കൊളംബിയയിൽ ഭൂചലനം ഉണ്ടായ സ്ഥലം
ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ നാശം വിതച്ച ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി. മൂവായിരത്തിലേറെ പേരെ കാണാതായി. റിക്ടർ സ്കെയിയിൽ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ് വ്യാപക കെടുതിയുണ്ടാക്കിയത്.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊളംബിയയിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും നാശമുണ്ടാക്കിയ ഭൂകന്പത്തിൽ 1600 കെട്ടിടങ്ങൾ തകർന്നു.
ചോകോ പ്രവിശ്യയിലെ സാൻ ഹോസെ പാൽമർ ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വൻ ഭൂകന്പത്തിനു പിന്നാലെ തുടർചലനങ്ങളുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമത്തിലാണ് ദൗത്യസംഘം. പ്രസിഡന്റ് ആബെലാർദോ ഡി ലാ എസ്പ്രില്ല രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
രക്ഷാപ്രവർത്തനത്തിനു സൈന്യം രംഗത്തുണ്ട്. ഏഴു വിമാനത്താവളങ്ങളിൽ സർവീസുകൾ നിർത്തിവച്ചു. കൊളംബിയയിൽ ഏറ്റവുമധികം കാപ്പിത്തോട്ടങ്ങളുള്ള പെരേര പ്രവിശ്യയിലാണ് ഭൂകന്പത്തിൽ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ എഴുപതിലേറെ പേർ മരിച്ചു.
പെരേരയിൽ കേബിൾ കാറിൽ കുടുങ്ങിയ 16 പേരെ ആറു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. കാലി നഗരത്തിൽ ആശുപത്രി ഉൾപ്പെടെ തകർന്നുവീണു. കൊളംബിയയ്ക്ക് 155 കോടി ഡോളറിന്റെ സഹായം നല്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.