പൂയംകുട്ടി കൂവപ്പാറയില്‍ കിണറ്റില്‍ വീണ കാട്ടാന
കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ ആനയെ മയക്കുവെടി വയ്ക്കില്ല. ആനയെ കാട്ടിലേക്ക് തന്നെ തുരത്താനാണ് തീരുമാനമെന്ന് മലയാറ്റൂര്‍ ഡിഎഫ്ഒ വ്യക്തമാക്കി. നിലവില്‍ ആനയെ കിണറ്റില്‍ നിന്നും പുറത്തെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. എന്നാല്‍ തുമ്പിക്കൈ മുറിഞ്ഞ ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടമ്പുഴ പൂയംകുട്ടി കൂവപ്പാറയില്‍ മോസ്കിനു സമീപം കട്ടായത്ത് അലിയാരിന്‍റെ പുരയിടത്തിലെ ഉപയോഗശൂന്യമായി കിടന്ന കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാട്ടാന വീണത്. കിണറിന് ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. കിണറിന്‍റെ വശം ഇടിച്ച് ആനയെ കയറ്റുവാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
ആനയുടെ തുമ്പിക്കൈയ്ക്ക് മുറിവേറ്റതിനാല്‍ തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്ത് നാട്ടുകാര്‍ക്ക് ശല്യക്കാരനായിരുന്ന ഒറ്റയാനാണ് കിണറ്റില്‍ വീണത്. സ്ഥിരം ശല്യക്കാരനായ ആനയെ മയക്കുവെടി വച്ച് കൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരെ അനുനയിപ്പിച്ച് ആനയെ കിണറിടിച്ച് കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. തുമ്പിക്കൈയിലെ മുറിവ് തനിയെ മാറുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് ഡിഎഫ്ഒ പറഞ്ഞു. ചികിത്സ വേണമെങ്കില്‍ നല്‍കും. ആനയെ കയറ്റിവിട്ടതിന് ശേഷം നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു.
Tags : RRT Wild elephant forest