പ്രതീകാത്മക ചിത്രം
കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികത്തിന് ആഴ്ചകൾ ശേഷിക്കെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തമെത്തുന്നത്.
2024 ജൂലൈ 30ന് പുലർച്ചെയായിരുന്നു വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ വെള്ളോലിമലയുടെ മുകളിൽനിന്നെത്തിയ ഉരുൾ മുണ്ടക്കൈ എന്ന ഗ്രാമത്തിന്റെ മേൽവിലാസം തുടച്ചുനീക്കിയത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവത്തിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ പൂർണമായും തകർന്നടിഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന അതിശക്തമായ മഴയെത്തുടർന്ന് കുന്നിൻപ്രദേശങ്ങൾ ഇടിഞ്ഞുവീഴുകയായിരുന്നു. പുഞ്ചിരിമട്ടം പ്രദേശത്താണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്.
തുടർന്ന് മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വെള്ളത്തോടൊപ്പം ഒഴുകിയെത്തി ജനവാസകേന്ദ്രങ്ങളെ തുടച്ചുനീക്കി. ഇരുനൂറിലധികം വീടുകൾ പൂർണമായി ഒലിച്ചുപോയി. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ളവ തകർന്നു.
ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പ്രധാന പാലവും മറ്റ് പാലങ്ങളും പൂർണമായി നശിച്ചു. നാനൂറോളം ആളുകൾ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇനിയും ഇവിടുത്തെ മണ്ണിനടിയിൽ മൃതദേഹങ്ങളുണ്ടാകാം.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ദുരിതങ്ങൾ അതിജീവിച്ച് വരുന്നതിനിടെയാണ് വയനാടിനെ തേടി മറ്റൊരു ദുരന്തം എത്തുന്നത്. ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾക്ക് തൊട്ടടുത്താണ് കള്ളാടിയും.
Tags : Mundalkai-Churalmala landslide another tragedy second anniversary