ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം പ്രതികൾ വിചാരണ നേരിടണം.
Kerala
കൊച്ചി: അയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കൊച്ചി ഡിസിപി ഷാഹിന്‍ ഷായുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. പിടിയിലായ മുഖ്യപ്രതി നജീബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ ആറു മണിക്കൂറോളം നജീബിനെ കുന്നത്തുനാട് പോലീസ് ചോദ്യം ചെയ്തിരുന്നു.
കേസില്‍ തമിഴ്നാട്ടിലും ഇരകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടില്‍ നജീബ് അവയവദാതാക്കളെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് അവയവദാനത്തിനായി ആരെയും കൊണ്ടുപോയിട്ടില്ല എന്നാണ് നജീബിന്റെ മൊഴി. നജീബിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് നിലവില്‍ പോലീസ്.
അന്വേഷണം എകോപിപ്പിക്കാന്‍ അന്വേഷണത്തിന് സംസ്ഥാനതലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന കോ-ഓർഡിനേഷന്‍ ടീം ഉണ്ടാകും. കൊച്ചി സിറ്റി പോലീസ് പരിധിയിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
ആശുപത്രികളില്‍ നടന്ന ശസ്ത്രക്രിയകള്‍ നിയമാനുസൃതമാണോ എന്നുള്ള പരിശോധനയും നടത്തും. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Kerala
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ പയ്യമ്പള്ളി വില്ലേജ് ഓഫീസര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ഔപചാരിക അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായി.
അന്വേഷണ ഉദ്യോഗസ്ഥനായി ഡെപ്യൂട്ടി കളക്ടറെ(ആര്‍ആര്‍)നിയമിച്ചു. 2025 ഓഗസ്റ്റ് അഞ്ചിനാണ് വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടിയത്. കൊയിലേരി സ്വദേശിയുടെ പരാതിയിലായിരുന്നു വിജിലന്‍സ് ഇടപെടല്‍.
പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള 1.25 ഏക്കറോളം സ്ഥലം ഇഷ്ടദാനമായി നല്‍കുന്നതിന് തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
വിവരം വിജിലന്‍സിനെ അറിയിച്ച പരാതിക്കാരന് പണം കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ കുടുങ്ങിയത്. രണ്ടുദിവസത്തിനുശേഷം വില്ലേജ് ഓഫീസറെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് കുറ്റപത്രം നല്കി.
വിജിലന്‍സ് കേസില്‍ അന്തിമ റിപ്പോര്ട്ടാകുന്നതുവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന വില്ലേജ് ഓഫീസറുടെ അപേക്ഷ സര്‍ക്കാര്‍ തള്ളി. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് 1960ലെ കേരള സിവില്‍ സര്‍വീസസ് ചട്ടപ്രകാരം ഉദ്യോഗസ്ഥനെതിരേ ഔപചാരിക അന്വേഷണത്തിന് ഉത്തരവായത്. അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം.
Kerala
മലപ്പുറം: എടവണ്ണപ്പാറയിൽ 19 വയസുകാരൻ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വെട്ടത്തുര്‍ കാഞ്ഞിരകുഴി ഉസ്മാന്റെ മകന് യാസറിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്ന ദിവസം പകല്‍ യാസറിനെ മൊബൈല്‍ ഷോപ്പ് ഉടമ വിളിച്ച് കൊണ്ടുപോവുകയും ഷോപ്പില്‍വച്ച് മര്‍ദിക്കുന്നതും കടയി ലെ സിസിടിവിയില്‍നിന്ന് തെളിവായി ലഭിച്ചിരുന്നു. യാസര്‍ സുഹൃത്തുക്കളുമായി എടവണ്ണപ്പാറയില്‍ വച്ചുണ്ടായ വാക്കേറ്റവും അടിപിടിയുമാണ് മരണത്തിനിടയാക്കിയതെന്ന് കുടുംബം വാഴക്കാട് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
മൊബൈല്‍ മോഷണം ആരോപ്പിച്ച് യാസറിനെ കള്ളനായി ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിക്കുകയും ചെ്തുവെന്നും കുടുംബം ആരോപിക്കുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ നടന്ന കലഹത്തില്‍ യാസറിന്റെ ഫോണും ബുള്ളറ്റ് ബൈക്കും നഷ്ടമായിരുന്നു.
