National
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് അപകടമുണ്ടായത്.
ഇതോടെ ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്വരകളിലേക്കുള്ള ഏക റോഡ് ഗതാഗതം തടസപ്പെട്ടു. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
തകർന്ന പാലത്തിന് പകരം താത്കാലിക ബദൽ പാത നിർമിച്ച് അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും നാല് പേർ മരിക്കുകയും അഞ്ച് കരസേനാ ഉദ്യോഗസ്ഥരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
അപ്പർ സുബൻസിരി ജില്ലയിലാണ് വൻ ഉരുൾപൊട്ടലുണ്ടായത്. കിയോജറിംഗ്-ബയാചിംഗ് റോഡ് നിർമാണ സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞ് തഡു ബാക്കി, താജി റായ്, മാർക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവരാണ് മരിച്ചത്.
ദിബാങ് വാലി ജില്ലയിലെ പാസു പാനി ആർമി ക്യാമ്പിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 5-ാം ഗ്രനേഡിയേഴ്സിന്റെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ ഒലിച്ചുപോകുകയായിരുന്നു.
ഇവിടുണ്ടായിരുന്ന ഏഴ് സൈനികരിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് പേരെക്കുറിച്ച് വിവരമൊന്നുമില്ല. കാണാതായ സൈനികർക്കായി സമീപ ക്യാമ്പുകളിൽ നിന്നുള്ള രക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം ശക്തമായ മഴയും പ്രകൃതിദുരന്തങ്ങളും തുടരുകയാണ്. ഈ സീസണിൽ മാത്രം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുംപ്പെട്ട് പത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ റിപ്പോർട്ട് പ്രകാരം 235 റോഡുകൾ, 40 പാലങ്ങൾ, 12 ജലവൈദ്യുത പദ്ധതികൾ തുടങ്ങി നിരവധി പൊതുസ്വത്തുക്കൾ മഴക്കെടുതിയിൽ തകർന്നിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ ഘാട്കോപ്പർ മേഖലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുന്നിൻപ്രദേശത്തുനിന്ന് മണ്ണിടിഞ്ഞ് വീടുകൾക്കു മേൽ പതിക്കുകയായിരുന്നു.
Kerala
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപമാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തിരുന്നു. തുടർച്ചയായ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ദേശീയപാത നിർമാണവും പ്രദേശത്ത് പെയ്യുന്ന കനത്ത മഴയുമാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണമാണ് പലതവണ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
Kerala
തൊടുപുഴ: അടിമാലി മേഖലയിൽ രാവിലെ മുതൽ തന്നെ ശക്തമായി മഴ പെയ്തു. മഴയെ തുടർന്ന് അടിമാലിയിലെ വിവിധ ഇടങ്ങളിൽ വ്യപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സമീപത്തുകൂടി ഒഴുകുന്ന ഓട നിറഞ്ഞ വെള്ളമാണ് വ്യാപാര സ്ഥാപനങ്ങളിലേക്കും റോഡിലേക്കും ഇറച്ചുകയറിയത്.
ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലാണ് മഴയെത്തുടർന്ന് വെള്ളം കയറിയത്. തോരാതെ മഴ പെയ്യുന്നതോടെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടവരുത്തുന്നു.
ഇന്നലെ രാവിലെ മുതൽ തന്നെ അടിമാലി മേഖലയിലെ വിവിധ ഇടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഉച്ചയ്ക്കു ശേഷം മഴ കനത്തതോടെ അടിമാലി ടൗൺ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിൽ ഓടകളിൽ നിന്നും വെള്ളം റോഡിലേക്ക് വ്യാപാരസ്ഥാപനങ്ങളിലേക്ക് തിരച്ചുകയറി.
അടിമാലി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം ഓട നിറഞ്ഞ് വെള്ളം സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറിയിരുന്നു. ഇവിടെ എല്ലാവർഷവും മഴ പെയ്യുമ്പോൾ ഓട നിറഞ്ഞ വെള്ളം വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാറുണ്ട്. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
ലൈബ്രറി റോഡിന് സമീപം ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിലേക്കാണ് ഓടകൾ നിറഞ്ഞ് വെള്ളം കയറിയത്. ഇതുമൂലം സ്ഥാപന ഉടമകൾക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. ചാറ്റുപാറ സബ് സ്റ്റേഷന് പടിയില്‍ റോഡില്‍ വെള്ളം കയറി. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലും മഴയെ തുടർന്ന് വെള്ളം കയറിയിരുന്നു. ഓടകൾ നിറഞ്ഞതോടെ ബസ്റ്റാൻഡ് പ്രദേശത്ത് ശക്തമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതേ തുടർന്ന് കാൽനട യാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞദിവസം മുതൽ മഴ ശക്തമായതോടെ കൊച്ചി ധനുഷ്കോടി ദേശീയപാത നേര്യമംഗലം മുതൽ വാളറ വരെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതുസമയത്തും പ്രദേശങ്ങളിൽ മണ്ണിടിയാനുള്ള സാധ്യതകൾ കൂടുതലാണ്. കനത്ത മഴയെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സജ്ജമായി തുടരുന്നു.
വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു
അടിമാലി കേന്ദ്രീകരിച്ച ശക്തമായ മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ മണ്ണിടിഞ്ഞു. അടിമാലി ലക്ഷംവീട്ടിന് സമീപം കഴിഞ്ഞവർഷം മഴയെ തുടർന്ന് ഇടിഞ്ഞ സ്ഥലത്ത് തന്നെ വീണ്ടും മണ്ണിടിഞ്ഞു. ചെറിയതോതിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗത സ്തംഭിക്കുകയും ചെയ്തു. തുടർന്ന് മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
അടിമാലി കല്ലാറുകുട്ടി കത്തിപ്പാറയ്ക്ക് സമീപം ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് പതിച്ചിരുന്നു. മണ്ടത്തയ്ക്ക് മുകളിൽ ഉണ്ടായിരുന്ന മരങ്ങളും മണ്ണുമിടിഞ്ഞ റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. രണ്ടിടങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിൽ ആർക്കും പരിക്കുകളില്ല.
മഴ ശക്തമായി തുടർന്ന് മേഖലയിൽ വിവിധ ഇടങ്ങളിൽ മണ്ണിടിയാനുള്ള സാധ്യത കൂടുതലാണ്. മാങ്കുളം ബൈസൺവാലി വെള്ളത്തൂവൽ മേഖലകളിലും രാവിലെ മുതൽ തന്നെ മഴ ശക്തമായി തുടരുന്നു . ഇവിടങ്ങളിൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രികാലങ്ങളിൽ മലയോര മേഖലയിൽ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും ശക്തമായ മഴക്കെതിരെ ജാഗ്രത പുലർത്തണമെന്നും ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
തൃശൂർ: കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തരമായി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി ഒ.ജെ. ജനീഷ്, കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. തുരങ്കപാതയുടെ തൃശൂർ - പാലക്കാട് കവാടത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
തുരങ്കത്തിന് മുകൾഭാഗത്തുണ്ടായ മണ്ണിടിച്ചിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന നിഗമനത്തെതുടർന്ന് അടിയന്തര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജലസേചന-വനം വകുപ്പുകൾ, കേരള വനഗവേഷണ കേന്ദ്രം, തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ്, ഐഐടി പാലക്കാട് എന്നിവയിൽ നിന്നുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധ സംഘം റിപ്പോർട്ട് നൽകി. എങ്കിലും, കൂടുതൽ വിശദമായ പഠനവും സാങ്കേതിക പരിശോധനയും നടത്തുന്നത് ഉചിതമാണെന്ന് സംഘം അറിയിച്ചു. ഇതിന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി എന്നിവയ്ക്ക് ജില്ലാ ഭരണകൂടം കത്തയച്ചിട്ടുണ്ട്. ഓഗസ്റ്റ് 10ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധനയും പഠനങ്ങളും നടത്തും.
പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാൻ തുരങ്കം. ഈ തുരങ്കത്തിൻ്റെ മുകൾ ഭാഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടർന്നത് ആശങ്ക വർധിപ്പിച്ചു.
District News
മാത്യു കുഴല്നാടന് എംഎല്‍എ റവന്യു ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിരുന്നു
മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ കായനാട് ശൂലം വെള്ളച്ചാട്ടത്തിനു സമീപം മലയിടിഞ്ഞ സംഭവത്തില്‍ അടിയന്തിര ഇടപെടലുമായി മാത്യു കുഴല്നാടന് എംഎല്‍എ. പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് എംഎല്‍എ റവന്യു ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ വില്ലേജ് ഓഫീസര്‍, മൈനിംഗ് ആൻഡി ജിയോളജി ജില്ലാ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തെ അപകട സാധ്യത വിലയിരുത്തിയ സംഘം തുടര്‍ന്ന് പൊതുജനങ്ങളുടെ പരാതികള്‍ കേട്ടു. വിഷയത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരെ അറിയിച്ചു. ഈ പ്രദേശത്തുള്ള പന്നി ഫാമില്‍ ജോലി ചെയ്യുന്ന അയല്‍ സംസ്ഥാന തൊഴിലാളികളായ രണ്ടു കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസര്‍ നിര്‍ദേശിച്ചു. പ്രദേശത്ത് മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു പാറമടകളും സംഘം സന്ദര്‍ശിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ഷാന്റി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം സാബു ജോണ്‍, സാജു കുന്നപ്പിള്ളി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പി.പി. ജോളി, രമ രാമകൃഷ്ണന്, ബിന്ദു ബേബി, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ ഷാജി മോള്, വില്ലേജ് ഓഫീസര്‍ ആര്. മിനി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോണ്‍ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
District News
കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞതോടെ കൊട്ടിയൂർ പാൽചുരത്ത് ഒരു വീട് അപകടഭീഷണിയിലായി. പാൽചുരത്തെ വെട്ടിക്കാവുങ്കൽ റോയിയുടെ വീടിന് സമീപമാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ മണ്ണിടിച്ചിലുണ്ടായത്.
വീട്ടുമുറ്റത്തിന്റെ ഒരു ഭാഗത്തെ മണ്ണിടിഞ്ഞു. കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്ന് മുൻകരുതൽ നടപടിയായി വീട്ടുകാരെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിത്താമസിപ്പിച്ചു. പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അപകട ഭീഷണി നിലനിൽക്കുന്നുണ്ട്. സംഭവവിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
District News
മലപ്പുറം: വേങ്ങര റോഡിൽ പാണക്കാട് എടായിപ്പാലത്ത് വൻതോതിലുള്ള മണ്ണിടിച്ചിൽ കാരണം ഈ റൂട്ടിലുള്ള ഗതാഗതം നിരോധിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ എടായിപ്പാലം ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ മഴ കുറയുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം മഞ്ചേരി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ അധികാരത്തൊടി-കുറ്റാളൂർ ഫസ്റ്റ് റീച്ച് റോഡ് (കൊണോന്പാറ-കാരാത്തോട്) വഴിയോ ഒതുക്കുങ്ങൽ-കാരാത്തോട്/വേങ്ങര വഴിയോ തിരിഞ്ഞുപോകണം.
