Kerala
തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന തീവ്ര മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇന്നലെ വരെ 31 പേർക്ക് ജീവൻ നഷ്ടമായതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി.
വിവിധ അപകടങ്ങളിൽ 24 പേർക്ക് പരിക്കേൽക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 408 ക്യാന്പുകളിലായി കഴിയുന്നത് 41,939 പേരാണ്.
കനത്ത മഴയിലും അതിശക്തമായ കാറ്റിലും സംസ്ഥാനത്ത് ഇതുവരെ 74 വീടുകൾ പൂർണമായും 784 വീടുകൾ ഭാഗികമായും തകർന്നു.
NRI
മാഡ്രിഡ്: ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സീയുട്ടയിൽ കഴിഞ്ഞ ആഴ്ച നടന്ന വൻ അതിർത്തി കടന്നുകയറ്റത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും മൊറോക്കോയിലേക്ക് മടങ്ങിയതായി സ്പാനിഷ് അധികൃതർ അറിയിച്ചു.
അതിർത്തിയിലുണ്ടായ തിക്കിലും തിരക്കിലും കടലിൽ മുങ്ങിയുമടക്കം കുറഞ്ഞത് 72 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 50,000 മുതൽ 60,000 വരെ ആളുകൾ അതിർത്തി വേലികളും കടൽമാർഗവും മറികടന്ന് സീയുട്ടയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു.
ഇവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. സ്പാനിഷ് അധികൃതരുടെ കണക്കുപ്രകാരം, മരണപ്പെട്ടവരിൽ കൂടുതലും കടലിൽ മുങ്ങുകയോ അതിർത്തി വേലിക്കു സമീപമുണ്ടായ തിക്കിലും തിരക്കിലുംപ്പെടുകയോ ചെയ്തവരാണ്. സംഭവത്തിൽ പരിക്കേറ്റ ആയിരത്തിലധികം പേർക്ക് ചികിത്സ നൽകി.
കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ കടലിൽ തുടരുകയാണ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 500 മീറ്റർ നീളമുള്ള ഫ്ലോട്ടിംഗ് ബാരിയർ സ്ഥാപിക്കുകയും സ്പാനീഷ് സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങളും മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇടപെടലുകളുമാണ് ഇത്രയും വലിയ ജനക്കൂട്ടം അതിർത്തിയിലേക്ക് എത്താൻ കാരണമായതെന്ന് മൊറോക്കോ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മൊറോക്കോയുടെ കണക്കുപ്രകാരം ഏകദേശം 40,000 പേരാണ് അതിർത്തി കടക്കാൻ ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് സ്പെയിനിലെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും ശക്തമായ വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ആൽബർട്ടോ നൂനെസ് ഫെയ്ജൂയും വലതുപക്ഷ പാർട്ടിയായ വോക്സ് നേതാവ് സാന്റിയാഗോ അബാസ്കലും സീയുട്ട സന്ദർശിച്ച് സർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനിടെ, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ചില യൂറോപ്യൻ രാജ്യങ്ങൾ അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Kerala
പാലക്കാട്: സ്വകാര്യ ബസ് മേഖലയിൽ മരണമണി മുഴങ്ങുകയാണെന്ന് ബസുടമാ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടായിരത്തിൽ സംസ്ഥാനത്ത് 35,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇന്ന് 11,000 ആയി ചുരുങ്ങി.
സാധാരണക്കാരുടെ യാത്രാമാർഗമായ സ്വകാര്യബസ് മേഖല ഇന്നു പ്രതിസന്ധിയിലാണ്. തൊഴിലാളികൾക്കു ശന്പളവും ബോണസും നൽകാനാകാത്ത സ്ഥിതിയാണ്.
സർക്കാർനയവും പ്രിയദർശിനി ബസുകളുടെ കടന്നുവരവും കൂടുതൽ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാവണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോകുലം ഗോകുൽദാസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കെബിടിഎ സംസ്ഥാന സമ്മേളനം രണ്ടിന് പാലക്കാട്ടു നടക്കും. ടോപ്ഇൻ ടൗണ്‍ ഓഡിറ്റോറിയത്തിൽ രാവിലെ 10.30നു നടക്കുന്ന സമ്മേളനം ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും. മേഖല നേരിടുന്ന വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. സമ്മേളനത്തിൽ അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുക്കും.
എംഎൽഎമാരായ രമേഷ് പിഷാരടി, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, പി.കെ. ശശി, കെ. അപ്പു, എ.സി. കൃഷ്ണൻ, ജയപാലൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളത്തിൽ സംസ്ഥാന പ്രസിഡന്റ് ജോണ്സണ് പടമാടം, ജില്ലാ ഭാരവാഹികളായ കെ.ഐ. ബഷീർ, എം. ഷാജി എന്നിവരും പങ്കെടുത്തു.
International
ബൂണിയ: ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയിൽ കിഴക്കൻ കോംഗോയിൽ മരിച്ചവരുടെ എണ്ണം 1500 കടന്നു. ഒരാഴ്ചയ്ക്കിടയിൽ മരണസംഖ്യയിൽ 50 ശതമാനത്തിന്റെ വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.
വൈറസ് വ്യാപനം അതിവേഗം പടരുന്നതിന്റെ സൂചനയാണ് മരണനിരക്കിലെ വർധനയെന്ന് അധികൃതർ വ്യക്തമാക്കി. കോംഗോ സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 3442 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1521 പേർ മരിച്ചു. മേയ് 15-നാണ് നിലവിലെ രോഗബാധ രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുൻകാല എബോള വ്യാപനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇപ്പോൾ പടരുന്ന ബുണ്ടിബുഗ്യോ വൈറസിനെതിരേ ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നു. മുമ്പുണ്ടായ എബോളവ്യാപനത്തേക്കാളും വേഗത്തിലാണ് നിലവിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദിഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.
National
കോൽക്കത്ത: പശ്ചിമബംഗാളിലെ കോൽക്കത്തയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം അഞ്ചായി. തരതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഗോഡൗണിന്റെ മേൽക്കൂര തകർന്നുവീണ് ആണ് അപകടം സംഭവിച്ചത്.
കെട്ടിടത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിട അവശിഷ്ടങ്ങൾക്കിടയില്‍ 30ൽ അധികം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ വൃന്ദാവനില്‍ തീര്‍ഥാടകരുമായി പോയ ബോട്ട് യമുനാനദിയില്‍ മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വൃന്ദാവനിലെ ശൃംഖാര്‍ ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള തീര്‍ഥാടകരുടെ 30 അംഗ സംഘമാണ് ബോട്ടിലുണ്ടായിരുന്നത്.
രണ്ട് ബോട്ടുകളിലായാണ് ഇവർ യമുനയിലൂടെ സഞ്ചരിച്ചത്. ഇതിലൊന്നാണ് അപകടത്തില്‍ പെട്ടത്.
National
ഷിംല: ഹിമാചൽ പ്രദേശിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 14 ആയത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.
ബസിന്റെ ഡ്രൈവൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഷിംലയിൽ നിന്ന് കുപ്വിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഹരിപ്പുർധറിൽ വച്ചാണ് അപകടം ഉണ്ടായത്. ബസ് നൂറുമുതൽ 200 വരെ താഴ്ചയിലേയ്ക്കാണ് വീണതെന്നാണ് വിവരം.
ബസിൽ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് അനൗദ്യോഗിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.