പ്രതികളായ ശേഖപ്പ, വിജയലക്ഷ്മി
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പ (22)യെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് 11 മാസം പ്രായമുള്ള രേണക എന്ന കുഞ്ഞ് മരിച്ചത്.
കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം രേണുക കട്ടിലിൽ നിന്ന് താഴേക്ക് വീണെന്നുമാണ് ശേഖപ്പ ആദ്യം പോലീസിന് മൊഴി നൽകിയത്. ഉടനടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വീണുവെന്ന് ശേഖപ്പ പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ പോലീസ് വിശദമായ അന്വേഷണം നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.
ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിൽ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
സംഭവ നടക്കുന്ന ദിവസവും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയത് ശേഖപ്പയെ പ്രകോപിപ്പിച്ചു. കോപാകുലനായ ഇയാൾ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.