കൂടാതെ, കാരാത്തോട്-കോട്ടുമല-പാറക്കടവ്-കോട്ടുമല പറന്പ് റോഡിൽ സംരക്ഷണഭിത്തിക്കും റോഡിനും കേടുപാടുകൾ സംഭവിച്ചതിനാൽ ഈ റോഡിലൂടെയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതവും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതേസമയം എടായിപ്പാലത്ത് അനധികൃത മണ്ണെടുപ്പിനെത്തുടർന്നാണ് മലയുടെ വലിയൊരു ഭാഗം റോഡിലേക്ക് അടർന്ന് വീണ് ദുരന്തമുണ്ടായതെന്ന് വ്യക്തമായിരിക്കുകയാണ്. സ്വകാര്യ ഭൂമിയിൽ മലപ്പുറം നഗരസഭയുടെയും ജിയോളജി വകുപ്പിന്റെയും പെർമിഷൻ കാലാവധി കഴിഞ്ഞിട്ടും നിർബാധം മണ്ണെടുപ്പ് തുടർന്നതാണ് മണ്ണിടിയിടാൻ കാരണം.
മണ്ണെടുപ്പ് നടന്നത് അനധികൃതമായാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പറയുന്നു. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കെട്ടിട നിർമാണ പ്രവർത്തനത്തിനായി മണ്ണെടുത്ത സ്ഥലത്താണ് റോഡിലേക്ക് മണ്ണിടിഞ്ഞത്. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. റോഡിലുള്ള തടസങ്ങൾ നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. സംഭവത്തെത്തുടർന്ന് കളക്ടറുടെ നിർദേശ പ്രകാരം എഡിഎം അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, ഏറനാട് തഹസിൽദാർ സുനിൽ പി. ശങ്കർ, ജില്ലാ ഫയർ ഓഫീസർ ടി. അനൂപ്, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.റോഡിലെ മണ്ണും കല്ലും മരങ്ങളും നീക്കം ചെയ്യുന്നതിനും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായും കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു
Leader Page
“നമ്മൾ ദുഃഖിക്കുകയില്ല, പകരം അവശേഷിക്കുന്നതിൽ ശക്തി കണ്ടെത്താം; എന്നുമുണ്ടായിരുന്ന, ഇനിയുമുണ്ടാകുന്ന ആദിമമായ ആർദ്രതയിൽ; മനുഷ്യന്റെ സങ്കടങ്ങളിൽനിന്ന് ഉറവപൊട്ടുന്ന ആശ്വാസചിന്തകളിൽ; മരണത്തിനപ്പുറം നോക്കുന്ന വിശ്വാസത്തിൽ, തത്വചിന്താപരമായ മനസ് നൽകുന്ന ആയുസുകളിൽ.” കവി വേർഡ്സ്വർത്തിന്റേതാണ് മേലുദ്ധരിച്ച വരികൾ. കേരളം ഇന്ന് കടന്നുപോകുന്ന പ്രകൃതിദുരന്തങ്ങളിൽ, പ്രകൃതിയെ സ്നേഹിക്കുകയും പ്രകൃതിയെക്കുറിച്ച് ധാരാളം എഴുതുകയും ചെയ്ത കവിയുടെ വാക്കുകൾക്ക് പ്രസക്തിയുണ്ടെന്ന് തോന്നുന്നു. പ്രകൃതിയെ മനസിലാക്കുന്നതിൽ ഒത്തിരി സംഭാവന ചെയ്ത കവികൂടിയാണല്ലോ അദ്ദേഹം.
എല്ലാ മഴക്കാലത്തും കേരളം കൂടുതൽ കൂടുതൽ പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഇതിന് ഇരയാകുന്ന അല്ലെങ്കിൽ ഇരയാക്കപ്പെടുന്ന എല്ലാവരോടും നമുക്ക് കാണിക്കാവുന്നത് ആർദ്രമായ മനസാണ് എന്നതിൽ സംശയമില്ല. ദുരന്തം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിലും നമ്മൾ അത് കാണിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. അതുകൊണ്ട് മാത്രമായോ എന്ന ചോദ്യവും പ്രസക്തമാണ്. കവി സൂചിപ്പിക്കുന്നതുപോലെ തത്വചിന്താപരമായ മനസ് കേരളീയസമൂഹം നേടുന്നുണ്ടോ എന്നുകൂടി ഈയവസരത്തിൽ ചിന്തിക്കേണ്ടതുണ്ട്. കാര്യങ്ങളെ വെറുതെ ഉപരിപ്ലവമായി കാണാതെ, നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനുമുള്ള കഴിവും സന്നദ്ധതയുമാണ് ഇത്തരം മനസിന്റെ പ്രത്യേകത.
സാമൂഹിക ഓഡിറ്റും ശാസ്ത്രീയമായ മാറ്റിപ്പാർപ്പിക്കലും
മഴക്കാലത്ത് ദുരന്തം ഉണ്ടാകുന്നതും കുറേപേരുടെ ജീവൻ നഷ്ടമാകുന്നതും അനുശോചനങ്ങൾ അറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും എല്ലാം ഏതാണ്ട് ഒരു ആചാരമോ അനുഷ്ഠാനമോപോലെ നാം കാണുന്നുണ്ടോ എന്ന് ചിലപ്പോഴെങ്കിലും സംശയിക്കേണ്ടിവരും. മുമ്പ് സൂചിപ്പിച്ച ഒരു സാമൂഹിക ഓഡിറ്റിനും പ്രശ്നപരിഹാരത്തിനും ജനങ്ങളുടെ പിന്തുണ വേണമെന്നുള്ളത് പ്രധാനമാണ്. പക്ഷേ, സർക്കാരാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടത്. നമുക്ക് തദ്ദേശ സ്ഥാപനങ്ങളും വില്ലജ്, താലൂക്ക്, ജില്ലാ സ്ഥാപനങ്ങളും മറ്റും ഉണ്ടെങ്കിലും ഇത്തരം പരിസ്ഥിതി ദുർബലമായ, ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിലോ വീടുനിർമാണത്തിലോ ഒന്നും കാര്യമായ ഇടപെടലോ മാർഗനിർദേശമോ നടത്തുന്നതായി കാണുന്നില്ല. ഉണ്ടെങ്കിൽതന്നെ അത് അഴിമതിക്കുള്ള സാധ്യതകളായാണ് പലപ്പോഴും ഉപയോഗിക്കുന്നത്.
മറിച്ച്, ശാസ്ത്രീയമായ അറിവിന്റെ സഹായത്താൽ ഇത്തരം ഉദ്യമങ്ങളെ നിയന്ത്രിക്കുകയോ ശാസ്ത്രീയമായ രീതിയിൽ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യണ്ടതല്ലേ. പലപ്പോഴും അത്തരം പ്രദേശങ്ങൾക്ക് ഒട്ടുംതന്നെ ചേരാത്ത തരത്തിലുള്ള വീടുനിർമാണമാണ് നടക്കുന്നതെന്ന് കാണാൻ കഴിയും. ആവശ്യത്തിനപ്പുറം, പലപ്പോഴും ആർഭാടമാണ് വീട് പണിയെ നിയന്ത്രിക്കുന്നത്. വികസന പ്രവർത്തനങ്ങളുടെയും റോഡുൾപ്പെടെ, മറ്റ് വലിയ നിർമാണങ്ങളുടെയും സ്ഥിതിയും വ്യത്യസ്തമല്ല. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗത്തും ഇത് കാണാവുന്നതാണ്.
ഇതിന് ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല; മറിച്ച്, ശാസ്ത്രീയമായ, ദീർഘവിഷണത്തോടെയുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ബോധവത്കരിക്കുകയും ആവശ്യമായ, ജനോപകാരപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണു വേണ്ടത്. അത്തരം സ്ഥലത്ത് താമസിക്കേണ്ടത് ഒഴിച്ചുകൂടാനാവാത്തതാണെകിൽ, അത്തരം ആൾക്കാരെ മഴക്കാലത്ത് മാറ്റിത്താമസിക്കാനുള്ള സുരക്ഷിത സ്ഥാനങ്ങൾകൂടി ഉൾപ്പെടുത്തി വേണം അവിടങ്ങളിൽ താമസം അനുവദിക്കാൻ. സ്ഥിരമായി ഭൂകമ്പം ഉണ്ടാകുന്ന രാജ്യങ്ങളിലും യുദ്ധങ്ങൾ നടക്കുന്ന രാജ്യങ്ങളിലും, ഇസ്രായേൽ ഉദാഹരണമാണ്, അടിയന്തരമായി രക്ഷ നേടാനുള്ള ബോംബ് ഷെൽട്ടറുകൾപോലെയുള്ള സുരക്ഷിത ഇടങ്ങൾ നേരത്തേ തയാറാക്കുന്നത് മാതൃകയാണ്.
ഭരണരംഗത്തെ രാഷ്ട്രീയവും ദുരന്തനിവാരണത്തിലെ അനാസ്ഥയും
ഇത്തരം പദ്ധതികൾ സാവധാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും ശാസ്ത്രീയമായും തയാറാക്കാനും നടപ്പിലാക്കാനുമൊക്കെയാണ് മന്ത്രിസഭയിലെ പല വകുപ്പുകളും മന്ത്രിമാരുമെല്ലാം. പക്ഷേ, ഇതെല്ലാം ഫലപ്രദമായി ഉയോഗപ്പെടുത്തുന്നത് ദുരന്തശേഷമാണെന്നുള്ളതാണ് ശരിയായ വലിയ ദുരന്തം. വകുപ്പുതല പ്രവർത്തനങ്ങളും ഏകോപനവും എല്ലാം നന്നായി നടക്കുന്നുണ്ടെങ്കിലും അതിന്റെ പരിമിതികൂടി നാം മനസിലാക്കണം. അല്ലാത്ത സമയത്തെല്ലാം വിവാദങ്ങളും രാഷ്ട്രീയ വിഭാഗീയതയും സമ്മേളനങ്ങളും ഉദ്ഘാടനങ്ങളുമൊക്കെയായി മന്ത്രിമാർ എപ്പോഴും തിരക്കിലായിരിക്കും. ഇപ്പോൾ പറഞ്ഞുകേൾക്കുന്ന തരത്തിലുള്ള അക്കൗണ്ടബിലിറ്റി പലപ്പോഴും നമ്മുടെ ഭരണാധികാരികൾ കാണിക്കാറില്ല. അത് ഉറപ്പാക്കാനുള്ള വഴികളും നമുക്കില്ല. ആകെയുള്ളത് തെരഞ്ഞെടുപ്പുകൾ മാത്രം. അപ്പോഴേക്കും നഷ്ടങ്ങൾ സംഭവിച്ചിരിക്കും.
