സുകുമാരക്കുറുപ്പ്
തിരുവനന്തപുരം: നാലു പതിറ്റാണ്ടിനുശേഷം സുകുമാരക്കുറുപ്പിനെ തേടി വീണ്ടും ക്രൈം ബ്രാഞ്ച്. എണ്പതുകളിൽ കോൽക്കത്തയിൽ കുറുപ്പിനെ കണ്ടെന്നു പറഞ്ഞ നഴ്സ് രത്നമ്മയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.
തെളിയാതെ കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണു സംസ്ഥാന ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ വീണ്ടും അന്വേഷണം. ക്രൈം ബ്രാഞ്ചിൽ കെട്ടികിടക്കുന്ന കേസുകൾ തീർപ്പാക്കാനായി ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ സ്പെഷൽ ഡ്രൈവ് നടക്കുകയാണ്. അതിന്റെ ഭാഗമാണു കുറുപ്പിനെ തേടിയുള്ള പുതിയ അന്വേഷണം.
വേഷം മാറി നടന്ന കുറുപ്പ് കോൽക്കത്തയിലെ ആശുപത്രിയിൽ മുന്പ് ചികിത്സ തേടിയിരുന്നു. അന്ന് ആശുപത്രിയിൽ കുറുപ്പിനെ കണ്ട നഴ്സ് രത്നമ്മ പോലീസിനു വിവരം കൈമാറിയിരുന്നു. പോലീസെത്തിയപ്പോൾ കുറുപ്പ് കടന്നു. പിന്നെ യാരും കുറുപ്പിനെ കണ്ടിട്ടില്ല. 61 വയസുള്ള രത്നമ്മ ഇപ്പോൾ നാട്ടിലെത്തിയിട്ടുണ്ട്. പക്ഷേ, കൃത്യമായ വിവരമൊന്നും നൽകാൻ രത്നമ്മയ്ക്കു കഴിയുന്നില്ല.
മാവേലിക്കര കോടതിയിലെ ലോംഗ്പെറ്റിംഗ് കേസുകളിലൊന്നാണ് സുകുമാരക്കുറുപ്പ് കേസ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നു വ്യക്തമല്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി, കുറുപ്പിന് എന്തു സംഭവിച്ചുവെന്നറിയാൻ ഇടയ്ക്ക് ഫയൽ തട്ടിയെടുത്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. 42 വർഷമായി തുടരുന്ന ദുരൂഹതകൾക്കിടയിലാണു ക്രൈംബ്രാഞ്ചിന്റെ പുതിയ നീക്കം.
അതേസമയം, സുകുമാരക്കുറുപ്പിനെ കണ്ടെത്താനായി ഒരു പുനരന്വേഷണത്തിനു നിലവിൽ തീരുമാനിച്ചിട്ടില്ലെന്നാണു ക്രൈംബ്രാഞ്ച് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്. ഫയലുകൾ പരിശോധിക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നാണു പോലീസിന്റെ വിശദീകരണം.
1984 ജനുവരി 21നാണ് നാടിനെ നടുക്കിയ ചാക്കോ വധം നടന്നത്. അബുദാബിയിൽ താൻ ജോലി ചെയ്തിരുന്ന കന്പനിയിൽ നിന്ന് ഏകദേശം 30 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനായി സുകുമാരക്കുറുപ്പ് ആവിഷ്കരിച്ച കൊടുംക്രൂരതയായിരുന്നു ഈ കൊലപാതകം.
തന്നോടു സാമ്യമുള്ള ഒരു മൃതദേഹം കാറിലിട്ട് കത്തിച്ച് താൻ മരിച്ചുവെന്ന് ലോകത്തെ വിശ്വസിപ്പിക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. ഇതിനായി കരുവാറ്റയിൽ വച്ച് ലിഫ്റ്റ് ചോദിച്ച ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോയെ കാറിൽ കയറ്റുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം ചാക്കോയുടെ മൃതദേഹം കുറുപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ച് നെൽപ്പാടത്തിനടുത്തുവച്ച് കാറിനുള്ളിലിട്ടു കത്തിച്ചു. എന്നാൽ, സംഭവസ്ഥലത്തുനിന്നു ലഭിച്ച ഒരു ഗ്ലൗസാണു പോലീസിനെ കൊലപാതകത്തിന്റെ സൂചനയിലേക്കു നയിച്ചത്.
കുറുപ്പിന്റെ സഹായികളായ ഭാസ്കരപിള്ള, പൊന്നപ്പൻ, ഷാഹു എന്നിവരെ ദിവസങ്ങൾക്കകം പോലീസ് പിടികൂടിയെങ്കിലും പ്രധാന പ്രതിയായ സുകുമാരക്കുറുപ്പ് അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു.
പണ്ട് വ്യോമസേനയിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ മരിച്ചുവെന്നു വ്യാജരേഖയുണ്ടാക്കി നാട്ടിലേക്കു കടന്ന ചരിത്രവും സുകുമാരക്കുറുപ്പിനുണ്ട്.