ബൈക്കും ഫോണും നഷ്ടപ്പെട്ട വിഷമം വീട്ടുകാരെയും അടുത്ത സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. ഫോണും ബുള്ളറ്റും നഷ്ടമായെന്നും ഇനി ജീവിതം അവസാനിപ്പിക്കുകയാണെന്നും യാസര്‍ സുഹൃത്തുക്കള്‍ക്ക് നല്കിയ വാട്ട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കുടുംബം. പ്രതികളെ പിടികൂടും വരെ കേസുമായി മുമ്പോട്ട് പോകുമെന്നും മറ്റാര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാവരുതെന്നും കുടുംബം പറയുന്നു.
അതേസമയം, കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മരണത്തിലെ ദുരുഹതകള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പ് പൊലീസ് അടപ്പിച്ചിട്ടുണ്ട്.
National
ബംഗളൂരു: ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. അപകടത്തിൽ മരിച്ച ഏഴ് പേരിൽ രണ്ട് മലയാളികളും മരിച്ചിരുന്നു.
മരിച്ച ഏഴ് പേരിൽ നാല് പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പുലർച്ചെ ആണ് പോസ്റ്റ്മോർട്ടം പൂർത്തിയായത്. പരിക്കേറ്റവർ അപകടനില തരണം ചെയ്തതായാണ് വിവരം.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് മലയാളികളുടെ നില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. അപകടത്തിൽ കൊമേഴ്സ് സ്ട്രീറ്റ് പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ.
കുടുംബശ്രീ പ്രവർത്തകരായ മലയാളികൾ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു അപകടം.
National
ചെന്നൈ: ട്രാൻസ്ഫോർമർ അഴിമതി കേസിൽ മുൻ മന്ത്രിയും ഡിഎംകെ എംഎൽഎയുമായ സെന്തിൽ ബാലാജിക്ക് തിരിച്ചടി. കേസിൽ അന്വേഷണം സിബിഐക്ക് വിട്ടു. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ടെണ്ടർ ക്രമക്കേടിൽ 397 കോടിയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നാണ് പരാതി. അഴിമതി വിരുദ്ധ സംഘടന അറപ്പോർ ഇയക്കം ആണ് ഹർജി നൽകിയത്. 2021നും 2023നും ഇടയിൽ ബാലാജി വൈദ്യുതിമന്ത്രി ആയിരിക്കെ നടന്ന ഇടപാടിലാണ് പരാതി.
ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിജിലൻസ് രേഖകൾ രണ്ടാഴചയ്ക്കുള്ളിൽ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
Kerala
കോട്ടയം: അഞ്ചരക്കണ്ടി ഡന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണത്തെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും കോളജിന്റെ അംഗീകാരം പിന്‍വലിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി.
കുറ്റക്കാരായ അധ്യാപകരെ ശിക്ഷിക്കാന്‍ നടപടിയുണ്ടാകണം. കോളജില്‍ മുമ്പുണ്ടായ അക്രമസംഭവങ്ങളെപ്പറ്റിയും അന്വേഷണം നടത്തിണം. ജാതീയ പീഡനമാണ് വിദ്യാര്‍ഥിയുടെ മരണത്തിനു കാരണം എന്നതിനാല്‍ കോളജിന്റെ അഫിലിയേഷന് ആരോഗ്യ സര്‍വകലാശാല റദ്ദാക്കണം.
കോളജിനെതിരേ നടപടി ആവശ്യപ്പെട്ട് കോളജ് ചാന്‍സലര്‍കൂടിയായ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കാണും.
നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ കോളജ് അധ്യാപകരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ജാമ്യം നേടാനും കേസുമായി ബന്ധപ്പെട്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സാവകാശം ലഭിക്കാനും പോലീസ് പ്രതികള്‍ക്ക് അവസരമൊരുക്കുകയാണ്. ആരോപണ വിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടാകണം.
ഇന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനു പൊതുജനസമൂഹം പിന്തുണ നല്‍കണമെന്നും എന്നാൽ, ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂര്‍: പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി. ഉടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കും.
കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കി.
