പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ റംപാൻ ജില്ലയിൽ ക്ലാസ് മുറിയിൽ ഉറങ്ങിപ്പോയ വിദ്യാർഥിയെ സ്കൂൾ ജീവനക്കാർ പൂട്ടിയിട്ടു. മണിക്കൂറുകളോളം അടച്ചിട്ട മുറിയിൽ കുടുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥിക്ക് കാൽനടയാത്രക്കാരൻ രക്ഷയായി. സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ബനിഹാളിലെ സർക്കാർ സ്കൂളിൽ 15 ദിവസത്തെ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്.
ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽനടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേട്ട് സ്കൂളിലേക്കെത്തിയത്. ഇദ്ദേഹം ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർഥിയെ രക്ഷിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഇതേ തുടർന്ന് മുഖ്യ വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. വിദ്യാർഥിയുടെ സുരക്ഷയ്ക്ക് അനുയോജ്യമല്ലാത്ത സാഹചര്യമാണ് സംഭവത്തിലുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ബനിഹാളിലെ ക്രാവായിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്തത്. അധ്യാപക അനധ്യാപക ജീവനക്കാർ അടക്കം ഒൻപത് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.