Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളിൽ സൂക്ഷ്മപരിശോധനയ്ക്കുശേഷം 1637 എണ്ണം സ്വീകരിച്ചു. 337 എണ്ണം തള്ളി. രണ്ടുപേർ പത്രിക പിൻവലിച്ചു. സൂക്ഷ്മപരിശോധനയ്ക്കിടെ പലയിടത്തും നാടകീയ രംഗങ്ങൾ അരങ്ങേറി.
വരുമാനം മറച്ചുവച്ചെന്ന പരാതിയില്‍ പറവൂരിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകളുടെ സൂക്ഷ്മ പരിശോധന മാറ്റിവച്ചെങ്കിലും പിന്നീട് സ്വീകരിച്ചു.
യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ജി. സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ അപരന്റെ പത്രിക തള്ളി. ബേപ്പൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അൻവറിന്റെ നാല് അപരന്മാരുടെയും പത്രികകൾ സ്വീകരിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ഒരു അപരന്റെ പത്രിക തള്ളി.
വി.ഡി. സതീശൻ പത്രികയിൽ അഭിഭാഷകൻ എന്ന നിലയിലുള്ള വരുമാനവും ഔദ്യോഗിക വാഹനത്തിനു മേലുള്ള ട്രാഫിക് പിഴകളുടെ വിവരങ്ങളും കുടിശികയും കൈവശമുള്ള സ്വർണത്തിന്റെ കൃത്യമായ വിപണി മൂല്യവും ഉൾപ്പെടുത്തിയില്ലെന്നായിരുന്നു പരാതി. സതീശൻ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് കണ്ടാണ് പത്രിക സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയും വരണാധികാരി തള്ളി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിനുശേഷം കോടതിയിൽ കേസുമായി മുന്നോട്ടു പോകാമെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചത്.
അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്റെ അപരനായി മത്സരിച്ച പാതിരപ്പള്ളി സ്വദേശി സുധാകരന്റെ പത്രികയാണ് തള്ളിയത്. ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എൽഡിഎഫ് പറയുന്നു. അന്‍വര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഒരു കേസിന്റെ വിവരം ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി.
കോഴിക്കോട് എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രനെതിരേ മത്സരിക്കാനൊരുങ്ങിയ പി.കെ. ശശീന്ദ്രന്റെ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക സ്വീകരിച്ച് മേശപ്പുറത്ത് വച്ച രസീതുമായി ഒരാൾ ഇറങ്ങിയോടി. കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കോവൂർ കുഞ്ഞുമോൻ സ്വതന്ത്രനായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർഥിയായും നൽകിയ പത്രികകൾ രണ്ടും സ്വീകരിച്ചു.
വർഗീയ പരാമർശത്തത്തുടർന്ന് വിവാദം ഉണ്ടായ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണന്റെ പത്രികയും സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി. പത്രികയിൽ ബംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയായിരുന്നു.
തുടർന്ന് സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയും പിന്നീട് വരണാധികാരി യുഡിഎഫിന്റെ പരാതി തള്ളുകയുമായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിന്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.
ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങൾ രാജീവ് ചന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. എല്ലാ തെരഞ്ഞെടുപ്പിനു മുമ്പും വ്യക്തിപരമായി ആക്രമിക്കുന്നത് കോൺഗ്രസിന്റെ പതിവാണ്. സിപിഎമ്മും ബിജെപിയും ഡീലാണെന്ന് ആദ്യം അവർ പറഞ്ഞു.
അതു ഫലിക്കുന്നില്ലെന്ന് കണ്ടപ്പോൾ എന്നെ ആക്രമിക്കുകയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് വിവാദങ്ങളല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സ്വത്തിന്റെ 25 ശതമാനം പോലും വെളിപ്പെടുത്തിയിട്ടില്ലെന്ന് പൊതുസംസാരം ഉണ്ടെന്നും എന്നാൽ ഇതു സംബന്ധിച്ച് തങ്ങളുടെ കൈയിൽ തെളിവ് ഇല്ലെന്നും എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി പറഞ്ഞു.
ഉയർന്നുവരുന്ന പരാതികൾ കമ്മീഷൻ പരിശോധിക്കട്ടെ. പത്രിക തള്ളി വാശി തീർക്കാനില്ലെന്നും രാഷ്ട്രീയ മത്സരം നടക്കട്ടെയെന്നും ശിവൻകുട്ടി പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരം.
20-ാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവത്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ് ഫുൾട്ടൺ ഷീൻ.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിന്റെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
1895ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ 24-ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. 1951ല്‍ ന്യൂയോര്‍ക്കിലെ സഹായമെത്രാനായി നിയമിതനായി. 1966ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷത്തിനുശേഷം ആര്‍ച്ച്ബിഷപ്പായി.
1979ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ചാണ് അദ്ദേഹം ദിവംഗതനായത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണതകൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്കു നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണ നടപടികള്‍ക്ക് 2002ലാണ് തുടക്കമായത്.