Kerala
കൊച്ചി: എറണാകുളം കാലടിയില്‍ കോളജ് വിദ്യാര്‍ഥിനി പെരിയാറിൽ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആൺസുഹൃത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇളമ്പകപ്പിള്ളി സ്വദേശിനി അഞ്ജന ബിജു (22) കാലടി റെയിൽവെ പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടി മരിച്ചത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ ബിഎ ഹിസ്റ്ററി വിഭാഗം വിദ്യാർഥിനിയാണ് അഞ്ജന.
മകള്‍ പുഴയിലേക്ക് ചാടുന്ന സമയത്ത് ആണ്‍സുഹൃത്ത് ഒപ്പമുണ്ടായിരുന്നോ എന്ന സംശയം കുടുംബത്തിനുണ്ട്. മരണത്തിന് മുമ്പ് ആണ്‍സുഹൃത്തുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് അഞ്ജന പറഞ്ഞതായാണ് കൂട്ടുകാരികൾ പറയുന്നത്. പെൺകുട്ടി പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാരും വിവരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം പരാതി നൽകിയത്.
Kerala
തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിൽ ഉദ്യോഗസ്ഥർ കടന്നു കയറിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമിൽ റിട്ടേണിംഗ് ഓഫീസർ കടന്നു കയറിയെന്ന പരാതിയിലാണ് ഗൗരവതരമായ അന്വേഷണം നടക്കുന്നതായി കമ്മീഷൻ വ്യക്തമാക്കിയത്.
സ്ട്രോംഗ് റൂമിലും സമീപത്തെ രേഖകൾ സൂക്ഷിച്ചിട്ടുള്ള അനുബന്ധ മുറികളിലും ഉദ്യോഗസ്ഥർ കടന്നു കയറിയത് ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളുടെ ചുമതല കേന്ദ്രസേനയ്ക്കാണ്. സുരക്ഷാ പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇവരോടും വിശദീകരണം തേടും. തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവു വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഗുരുതര ചട്ടലംഘനം നടത്തിയതായി പരാതി ഉയരുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് സ്ട്രോംഗ് റൂമുകളിൽ അനധികൃതമായി പ്രവേശിക്കുന്നത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നാണ് വിമർശനം.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ജില്ലാ കളക്്ടർക്കും ജില്ലാ പോലീസ് മേധാവിക്കും മാത്രം കയറാൻ അനുമതിയുള്ള പ്രദേശങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരടക്കം കടന്നു കയറുന്നതായി വ്യാപക പരാതികളാണ് പലയിടങ്ങളിൽനിന്ന് ഉയരുന്നത്. ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുകയോ സ്ട്രോംഗ് റൂകുകൾ തുറക്കുകയോ ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പല തവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിർദേശം മുഖവിലയ്ക്കെടുക്കാതെ പലയിടങ്ങളിലും കയറാൻ ശ്രമം നടന്നതായാണ് പരാതികൾ ഉയരുന്നത്. ഇതു തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാകും.പേരാന്പ്രയ്ക്കു പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽ സ്ട്രോംഗ് റൂമുകൾ തുറക്കാൻ ശ്രമം നടന്നതായി പരാതികൾ ഉയർന്നിരുന്നു.
Kerala
തൃശൂർ: തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ.
ആഘോഷപൂർവം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധ. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു.
നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാം. അപകടത്തിൽ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
Viral
ലണ്ടനിലെ പ്രശസ്തമായ ഒരു നൈറ്റ് ക്ലബ്ബിന് മുന്നിൽ നടന്ന ഞെട്ടിക്കുന്ന അക്രമസംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഗബ്രിയേൽ കരിംഗ്ടൺ എന്ന ഇൻഫ്ലുവൻസർക്കെതിരെയാണ് സഹപ്രവർത്തകയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.
ലണ്ടനിലെ സോഹോയിലുള്ള ഇൻക എന്ന ക്ലബ്ബിന് പുറത്ത് ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ക്ലോഡിയ ഗ്ലാം എന്നറിയപ്പെടുന്ന ക്ലോഡിയ സക്ർസെവ്സ്കയും ഗബ്രിയേൽ കരിംഗ്ടണും തമ്മിൽ ക്ലബ്ബിന് പുറത്തുവെച്ച് വാക്കുതർക്കം ഉണ്ടാവുകയും അത് പിന്നീട് കൈയാങ്കളിയിലേക്ക് വഴിമാറുകയുമായിരുന്നു.