നമ്മുടെ പ്രത്യേക വിഭാഗീയ രാഷ്ട്രീയ സംസ്കാരം മൂലം എന്തെങ്കിലും നടപടികൾ എടുത്താൽതന്നെ അതിന് തുടർച്ചയോ മെച്ചപ്പെടുത്തലോ ഉണ്ടാകാനും സാധ്യതയില്ല. രാഷ്ട്രീയവ്യത്യാസത്തിനുപരിയായി, ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഉറച്ചതും ശാസ്ത്രീയവും ഫലപ്രദവും നിരന്തരവുമായ നടപടികളെടുക്കാൻ സാധിക്കണം. അതിനു പറ്റിയ സൃഷ്ടിപരമായ രാഷ്ട്രീയ സംവിധാനം ഉരുത്തിരിയണം. ആവശ്യമില്ലാത്ത വിവാദങ്ങൾ അവസാനിപ്പിക്കണം. എന്തായാലും ഒരു ഗവൺമെന്റിന്റെ വിജയം എന്നത് ഏറ്റവും പ്രധാനമായും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിലാണ്. അതിനുശേഷമാണ് മറ്റ് ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടത്. നിർഭാഗ്യവശാൽ അതിന് വേണ്ട പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല.
വിദേശ മാതൃകയും നമ്മുടെ അനാസ്ഥയും
വിദേശ രാജ്യങ്ങളിലെ പല ഇത്തരം പ്രവർത്തനങ്ങൾ നമുക്ക് മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ ആഴ്ചയിൽ ലണ്ടനിൽ 90,000 പേർക്കിരിക്കാവുന്ന വെമ്പ്ളി സ്റ്റേഡിയത്തിൽ കണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഉദാഹരണമാണ്, പ്രകൃതിദുരന്തം അല്ലെങ്കിലും. ട്രെയിനുകളിൽ വന്നിറങ്ങുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ബ്രന്റ് എന്ന സിറ്റി കൗൺസിൽ നടപ്പാക്കുന്ന ക്രമീകരണങ്ങൾ നേരിൽകാണാനിടയായി. ട്രെയിനിൽനിന്ന് ഇറങ്ങുമ്പോൾ മുതൽ തിരിച്ച് ട്രെയിനിൽ കയറ്റി സുരക്ഷിതമായി യാത്രയാക്കുന്നതുവരെ സിറ്റിയുടെ സുരക്ഷിത സംവിധാനം പ്രവർത്തിക്കുന്നു.
ഒരു ചെറിയ ഉന്തും തള്ളും പോലും കാണാൻ സാധിക്കില്ല. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും ആകർഷകമായ സമ്മർ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് എന്നുള്ളതും പ്രസ്താവ്യമാണ്. അതുപോലെതന്നെ, അവരുടെ ജലാശയങ്ങൾ കൃത്യമായി സംരക്ഷിക്കുന്നതും പ്രസിദ്ധമാണ്. 365 തടാകങ്ങളുള്ള അയർലൻഡിലെ കാവൻ എന്ന സ്ഥലവും അവ സംരക്ഷിക്കുന്ന രീതിയും കാണാനിടയായി. നമ്മൾ ഇത്തരം കാര്യങ്ങളിൽ കാണിക്കുന്ന അനാസ്ഥകൂടിയാണല്ലോ പ്രകൃതിദുരന്തമായി നമ്മെ തേടിയെത്തുന്നത്.
റോഡപകടങ്ങളിലും അതുപോലെ അപകടസാധ്യതയുള്ള മറ്റേത് പ്രവർത്തനങ്ങളിലുമെല്ലാം നമ്മുടെ അനാസ്ഥ അപകടകരമാണ്. ഇത്തരം കാര്യങ്ങളിൽ സുരക്ഷ മുൻകൂട്ടി ഉറപ്പാക്കുക എന്നുള്ളത് ഗവൺമെന്റിന്റെ ഉത്തരവാദിത്വമാണ്. ആവശ്യമെങ്കിൽ ഉത്തരവാദിത്വപൂർണമായ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. ജനങ്ങൾ ഇത് മനസിലാക്കുകയും ഇതിനോട് സഹകരിക്കുകയും നിയന്ത്രണങ്ങൾ പാലിക്കുന്ന, നിയമങ്ങൾ അനുസരിക്കുന്ന സംസ്കാരം ആർജിക്കുകയും ചെയ്യണം.
നമ്മുടെതന്നെ ആളുകൾ വിദേശ രാജ്യങ്ങളിൽ ഇത്തരം കർശന നിയന്ത്രങ്ങൾ, വീട് എവിടെ വയ്ക്കണം, എന്ത് വലിപ്പം ആകാം, വീട്ടിലെ മരങ്ങൾക്ക് എന്ത് വലുപ്പം വേണം എന്നുള്ള തുൾപ്പെടെയുള്ള നിയമങ്ങൾ സന്തോഷപൂർവം സ്വീകരിച്ച്, സമൃദ്ധിയോടെ ജീവിക്കുന്നതും കാണാം. നമ്മളും നമ്മുടെ ഗവൺമെന്റും രാഷ്ട്രീയവുമൊക്കെ ഈ രീതിയിൽ ജനനന്മയും രാജ്യപുരോഗതിയും മുൻനിർത്തി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചു. രാഷ്ട്രീയ വിവാദങ്ങളിൽ മാത്രം വിജയിച്ചാൽ, നമ്മൾ സമൂഹമായി പരാജയപ്പെടും. ഓരോ ദുരന്തത്തിലും മരണത്തിലും അവസാനം, അത് ആവശ്യമില്ലാത്ത ഒരു മരണമായിരുന്നോ എന്ന് നമ്മൾ സങ്കടത്തോടെ ആവർത്തിച്ചുകൊണ്ടിരിക്കും. നമ്മളുടെയും സ്ഥിതി വ്യത്യസ്തമാകാനിടയില്ല.
ദുരന്തശേഷമുള്ള ഏകോപനം മാത്രം പോരാ
നാമാകട്ടെ പലപ്പോഴും ദുരന്തങ്ങൾ വരുമെന്നറിയാമായിട്ടും തയാറെടുപ്പു നടത്താതെ, ദുരന്തങ്ങൾ വരാൻ കത്തിരിക്കുന്നതുപോലെയും അതിനു കീഴടങ്ങാൻ തയാറായതുപോലെയും തോന്നിപ്പോകുന്നു. സ്ഥിരമായി നാം കാണുന്ന കൊണ്ടുപിടിച്ച ഏകോപനവും പ്രവർത്തങ്ങളുമെല്ലാം, ദുരന്തശേഷമുള്ളതു മാത്രമാണെന്ന് ചിന്തിച്ചാൽ കുറേയൊക്കെ ശരിയാണെന്ന് പറയേണ്ടിവരും.
അതുകൊണ്ട് അടുത്ത മഴക്കാലത്തേക്കെങ്കിലും സർക്കാർ ഒരു പ്രത്യേക സാമൂഹിക ഓഡിറ്റ് വഴി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇത്തരം ദുരന്തങ്ങൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ പ്രത്യേകമായി കണ്ടെത്തുകയും അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനുള്ള പ്രത്യേക പദ്ധതി തയാറാക്കുകയും ചെയ്യാവുന്നതാണ്. ദുരന്തത്തിനു ശേഷം പ്രഖ്യാപിക്കുന്ന സാമ്പത്തികസഹായത്തിന്റെ കൂടെ, ഇപ്പോൾ ഒരു പക്ഷേ അധികമായി ചെലവഴിക്കുന്ന തുകയുടെ കുറച്ചുകൂടി ആയാൽതന്നെ എത്രയോ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.
Kerala
പാണക്കാട്: മലപ്പുറം പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞു. ആളുകൾ രണ്ടു ഭാഗങ്ങളിലേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി. നിർമ്മാണ പ്രവർത്തി ആരംഭിച്ച ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചു.
രാവിലെ എട്ടോടെയാണ് മണിയോടെയാണ് പാണക്കാട് റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് മണ്ണിടിഞ്ഞു തുടങ്ങിയത്. മണ്ണും കല്ലുകളും റോഡിലേക്ക് പതിച്ചു. വീണ്ടും തുടർച്ചയായി മണ്ണ് ഇടിയുന്നുണ്ടായിരുന്നു. ഒന്പതരടോയെ വലിയ മൺകൂന പൂർണമായും താഴേക്ക് പതിച്ചു. മരങ്ങളും കല്ലുകളും ഒലിച്ചിറങ്ങി.
മാധ്യമപ്രവര്‍ത്തകരെല്ലാം നാട്ടുകാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയിൽ മലപ്പുറം കൈരളി ടിവി ക്യാമറമാൻ ജയേഷിന് നിസാര പരിക്കേറ്റു. മണ്ണ് ഇടിഞ്ഞുതുടങ്ങിയത് മുതൽ തന്നെ ഗതാഗത നിരോധിച്ചതും, പോലീസ് ഇടപെട്ട് ജനങ്ങളെ രണ്ടു ഭാഗങ്ങളിലേക്ക് മാറ്റിയതും വലിയ അപകടം ഒഴിവാക്കി. ആളുകൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞതും ആശ്വാസമായി.
മലപ്പുറം ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ നടത്തിയ നിർമാണം തീർത്തും അനധികൃതമാണെന്നും മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കി.
ജിയോളജി വകുപ്പ് നൽകിയ പാറ പൊട്ടിക്കാനുള്ള അനുമതി ജൂൺ 19-നും നഗരസഭ നൽകിയ മണ്ണെടുക്കാനുള്ള അനുമതി ജൂൺ 20-നും അവസാനിച്ചിരുന്നതായി അധികൃതർ അറിയിച്ചു. തുടർന്ന്, അനധികൃത നിർമാണത്തിന് നൽകിയ ലൈസൻസ് ഉടൻ റദ്ദാക്കാൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നഗരസഭയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
Kerala
തൊടുപുഴ: ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതു സംബന്ധിച്ച് പൊലീസിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഈ ഭാഗത്തു കൂടിയുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
ജില്ലയില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് ശനിയാഴ്ച തന്നെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധനം തുടരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
National
ബംഗളൂരു: കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് കർണാടകയിൽ ട്രെയിൻ സർവീസുകൾ താറുമാറായി. ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. സുരക്ഷ മുൻനിർത്തി ഇതുവഴിയുള്ള നിരവധി സർവീസുകൾ റദ്ദാക്കുകയും ചിലത് പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെയ്തു.
