SUNDAY DEEPIKA
റഷ്യൻ സാഹിത്യത്തിലെ മഹാനായ ഒരു എഴുത്തുകാരനാണ് ഐവാൻ തുർഗെനേവ് (1818-1883). മനുഷ്യന്റെ ആത്മസംഘർഷങ്ങളും നിശബ്ദവേദനകളും അതീവ സൗമ്യമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം എന്നും ഉത്സുകനായിരുന്നു. മനുഷ്യഹൃദയത്തിന്റെ അഗാധങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ ദർശനം ഇന്നും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നു. അദ്ദേഹം അവതരിപ്പിച്ചിരിക്കുന്ന പല കഥകളും അനുദിനജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട വിവിധ മൂല്യങ്ങളെ ഓർമിപ്പിക്കുന്നവയാണ്. അങ്ങനെയുള്ള ഒരു കഥ ഇവിടെ വിവരിക്കട്ടെ.
വയസായ ഒരാൾ അനേക വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിവരികയാണ്. അപ്പോൾ അവിടെ എല്ലാത്തിനുംതന്നെ മാറ്റം സംഭവിച്ചിരുന്നു. വഴികളും വീടുകളും ആളുകളുമെല്ലാം പുതിയതായി തോന്നി. എന്നാൽ ആ വൃദ്ധന്റെ മനസിൽ മായാതെകിടന്നിരുന്ന ഒരോർമയുണ്ടായിരുന്നു. വർഷങ്ങളായി ഹൃദയത്തിൽ ഉണങ്ങാതെ കിടന്ന വിരോധത്തിന്റെ വലിയൊരു മുറിവ്.
യൗവനത്തിൽ ആ ഗ്രാമത്തിലെ ഒരാളുമായുണ്ടായ ഒരു വലിയ പിണക്കം ആ വൃദ്ധന്റെ മനസിൽ ആഴമേറിയ ഒരു പിളർപ്പായി മാറിയിരുന്നു. അതു ക്ഷമിക്കാനും മറക്കാനും സാധിക്കാതിരുന്നതുകൊണ്ടാണ് അയാൾ ഗ്രാമംവിട്ടു പോയത്. ജീവിതം മുന്നോട്ടുപോയെങ്കിലും ആ സംഭവത്തെ അയാൾ തന്റെ ഹൃദയത്തിന്റെ ഇരുണ്ട കോണിൽ സൂക്ഷിച്ചു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന ചിന്താഗതിയോടെയാണ് അയാൾ ഗ്രാമത്തിലേക്കു മടങ്ങിയത്.
പക്ഷേ ഗ്രാമത്തിലെത്തി തന്റെ പ്രതിയോഗിയെക്കുറിച്ച് തിരക്കിയപ്പോൾ ഗ്രാമവാസികൾ അയാളെ ആശ്ചര്യത്തോടെ നോക്കി. ചിലർക്ക് അയാൾ ചോദിച്ചയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ മറ്റുചിലർ ആ മനുഷ്യൻ പണ്ടേ മരിച്ചുപോയി എന്നു പറഞ്ഞു. ഒരുകാലത്ത് ആ ഗ്രാമത്തിലെ സകലർക്കും അറിയാമായിരുന്ന ആ രണ്ടുപേരുടെ പരസ്പര ശത്രുതയെക്കുറിച്ച് ലോകം പണ്ടേ മറന്നുപോയിരുന്നു. അത് ഓർമിച്ചിരുന്നതാകട്ടെ ആ വൃദ്ധൻ മാത്രം.
ആ രാത്രിയിൽ വൃദ്ധൻ ഒറ്റയ്ക്കിരുന്ന് ഓരോന്നിനെക്കുറിച്ച് ചിന്തിക്കാൻതുടങ്ങി. അപ്പോൾ അയാൾ തിരിച്ചറിഞ്ഞ സത്യം അയാളെ ഞെട്ടിക്കുകതന്നെചെയ്തു. താൻ ആരോടു ശത്രുതപുലർത്തിയിരുന്നുവോ അയാൾ പണ്ടേതന്നെ സ്വതന്ത്രനായിപ്പോയി. താനാകട്ടെ, ഇപ്പോഴും ചങ്ങലകളാൽ ബന്ധിക്കപ്പെട്ടുകിടക്കുന്നു. ആ ചങ്ങലകൾ കൈകളില്ലല്ല, ഹൃദയത്തിലാണെന്നുമാത്രം!
ഈ കഥ മനുഷ്യജീവിതത്തിലെ ഒരു ഗഹനസത്യത്തെ തുറന്നുകാണിക്കുന്നു. മറ്റൊരാളോടു ക്ഷമിക്കാതിരിക്കുന്പോൾ അയാളെ ശിക്ഷിക്കുകയാണെന്നു നാം കരുതുന്നു. എന്നാൽ യഥാർഥത്തിൽ ശിക്ഷിക്കപ്പെടുന്നത് നമ്മുടെ ശത്രുവല്ല, നാംതന്നെയാണ്. കാരണം ശത്രുതയുടെ ഭാരം പേറുന്നതു നാംതന്നെയാണ്, ശത്രുവല്ല. കാലം മുന്നോട്ടുപോകുന്പോൾ ലോകം എല്ലാം മറക്കും. എന്നാൽ ക്ഷമിക്കാൻ വിസമ്മതിക്കുന്ന നമ്മുടെ മനസ് എപ്പോഴും ആ ശത്രുത താലോലിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നമ്മുടെ മനസിനൊരിക്കലും ശാന്തിയുണ്ടാവില്ല.
