മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുന്നു
ബംഗളൂരു: ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) ബസ് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ ഡ്രൈവർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ബസിന്റെ ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 15 ദിവസമായി ബസിന്റെ ഹെഡ്ലൈറ്റ് പൊട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.
ലൈറ്റ് പൊട്ടി രണ്ട് ആഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാതെ സർവീസ് തുടരുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. കലബുറഗി- ചിൻചോലി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഹെഡ്ലൈറ്റ് തകരാറിലായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചു മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് കാട്ടുകയും ഈ വെളിച്ചത്തിൽ ബസ് യാത്ര തുടരുകയുമായിരുന്നു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സർവീസ് നടത്തിയതിനാണ് അധികൃതർ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയും കോർപ്പറേഷന്റെ ചട്ടങ്ങൾ ലംഘിച്ചതിനുമാണ് നടപടിയെന്ന് കെകെആർടിസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബസുകളുടെ അറ്റകുറ്റപ്പണികളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് എല്ലാ ഡിപ്പോ മാനേജർമാർക്കും സാങ്കേതിക ജീവനക്കാർക്കും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Tags : suspend bus mobile phone torch