District News
തൊടുപുഴ: മുതലക്കോടം സ്നേഹ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും വികസന ചര്‍ച്ചയും സംഘടിപ്പിച്ചു. പ്രസിഡന്റ് എം.പി. ജോര്‍ജ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
തൊടുപുഴ റെസിഡന്റ്സ് അപ്പക്സ് കൗണ്‍സില്‍ പ്രസിഡന്റ് സണ്ണി തെക്കേക്കര ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീജ രാജേഷ്, അനസ് ഇബ്രാഹിം എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി. സെക്രട്ടറി പി.കെ.എ. ലത്തീഫ്, കൊച്ചുറാണി മാത്യു, ജോണി ഓലിക്കത്തൊട്ടി എന്നിവര്‍ പ്രസംഗിച്ചു.
District News
നെടുങ്കണ്ടം: അങ്കമാലിയിൽ നടന്ന സംസ്ഥാന കേഡറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ-44 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ പാർവതി പി. നായർ, 55 കിലോഗ്രാം വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ ഗോഡ് വിൻ പി. ബിനോയി, 73 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ കെ.എസ്. സുബിൻ എന്നിവരെ ജില്ലാ ജൂഡോ അസോസിയേഷൻ ആദരിച്ചു.
നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി. കെ. ഷാജി അധ്യക്ഷത വഹിച്ചു. പരിപാടി നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഈട്ടിക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.എം. ജോൺ മുഖ്യപ്രഭാഷണം നടത്തി. എം. സുകുമാരൻ, സജീവ് സി. നായർ, സൈജു ചെറിയാൻ, പ്രദീപ് തെക്കേനാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
നെടുംകണ്ടം സ്പോർട്സ് അസോസിയേഷനിൽ സൈജു ചെറിയാൻ, സച്ചിൻ ജോണി, ഹാരിഷ് വിജയൻ, ടൈറ്റസ് വിൻസെന്റ് എന്നിവരുടെ നേതൃത്തത്തിലാണ് മൂവരും പരിശീലനം നടത്തുന്നത്. സ്വർണ മെഡൽ നേടിയ പാർവതിയും ഗോഡ്വിനും അടുത്തമാസം നടക്കുന്ന ദേശീയ മത്സരങ്ങളിലേക്ക് യോഗ്യത നേടി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഗോഡ് വിൻ ഡൽഹിയിൽ നടക്കുന്ന നാഷണൽ മത്സരത്തിനായി പതിനെട്ടിന് പുറപ്പെടും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കലും ബാക്ക് ബെഞ്ചേഴ്സ് ഇല്ലാത്ത ക്ലാസ് മുറിയും സംബന്ധിച്ചുള്ള കരട് റിപ്പോർട്ടിന് അംഗീകാരം.
സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കുന്നതിനായി സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുക, ക്ലാസ് മുറികളിലെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമായി ’ബാക്ക് ബെഞ്ചേഴ്സ് ’ ഇല്ലാത്ത പഠന അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ആശയങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ സർക്കാർ എസ്സിഇആർടിയെ ചുമതലപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും കരട് റിപ്പോർട്ടിന് അംഗീകാരം നൽകുകയും ചെയ്തു.
കരട് റിപ്പോർട്ടിൻമേൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും 20 വരെ അറിയിക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് അടുത്ത അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
International
കീവ്: റഷ്യയുമായുള്ള യുദ്ധം ഇനിയും നീളാൻ ഇടയാക്കുന്ന ദുർബല സമാധാന കരാറിൽ യുക്രെയ്ൻ ഒപ്പുവയ്ക്കില്ലെന്നു പ്രസിഡന്റ് സെലൻസ്കി. നാലുവർഷത്തെ യുദ്ധം യുക്രെയ്നെ തളർത്തിയെങ്കിലും പരാജയം സമ്മതിക്കുമെന്ന് ആരും മോഹിക്കേണ്ടെന്നും പുതുവത്സര സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ആഴ്ചകളോ മാസങ്ങളോ നീളുന്ന വെടിനിർത്തലിനു പകരം, വർഷങ്ങൾ സമാധാനം ഉറപ്പാക്കുന്ന കരാറാണു യുക്രെയ്നു വേണ്ടത്. അത്തരമൊരു കരാറിലേ യുക്രെയ്ൻ ഒപ്പുവയ്ക്കൂ.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് അടക്കമുള്ളവരുമായി അടുത്ത ദിവസങ്ങളിൽ നടത്തിയ ചർച്ചയിൽ, യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ തയാറായിവരികയാണ്. കരാറിന്റെ 90 ശതമാനം പൂർത്തിയായി. അവശേഷിക്കുന്ന 10 ശതമാനം വളരെ പ്രധാനപ്പെട്ടതാണ്. യുക്രെയ്ന്റെയും യൂറോപ്പിന്റെയും ഭാവി നിശ്ചയിക്കുക ഈ പത്തു ശതമാനമായിരിക്കുമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.