മനസിനു ശാന്തി വേണമെങ്കിൽ ശത്രുക്കളോടു ക്ഷമിക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. ദൈവവചനം പറയുന്നു: ""മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോട് നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല'' (മത്താ 6:14-15). ദൈവം നമ്മോടു ക്ഷമിച്ചെങ്കിൽ മാത്രമേ നമുക്കു ശാന്തി ലഭിക്കുകയുള്ളൂ. എന്നാൽ ദൈവം നമ്മോടു ക്ഷമിക്കണമെങ്കിൽ നാം മറ്റുള്ളവരോടു ക്ഷമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാതെ നമുക്കൊരിക്കലും സമാധാനത്തോടെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു വ്യക്തം.
ഒരു ജാപ്പനീസ് കഥ. ധാരാളം ശിഷ്യരുണ്ടായിരുന്ന ഒരു ഗുരുവിനു വിലയേറിയ ചില ചായക്കപ്പുകളുണ്ടായിരുന്നു. പ്രമുഖരായവർ സന്ദർശനത്തിനെത്തുന്പോൾ ആ കപ്പുകളിലാണ് ചായ നൽകിയിരുന്നത്. ഒരിക്കൽ ഒരു ശിഷ്യൻ അബദ്ധവശാൽ ആ കപ്പുകളിലൊന്ന് താഴെയിട്ടു പൊട്ടിക്കാനിടയായി. ശിഷ്യൻ ഭയംകൊണ്ടു വിറച്ചു. എന്നാൽ ഗുരുവാകട്ടെ, ആ കപ്പിന്റെ കഷണങ്ങൾ ശാന്തമായി ശേഖരിച്ചശേഷം സ്വർണം ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ചു. അപ്പോൾ ആ കപ്പ് കൂടുതൽ മനോഹരമായി കാണപ്പെട്ടു.
നമ്മുടെ ജീവിതബന്ധങ്ങൾ വിവിധ കാരണങ്ങളാൽ പൊട്ടിപ്പോകാം. എന്നാൽ ദൈവകൃപ ഉപയോഗിച്ച് ആ ബന്ധങ്ങൾ പൂർവാധികം മനോഹരമാക്കാൻ നമുക്കു സാധിക്കും. ചായക്കപ്പ് പൊട്ടിപ്പോയപ്പോൾ അതിന്റെ വിവിധ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചത് സ്വർണം വിളക്കിയായിരുന്നു. അപ്പോഴത് പൂർവസ്ഥിതിയിലായി എന്നു മാത്രമല്ല, അതു കൂടുതൽ മനോഹരമായിത്തീരുകയും ചെയ്തു.
ഇതുപോലെതന്നെ ജീവിതബന്ധങ്ങൾ തകരുന്പോൾ ദൈവകൃപയിലാശ്രയിച്ച് ആ ബന്ധങ്ങൾ നാം പുനഃസ്ഥാപിക്കണം. അതു പൂർവാധികം മെച്ചമാക്കുകയും വേണം. ദൈവവചനം പറയുന്നു: ""ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്'' (സങ്കീ 34:18). ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നതുകൊണ്ട് ഏതുനിമിഷവും അവിടത്തെ കൃപയ്ക്കായി നമുക്ക് അവിടത്തെ സമീപിക്കാനാവും. അപ്പോൾ തീർച്ചയായും അവിടന്ന് നമ്മെ അനുഗ്രഹിക്കുമെന്നതിൽ സംശയംവേണ്ട.
ദൈവത്തിന്റെ കൃപ നമുക്കു ലഭിച്ചാൽ ഏതു തെറ്റും ആരോടും നമുക്കു ക്ഷമിക്കാൻ സാധിക്കും. അതുപോലെ തകർന്നുപോയ ബന്ധങ്ങൾ പൂർവാധികം മെച്ചപ്പെടുത്തുവാനും സാധിക്കും. എന്നാൽ ദൈവകൃപയിലാശ്രയിക്കാൻ നാം വിസമ്മതിച്ചാൽ ഹൃദയത്തിലെ ചങ്ങലകൾ നമ്മെ ബന്ധിച്ചുനിർത്തുകതന്നെചെയ്യും.
നമുക്കുവേണ്ടത് ഹൃദയസ്വാതന്ത്ര്യമാണ്. മനസമാധാനമാണ്. സന്തോഷപ്രദമായ ഒരു ജീവിതമാണ്. അതിനാകട്ടെ, നമ്മുടെ ഹൃദയചങ്ങലകൾ തകരുകതന്നെ വേണം. അതിനുള്ള ദൈവകൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. പ്രത്യേകിച്ചും ഈ നോന്പുകാലത്ത്.
