ചമ്പത് റായി
അയോധ്യ: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയുടെ രാജി ഇന്നലെ ചേർന്ന ട്രസ്റ്റ് യോഗം അംഗീകരിച്ചു. രാമക്ഷേത്രത്തില്‍ ലഭിച്ച കോടിക്കണക്കിനു രൂപയുടെ സംഭാവന കൊള്ളയടിച്ചുവെന്ന വിവാദത്തെത്തുടര്‍ന്ന് വിഎച്ച്പി വൈസ് പ്രസിഡന്റുകൂടിയായ ചമ്പത് റായിയും ട്രസ്റ്റ് അനിൽ മിശ്രയും രാജിക്കത്ത് നൽകുകയായിരുന്നു.
രാമജന്മഭൂമി കോംപ്ലക്സിൽ ഇന്നലെ മൂന്നുമണിക്കൂർ നീണ്ട യോഗത്തിലാണ് ഇരുവരുടെയും രാജിക്കത്തിൽ അന്തിമതീരുമാനം എടുത്തത്. ചന്പത് റായിക്കു താത്പര്യമെങ്കിൽ ട്രസ്റ്റ് അംഗമായി തുടരാമെന്ന നിലപാടും യോഗം സ്വീകരിച്ചു.
മുൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ കൃഷ്ണമോഹനാണു ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. അടുത്തിടെ ട്രസ്റ്റ് അംഗമായ കൃഷ്ണമോഹന്റെ ഭരണപാടവം പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയാണു യോഗത്തിലുണ്ടായിരുന്നത്.
അതേസമയം, ട്രസ്റ്റിന്റെ തലപ്പത്തേക്ക് ചന്പത് റായിക്കു പകരം വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്റംഗ് ബഗ്രയെ നിയമിക്കുമെന്നും സൂചനയുണ്ട്. പൊതുമേഖല സ്ഥാപനമായ നാല്‍കോയുടെ തലവനായിരുന്നു ബഗ്ര. ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ പ്രഫഷണലിസം കൊണ്ടുവരാൻ ബജ്റംഗ് ബഗ്രയ്ക്കു കഴിയുമെന്നാണു കരുതുന്നത്.
രണ്ടുവര്‍ഷം കൂടുമ്പോള്‍ ചേരുന്ന വിഎച്ച്പി ദേശീയ എക്സിക്യൂട്ടീവ് അടുത്ത 19, 20 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.
സംഘടനാ ചുമതലകള്‍ പുനഃക്രമീകരിക്കുന്ന ഈ യോഗത്തിൽ ബഗ്രയുടെ പേര് അംഗീകരിക്കുമെന്നാണു സൂചന. ഇതിനുശേഷം രാമക്ഷേത്ര ട്രസ്റ്റിന്റെ യോഗം 22 നു ചേരാനാണ് ഇന്നലെ തീരുമാനമായത്.
Tags : Ayodhya donation scam Champat Rai resignation accepted