ചമ്പത് റായി
അയോധ്യ: നിരപരാധിയാണെന്ന വാദവുമായി അയോധ്യ ക്ഷേത്രക്കൊള്ളയിൽ രൂക്ഷവിമർശനം നേരിടുന്ന ക്ഷേത്രം ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചന്പത് റായിയുടെ തുറന്ന കത്ത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്നാൽ ഓരോ ആരോപണങ്ങൾക്കും മറുപടി പറയുമെന്നും വിശ്വാസികൾക്കായി സ്വന്തം കൈപ്പടയിൽ ഹിന്ദിയിൽ തയാറാക്കിയ കത്തിൽ വിശ്വഹിന്ദു പരിഷത് നേതാവുകൂടിയായ ചന്പത് റായി ഉറപ്പുനൽകുന്നു.
“ആരോപണങ്ങളിൽ ഇപ്പോൾ മൗനം പാലിക്കുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞദിവസം നടന്ന ക്ഷേത്രം ട്രസ്റ്റിന്റെ പൊതുയോഗത്തിൽവരെ എത്തിച്ചിരുന്നു. തുടക്കത്തിൽ അതീവരഹസ്യമെന്ന് പറഞ്ഞിരുന്ന റിപ്പോർട്ട് ഇതോടെ പരസ്യമായി. അന്തിമ റിപ്പോർട്ട് വന്നശേഷം ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഓരോന്നിനും മറുപടി പറയും.
ക്ഷേത്രവളപ്പിലെ ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണുന്നതിനിടെ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണ്‍ ഏഴിനുശേഷം ഒട്ടേറെ ചര്‍ച്ചകളും അഭ്യൂഹങ്ങളും ഉണ്ടായി. ഒട്ടേറെയാളുകള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. സത്യം പുറത്തുവരും. 45 വര്‍ഷമായി പ്രചാരകനെന്ന നിലയിലാണ് ജീവിതം.’’-കത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
ക്ഷേത്രത്തിലെ സംഭാവന വൻതോതിൽ മോഷ്ടിക്കപ്പെട്ടുവെന്ന് കഴിഞ്ഞ ജൂൺ ഏഴിനാണു പുറംലോകം അറിയുന്നത്. പിന്നാലെ യുപി സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൂന്നാഴ്ചയ്ക്കുശേഷം അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സർക്കാരിനു നൽകുകയായിരുന്നു.
മൂന്നു പ്രതികൾ പോലീസ് കസ്റ്റഡിയിൽ
അയോധ്യ: അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എട്ടു പ്രതികളിൽ മൂന്നു പേരെ തുടരന്പേഷണത്തിനായി അയോധ്യ കോടതി പോലീസിനു വിട്ടുനൽകി. അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നീ പ്രതികളെയാണ് ഒരുദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തത്.
കേസിലെ മറ്റ് അഞ്ച് പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ഈ മൂന്നു പേരെയും ചോദ്യംചെയ്യാൻ അനുമതി വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. എട്ട് പ്രതികളെയും കഴിഞ്ഞമാസം 29നു കോടതി രണ്ടാഴ്ച ജുഡിഷൽ കസ്റ്റഡിയിൽ അയച്ചിരുന്നു.
Tags : anything wrong life open book Champat Rai Ayodhya temple robery