Kerala
തൃശൂര്‍: കണ്ണനുണ്ണിയുടെ ഓട്ടന്തുള്ളല് അതിജീവനത്തിന്റെ മറ്റൊരു തുള്ളല്‍ക്കഥയാണ്. പാട്ടത്തിനെടുത്ത തോട്ടത്തില്‍ വിളഞ്ഞ ആമ്പക്കാടന്‍ കപ്പപറിച്ചു വിറ്റുകിട്ടിയ തുകയുമായിട്ടാണ് പെരുമ്പാവൂര്‍ ഇരിങ്ങോല്‍ ഗവ. വിഎച്ച്എസ്എസിലെ കണ്ണനുണ്ണി ഓട്ടന്തുള്ളല് മത്സരത്തിനെത്തിയത്. കഴിഞ്ഞതവണ അമ്മ ഓമനിച്ചുവളര്‍ത്തിയ പശുവിനെ വിറ്റുകിട്ടിയ കാശുമായെത്തി മത്സരിച്ച് ഹൈസ്കൂള്‍വിഭാഗം ഓട്ടന്തുള്ളലില് എ ഗ്രേഡ് നേടിയിരുന്നു.
ഏഴാം വയസില്‍ ഇരിങ്ങോല്‍ ക്ഷേത്രത്തില്‍ നടന്ന ഓട്ടന്തുള്ളല് കണ്ട കണ്ണനുണ്ണി അമ്മ ബിന്ദുവിനോടു ചോദിച്ചു: ഈ ചേട്ടനെന്താ നമ്മളെ കളിയാക്കുന്നത്. അമ്മ പറഞ്ഞു: ഇത് ആക്ഷേപഹാസ്യമാണെന്ന്. അപ്പോള്‍ കണ്ണനുണ്ണി പറഞ്ഞു: എനിക്കും പഠിക്കണം...
ചെറിയ കൃഷിയും പശുവളര്‍ത്തലുമായി കഴിഞ്ഞിരുന്ന അച്ഛന് ഉണ്ണികൃഷ്ണനും ബിന്ദുവിനും മകനെ തുള്ളല്‍ പഠിപ്പിക്കണമെന്ന ആഗ്രഹത്തില്‍ പശുവിനെ വിറ്റുകിട്ടിയ കാശുമായി കലാമണ്ഡലം മോഹനകൃഷ്ണന്മാസ്റ്ററുടെ അടുത്തെത്തിച്ചു. തുള്ളലില്‍ കഴിവു തെളിയിച്ച കണ്ണന് പിന്നീട് നൃത്തത്തിലേക്കും തിരിഞ്ഞു. കേരളനടനം, കുച്ചിപ്പുടി എന്നിവ കലാമണ്ഡലം വസന്തടീച്ചറുടെ ശിക്ഷണത്തിലാണ് പഠിച്ചത്.
കഴിഞ്ഞ വര്‍ഷംമുതല്‍ സംസ്ഥാനകലോത്സവത്തില്പങ്കെടുത്തുതുടങ്ങി. ഇത്തവണ തുള്ളലിനൊപ്പം കേരളനടനത്തിനും എ ഗ്രേഡ് ലഭിച്ചു. ഇന്നു കുച്ചിപ്പുടിയിലും പങ്കെടുക്കും.
കലയില്‍ മകനെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കർഷകനായ അച്ഛന് ഉണ്ണികൃഷ്ണനും പശുവിനെ വളർത്തുന്ന അമ്മ ബിന്ദുവും. കൃഷ്ണനുണ്ണി സഹോദരനാണ്.
Kerala
കോട്ടയം: പാലാ മുത്തോലി സ്വദേശിയായ വിജയന് ഒരിക്കലും മറക്കില്ല പുതുവര്‍ഷത്തില്‍ ആദ്യ ശനിയാഴ്ച. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ബസില്‍ കുഴഞ്ഞുവീണ വിജയനു രക്ഷകരായെത്തിയത് കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാരും യാത്രക്കാരും.
ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുകയാണ് വിജയന്.
ശനിയാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ-കോട്ടയം സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസ് ഏറ്റുമാനൂര്‍ ടൗണിലേക്ക് എത്താറായപ്പോഴാണ് ഒരു യാത്രക്കാരനുണ്ടായ ദേഹാസ്വാസ്ഥ്യം കണ്ടക്ടറായ രൂപേഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.
യാത്രക്കാരന്റെ അവസ്ഥ സഹയാത്രികരെ അറിയിച്ച രൂപേഷ് ഡ്രൈവറോട് അടുത്തുള്ള ആശുപത്രിയില്‍ എത്രയും വേഗം ബസ് എത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അല്‍-അസര്‍ മെഡിക്കല്‍ കോളജിലെ നഴ്സ് ലക്ഷ്മിയും സഹായത്തിനെത്തി. സഹയാത്രികയും ലക്ഷ്മിയും ചേര്‍ന്ന് സിപിആര്‍ നല്കി.
ഏറ്റുമാനൂര്‍ ടൗണിലെ ബ്ലോക്ക് മറികടന്ന് ഡ്രൈവര്‍ പ്രദീപ് ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. നിമിഷനേരംകൊണ്ട് വിജയനെ കാരിത്താസ് ആശുപത്രിയിലെത്തിച്ചു.
പ്രഥമിക പരിശോധനയില്‍ ഹൃദയാഘാതത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് വിജയനെ ഐസിയുവിലേക്ക് മാറ്റി. കണ്ടക്ടറായ രൂപേഷ് .ആര്, ഡ്രൈവര്‍ പ്രദീപ് കെ.ആര്. എന്നിവര്‍ പാലാ ഡിപ്പോയുടെ ആര്‍പിസി636 നമ്പര്‍ ബസിലെ ജീവനക്കാരാണ്. ഒരു ജീവന് രക്ഷിക്കാനായതിന്റെ സന്തോഷത്തില്‍ ബസും യാത്രക്കാരും കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു.
