ലണ്ടൻ: ഒന്നാം ലോക യുദ്ധം അവസാനിച്ച് ഒരു നൂറ്റാണ്ടിലേറേ പിന്നിടുമ്പോൾ യുദ്ധത്തിൽ ജീവൻ വെടിഞ്ഞിട്ടും ഔദ്യോഗികരേഖകളിൽ ഇടംപിടിക്കാതെ പോയ 9909 ഇന്ത്യൻ സൈനികരുടെ പേരുകൾ ഒടുവിൽ കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ തങ്ങളുടെ രേഖകളിൽ ഉൾപ്പെടുത്തി. കഴിഞ്ഞ 80-ലധികം വർഷത്തിനിടെ കമ്മീഷന്റെ വിവരശേഖരത്തിൽ വരുത്തുന്ന ഏറ്റവും വലിയ കൂട്ടിച്ചേർക്കലാണിത്.
അവിഭക്ത ഇന്ത്യയിൽനിന്ന് ബ്രിട്ടീഷ് ഇന്ത്യൻ ആർമിക്ക് വേണ്ടി പോരാടിയ സൈനികരാണ് ഇവർ. യുദ്ധത്തിൽ മരണപ്പെട്ട ഈ സൈനികർക്ക് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാരിന്റെ ചില ഭരണപരമായ നിയമങ്ങൾ കാരണം വാർ ഗ്രേവ്സ് (വീരമൃത്യു) പദവി നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനാൽ ഇവരുടെ പേരുകൾ കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷനിൽ നൽകിയിരുന്നില്ല. ഈ തീരുമാനമാണ് നൂറ്റാണ്ടുകൾക്കു ശേഷം തിരുത്തപ്പെട്ടത്.
പഞ്ചാബ് രജിസ്റ്റർ പദ്ധതി
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പഞ്ചാബ് ഹൈറിറ്റേജ് അസോസിയേഷൻ, കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ, യൂണിവേഴ്സിറ്റി ഓഫ് ഗ്രീൻവിച്ച് എന്നിവർ സംയുക്തമായി അഞ്ചുവർഷത്തിലേറെ സമയമെടുത്ത് നടത്തിയ ഗവേഷണത്തിലാണ് വിസ്മരിക്കപ്പെട്ടവരുടെ പേരുകൾ കണ്ടെത്തിയത്.
പഞ്ചാബ് രജിസ്റ്റേഴ്സ് പ്രൊജക്ട് എന്നായിരുന്നു ഗവേഷഷണത്തിന് ഇവർ നൽകിയ പേര്. ലാഹോറിലെ മ്യൂസയത്തിൽ സൂക്ഷിച്ചിട്ടുള്ള അന്നത്തെ പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള 32,0000 ഓളം സൈനികരുടെ രേഖകൾ പരിശോധിച്ചാണ് സംഘം ഈ നേട്ടം കൈവരിച്ചത്.
പുതിയതായി ഉൾപ്പെടുത്തിയ സൈനികരിൽ 40 ശതമാനത്തോളം മുസ്ലിംകളും 25 ശതമാനം വീതം സിക്ക്-ഹിന്ദു മതവിഭാഗങ്ങളിൽനിന്നുള്ളവരുമാണ്.
ഒന്നാം ലോക മഹായുദ്ധത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കിനുമാത്രം പ്രാധാന്യം നൽകുന്ന രീതി മാറ്റി അന്ന് ബ്രിട്ടനുവേണ്ടി പോരാടിയ മുഴുവൻ സൈനികരുടെയും ത്യാഗം ലോകത്തെയറിയിക്കുക എന്ന് ലക്ഷ്യത്തോടെയായിരുന്നു പഞ്ചാബ് രജിസ്റ്റേഴ്സ് പ്രൊജക്ടിന്റെ പ്രവർത്തനം.
സൈനികരുടെ പേരുകൾ ചേർക്കപ്പെട്ടതിന് ചരിത്രപരമായ നിമിഷമെന്ന് വിശേഷിപ്പ കോമൺവെൽത്ത് വാർ ഗ്രേവ്സ് കമ്മീഷൻ ഡയറക്ടർ ജനറൽ ക്ലെയർ ഹോർട്ടർ, പുതിയതായി പേരുചേർക്കപ്പെട്ട സൈനികർക്ക് അർഹമായ സ്മാരകം നിർമിക്കാനുള്ള ആലോചനകൾ തുടങ്ങിയെന്നും വ്യക്തമാക്കി.
ഇക്കാര്യത്തിൽ കോമൺവെൽത്ത് സർക്കാരുകളുമായി ചേർന്ന് വരുംദിവസങ്ങളിൽ കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Tags : Justice deserved Indian soldiers Britain finally honors Commonwealth War Graves Commission