ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലീസിൽ ഇനി വരുന്നതു പരീശീലന കാലം. അസാധാരണ സാഹചര്യങ്ങൾ നേരിടാൻ പോലീസിലെ എസ്ഐ മുതൽ ജില്ലാ പോലീസ് മേധാവിമാർ വരെയുള്ള ഉദ്യോഗസ്ഥർക്കു പരിശീലനം നൽകും.
ചില അസാധാരണ സാഹചര്യങ്ങൾ നേരിടുന്പോൾ മിക്ക ഉദ്യോഗസ്ഥരും പതറിപ്പോകുകയും ഇതു സർക്കാരിനു കളങ്കമാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണിത്. സ്ഥാനക്കയറ്റത്തിന് പരിശീലനവും പരീക്ഷയും നിർബന്ധമാക്കാനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
എസ്ഐ മുതൽ എസ്പി വരെയുള്ള ഓരോ സ്ഥാനക്കയറ്റത്തിനും രണ്ടു മുതൽ മൂന്നാഴ്ചവരെ നീളുന്ന പരിശീലനം നിർബന്ധമാക്കും. പോലീസ് അക്കാദമിയിൽ നടക്കുന്ന പരിശീലനത്തിൽ, രാജ്യത്തെ വിവിധ മേഖലയിലെ വിദഗ്ധർ ക്ലാസ് എടുക്കാനെത്തും. ജനങ്ങളോടുള്ള പെരുമാറ്റം, നേതൃപാടവം, മാനസിക സമ്മർദം ഒഴിവാക്കൽ തുടങ്ങിയ മേഖലകൾ പരിശീലന വിഷയത്തിൽ ഉൾപ്പെടുത്തും.
ഐജിമാർ മുതൽ സംസ്ഥാന പോലീസ് മേധാവി വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ യുഡിഎഫ് സർക്കാരിന്റെ പോലീസ് നയം ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകൾ ജനങ്ങളുടെ ആശ്രയകേന്ദ്രമാണെന്നും സേവനം നൽകാത്തത് ഉൾപ്പെടെയുള്ള ഒരുവീഴ്ചയും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരാതി ലഭിച്ചാൽ കൃത്യമായ അന്വേഷണം നടത്തണം. അന്വേഷണ പുരോഗതി പരാതിക്കാരെ അറിയിക്കണം. കസ്റ്റഡി മർദനമുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി നയം വ്യക്തമാക്കി.
Tags : Mental stress self confidence Training Kerala Police officers