Kerala
തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) ആണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിന് ശേഷമായിരുന്നു ശസ്ത്രക്രിയ.
നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണ് കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു.സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റ് കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭത്തെ തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
National
മംഗളുരു: കോളിളക്കം സൃഷ്ടിച്ച ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറൊടി, ഗിരീഷ് മട്ടെണ്ണവർ, ടി. ജയന്ത്, വിട്ടള ഗൗഡ എന്നിവരും യൂട്യൂബർ സമീർ എംഡിയും തന്നെയും ഭാര്യയെയും ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ചിന്നയ്യയുടെ പരാതിയിൽ പറയുന്നത്.
ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട 17കാരിക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിൽ പ്രചാരണം നടത്തിയവർക്കെതിരേയാണു ചിന്നയ്യയുടെ പരാതി. വ്യാജ പരാതി നൽകാൻ ഇവർ ചിന്നയ്യയ്ക്ക് മേൽ സമ്മർദം ചെലുത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
Leader Page
പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ളത് ആത്മബന്ധമാണ്. അമ്മയും മക്കളും പോലെ. അമ്മയെപോലെ പ്രകൃതിയെ സ്നേഹിക്കാന്‍ നമുക്കു കടമയുണ്ട്. പ്രകൃതിയെ മനുഷ്യന് രക്ഷിക്കുകയല്ല, മറിച്ച് പ്രകൃതിയാണു മനുഷ്യന്റെ രക്ഷ. നിര്‍മിതബുദ്ധിയുടെ കാലത്തും ഭൂമിയില്‍ മനുഷ്യന്റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. സസ്യലതാദികള്‍ വായുവിനെ ശുദ്ധീകരിക്കുന്നതിലൂടെയാണു പ്രാണവായുയായ ഓക്സിജന്‍ ലഭിക്കുന്നതെന്നു മറക്കാതിരിക്കാം.
അന്തരീക്ഷവും ഭൂമിയും പരിധിവിട്ടു മലിനീകരിക്കപ്പെടുമ്പോള്‍ മനുഷ്യരുടെ ആരോഗ്യമാണു നശിക്കുന്നത്. അതുവഴി ആയുസും. പ്രകൃതിയെ പരിപാലിക്കുന്നതിനു പുറമെ, മലിനീകരണം നിയന്ത്രിക്കുന്നതിലും നമ്മുടെ പൂര്‍വികര്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍, വികസനത്തിന്റെ പേരിലുള്ള ക്രമാതീത ചൂഷണങ്ങളില്‍ മലിനീകരണം കൂടി. വന്‍നഗരങ്ങളുടെ പെരുപ്പവും പുതിയ കോണ്‍ക്രീറ്റ് വനങ്ങളും സ്ഥിതി മാറ്റി.
ഗ്യാസ് ചേംബറായി ഡല്‍ഹി
ദീപാവലി ആഘോഷങ്ങളുടെ പേരിലുണ്ടായ അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയെ ഗ്യാസ് ചേംബറാക്കി മാറ്റി. നൈട്രജന്‍ ഡയോക്സൈഡ്, സള്‍ഫര്‍ ഡയോക്സൈഡ്, ഓസോണ്‍ തുടങ്ങിയ രാസ, വിഷ വസ്തുക്കളുടെ സാന്നിധ്യം കൂടുതലാണ്. അയല്‍സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ കച്ചി കത്തിക്കലും മരുഭൂമികളില്‍ നിന്നെത്തുന്ന പൊടിക്കാറ്റും കൂടെയാകുമ്പോള്‍ നവംബറില്‍ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വഷളാകും. വാഹനങ്ങള്‍, വ്യവസായങ്ങള്‍, കെട്ടിട- റോഡ് നിര്‍മാണങ്ങള്‍, മാലിന്യം കത്തിക്കല്‍ തുടങ്ങിയവയെല്ലാം ഹാനികരമാണ്.
കാര്യമായ നിയന്ത്രണങ്ങളില്ലാതെ രണ്ടു ദിവസത്തിലേറെ നീണ്ട ദീപാവലി വെടിക്കെട്ടുകള്‍ക്കു പിന്നാലെ ദേശീയ തലസ്ഥാനം വിഷലിപ്തമായി. ആകാശം ചാരനിറത്തിലും മൂടല്‍മഞ്ഞിലും നിറഞ്ഞു. വളരെ മോശം മുതല്‍ അതീവ ഗുരുതരം വരെയാണു വായു ഗുണനിലവാരമായ എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്). അനുവദനീയമായതിനേക്കാള്‍ 8.6 ഇരട്ടി വരെ ഉയര്‍ന്ന് എക്യുഐ 429 വരെയെത്തി. വായുവിലെ അതിസൂക്ഷ്മ വസ്തുക്കളുടെ (പിഎം2.5, പിഎം10) അളവ് അഞ്ചിരട്ടി കൂടി 353 വരെയായി. ശുദ്ധവായു കിട്ടാത്ത അപകട (ഹസാര്‍ഡസ്) നില. കണ്ണുകള്‍ക്കു ചൊറിച്ചില്‍ അനുഭവപ്പെടുന്ന നില. ആരോഗ്യമുള്ളവര്‍ക്കുപോലും അസ്വസ്ഥതത ഉണ്ടാക്കി. ആസ്ത്മ പോലുള്ള ശ്വാസകോശ രോഗമുള്ളവരാണ് ഏറ്റവും വിഷമിക്കുന്നത്. ഇതിനുപുറമെ മഞ്ഞപ്പിത്തവും ടൈഫോയിഡുമെല്ലാം വ്യാപകമായി.
