പൂനയിൽ കനത്ത മഴ
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധിക്കം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. വിസാപൂർകോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്.
പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടതായും പൂന ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ- പൂന എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന് സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.