പ്രതീകാത്മക ചിത്രം
കണ്ണൂർ: കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സപ്ലൈകോ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ? ബെവ്കോ- സപ്ലൈകോ ലയനം യാഥാർഥ്യമാകുമോ, അത് ഗുണം ചെയ്യുമോ? ആശങ്കകൾ അവസാനിക്കുന്നില്ല.
2026 മാർച്ച് 31 വരെയുള്ള സാന്പത്തിക വർഷത്തെ കണക്കു പ്രകാരം സപ്ലൈകോയുടെ കടബാധ്യത 4,169 കോടി രൂപയാണ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലാണു ഭീമമായ ബാധ്യത കാണുന്നത്.
ബാങ്കിൽനിന്നു വായ്പയെടുത്ത വകയും വിതരണക്കാർക്ക് നല്കാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാർക്ക് കൊടുക്കാനുള്ളത്.
എൽഡിഎഫ് സർക്കാർ 10 വർഷത്തിനിടെ അനുവദിച്ചത് 1813 കോടി മാത്രം. മാർച്ച് 31 വരെയുളള കണക്കാണിത്. കോവിഡ് കാലത്തെ പ്രതിസന്ധിയിൽനിന്ന് ഇതുവരെ സപ്ലൈകോ കരകയറിയില്ല എന്ന് വ്യക്തം. സർക്കാർ നല്കുന്ന സഹായം ഉപയോഗിച്ച് കടബാധ്യതകൾ നികത്തി മുന്നോട്ടു പോകാൻ കഴിയുന്നില്ല എന്നതാണു സപ്ലൈകോ നേരിടുന്ന പ്രധാന വെല്ലുവിളി.
യുഡിഎഫ് സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധവളപത്രമാണ് ഇപ്പോൾ മലയാളികൾക്കിടയിൽ പ്രധാന ചർച്ച. സാമ്പത്തിക പ്രതിസന്ധി മറികട ക്കാനായി ധവളപത്രത്തിൽ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിർദേശം ബെവ്കോ- സപ്ലൈകോ ലയനമാണ്.
ലയനം രക്ഷിക്കുമോ?
രണ്ട് ധ്രുവങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ ലയിപ്പിക്കുകയെന്ന ആവശ്യത്തിൽ പല കോണുകളിൽനിന്നു പലതരം അഭിപ്രായങ്ങളാണ് ഉയരുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാരിനു മുന്നിൽ ലഭ്യമായ ചുരുക്കം ചില മാർഗങ്ങളിൽ ലയനം ആകർഷകമാണ് എന്ന അഭിപ്രായമാണു ഭൂരിപക്ഷത്തിനും.
ലാഭത്തിൽ റിക്കാർഡുള്ള ബെവ്കോയും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന സപ്ലൈകോയും ചേരുമ്പോൾ ഒരു സന്തുലനം സംഭവിക്കാം. ലയനത്തിനുശേഷം ഒരു കുടക്കീഴിൽ മദ്യവിതരണവും സിവിൽ സപ്ലൈസും പ്രത്യേക ഡിവിഷനുകളായി തുടരാം. എന്നാൽ, സപ്ലൈകോയുടെ നഷ്ടം ബെവ്കോയുടെ ലാഭവുമായി തട്ടിക്കിഴിക്കാനാകും.
ഇത് കോർപറേറ്റ് നികുതി ബാധ്യത വലിയ തോതിൽ കുറയ്ക്കും. ഇതുവഴി സപ്ലൈകോയെ നിലനിർത്താൻ സർക്കാർ നല്കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയുടെ സബ്സിഡി ബാധ്യത കുറയ്ക്കാനോ ഒഴിവാക്കാനോ സാധിച്ചേക്കുമെന്നു വിദഗ്ധർ പറയുന്നു.
ബെവ്കോ തണലാകുമോ ?
ബെവ്കോ കരുത്തുപകരുന്നതോടെ സപ്ലൈകോയ്ക്ക് സാന്പത്തികബാധ്യത പരിഹരിക്കാൻ കഴിയും. ആത്യന്തികമായി അതിന്റെ നേട്ടം സാധാരണക്കാർക്കു ലഭിക്കും. സബ്സിഡി സാധനങ്ങൾ മുടങ്ങാതെ ജനങ്ങളിലേക്ക് എത്തും. നഷ്ടം കാരണം പ്രതിസന്ധിയിലായ സപ്ലൈകോ ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങൾ എന്നിവ കൃത്യമായി ഉറപ്പാക്കാനും ഈ നീക്കം സഹായിച്ചേക്കും. പലർക്കും ജോലി നഷ്ടമാകില്ല.
ഭക്ഷ്യമന്ത്രി പറഞ്ഞത്
സംസ്ഥാന സർക്കാരിന് മുന്നിൽ സപ്ലൈകോയുടെ ബാധ്യത കടുത്ത പ്രതിസന്ധിയാണെന്നു ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് തന്നെ വ്യക്തമാക്കുന്നു. നിലവിൽ ഭക്ഷ്യവകുപ്പിൽ പെട്ടെന്ന് തീർക്കേണ്ട 3000 കോടിയോളം രൂപയുടെ വലിയ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് 2016ൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാന്പത്തിക പ്രതിസന്ധികളെയെല്ലാം മറികടക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നാണു മന്ത്രിയുടെ ഉറപ്പ്. അടിയന്തരമായി സർക്കാർ ഇടപെടലും കൂടുതൽ സഹായവും നല്കിയാൽ സാധനങ്ങൾ ലഭ്യമാക്കാൻ വിതരണക്കാർ സന്നദ്ധമാകും. ഓണക്കാലം വരാനിരിക്കുന്നതിനാൽ സർക്കാർ ഇടപെടലും ആവശ്യമാണ്.
Tags : Supplyco financial crisis liabilities