ശനിയാഴ്ച രാത്രി 8.45 ഓടെയാണ് കനത്ത മഴയ്ക്കിടയിൽ ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും മണ്ണ് നീക്കം ചെയ്യലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് മഴ ശക്തമായി തുടരുന്നതും ഇടയ്ക്കിടെ വീണ്ടും മണ്ണിടിച്ചിലുണ്ടാകുന്നതും പ്രതിസന്ധിയാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഗതാടസം തടസപ്പെട്ടതിനെ തുടർന്ന് ഹാസൻ, സുബ്രഹ്മണ്യ റോഡ്, ശിരിവാഗിലു, ബണ്ട്വാൾ സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ചയിലെ മംഗളൂരു ജംഗ്ൻ - യശ്വന്ത്പുര എക്സ്പ്രസും (16540), യശ്വന്ത്പുര - മംഗളൂരു ജംഗ്ൻ എക്സ്പ്രസും (16575) പൂർണമായി റദ്ദാക്കി.
കൂടാതെ നിരവധി ട്രെയിനുകൾ സർവീസ് വെട്ടിച്ചുരുക്കി. എസ്എംവിടി ബംഗളൂരു - മുരുഡേശ്വർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു - കോഴിക്കോട് എക്സ്പ്രസ്, വിജയപുര - മംഗളൂരു സെൻട്രൽ എക്സ്പ്രസ് എന്നിവ ഹാസനിലും, കെഎസ്ആർ ബംഗളൂരു - കാർവാർ എക്സ്പ്രസ് സക്ലേശ്പുരിലും യാത്ര അവസാനിപ്പിച്ചു.
മുരുഡേശ്വർ - എസ്എംവിടി ബംഗളൂരു എക്സ്പ്രസ് സുബ്രഹ്മണ്യ റോഡിലും, കോഴിക്കോട് - കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കബകപുത്തൂരിലും സർവീസ് അവസാനിപ്പിച്ചു.
Kerala
തിരുവനന്തപുരം: അതിതീവ്രമായ മഴയും ഇതേത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും തിങ്കളാഴ്ചയും ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.
അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവമുമായി മുൻമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിനെയാണ് ശിവൻകുട്ടി വിമർശിച്ചത്.
ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുകയാണ് മുഖ്യമന്ത്രി. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല.
മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടതെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളുടെ സന്നദ്ധതയും നിശ്ചയദാർഢ്യവുമാണ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ഇപ്പോൾ ചെയ്യേണ്ടത്.
എന്നാൽ, അടിയന്തര പ്രാധാന്യമുള്ള ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സൽക്കാരത്തിൽ പങ്കുചേരുകയാണ് മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ചെയ്തത്. നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി 'റോം കത്തിയെരിയുമ്പോൾ നീറോ വീണമീട്ടുന്നതിന്' തുല്യമാണ്.
വ്യക്തിപരമായ സൽക്കാരങ്ങൾക്കും താല്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല. മറ്റു പരിപാടികൾ മാറ്റിവെച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത്.
രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽ നിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ ശ്രീ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നാം കണ്ടതാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി. ഡി. സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയാറാകണം.
Kerala
കണ്ണൂർ: കർണാടകയിലും ആറളം വനാന്തർ ഭാഗങ്ങളിലും ആറളം, ചെറുപുഴ, ഉളിക്കൽ പഞ്ചായത്തുകളിലും ഉരുൾപൊട്ടി. പുഴയിലെ ഒഴുക്കിൽപെട്ട് ചെറുപുഴയിലും പേരാവൂരിലു മായി രണ്ടു പേരെ കാണാതായി.
ചെറുപുഴയിൽ തുരുത്തിൽ പെട്ടയാളെ റാഫ്റ്റിൽ രക്ഷിച്ചുകൊണ്ടു വരുന്നതിനിടെ രക്ഷാപ്രവർത്തകൻ രാജേഷ് കാര്യങ്കോട് പുഴയിലെ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു. പേരാവൂർ തൊണ്ടിയിൽ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ പോയ കൊട്ടംചുരം സ്വദേശി വയൽപീടിക ഹനീഫയെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്.
ചെറുപുഴ ജോസ്ഗിരിയിൽനിന്നു രാജഗിരിയിലേക്ക് ബൈക്കിൽ വരികയായിരുന്നയാൾ മലവെള്ളപ്പാച്ചിലിൽ ബൈക്ക് സഹിതം ഒഴുകിപ്പോയെങ്കിലും രക്ഷപ്പെടുത്തി. മറ്റത്താനിക്കൽ സണ്ണിയാണ് ഒഴുക്കിൽപ്പെട്ടത്. പരിക്കേറ്റ സണ്ണിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്യങ്കോട് പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്ന് കോലുവള്ളി കമ്പിപ്പാലം, മീന്തുള്ളയിലെ കോൺക്രീറ്റ് നടപ്പാലം, രാജഗിരി ഉന്നതിയിലേക്കുള്ള മുളപ്പാലം എന്നിവ ഒലിച്ചുപോയി. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിലെ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടു.
അപകടസാധ്യതയെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. നെടുംപൊയിൽ ചുരം പാതയിൽ ഏലപ്പീടികയിലെ വെള്ളച്ചാട്ടം റോഡിലേക്ക് പരന്നൊഴുകി. മഴ ശക്തമായതിനെത്തുടർന്ന് പഴശി റിസർവോയറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി 15 ഷട്ടറുകളും നാലുമീറ്ററാക്കി ഉയർത്തി.
മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ, കക്കുവ, ചീങ്കണ്ണി, പേരട്ട പുഴകൾ കവിഞ്ഞു. ആറളം പുനരധിവാസമേഖലയിലെ 13 ,11,13/55 ബ്ലോക്കുകളിൽ വെള്ളം കയറി 45ഓളം കുടുംബങ്ങളെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തനമാരംഭിച്ചു.
മന്ത്രി സണ്ണി ജോസഫ് മഴക്കെടുതി അതിജീവിക്കാനുള്ള ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നേതൃത്വം നൽകിവരികയാണ്.
Kerala
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീനയുടെ മൃതദേഹം കണ്ടെത്തി. ഇവരുടെ മകൻ ജോസഫിന് ജോണിയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.
ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. സംഭവസമയത്ത് ജോസഫിനും മാതാവ് റെജീനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോണി അടുത്ത വീട്ടിലായതിനാല്‍ രക്ഷപ്പെട്ടു. മറ്റ് മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലുണ്ടായിരുന്നില്ല.
ജോസഫിന് ജോണി സ്വകാര്യ എന്‍ജിനിയറിംഗ് കോളജ് കാന്റീൻ ജീവനക്കാരനാണ്. ഒരു മാസം മുന്‍പ്
ഈരാറ്റുപേട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. റെജീന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂളിലെ ജീവനക്കാരിയാണ്.
മണപ്പാട് വീട് കാണാനില്ലാത്ത സ്ഥിതിയാണ്. കുറച്ചു ദൂരം മാറി വീടിനു മേല്‍ക്കൂരയും മറ്റു ഭാഗങ്ങളും കിടക്കുന്ന സാഹചര്യമാണ്. സാധാരണയായി ഉരുള്‍പൊട്ടാത്ത പ്രദേശമാണെന്നു നാട്ടുകാര്‍ പറയുന്നു.
Kerala
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രിയിലെ ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. പൊൻമുടിയിലെ ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
കല്ലാർ - പൊന്മുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇരുപത്തിരണ്ടാം വളവിന് അടുത്ത് ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രദേശത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്നും ഫയർഫോഴ്സും പുറപ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പയ്യാരിത്തോട്ടം മണ്ഡപ്ലാവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന അമ്മയെയും മകനെയും കാണാതായിരുന്നു.
പിന്നീട് മകനെ മണ്ണിനടിയിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണിയുടെ ഭാര്യയും ജോസഫിന്റെ അമ്മയുമായ ഗ്രേസിക്കായി തെരച്ചിൽ തുടരുന്നു.
ശക്തമായ മഴയിൽ പൂഞ്ഞാർ, കൈപ്പള്ളി, അടുക്കം, അടിവാരം അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈരാറ്റുപേറ്റ-വാഗമൺ റോഡ് ഒലിച്ചുപൊയ നിലയിലാണ്. കല്ലും മണ്ണും റോഡിലേയ്ക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഈരാറ്റുപേട്ടയിലും സ്ഥിതി മോശമാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ടൗണിൽ ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.
Kerala
ഇടുക്കി: ഇടുക്കി കുടയത്തൂരിൽ മണ്ണിടിച്ചിലിനെത്തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഒരാൾ മരിച്ചു. എൻഡിആർഎഫ് സംഘം നടത്തിയ തെരച്ചിലിൽ മണ്ണിനടിയിൽ കുടുങ്ങിയ സുമതിയുടെ മൃതദേഹം കണ്ടെടുത്തു.
മൂന്ന് പേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ അകപ്പെട്ട സുമതിയുടെ ഭർത്താവ് രവി, മകൻ എന്നിവരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർക്ക് ഗുരുതരമായ പരിക്കുകളൊന്നും ഇല്ല. പുലർച്ചെ രണ്ടോടെയായിരുന്നു മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്.
കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
District News
കോതമംഗലം: കാലവര്‍ഷം ശക്തമായതിനൊപ്പം നേര്യമംഗലം-അടിമാലി റോഡില്‍ മണ്ണിടിച്ചില്‍. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്ക് സമീപം റോഡിന്റെ വശത്ത് ഉയരത്തില്‍ നിന്ന് മണ്ണുംകല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
വാഹനങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസപ്പെട്ടു. ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് അവശിഷ്ടങ്ങള്‍ നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഇതിനോടടുത്ത പ്രദേശങ്ങളില്‍ മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതാണ്. എറണാകുളം ജില്ലയില്‍ നേരത്തെയുള്ള കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റംവരുത്തിയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു വരെയാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള മലയോരമേഖലകളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമായിവരും.
ഓഗസ്റ്റ് രണ്ടിനും ശക്തമായ മഴയ്ക്കാണ് സാധ്യത. യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലും സമാന കാലാവസ്ഥാ മുന്നറിയിപ്പാണുള്ളത്.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികദിനത്തിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, മതസാമൂഹിക നേതാക്കളും ഹൃദയഭൂമിയിൽ ഒത്തുകൂടി.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയഭൂമിയിൽ മേപ്പാടി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ അനുസമരണ സന്ദേശം നൽകി.
ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് ഇന്നലെ രാവിലെ മുതൽ പുത്തുമലയില ഓർമകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതൽ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമകളുമായി ജീവിക്കുന്ന സ്കൂൾ വിദ്യാർഥികൾ വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയിൽ ഒത്തുകൂടിയിരുന്നു.
