ബെർലിൻ: വടക്കൻ ജർമനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തുള്ള ക്രോപ്പ് നഗരത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾ മരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 6.45 ഓടെ ബിർക്കൻവേഗിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്ഫോടനത്തെ തുടർന്ന് പുക ശ്വസിച്ച് നിരവധി താമസക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ ഫ്ലാറ്റ് പൂർണമായും തകരുകയും തൊട്ടടുത്തുള്ള മറ്റ് വീടുകളുടെ ജനലുകളും വാതിലുകളും തകരുകയും ചെയ്തു.
വിവരമറിഞ്ഞ് വൻ പോലീസ്-ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 20-ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീ പടർന്നുപിടിച്ചതോടെ ഫ്ലാറ്റിലെ 20-ലധികം താമസക്കാരെ ഫയർഫോഴ്സ് അടിയന്തിരമായി ഒഴിപ്പിച്ചു.
ചിലരെ ക്രെയിൻ ഏണികൾ ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീ പൂർണ്ണമായും അണച്ച ശേഷമാണ് സ്ഫോടനം നടന്ന ഫ്ലാറ്റിനുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
ഇത് അവിടെ താമസിച്ചിരുന്ന 77 വയസ്സുകാരനായ വയോധികന്റെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണെന്ന് പോലീസ് വക്താവ് സാന്ദ്ര ഓട്ടെ അറിയിച്ചു.
സ്ഫോടനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിലവിൽ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്താൻ സാധിച്ചിട്ടില്ല.
ക്രിമിനൽ പോലീസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Tags : Massive explosion fire in apartment Germany one dead