കള്ളാടിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ബസ് പുഴയിൽ വീണപ്പോൾ.
കോഴിക്കോട്: വയനാട് മേപ്പാടി കള്ളാടിയില്‍ തുരങ്കപാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനു കാരണം ചെലവു ചുരുക്കാനായി കരാര്‍ കമ്പനി സ്വീകരിച്ച എളുപ്പപണി.
തുരങ്കപാത പ്രവേശനമുഖത്തേക്ക് 250 മീറ്റര്‍ നീളത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ തുരങ്കം നിര്‍മിക്കാനായി എടുത്ത മണ്ണാണ്, ഇവിടെനിന്ന് ഏകദേശം 400 മീറ്ററോളം ദൂരെയായി ഉയര്‍ന്ന സ്ഥലത്ത് അപകടകരമാംവിധം കൂട്ടിയിട്ടത്. മണ്ണ് നിക്ഷേപിക്കാനുള്ള സുരക്ഷിതമായ സ്ഥലം ലഭ്യമാകണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. അത്രയും ദൂരം ടിപ്പറുകളില്‍ മണ്ണടിക്കുന്നതിനുള്ള ചെലവ് ചുരുക്കാനാണു തൊട്ടടുത്തുതന്നെ മണ്ണ് കൂട്ടിയിട്ടത്.
തുരങ്കപാത നിര്‍മാണം പൂര്‍ത്തിയായാല്‍ തുരങ്കത്തിന്റെ ഇരുവശങ്ങളിലും മുകളിലുമായി മണ്ണ് നിക്ഷേപിക്കാനായിരുന്നു കരാര്‍ കമ്പനിയുടെ നീക്കം. കുന്നിന്മുകളില് കൂട്ടിയിട്ട മണ്ണ് യന്ത്രങ്ങളുപയോഗിച്ച് എളുപ്പത്തില്‍ താഴെ തുരങ്കത്തിനു സമീപത്തേക്കു നീക്കാം. ഈവിധം പുനര്‍നിര്‍മാണ സാധ്യത കണക്കിലെടുത്ത് അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണാണു കനത്ത മഴയില്‍ ഇരച്ചെത്തി മനുഷ്യജീവനുകള്‍ കവര്‍ന്നത്.
മേപ്പാടി- ചൂരല്‍മല റോഡില്‍നിന്ന് 250 മീറ്റര്‍ മീറ്റര്‍ ദൂരെയാണു തുരങ്കപാതയുടെ നിലവിലുള്ള പ്രവേശനമുഖം. രണ്ടു തുരങ്കങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ രണ്ടു റോഡുകളാണു ചൂരല്‍മല റോഡില്‍നിന്നു പ്രവേശനകവാടത്തിലേക്കു നിര്‍മിക്കേണ്ടത്.
ഇതില്‍ ഒരു തുരങ്കമുഖത്തേക്കുള്ള റോഡ് നിര്‍മാണത്തിനായി എടുത്ത അസംഖ്യം ലോഡ് മണ്ണാണ് ഉയര്‍ന്ന പ്രദേശത്ത് കുന്നുകൂട്ടിയത്. തുരങ്കപാത പ്രവൃത്തി ആരംഭിച്ച അന്നുമുതല്‍ പത്തു മാസത്തോളമായി എടുത്ത മണ്ണിന്റെ വ്യാപ്തി കണക്കുകൂട്ടുന്നതിലുമധികമാണ്. 250 മീറ്റര്‍ നീളത്തില്‍, 10 മീറ്റര്‍ വീതിയില്‍, ഏകദേശം 60 മീറ്റര്‍ ഉയരത്തില്‍ എടുത്തമണ്ണാണ് ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ ദുരന്തം സൃഷ്ടിച്ചത്.