ഒരു നാട്ടിൽ ഒരുമിച്ചു ജീവിച്ച് ഒരേ മണ്ണിൽ അന്തിയുറങ്ങുന്നവർക്കു മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിജോ, മേപ്പാടി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ്‍ ബബിത, ഡോ. യൂസഫ് നദ്വി എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, ജയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മേപ്പാടി പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം നിലന്പൂർ പോത്തുകൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
District News
മൂന്നാർ: കാലവർഷം ശക്തി പ്രാപിച്ചതോടെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ജില്ലാ ഭരണകൂടം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ പാതയിലെ മൂന്നാര്‍ സിഎസ്ഐ പള്ളിക്കു സമീപമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയില്‍ 29, 31, 01 തീയതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ തെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മൂന്നാർ ഹെഡ്വർക്ക് ഡാമിനു സമീപം മണ്ണും കല്ലും ഇടിഞ്ഞുവീണതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു. പുലർച്ചെ ആആറോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലൂടെ വാഹനഗതാഗതം താത്കാലികമായി തടസപ്പെട്ടെങ്കിലും അധികൃതർ അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
മണ്ണിടിച്ചിലുണ്ടായ ഹെഡ്വര്ക്സ് ഡാമിനു സമീപം ഒരുവരി മാത്രമായി ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കനത്ത മഴ മൂലം ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ പലയിടത്തും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട് .
Kerala
കൽപ്പറ്റ: ശക്തമായ മഴയെ വയനാട്ടുകാർക്ക് ഭയമാണ്. രണ്ടു വർഷം മുൻപ് ജൂലൈയിൽ പെയ്ത ശക്തമായ മഴയിൽ നഷ്ടമായത് 298 ജീവനുകളാണ്. ഇതിൽ കാണാതായ 32 പേരും ഉൾപ്പെടും. 35 പേർക്ക് പരിക്കേറ്റു.
550ഓളം വീടുകളാണ് ഉരുൾവെള്ളം കവർന്നത്. ഇതിൽ ശേഷിച്ച ജീവിതങ്ങൾ പലതും ഇപ്പോഴും ദുരിതത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിൽ അഞ്ച് സോണുകളിലായി 451 വീടുകളാണ് പൂർത്തിയാകുന്നത്. ഇതിൽ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 147 കുടുംബങ്ങൾ ഇവിടെ താമസവും തുടങ്ങി.
രണ്ടാം സോണിലെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 151 വീടുകളാണ് ഈ സോണിൽ. സെപ്റ്റംബറിൽ ഇവയുടെ കൈമാറ്റം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ശേഷിക്കുന്ന വീടുകളിൽ ദുരന്തബാധിതർക്ക് എന്ന് അന്തിയുറങ്ങാമെന്ന് കൃത്യമായി പറയാനായിട്ടില്ല. സർക്കാർ നൽകുന്ന വാടകപ്പണം ഉപയോഗിച്ചാണ് ഈ കുടുംബങ്ങൾ ഇന്ന് കഴിയുന്നത്.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ സർവവും വെള്ളം കവർന്നപ്പോൾ ലഭിച്ച ജീവൻമാത്രമാണ് ഇന്നും പലർക്കും സ്വന്തമായുള്ളത്. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും താമസിച്ചിരുന്നവർ. ദുരന്തബാധിതരെ ചേർത്തുനിർത്താൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനങ്ങൾ ഒന്നിച്ചെങ്കിലും ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതിൽ ആർക്കും വലിയ നിശ്ചയമില്ല.
വിലങ്ങാടും സമാനസ്ഥിതി
2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് ഉണ്ടായ ദുരന്തത്തില്‍ 150ഓളം കുടുംബങ്ങളാണ് പെരുവഴിയിലായത്. 11.85 കോടി രൂപയുടെ കാര്‍ഷിക നഷ്ടവും കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യ നാശനഷ്ടവുമാണ് അന്ന് അധികൃതര്‍ കണക്കാക്കിയിരുന്നത്.
ഒട്ടേറെ വാഗ്ദാനങ്ങള്‍ സര്‍ക്കാരും നല്കി. വീട് നഷ്ടപ്പെട്ടവരില്‍ 49 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ലക്ഷം രൂപ വീതം കൈമാറി. പക്ഷേ, അര്‍ഹരായവരില്‍ പലരും ഒഴിവാക്കപ്പെട്ടുവെന്ന പരാതി നിലനില്ക്കുന്നു.
National
ഗംഗ്ടോക്: സിക്കിമിൽ റോഡ് ക്ലിയറൻസ് ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർ മണ്ണിടിച്ചിലിനെത്തുടർന്ന് മരിച്ചു.
നാലു പേർക്കു ഗുരുതരമായി പരിക്കേറ്റു. നാംചി ജില്ലയിലായിരുന്നു അപകടം.
മുന്‍പുണ്ടായ മണ്ണിടിച്ചിലിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
Kerala
കൊച്ചി: വയനാട് കള്ളാടിയില്‍ ഏഴുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കുണ്ടെന്ന് ഹൈക്കോടതി.
പരിസ്ഥിതി അനുമതി ലഭിച്ചതിനാല്‍ ഇതുമായി ബന്ധപ്പെട്ടു തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന അഥോറിറ്റി നിലപാടിനെ വിമര്‍ശിച്ചാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. ഉത്തരവാദിത്വത്തില്‍നിന്ന് അഥോറിറ്റിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നു കോടതി വ്യക്തമാക്കി.
സംഭവത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ മറുപടി നല്കാന് സര്‍ക്കാര്‍ സമയം തേടിയതിനെത്തുടര്‍ന്ന് വിഷയം രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.
മണ്ണിടിച്ചില്‍ സാധ്യതയുള്ള മറ്റിടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനും മുന്‍കരുതല്‍ സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. ചൂരല്‍മല ദുരന്തത്തെത്തുടര്‍ന്ന് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.
Kerala
കൽപ്പറ്റ: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കള്ളാടി സന്ദർശിക്കാൻ പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. ദുരന്തഭൂമി സന്ദർശിക്കുന്നതിനൊപ്പം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും എംപി നേരിൽ കാണും.
ദുരന്തം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രിയങ്ക ഗാന്ധി സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപിയും സിപിഎമ്മും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്നവരാണ് ഇവരെന്നും ദുരിതബാധിതരെ പൂർണമായി അവഗണിച്ചെന്നുമായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണ് എംപിയുടെ സന്ദർശനം.
കഴിഞ്ഞ എട്ടിനാണ് കള്ളാടി തുരങ്കപാത നിർമാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചിരുന്നു
National
ഗ്യാങ്ടോക്: കനത്ത മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ നിർമാണത്തിലിരിക്കുന്ന ഭൂഗർഭ തുരങ്കത്തിൽ 12 തൊഴിലാളികൾ കുടുങ്ങി.
നാംചിയിലെ സമാർദുംഗ് തുരങ്കത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിന്റെ മുൻഭാഗം മൂടിയതോടെ തൊഴിലാളികൾക്കു രക്ഷപ്പെടാനുള്ള വഴി അടയുകയായിരുന്നു.
തുരങ്കത്തിനുള്ളിലെ വാതകച്ചോർച്ചയാണ് മറ്റൊരു പ്രതിസന്ധി. പാറയുടെ അടിയിൽ രൂപപ്പെടുന്ന വാതകം മണ്ണിടിച്ചിൽമൂലം പുറത്തേക്കു വമിച്ചതാണെന്നാണ് സംശയം.
International
ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗ് നഗരപ്രാന്തത്തിലുണ്ടായ മണ്ണിടിച്ചിലിൽ എട്ടു പേർ മരിച്ചു. 34 പേരെ കാണാതായി.
കനത്ത മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണു ദുരന്തമുണ്ടായത്. മലനിരകളിൽനിന്ന് വൻതോതിൽ കല്ലും മണ്ണും പാർപ്പിട സമുച്ചയങ്ങളിൽ പതിക്കുകയായിരുന്നു. പത്തിലധികം കെട്ടിടങ്ങൾ മണ്ണിനടിയിലായി.
തെക്കൻ ചൈനയിലുടനീളം കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നലെ അറിയിച്ചത്.
Kerala
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ കരാര്‍ കമ്പനിയെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെയും കുറ്റപ്പെടുത്തി ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമ ദൃഷ്യാ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. നിര്‍മ്മാണ കമ്പനിക്ക് മുമ്പും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ചയുണ്ടായി. അതോറിറ്റി ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയില്‍ ഇടപെടാതെ ഫയല്‍ മടക്കി എന്നാണ് അമിക്കസ് ക്യൂറിയുടെ വിമര്‍ശനം.
ദുരന്ത സാധ്യതയുള്ള ഏതു നിര്‍മ്മാണവും അതോറിറ്റിക്ക് പരിശോധിക്കാന്‍ നിയമപരമായ അധികാരമുണ്ട്. കള്ളാടി പാലത്തിന് സമീപത്തെ മണ്‍കൂമ്പാരം അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ചു തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കരാര്‍ കമ്പനി അവഗണിച്ചു.
കരാറുകാരായ ദിലീപ് ബില്‍ഡ്കോണിന് മുമ്പും നിര്‍മ്മാണ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്ധ്രയിലെ അനഗപ്പള്ളിയില്‍ ദിലീപ് ബില്‍ഡ്കോണ്‍ നിര്‍മ്മിച്ച ഫ്ലൈ ഓവര്‍ തര്‍ന്നുള്ള അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.
കമ്പനിയുടെ മുന്‍കാലചരിത്രം പരിശോധിച്ചു വേണം കരാര്‍ നല്കാന്. പരിസ്ഥിതിലോല പ്രദേശത്ത് കരാര്‍ നല്കുമ്പോള് കര്‍ശന പരിശോധന വേണമായിരുന്നു എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലുണ്ട്. തുരങ്ക നിര്‍മ്മാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവയ്ക്കാനും ശുപാര്‍ശയുണ്ട്.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നിലവില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടുത്ത വെള്ളിയാഴ്ച കോടതി വിഷയത്തില്‍ തുടര്‍ നിലപാട് അറിയിക്കും.
District News
കണ്ണൂർ: മണ്ണിടിച്ചിൽ സാധ്യത മുൻകൂട്ടി കണ്ടെത്തി മുന്നറിയിപ്പ് നൽകാനും അതുവഴി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനുമുള്ള സംസ്ഥാനത്തെ ആദ്യസംവിധാനം കണ്ണൂർ ജില്ലയിൽ ഒരുക്കുന്നു. കണിച്ചാർ പഞ്ചായത്തിലെ മാടശേരി മലയിലാണ് ഈ സംവിധാനം സ്ഥാപിക്കുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നീ ഡാറ്റ ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. സംസ്ഥാന ദുരന്തനിവാരണ അഥോറിട്ടി, ഐഐടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംവിധാനം തയാറാക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയോളമാണ് ചെലവ്.