ഈ സംഘർഷത്തിന് ശേഷം രോഷാകുലയായ ഗബ്രിയേൽ തന്റെ ആഡംബര കാറിൽ കയറി ക്ലോഡിയയെ ലക്ഷ്യമാക്കി ഇടിച്ചുകയറ്റുകയായിരുന്നു. ദൃക്സാക്ഷികൾ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാർ ഇടിച്ചതിനെത്തുടർന്ന് ക്ലോഡിയക്ക് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ആ സമയത്ത് അവിടെയുണ്ടായിരുന്ന 30 കാരിയായ ഒരു സ്ത്രീക്കും 50 കാരനായ പുരുഷനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ വധശ്രമം, അമിത വേഗതയിലും മദ്യപിച്ചും വാഹനം ഓടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ഗബ്രിയേൽ കരിംഗ്ടണിനെ പോലീസ് അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയയിലെ മത്സരങ്ങളും വ്യക്തിവൈരാഗ്യങ്ങളും ഇത്തരത്തിൽ വലിയൊരു അക്രമത്തിലേക്ക് വഴിമാറിയത് വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
Kerala
കോഴിക്കോട്: താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്.
സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.
അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു.
പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.
വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.
Kerala
തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്തിന്റെ അബുദാബി സന്ദർശനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ അദ്ദേഹം സ്വകാര്യ ആയുർവേദിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്. അബുദാബിയിലേക്ക് പോകുന്ന കാര്യം ശ്രീജിത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്ത് ശ്രീജിത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, ട്രാൻസ്ഫറുകൾ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
Kerala
കൊച്ചി: ലൈംഗികാത്രികമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ സംഘം. അന്വേഷണത്തോട് രഞ്ജിത്ത് സഹകരിക്കുന്നില്ലെന്നും വീണ്ടും പോലീസ് കസ്റ്റഡിയിൽ വേണെന്നുമാണ് ആവശ്യം.
നേരത്തെ മൂന്നുനാൾ പോലീസ് കസ്റ്റഡിയിൽ രഞ്ജിത്തിനെ നൽകിയിരുന്നു എങ്കിലും പിറ്റെന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തുള്ളത്.
നടിയുടെ അഭിനയം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത് ചൂണ്ടിക്കാണിക്കുകയും സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് പരാതിക്ക് കാരണം എന്നാണ് രഞ്ജിത്തിന്റെ വാദം. കസ്റ്റഡി അപേക്ഷയിലും രഞ്ജിത്തിന്റെ ജാമ്യ ഹര്‍ജിയിലും സിജെഎം കോടതിയിൽ ഇന്നും വാദം തുടരും.
Kerala
കൊച്ചി: പ്രളയവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണന്കുട്ടിയുടേതായി പുറത്തുവന്ന ശബ്ദരേഖ ഗൗരവമായി അന്വേഷിക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
2018ല്‍ത്തന്നെ മനുഷ്യനിര്‍മിതമായ ദുരന്തമാണെന്നു ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അത് അടിവരയിടുന്നതാണ് മന്ത്രിയുടെ സംഭാഷണം.
അന്നത്തെ മന്ത്രിയായിരുന്ന മാത്യു ടി. തോമസിന് അതില്‍ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണു ശബ്ദരേഖയിൽ കൃഷ്ണന്‍കുട്ടി ഉന്നയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണം. രണ്ടു പേരും അടിയന്തരമായി രാജിവയ്ക്കണം. ദുരന്തത്തിന് ആര് കണക്ക് പറയും.
ഡാം മാനേജ്മെന്റ് പലരെയും സഹായിക്കുന്നതിനുവേണ്ടി അട്ടിമറിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു മന്ത്രിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശബ്ദം എഐ ആണെന്ന് കൃഷ്ണന്‍കുട്ടി തന്നെ തെളിയിക്കട്ടെ.
അതിന് കൃഷ്ണന്‍കുട്ടിയെ വെല്ലുവിളിക്കുന്നു. ഈ ശബ്ദരേഖ താന്‍ നേരത്തേ കേട്ടതാണ്. മതിയായ തെളിവുകള്‍ തന്റെ പക്കല്‍ ഇല്ലാത്തതിനാലാണ് പുറത്തുവിടാതിരുന്നതെന്നും സതീശന് പറഞ്ഞു.