ജീവന്റെ സംരക്ഷണം പരമപ്രധാനം
മധ്യപ്രദേശില്‍ കാര്‍ബൈഡ് തോക്ക് ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തില്‍ 16 കുട്ടികളുടെ കാഴ്ചശക്തി നഷ്ടമായി. ഗുരുതര പരിക്കേറ്റവര്‍ നിരവധിയുള്ളതിനാല്‍ മുപ്പതോളം കുട്ടികള്‍ അന്ധരായേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍. വിദിഷ ജില്ലയിലും ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍, ഗ്വാളിയോര്‍ എന്നിവിടങ്ങളിലുമായി 300 കുട്ടികള്‍ക്കാണു പരിക്കേറ്റത്. പുകമാലിന്യവും ശബ്ദമാലിന്യവുമുള്ള പടക്കങ്ങള്‍ പാടില്ലെന്നു പറയുമ്പോഴാണു വെടിമരുന്നും കാല്‍സ്യം കാര്‍ബൈഡും ചേര്‍ത്തു തീപ്പെട്ടിക്കൊള്ളികള്‍ നിറച്ച തോക്കുകള്‍ മധ്യപ്രദേശിലാകെ വ്യാപകമായി വിറ്റഴിച്ചത്.
പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണം മുന്‍കാലങ്ങളില്‍ നഗ്നമായി ലംഘിക്കപ്പെട്ടു. ദീപാവലിക്കു ഹരിത പടക്കങ്ങള്‍ അനുവദിച്ച സുപ്രീംകോടതിയുടെ പുതിയ തീരുമാനം ഈ വര്‍ഷത്തെ ദീപാവലിയെ വിഷലിപ്തമാക്കി. ഉല്സവങ്ങളേക്കാള് വലുതു മനുഷ്യജീവനാണെന്ന് 2020ല്‍ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടിയതെങ്കിലും ഇത്തവണ സുപ്രീംകോടതി ഓര്‍ക്കേണ്ടതായിരുന്നു. ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞു മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ലെന്ന് അഞ്ചു വര്‍ഷം മുമ്പു പരമോന്നത കോടതി വിധിച്ചിരുന്നു.
കൃത്രിമമഴ പരിഹാരമാകില്ല
മലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ഒക്ടോബര്‍ 29ന് കൃത്രിമമഴ പെയ്യിക്കാനാണു തീരുമാനം. ഇതിനായുള്ള ക്ലൗഡ് സീഡിംഗ് ഇന്നലെ വിജയകരമായി പരീക്ഷിച്ചു. കാണ്‍പുര്‍ ഐഐടിയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണു മഴ പെയ്യിക്കാന്‍ കഴിയുന്ന രാസവസ്തുക്കളായ സില്‍വര്‍ അയോഡൈഡും സോഡിയം ക്ലോറൈഡും 29ന് വിമാനത്തില്‍നിന്ന് മേഘങ്ങളില്‍ വിതറുന്നത്. ദേശീയ തലസ്ഥാനത്തെ മാരകമായ വായുമലിനീകരണം തടയാന്‍ ഒന്നോ, രണ്ടോ ദിവസത്തെ കൃത്രിമമഴയ്ക്കു കഴിയില്ലെന്നു ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് അറിയാതെയാകില്ല.
കോവിഡിനെ തുടര്‍ന്നു രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ട നീലാകാശം ആരും മറക്കാനിടയില്ല. താരതമ്യേന ശുദ്ധമായ വായു ജനങ്ങളുടെ മനം കുളിര്‍പ്പിച്ചു. സമ്പത്തിനേക്കാള്‍ ശബ്ദ, വായു മലിനീകരണത്തില്‍ നിന്നു മോചനമാണു പ്രധാനമെന്ന തോന്നല്‍ അക്കാലത്തുണ്ടായി. ജീവിതമാര്‍ഗം വഴിമുട്ടിയെങ്കിലും മലിനീകരണം കുറഞ്ഞതും കുടുംബബന്ധങ്ങള്‍ ഊഷ്മളമായതും നേട്ടങ്ങളായിരുന്നു. ഇപ്പോഴാകട്ടെ, വായു മലിനീകരണ മാനേജ്മെന്റിനായി മാത്രമൊരു കമ്മീഷന് (കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ്) ഉണ്ടായിട്ടും ഫലമില്ല.