2022 ൽ 34 തവണ മണ്ണിടിച്ചിൽ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി മാടശേരി മലയിൽ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇനി മണ്ണ് പരിശോധനയ്ക്കുശേഷം 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചു സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്. ഐഐടി റൂർക്കിയുടെ നേതൃത്വത്തിലാണ് മലയുടെ ഉയരത്തിൽനിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകൾ സ്ഥാപിക്കുക. മാടശേരി മലയിൽ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച് മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും പരിശോധിക്കാൻ കഴിയും.
സംസ്ഥാനത്തെ പൈലറ്റ് പ്രോജക്ടായി നടത്തുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഈ സംവിധാനം സ്ഥാപിക്കും. നിലവിൽ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടൽ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പും ശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കാൻ കഴിയും.
Kerala
കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താൻ സാധിക്കാതിരുന്നത്.
വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന് നഷ്ടമായത്.
അതേസമയം, കള്ളാടിയിൽ അപകടമുണ്ടായ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.
മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയാറാക്കുകയും ചെയ്യും.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിന്റെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി. സിദ്ദിഖ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്. പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കൊങ്കൺ റെയിൽ കോർപറേഷൻ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.
Kerala
മാനന്തവാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിൽ നാലാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. പരിക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു.
വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.
മൂന്നാം ദിനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒന്നാം സോണിലും മൂന്നാം സോണിലും പുഴയിലും തിരച്ചില്‍ നടത്തും. മണ്ണ് അതിവേഗം നീക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കും. കണ്ടെടുത്ത മൂന്ന് മൃതദേഹങ്ങള്‍ എംബാം നടപടികള്‍ക്ക് ശേഷം എയര്‍ ലിഫ്റ്റിലൂടെ വീടുകളിലേക്ക് എത്തിക്കും.
ഏഴ് പേരാണ് പരിക്കേറ്റ ചികിത്സയില്‍ കഴിയുന്നത്. വയനാട്ടില്‍ ഇടവിട്ടുള്ള മഴയ്ക്ക് ശമനം ഇല്ലാത്തതിനാല്‍ മൂന്നാം ദിനത്തിലെതിന് സമാനമായ കാലാവസ്ഥയാണെങ്കില്‍ ദൗത്യത്തിന് വേഗം കൂടും.
Kerala
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വയനാട് കള്ളാടിക്കടുത്ത് ഇന്ന് രാവിലെ മണ്ണിടിഞ്ഞ പ്രദേശം സന്ദര്‍ശിച്ചു. രാവിലെ ഒമ്പതരയോടെയാണ് ഇരുവരും കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപം എത്തിയത്.
സ്ഥലത്തുണ്ടായിരുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് പ്രതിപക്ഷ നേതാവ് സാഹചര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കള്ളാടിയില്നിന്നു മേപ്പാടി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ പിണറായിയും ഗോവിന്ദനും മണ്ണിടിച്ചിലില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. മേപ്പാടി പോളി ടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലും ഇവര്‍ എത്തി.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്.
വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടതില്‍ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. മണ്ണ് അടിഞ്ഞുകൂടിയ പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തെരച്ചില്‍.
കള്ളാടി പുഴയുടെ തീരങ്ങളിലും തെരച്ചില്‍ തുടരുകയാണ്. രണ്ട് സോണുകളില്‍ ബുധനാഴ്ച തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. കാണാതായ അഞ്ചു പേര്‍ക്കായുള്ള തെരച്ചിലാണ് തുടരുക. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഫയര്‍ ഫോഴ്സ് സേനകളുടെ നേതൃത്വത്തില്‍ ഇന്നു സോണ്‍ മൂന്നില്‍ തെരച്ചില്‍ വ്യാപിപ്പിക്കും.
മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ബുധനാഴ്ച മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയ്തിരുന്നു. പൊതുമരാമത്ത് മന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും.
ബുധനാഴ്ച ഏറെ നേരം ശ്രമിച്ചിരുന്നെങ്കിലും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഡ്രോണും കെഡാവര്‍ നായ്ക്കളെയും ഉപയോഗിച്ചു തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കാണാതായവരെ സ്പോട്ട് ചെയ്യാന്‍ സാധിക്കാത്തതു പ്രതിസന്ധിയായി.
മഴയിന്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളത്തോടൊപ്പം മണ്ണ് ഒലിച്ചിറങ്ങുന്നതും തിരിച്ചടിയാണ്. ഏറെനേരം മണ്ണ് നീക്കം ചെയ്തിട്ടും വീണ്ടും അടിഞ്ഞുകൂടുന്നുണ്ട്. സര്‍ക്കാര്‍ കണക്കനുസരിച്ച് അഞ്ച്പേരാണ് കുടുങ്ങിക്കിടക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ പേര് ഉണ്ടായേക്കാമെന്നാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്ന വിവരം. എന്നാല്‍, കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ചു പേര് തന്നെയാണ് മണ്ണിനടിയിലുള്ളതെന്നു കളക്ടര്‍ പ്രതികരിച്ചിട്ടുണ്ട്.
Kerala
കല്‍പ്പറ്റ: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളിൽ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടി മണ്ണിടിച്ചില്‍ വിദഗ്ധസമിതി അന്വേഷിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും. വലിയ അശാസ്ത്രീയത നടന്നിട്ടുണ്ട്. പദ്ധതി പൂര്‍ണമായി നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വയനാട്ടില്‍ മണ്ണിടിച്ചില്‍ അപകടമുണ്ടായ സ്ഥലം മുഖ്യമന്ത്രി വി.ഡി.സതീശന് ഇന്ന് സന്ദര്‍ശിക്കും. രാവിലെ പതിനൊന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ഹെലികോപ്ടറില്‍ അദ്ദേഹം വയനാട്ടിലേക്ക് യാത്ര തിരിച്ചു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മന്ത്രിമാരായ ടി. സിദ്ധിഖും എ.പി. അനില്‍കുമാറും വയനാട്ടില്‍ തുടരുന്നുണ്ട്. വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണം നടത്തുന്ന കമ്പനിയിലെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്), എന്‍ജനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് കണ്ടെത്താനുള്ളത്.
വിനോദസഞ്ചാരികളും തദ്ദേശവാസികളും അടക്കം മറ്റാരെയും കാണാതായിട്ടില്ലെന്ന അനുമാനത്തിലാണ് ജില്ലാ ഭരണകൂടം. ദുരന്തത്തില്‍ തുരങ്കപാത നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഓപ്പറേറ്റര്‍ ചന്ദ്രബാന്‍ (മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), തൊഴിലാളി അന് ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവര്‍ മരണപ്പെട്ടിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി എംബാമിംഗിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൂന്നു മൃതദേഹങ്ങളും സ്വദേശങ്ങളിലേക്ക് അയയ്ക്കുന്നതിന് നീക്കം നടന്നുവരികയാണ്.
മീനാക്ഷി പാലത്ത് കുന്നില്‍നിന്നു ഇടിഞ്ഞതടക്കം മണ്ണ് കുമിഞ്ഞു കിടക്കുന്ന പ്രദേശത്തെ നാല് മേഖലകളായി തിരിച്ചാണ് കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
മണ്ണിടിച്ചിലിനു പിന്നാലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം അര്‍ധരാത്രിയോടെ നിര്‍ത്തിവച്ചത് ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് പുനരാരംഭിച്ചത്. മീനാക്ഷി പാലത്തില്‍ മണ്ണ് വന്‍തോതില്‍ കുമിഞ്ഞതുമൂലം മേപ്പാടി-ചൂരല്‍മല റോഡിലുണ്ടായ സഞ്ചാരതടസം മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പറുകളും ഉപയോഗപ്പെടുത്തി ചൊവ്വാഴ്ച രാത്രി വൈകി ഭാഗികമായി നീക്കിയിരുന്നു.
തുരങ്കപാതാ നിര്‍മാണ സ്ഥലത്തിന് 200 മീറ്റര്‍ ചുറ്റളവിലാണ് മണ്ണിടിഞ്ഞത്. ഏഴ് മുതല്‍ പത്ത് വരെ അടി വരെ ഉയരത്തിലാണ് മണ്ണ് കുമിഞ്ഞത്. പ്രദേശത്തുനിന്നും നീക്കം ചെയ്യുന്ന മണ്ണ് യോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കും.
മീനാക്ഷി റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥക്ക് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന റവന്യു മന്ത്രി എ.പി. അനില്‍കുമാറും കൃഷി മന്ത്രി ടി. സിദ്ദിഖും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന് ഉച്ചയോടെ ദുരന്തസ്ഥലം സന്ദര്‍ശിക്കും.
Kerala
കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇന്ന് വിപുലമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കെഡാവർ നായ്ക്കളെ എത്തിച്ച് പ്രദേശത്ത് വിപുലമായ തെരച്ചിൽ നടത്തും.
മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മൃതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് അവരവരുടെ നാട്ടിലെത്തിക്കും.
മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ മണ്ണിടിച്ചിൽ നടന്ന സ്ഥലം സന്ദർശിക്കും. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപമായിരുന്നു മണ്ണിടിച്ചിലുണ്ടായത്. തുരങ്കപാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Kerala
കോഴിക്കോട്: വയനാട് മേപ്പാടി കള്ളാടിയില്‍ തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനു കാരണം ചെലവു ചുരുക്കാനായി കരാര്‍ കമ്പനി സ്വീകരിച്ച എളുപ്പപണി.
തുരങ്കപാത പ്രവേശനമുഖത്തേക്ക് 250 മീറ്റര്‍ നീളത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ തുരങ്കം നിര്‍മിക്കാനായി എടുത്ത മണ്ണാണ്, ഇവിടെനിന്ന് ഏകദേശം 400 മീറ്ററോളം ദൂരെയായി ഉയര്‍ന്ന സ്ഥലത്ത് അപകടകരമാംവിധം കൂട്ടിയിട്ടത്. മണ്ണ് നിക്ഷേപിക്കാനുള്ള സുരക്ഷിതമായ സ്ഥലം ലഭ്യമാകണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. അത്രയും ദൂരം ടിപ്പറുകളില്‍ മണ്ണടിക്കുന്നതിനുള്ള ചെലവ് ചുരുക്കാനാണു തൊട്ടടുത്തുതന്നെ മണ്ണ് കൂട്ടിയിട്ടത്.