ഈ മണ്ണിന്റെ അളവ് കണക്കുകൂട്ടുന്നതിലുമപ്പുറമാണെന്നു പ്രദേശവാസിയായ ഹൈദരലി ചൂണ്ടിക്കാട്ടുന്നു. മണ്ണ് നീക്കി റോഡുകള്‍ നിര്‍മ്മിച്ചശേഷം അത്രയും ദൂരത്തില്‍ കട്ട് ആന്‍ഡ് കവര്‍ മാതൃകയില്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കുന്ന തുരങ്കം, പാറ തുരന്നു നിര്‍മിക്കുന്ന തുരങ്കത്തിലേക്കു യോജിപ്പിക്കാനാണു പദ്ധതിയെന്നാണു കരാര്‍ കമ്പനിയുടെ ആളുകള്‍ പ്രദേശവാസികളോടു വിശദീകരിച്ചിരുന്നത്.
പരിസ്ഥിതി ദുര്‍ബലമായ കള്ളാടി ഉള്‍പ്പെടുന്ന മേപ്പാടി, ചൂരല്‍മല മേഖലകളില്‍ ഉയര്‍ന്ന പ്രദേശത്ത് ഇത്രയധികം മണ്ണ് കൂട്ടിയിടുന്നതിലെ അപകടമാണു പൊതുമരാമത്ത് വകുപ്പ് അധികൃതരും ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍കൂടിയായ വയനാട് ജില്ലാ കളക്ടറും ചൂണ്ടിക്കാട്ടിയിരുന്നത്. സാമ്പത്തികലാഭവും എളുപ്പവും നോക്കി കരാര്‍ കമ്പനി സ്വീകരിച്ച നടപടിയാണ് ദുരന്തത്തിനു വഴിതെളിച്ചതെന്നു പ്രഥമദൃഷ്ട്യാതന്നെ വ്യക്തമായതിനാലാണ് മനുഷ്യനിര്‍മിത ദുരന്തമെന്നു മന്ത്രിമാര്‍തന്നെ വിശേഷിപ്പിച്ചത്.
മഴ കാരണം മണ്ണുനീക്കല്‍ ദുഷ്കരമായതിനാല് ഏതാനും ദിവസങ്ങളായി കരാര്‍ കമ്പനി സ്ഥലത്തുനിന്നു ഭൂരിഭാഗം തൊഴിലാളികളെയും പിന്‍വലിച്ചിരുന്നു. മഴവെള്ളം തിരിച്ചുവിടാനായി വളരെ കുറച്ച് തൊഴിലാളികളേ സൈറ്റില്‍ ഉണ്ടായിരുന്നുള്ളൂ. ഇത് വലിയ ദുരന്തം ഒഴിവാകാന്‍ കാരണമാവുകയും ചെയ്തു. ശക്തമായ മഴ തുടര്‍ന്നാല്‍ മണ്ണ് കൂട്ടിയിട്ട സ്ഥലത്തിനു മുകളില്‍ കുന്നിടിയാനുളള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കട്ട് ആന്‍ഡ് കവര്‍
ഭൂഗര്‍ഭ തുരങ്കങ്ങളും പാതകളും നിര്‍മിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ലളിതവും പഴയതുമായ നിര്‍മാണരീതിയാണിത്.ആദ്യം നിര്‍ദി ഷ്ട പാതയിലെ മണ്ണും പാറയും മുകളില്‍നിന്നു താഴേക്കു കുഴിച്ചെടുക്കും. കുഴിച്ചെടുത്ത ഭാഗത്ത് തുരങ്കത്തിന് ആവശ്യമായ കോണ്‍ക്രീറ്റ് ഭിത്തികളും മേല്‍ക്കൂരയും (തുരങ്കത്തിന്റെ ഘടന) നിര്‍മിക്കും.
നിര്‍മണം പൂര്‍ത്തിയായ ശേഷം തുരങ്കത്തിനു മുകളിലേക്ക് വീണ്ടും മണ്ണും മറ്റ് അവശിഷ്ടങ്ങളും നിറച്ച് പൂര്‍ണമായി മൂടും. ഇതിനു മുകളില്‍ പഴയതുപോലെ റോഡോ മറ്റു സൗകര്യങ്ങളോ പുനഃസ്ഥാപിക്കാന്‍ സാധിക്കും. ടണല്‍ ബോറിംഗ് മെഷീനുകള്‍ ഉപയോഗിച്ച് ഭൂമി തുരക്കുന്നതിനേക്കാള് ചെലവ് കുറഞ്ഞ രീതിയാണിത്.
Tags : unscientifically collect soil contract company Kalladi Landslide