വിഷവായുവില്‍ ശ്വാസംമുട്ടി
വായു, ജലം, ഭൂമി, ശബ്ദം തുടങ്ങിയവയെല്ലാം മലിനമാണ്. സമുദ്രങ്ങള്‍ മുതല്‍ നാട്ടുമ്പുറങ്ങൾ വരെ പ്ലാസ്റ്റിക് മാലിന്യങ്ങളാൽ മൂടുകയാണ്. വ്യവസായശാലകളും കല്‍ക്കരി പ്ലാന്റുകളുമെല്ലാം പ്രശ്നം വഷളാക്കുന്നു. വാഹനപുകയും കെട്ടിട നിര്‍മാണവും അന്തരീക്ഷം മലിനമാക്കുന്നു. മാലിന്യങ്ങള്‍ കത്തിക്കുന്നതിനും നിയന്ത്രണമില്ല. തുറസായ സ്ഥലത്തെ പൊടി പറക്കാതിരിക്കാൻ വികസിത രാജ്യങ്ങളിലേതു പോലെ പദ്ധതിയും നടപടിയുമില്ല. റേഡിയോ ആക്ടീവ് ഉള്‍പ്പെടെയുള്ള രാസ, ഊര്‍ജ മലിനീകരണങ്ങളും വ്യാപകമാണ്.
വായു മലിനീകരണത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ആഫ്രിക്കയിലെ ഛാഡ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്, കോംഗോ എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നിലാണ് ഇന്ത്യ. രാജ്യതലസ്ഥാനമായ ഡല്‍ഹിയാകട്ടെ ലോകത്തിലെ ഏറ്റവും മലിന (പൊള്യൂറ്റഡ്) നഗരമാണ്. എന്തൊരു നാണക്കേടാണിത്. ലോകത്താകെ കഴിഞ്ഞ വര്‍ഷം വായു മലിനീകരണം മൂലം 80.8 ലക്ഷം പേര് മരണത്തിനു കീഴടങ്ങിയെന്നാണ് ആഗോള പഠനം. അമിത മദ്യപാനത്താല്‍ ലോകത്താകെ മരിക്കുന്നവരുടെ എണ്ണം 10.81 ലക്ഷമാണ്. ജപ്പാനും അമേരിക്കയുമാണു മെച്ചപ്പെട്ട വായു ശ്വസിക്കാവുന്ന രാജ്യങ്ങള്‍. രണ്ടിടത്തും നില മെച്ചപ്പെടുത്തി.
കര്‍ഷകർക്ക് പരിരക്ഷ പ്രധാനം
പ്രശ്നപരിഹാരത്തിന് എളുപ്പവഴികളില്ല. പൊതുജന സഹകരണത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ കൂട്ടായി ആസൂത്രിത പദ്ധതികള്‍ നടപ്പാക്കിയാല്‍ സ്ഥിതി മെച്ചപ്പെടും. മലിനീകരണ നിയന്ത്രണത്തിനു ദീര്‍ഘകാല പദ്ധതികളും ആവശ്യമാണ്. പക്ഷേ, ഭരിക്കുന്നവര്‍ക്കു നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും വേണം.
പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യം കാക്കുന്നതിലും മാലിന്യ സംസ്കരണത്തിലും മലിനീകരണ നിയന്ത്രണത്തിലുമെല്ലാം കൂടുതല്‍ ആകര്‍ഷകവും ഫലപ്രദവുമായ ജനകീയ പദ്ധതികള്‍ ഉണ്ടാകണം. പ്രകൃതിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കു വേണ്ട പരിരക്ഷയും പിന്തുണയും വരുമാനവും ഉറപ്പാക്കുകയും പ്രധാനമാണ്.
സൗരോര്‍ജവും കാറ്റില്‍നിന്നുള്ള വൈദ്യുതിയുമടക്കം പാരമ്പര്യേതര ഊര്‍ജ മാര്ഗങ്ങളിലേക്കു കൂടുതല്‍ വേഗത്തില്‍ മാറേണ്ടത് അനിവാര്യമാണ്. അല്ലാതെ ഇനി രക്ഷയില്ല. പ്രകൃതിയുടെ മലിനീകരിക്കാത്ത ഊര്‍ജസ്രോതസുകള്‍ വരദാനങ്ങളാണ്. പൂര്‍ണമായും സോളാറില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം കൊച്ചിയിലാണെന്നതില് അഭിമാനിക്കാം. ചെലവുകുറഞ്ഞ ശുദ്ധ ഇന്ധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക പ്രധാനമാണ്.
ഇവിടെ ശ്വാസം സാധ്യമോ?
മനുഷ്യരുടെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിലൂടെ വരുംതലമുറകളോടു നീതി ചെയ്യാം. പ്രകൃതിയുടെ താളം തെറ്റാതെ നോക്കാം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മലിനീകരണവും നിയന്ത്രിക്കേണ്ടതുണ്ട്. കാര്‍ബണ്‍ ഡയോക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ (ഗ്രീന്‍ഹൗസ് എമിഷന്‍സ്) ബഹിര്‍ഗമനം കുറയ്ക്കാതെ പരിഹാരമില്ലെന്നാണു ശാസ്ത്ര നിഗമനം.
ശുദ്ധവായുവും ശുദ്ധജലവും പൗരന്റെ അടിസ്ഥാന അവകാശമാണ്. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന നാടന്‍ പാട്ടിന്റെ ഈരടികള്‍ മുന്നറിയിപ്പാണ്. കവിയുടെ ആശങ്ക പോലെ, ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ശ്വാസം സാധ്യമോയെന്നു ദീപികയിലെ ഇതേ പംക്തിയില്‍ അഞ്ചു വര്‍ഷം മുമ്പെഴുതിയതു വീണ്ടും ഓര്‍മിപ്പിക്കട്ടെ.