തുരങ്കപാത നിര്‍മാണം പൂര്‍ത്തിയായാല്‍ തുരങ്കത്തിന്റെ ഇരുവശങ്ങളിലും മുകളിലുമായി മണ്ണ് നിക്ഷേപിക്കാനായിരുന്നു കരാര്‍ കമ്പനിയുടെ നീക്കം. കുന്നിന്മുകളില് കൂട്ടിയിട്ട മണ്ണ് യന്ത്രങ്ങളുപയോഗിച്ച് എളുപ്പത്തില്‍ താഴെ തുരങ്കത്തിനു സമീപത്തേക്കു നീക്കാം. ഈവിധം പുനര്‍നിര്‍മാണ സാധ്യത കണക്കിലെടുത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണാണു കനത്ത മഴയില്‍ ഇരച്ചെത്തി മനുഷ്യജീവനുകള്‍ കവര്‍ന്നത്.
മേപ്പാടി- ചൂരല്‍മല റോഡില്‍നിന്ന് 250 മീറ്റര്‍ മീറ്റര്‍ ദൂരെയാണു തുരങ്കപാതയുടെ നിലവിലുള്ള പ്രവേശനമുഖം. രണ്ടു തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ രണ്ടു റോഡുകളാണു ചൂരല്‍മല റോഡില്‍നിന്നു പ്രവേശനകവാടത്തിലേക്കു നിര്‍മിക്കേണ്ടത്.
ഇതില്‍ ഒരു തുരങ്കമുഖത്തേക്കുള്ള റോഡ് നിര്‍മാണത്തിനായി എടുത്ത അസംഖ്യം ലോഡ് മണ്ണാണ് ഉയര്‍ന്ന പ്രദേശത്ത് കുന്നുകൂട്ടിയത്. തുരങ്കപാത പ്രവൃത്തി ആരംഭിച്ച അന്നുമുതല്‍ പത്തു മാസത്തോളമായി എടുത്ത മണ്ണിന്റെ വ്യാപ്തി കണക്കുകൂട്ടുന്നതിലുമധികമാണ്. 250 മീറ്റര്‍ നീളത്തില്‍, 10 മീറ്റര്‍ വീതിയില്‍, ഏകദേശം 60 മീറ്റര്‍ ഉയരത്തില്‍ എടുത്തമണ്ണാണ് ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ ദുരന്തം സൃഷ്ടിച്ചത്.
ഈ മണ്ണിന്റെ അളവ് കണക്കുകൂട്ടുന്നതിലുമപ്പുറമാണെന്നു പ്രദേശവാസിയായ ഹൈദരലി ചൂണ്ടിക്കാട്ടുന്നു. മണ്ണ് നീക്കി റോഡുകള്‍ നിര്‍മ്മിച്ചശേഷം അത്രയും ദൂരത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കുന്ന തുരങ്കം, പാറ തുരന്നു നിര്‍മിക്കുന്ന തുരങ്കത്തിലേക്കു യോജിപ്പിക്കാനാണു പദ്ധതിയെന്നാണു കരാര്‍ കമ്പനിയുടെ ആളുകള്‍ പ്രദേശവാസികളോടു വിശദീകരിച്ചിരുന്നത്.
പരിസ്ഥിതി ദുര്‍ബലമായ കള്ളാടി ഉള്‍പ്പെടുന്ന മേപ്പാടി, ചൂരല്‍മല മേഖലകളില്‍ ഉയര്‍ന്ന പ്രദേശത്ത് ഇത്രയധികം മണ്ണ് കൂട്ടിയിടുന്നതിലെ അപകടമാണു പൊതുമരാമത്ത് വകുപ്പ് അധികൃതരും ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍കൂടിയായ വയനാട് ജില്ലാ കളക്ടറും ചൂണ്ടിക്കാട്ടിയിരുന്നത്. സാമ്പത്തികലാഭവും എളുപ്പവും നോക്കി കരാര്‍ കമ്പനി സ്വീകരിച്ച നടപടിയാണ് ദുരന്തത്തിനു വഴിതെളിച്ചതെന്നു പ്രഥമദൃഷ്ട്യാതന്നെ വ്യക്തമായതിനാലാണ് മനുഷ്യനിര്‍മിത ദുരന്തമെന്നു മന്ത്രിമാര്‍തന്നെ വിശേഷിപ്പിച്ചത്.
മഴ കാരണം മണ്ണുനീക്കല്‍ ദുഷ്കരമായതിനാല് ഏതാനും ദിവസങ്ങളായി കരാര്‍ കമ്പനി സ്ഥലത്തുനിന്നു ഭൂരിഭാഗം തൊഴിലാളികളെയും പിന്‍വലിച്ചിരുന്നു. മഴവെള്ളം തിരിച്ചുവിടാനായി വളരെ കുറച്ച് തൊഴിലാളികളേ സൈറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ഇത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമാവുകയും ചെയ്തു. ശക്തമായ മഴ തുടര്‍ന്നാല്‍ മണ്ണ് കൂട്ടിയിട്ട സ്ഥലത്തിനു മുകളില്‍ കുന്നിടിയാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കട്ട് ആന്‍ഡ് കവര്‍
ഭൂഗര്‍ഭ തുരങ്കങ്ങളും പാതകളും നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ലളിതവും പഴയതുമായ നിര്‍മാണരീതിയാണിത്.ആദ്യം നിര്‍ദി ഷ്ട പാതയിലെ മണ്ണും പാറയും മുകളില്‍നിന്നു താഴേക്കു കുഴിച്ചെടുക്കും. കുഴിച്ചെടുത്ത ഭാഗത്ത് തുരങ്കത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് ഭിത്തികളും മേല്‍ക്കൂരയും (തുരങ്കത്തിന്റെ ഘടന) നിര്‍മിക്കും.
നിര്‍മണം പൂര്‍ത്തിയായ ശേഷം തുരങ്കത്തിനു മുകളിലേക്ക് വീണ്ടും മണ്ണും മറ്റ് അവശിഷ്ടങ്ങളും നിറച്ച് പൂര്‍ണമായി മൂടും. ഇതിനു മുകളില്‍ പഴയതുപോലെ റോഡോ മറ്റു സൗകര്യങ്ങളോ പുനഃസ്ഥാപിക്കാന്‍ സാധിക്കും. ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി തുരക്കുന്നതിനേക്കാള് ചെലവ് കുറഞ്ഞ രീതിയാണിത്.
Kerala
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിന് ആഴ്ചകൾ ശേഷിക്കെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തമെത്തുന്നത്.
2024 ജൂലൈ 30ന് പുലർച്ചെയായിരുന്നു വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ വെള്ളോലിമലയുടെ മുകളിൽനിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസം തുടച്ചുനീക്കിയത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവത്തിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ പൂർണമായും തകർന്നടിഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ മഴയെത്തുടർന്ന് കുന്നിൻപ്രദേശങ്ങൾ ഇടിഞ്ഞുവീഴുകയായിരുന്നു. പുഞ്ചിരിമട്ടം പ്രദേശത്താണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വെള്ളത്തോടൊപ്പം ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളെ തുടച്ചുനീക്കി. ഇരുനൂറിലധികം വീടുകൾ പൂർണമായി ഒലിച്ചുപോയി. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ളവ തകർന്നു.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന പാലവും മറ്റ് പാലങ്ങളും പൂർണമായി നശിച്ചു. നാനൂറോളം ആളുകൾ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും ഇവിടുത്തെ മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാകാം.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരിതങ്ങൾ അതിജീവിച്ച് വരുന്നതിനിടെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തം എത്തുന്നത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് കള്ളാടിയും.
District News
അടിമാലി: ദേശീയപാത 85ൽ അടിമാലി ലക്ഷംവീട് നഗറിന് സമീപം കഴിഞ്ഞ ഒക്ടോബർ 25നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ആരംഭിച്ചു.
കഴിഞ്ഞ മാർച്ച് അഞ്ചിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ദുരിതബാധിതർക്ക് കൈമാറുന്നതിനായി അനുവദിച്ച 98,50,500 രൂപയാണ് ജില്ലാ കളക്ടർ ദേവികുളം തഹസിൽദാർക്ക് കൈമാറിയത്. മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ട ഒന്‍പതു കുടുംബങ്ങൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ 90 ലക്ഷവും ദുരന്തത്തിൽ ഉൾപ്പെട്ട 27 കുടുംബങ്ങൾക്ക് പാത്രങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് 2,70,000 രൂപയും വാടകവീടുകളിൽ കഴിയുന്ന 17 കുടുംബങ്ങളുടെ മൂന്നു മാസത്തെ വാടക കുടിശിക 5,80,500 രൂപയുമാണ് ദേവികുളം തഹസിൽദാർവഴി ദുരിതബാധിതർക്ക് കൈമാറുന്നത്.
വീടുകൾ പൂർണമായും നഷ്ടപ്പെട്ട ഒൻപത് കുടുംബങ്ങളിൽ രണ്ടു കുടുംബക്കാർ ധനസഹായം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഏഴു കുടുംബങ്ങളിൽ അഞ്ചുപേർ മാത്രമാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഇവരുടെ ലക്ഷംവീട് നഗറിൽ ഉണ്ടായിരുന്ന ഭൂമി സർക്കാരിന് വിട്ടുകൊടുത്തുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയത്. രണ്ടുപേർ സമ്മതപത്രം നൽകിയിട്ടില്ല.
വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് ഇൻഷ്വറൻസ് തുക ലഭ്യമാക്കുകയാണെങ്കിൽ ഈ തുക ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടയ്ക്കണം.
10 ലക്ഷത്തിൽ കൂടുതൽ ലഭിച്ചാൽ ബാക്കി തുക കുടുംബങ്ങൾക്ക് ലഭ്യമാക്കും. 10 ലക്ഷത്തിൽ താഴെയാണ് ഇൻഷ്വറൻസ് തുകയെങ്കിൽ എൻഎച്ച്എഐ കരാറുകാരിൽനിന്നു തുക ഈടാക്കുമെന്ന നിബന്ധനയാണ് സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
27 കുടുംബങ്ങൾക്കുള്ള 10,000 രൂപയുടെ ധനസഹായവും ബാങ്ക് അക്കൗണ്ട് വഴി നൽകിത്തുടങ്ങി. ഇതിനിടെ പുനരധിവാസം ആവശ്യപ്പെട്ട് 17 കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിവരുന്ന സമരം തുടരുകയാണ്. പുനരധിവാസത്തിന് നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
Kerala
കൽപ്പറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ട് വിലയിരുത്തി. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ആസ്ഥാനത്തെത്തിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. നിലവിൽ മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിൽ എത്തിയിട്ടുണ്ടെന്നും കോഴിക്കോട് നിന്നുള്ള കൂടുതൽ അംഗങ്ങൾ ഉടൻ കള്ളാടിയിൽ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന പോലീസും ഫയർഫോഴ്സും നിലവിൽ രക്ഷാപ്രവർത്തനത്തിന് മുൻപന്തിയിലുണ്ട്. ഇതിനുപുറമേ തൃശൂരിൽ നിന്നുള്ള ഡിഫൻസ് സെക്യൂരിറ്റി ഫോഴ്സിനെയും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കി നിർത്തിയിട്ടുണ്ട്. മൺകൂനകൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി എട്ട് എസ്കവേറ്ററുകൾ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഉപകരണങ്ങളുടെയോ രക്ഷാപ്രവർത്തകരുടെയോ യാതൊരുവിധ അഭാവവും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം വൻ വീഴ്ചയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അപകടസ്ഥലത്തെ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടറും ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയും നേരത്തേതന്നെ കർശന ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ കരാറുകാർക്ക് മണ്ണ് മാറ്റാൻ കൃത്യമായ നിർദേശം നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല.