Leader Page
ഇന്ന് ജൂലൈ എട്ട്. ഡൊമിനിക് ജീൻ ലാറിയുടെ ജന്മദിനം. നെപ്പോളിയൻ ചക്രവർത്തിയുടെ ആർമിയിലെ പ്രധാന സർജനായി മാറിയ ഫ്രഞ്ച് സൈനിക ഡോക്ടറാണ് ലാറി. ‘ആധുനിക ആംബുലൻസ് സേവനങ്ങളുടെ പിതാവ്’ എന്നറിയപ്പെടുന്നയാൾ. നെപ്പോളിയന്റെ പടയോട്ടത്തിനിടെ പരിക്കേറ്റ സൈനികരെ യുദ്ധക്കളത്തിൽനിന്ന് വേഗത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി ‘ഫ്ലൈയിംഗ് ആംബുലൻസ്’ എന്ന ആശയം കൊണ്ടുവന്നു. ഇത് ആധുനിക ആംബുലൻസ് സംവിധാനങ്ങളുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.
മുറിവേറ്റവരെ ഉടനടി ചികിത്സിക്കുന്നതിനും യുദ്ധക്കളത്തിൽനിന്ന് ഒഴിപ്പിക്കുന്നതിനും ട്രയേജ് സമ്പ്രദായം നടപ്പിലാക്കുന്നതിനും അദ്ദേഹം വലിയ സംഭാവനകൾ നൽകി. ട്രയേജ് എന്നതു പരിക്കേറ്റവരുടെ ഗുരുതരാവസ്ഥയ്ക്കനുസരിച്ച് ചികിത്സയ്ക്ക് മുൻഗണന നൽകുന്ന രീതിയാണ്.
ആധുനിക ചികിത്സയിൽ ആംബുലൻസുകൾക്കു വലിയ പങ്കുണ്ട്. കേരളത്തിൽ നിലവിൽ 9,335 ആംബുലൻസ് വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ദേശീയ ശരാശരിയേക്കാൾ 27 മടങ്ങ് കൂടുതൽ. ദേശീയ നിലവാരമനുസരിച്ച് ഒരു ലക്ഷം പേർക്ക് ഒരു ആംബുലൻസ് മതി. കേരളത്തിലെ കണക്ക് ഓരോ 3,717 പേർക്കും ഒരു ആംബുലൻസ് എന്നാണ്.
ആംബുലൻസ് സേവനങ്ങളെന്നാൽ ആശുപത്രിക്കു പുറത്തുള്ള സ്ഥിതിഗതികൾ വിലയിരുത്തൽ, വൈദ്യപരിചരണം, ചികിത്സ, ആവശ്യമെങ്കിൽ പരിക്കുകളോ അസുഖങ്ങളോ ഉള്ള രോഗികളുടെ സഞ്ചാരത്തെ സഹായിക്കുക എന്നിവയൊക്കെയാണ്. എമർജൻസി മെഡിക്കൽ സർവീസുകളുടെ (ഇഎംഎസ്) സംഘാടനവും ആംബുലൻസ് ജീവനക്കാരുടെ കഴിവും ഔപചാരികമായ റോളുകളും ആഗോളതലത്തിൽ വ്യത്യസ്തമാണ്. ചില രാജ്യങ്ങളിൽ, അഗ്നിശമന സേനയുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ഭാഗമായാണ് ഇഎംഎസ് പ്രവർത്തിക്കുന്നത്. മറ്റുള്ളവയിൽ, ഹോസ്പിറ്റൽ എമർജൻസി സർവീസുകളുടെ ഭാഗമാണ്. ആംബുലൻസ് ജീവനക്കാരിൽ സന്നദ്ധപ്രവർത്തകർ, അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, നഴ്സുമാർ, അല്ലെങ്കിൽ മെഡിക്കൽ ഡോക്ടർമാർ എന്നിവർ ഉൾപ്പെട്ടേക്കാം.
മിക്കപ്പോഴും, പ്രീ-ഹോസ്പിറ്റൽ സമയം കുറയ്ക്കാനാണ് ആംബുലൻസ് ഡ്രൈവർമാർ ശ്രമിക്കുക. ഇതിനായി ഏറ്റവും വേഗമേറിയ റൂട്ട് തെരഞ്ഞെടുക്കേണ്ടിവരുന്നു. അത് ഏറ്റവും ഹ്രസ്വമായ റൂട്ട് ആയിരിക്കണമെന്നില്ല. റോഡിന്റെ അവസ്ഥ, കാലാവസ്ഥ, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ കണക്കിലെടുക്കുന്പോഴും റൂട്ട് അനുയോജ്യമായിരിക്കണം. ഇക്കാര്യങ്ങളിൽ ആംബുലൻസ് ഡ്രൈവറെ പിന്തുണയ്ക്കാൻ നാവിഗേഷൻ സംവിധാനങ്ങൾ പോലുള്ള സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്. കൂടാതെ, പ്രീ ഹോസ്പിറ്റൽ സമയം, ദിവസത്തിന്റെ ഏതു സമയത്താണ് രോഗിയുമായി യാത്ര തിരിക്കുന്നത്, ഏറ്റവും തിരക്കുള്ള സമയം എന്നിവ കണക്കാക്കാനും ലൈറ്റുകളും സൈറണുകളും ആവശ്യമുണ്ടോ എന്ന് തീരുമാനിക്കാനും ആംബുലൻസ് ഡ്രൈവർക്ക് സാധിക്കണം. ട്രാഫിക്കിലൂടെ കടന്നുപോകുന്നത് എളുപ്പമാക്കുന്നതിന് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കാറുണ്ട്. ഗുരുതര രോഗികളെയും നവജാതശിശുക്കളെയും എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ അവർക്കു ബാധ്യതയുണ്ട്. എന്നിരുന്നാലും, സൈറണുകളുടെയും ലൈറ്റുകളുടെയും ഉപയോഗം അപകടസാധ്യത കൂട്ടിയേക്കാം. അതുകൊണ്ട് ഏറ്റവും അത്യാവശ്യമുള്ള രോഗികൾക്കു മാത്രമായി ലൈറ്റുകളുടെയും സൈറണുകളുടെയും ഉപയോഗം സംവരണം ചെയ്യണം.