ദേശീയപാത നിർമാണത്തിൽ കരാർ കമ്പനികൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ഗുരുതരമായ പരാതിയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മഴ കനത്ത സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
Kerala
കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്.
കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. അപകടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മണ്ണിടിച്ചിലിന്റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർത്ഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ ലോറി പാലത്തിൽ നിന്ന് മീറ്ററുകളോളമാണ് ഒഴുകിപ്പോയത്.
മണ്ണിൽ നിരവധി വാഹനങ്ങൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ കൊണ്ടുവരുന്ന ബസ് മണ്ണിടിഞ്ഞു വീണ് പൂർണമായും തകരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനുപുറമേ പ്രദേശത്തെ ഒരു വീട് പൂർണമായും മണ്ണിനടിയിലാണ്. പ്രകൃതിക്ഷോഭത്തിന്റെ അതിഭീകരമായ തീവ്രത വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ.
നിലവിൽ അപകടസ്ഥലത്ത് സൈന്യവും സന്നദ്ധപ്രവർത്തകരും അതീവ ജാഗ്രതയോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സൂചന.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിൽ ദുരന്തം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുരങ്കപാതയുടെ നിർമാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി പറഞ്ഞിരുന്നതാണ്. ഇതു സംബന്ധിച്ച് 20ന് കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദുരന്തം സംബന്ധിച്ച് മുഖ്യമന്ത്രി ദുരന്തനിവാരണ സമിതി ഓഫീസിലെത്തി കാര്യങ്ങൾ വിലയിരുത്തി. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മറ്റു മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായത് പതിനെട്ട് പേരെയാണെന്ന് പുതിയ വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി.
എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകൾ തകർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ അപകടത്തിന് കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണെന്ന് മന്ത്രി ടി. സിദ്ദിഖ്. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
വിംസ് ആശുപത്രിയില്‍ ആറ് പേര് ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും.
സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala
മാനന്തവാടി: വയനാട് കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായ സ്ഥാലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.
തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. രണ്ട് ബസുകൾ മണ്ണിനടിയിൽപ്പെട്ടുവെന്നും വിവരമുണ്ട്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും അപകടസ്ഥലത്തേയ്ക്ക് തിരിക്കും.
മണ്ണ് വലിയതോതിൽ ഇടിഞ്ഞ് മീനാക്ഷി പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി.
Kerala
മാനന്തവാടി: വയനാട് തുരങ്കപാത നിർമാണ മേഖലയ്ക്ക് സമീപം മണ്ണിടിഞ്ഞു. കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
നിരവധി ആളുകൾ മണ്ണിടിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മൂന്ന് പേരെ രക്ഷിച്ചതായാണ് വിവരം.
വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് ടീം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മണ്ണ് വലിയതോതിൽ ഇടിഞ്ഞ് പാലത്തിലേക്ക് വീണു എന്നാണ് വിവരം. പാലം അപകടാവസ്ഥയിലാണ്. സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മേപ്പാടി - ചൂരൽമല റോഡിൽ ഗതാഗത തടസം ഉണ്ടായി. അപകടത്തിന് പിന്നാലെ മന്ത്രി ടി. സിദ്ദിഖ് മുഖ്യമന്ത്രിയുമായി രക്ഷപ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തി.
രക്ഷപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്. മേപ്പാടിയിൽ തിങ്കളാഴ്ച അതിതീവ്ര മഴയാണ് പെയ്തത്.
National
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മതിൽ ഇടിഞ്ഞുവീണും ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് അഞ്ഞൂറിലധിക്കം ആളുകളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മാവൽ തഹസിലിലെ പതൻ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. വിസാപൂർകോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിക്കുകയായിരുന്നു. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി മരിച്ചത്.
പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേൽ ചൗക്കിൽ സംരക്ഷണ മതിൽ തകർന്നുവീണ് ഒരു തൊഴിലാളി മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖേദ് തഹസിലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് പേർ വെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ജില്ലയിലെ 22 ഇടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പലയിടങ്ങളിലും റോഡ് ഗതാഗതം തടസപ്പെട്ടതായും പൂന ജില്ലാ ചുമതലയുള്ള ഉപമുഖ്യമന്ത്രി സുനേത്ര പവാർ അറിയിച്ചു. മുംബൈ- പൂന എക്സ്പ്രസ് വേയിലെ മിസ്സിംഗ് ലിങ്ക് സെക്ഷന്‍ സമീപമുണ്ടായ ഉരുൾപൊട്ടലിലെ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ജുന്നാർ, ഖേദ്, അംബേഗാവ്, രാജ്ഗഡ്, ഭോർ, മാവൽ, മുൽഷി എന്നീ തഹസിലുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അധികൃതർ അവധി പ്രഖ്യാപിച്ചു.
National
ശ്രീനഗർ: കാഷ്മീരിൽ കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമാണത്തിലിരിക്കുന്ന 40 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിച്ചിൽ. വലിയ അളവിൽ പാറകളും അവശിഷ്ടങ്ങളും വീണതിനെ തുടർന്നു പ്രോജക്ട് സൈറ്റിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾ ഇതിനടിയിൽ കുടുങ്ങി. വ്യാപകമായ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ദോഡയിലെ പ്രേം നഗറിൽ ജമ്മു-കിഷ്ത്വാർ ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതിനാൽ വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
തീർഥാടകരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടരുന്നതിനാൽ മലഞ്ചെരിവുകൾ, നദികൾ, അരുവികൾ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അറിയിപ്പുണ്ട്.
National
മുംബൈ: കനത്ത മഴയിൽ മുംബൈ-പൂന റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ. കർജത്തിന്നും ലോണാവലയ്ക്കും ഇടയിലുള്ള ഘട്ട് മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മണ്ണിടിഞ്ഞ് വീണത്.
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ താക്കൂർവാടിക്കും മങ്കി ഹില്ലിനും ഇടയിലാണ് റെയിൽവേ ട്രാക്കുകളിലേക്ക് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവീണത്. ഇതോടെ മുംബൈ-പൂന റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. അപകടത്തെത്തുടർന്ന് ഈ റൂട്ടിലോടുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ഖണ്ഡാലക്കും മങ്കി ഹില്ലിനും ഇടയിൽ ഉരുൾപൊട്ടലുണ്ടായതായി അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മുംബൈയിലേക്കുള്ള അപ് ലൈൻ, പൂനയിലേക്കുള്ള ഡൗൺ ലൈൻ, മിഡിൽ ലൈൻ എന്നിങ്ങനെ മൂന്ന് പാതകളിലെയും ഗതാഗതം തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് വീണത്.
ക്ലിഫിന്റെ തട്ടുതട്ടായുള്ള താഴേക്കുള്ള ഭാഗമാണ് ഇടിഞ്ഞത്. വിനോദസഞ്ചാരികൾക്ക് പോലീസ് ജാഗ്രത നിർദേശം നൽകി. പ്രദേശവാസികൾ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന ആശങ്കയിലാണ്.
District News
പാലാ: മൂന്നാനിയില്‍ കോടതി പരിസരത്ത് സെപ്റ്റിക് ടാങ്കിന് കുഴി എടുക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീണ് കുഴിയില്‍ അകപ്പെട്ടു.
ആസാം സ്വദേശി മുബാറക് ഹസനാണ് അപകടത്തില്‍പ്പെട്ടത്. മുബാറക്കിന്റെ കഴുത്തോളം മണ്ണില്‍ മൂടിപ്പോയിരുന്നു. കൂടെ ജോലി ചെയ്തവര്‍ മുബാറക്കിനെ പുറത്തെടുത്തു. പാലാ ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ മുബാറക്കിനെ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ല.
Kerala
തിരുവനന്തപുരം: നേമത്തിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ മണ്ണിടിച്ചിൽ. റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രാക്കിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുകയാണ്.
അതേസമയം തിരുവനന്തപുരം നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അര മണിക്കൂര്‍ നിര്‍ത്താതെ പെയ്ത മഴയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്പിലെ റോഡ് വെള്ളക്കെട്ടിലായി. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകി. ദുര്‍ഗന്ധം മൂലം നില്ക്കാന് പറ്റാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വൻ ഉരുൾപൊട്ടലിനെ തുടർന്ന് കേദാർനാഥ് തീർഥാടനപാതയിൽ കുടുങ്ങിയ പതിനായിരത്തിലധികം തീർഥാടകരെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചു.
മുൻകതിയ എന്ന് സ്ഥലത്ത് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിപ്പോയ 10450 തീർഥാടകരെയാണ് സുരക്ഷിതമായി പുറത്തെത്തിച്ചത്.
ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതിനെത്തുടർന്ന് വൻതോതിൽ കല്ലും മണ്ണും ഒഴുകിയെത്തി ഹൈവേ പൂർണമായി തടസപ്പെടുകയും വലിയൊരു വിഭാഗം തീർഥാടകരും വാഹനങ്ങളും വഴിയിൽ കുടുങ്ങുകയുമായിരുന്നു. കനത്ത മഴയും ദുർഘടമായ മലയോരഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.
സംഭവത്തിനു തൊട്ടുപിന്നാലെ സംസ്ഥാന-ദേശീയ ദുരന്തനിവാരണ വിഭാഗങ്ങൾ സംയുക്തമായി രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
രക്ഷപ്പെടുത്തിയ തീർഥാടകരെ താൽക്കാലികമായി ഒരുക്കിയ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. തീർഥാടകരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതിനു ശേഷം ഹൈവേയിലെ മണ്ണും കല്ലും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
തീർഥാടനപാതയിലൂടനീളം ദുരന്തനിവാരണ സേന ജാഗ്രത പുലർത്തിയതിനാലാണ് വൻദരന്തം ഒഴിവാക്കാനായതെന്ന് എസ്ഡിആർഎഫ് കമൻഡാന്റ് അർപൻ യദുവംശി പറഞ്ഞു.
നിലവിൽ പാതയിലൂടെയുള്ള ഗതാഗതം സാധാരണനിലയിലാണെങ്കിലും ഹിമാലയൻ മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.