റോഡിന്റെ ഗുണനിലവാരം പ്രധാനം
ആംബുലൻസ് ഓടിക്കുന്ന രീതിയും പ്രധാനമാണ്. വേഗം കൂട്ടൽ-കുറയ്ക്കൽ, തിരിയൽ, സ്പീഡ് ബമ്പുകളിലേക്കും മറ്റ് റോഡ് ബ്ലോക്കുകളിലേക്കും ക്രമീകരിക്കൽ. റോഡിന്റെ ഗുണനിലവാരം രോഗിയുടെ ആരോഗ്യനിലയെ നേരിട്ട് ബാധിക്കാറുണ്ട്. വിദേശരാജ്യങ്ങളിൽ ഉള്ളപോലെ പ്രത്യേക ആംബുലൻസ് വഴികൾ നമ്മുടെ നാട്ടിലില്ല. അസാധാരണ ഇളക്കങ്ങൾ, പെട്ടെന്നുള്ള ബ്രേക്കിംഗ്, അവിചാരിതമായ വേഗംകൂട്ടൽ എന്നിവ പരിക്കുകൾക്ക് കാരണമാവും. കൂടാതെ, നിലവിലുള്ള രോഗാവസ്ഥയുടെ ആക്കം കൂട്ടും. ആംബുലൻസിന്റെ ഹോൺ ശബ്ദം അധിക അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
ആരോഗ്യപരമായ പരിചരണം
നട്ടെല്ലിനു പ്രശ്നമുള്ള രോഗികൾക്കു പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആംബുലൻസിൽ നല്കുന്ന മെഡിക്കൽ പിന്തുണയെയും ഡ്രൈവിംഗ് ബാധിച്ചേക്കാം. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സിപിആർ) നടത്തുന്നതിനെയും അതിന്റെ ഗുണനിലവാരത്തെയും അമിതവേഗം, തിരിയുക, അല്ലെങ്കിൽ റോഡ് ബമ്പുകൾ മുറിച്ചുകടക്കുക തുടങ്ങിയ ഡ്രൈവിംഗ് അവസ്ഥകൾ പ്രതികൂലമായി ബാധിക്കും. യാത്രയ്ക്കിടെ രോഗിയുമായി ഡ്രൈവറും ഇഎംഎസ് ഉദ്യോഗസ്ഥരും വ്യക്തമായി സംസാരിക്കുന്നത് രോഗിയുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിക്കുന്നു. അത്യാഹിതഘട്ടങ്ങളിലുള്ള മരുന്നുകളെല്ലാം കൃത്യമായ അളവിലുണ്ടെന്ന് യാത്ര തുടങ്ങുംമുന്പ് ഉറപ്പുവരുത്തേണ്ടതുണ്ട്.
സുരക്ഷ
ആംബുലൻസ് യാത്ര റോഡിലുള്ള മറ്റു വാഹനങ്ങളേയും കാൽനടക്കാരെയുമൊക്കെ ബാധിക്കും. രോഗിയുടെ സ്ഥിതി മോശമാകുന്നതിനനുസരിച്ച് ആംബുലൻസിന്റെ വേഗം കൂട്ടുന്പോൾ അപകടസാധ്യത ഏറുന്നു. രോഗിയെ ആശുപത്രിയിലാക്കി അടുത്ത രോഗിയെ എടുക്കാനുള്ള തത്രപ്പാടുമൂലവും ഡ്രൈവിംഗ് അപകടകരമായെന്നും വരാം.
പെട്ടെന്നുള്ള അസ്വാഭാവിക സാഹചര്യങ്ങൾ ചിലപ്പൊഴെങ്കിലും ഡ്രൈവർമാരെ ബാധിക്കാറുണ്ട്. ആംബുലൻസിൽ കൊണ്ടുപോകുന്ന നവജാതശിശു ആശുപത്രിയിലെത്തുംമുന്‍പെ മരിച്ചുപോയാൽ അത് നേരിൽ കാണുന്പോഴുണ്ടാകുന്ന മാനസികസംഘർഷം പിന്നീടുള്ള ദൈനംദിന ജോലിയെ ബാധിക്കാൻ ഇടയുണ്ട്. അതിനാൽ തന്നെ ഡ്രൈവർമാർക്ക് ഇടവേളകൾ ലഭിക്കേണ്ടതുണ്ട്. ഉറക്കമിളച്ചുള്ള പാച്ചിലുകളും ഏറെ വൈകിയുള്ള ഭക്ഷണവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഒഴിവാക്കേണ്ടതുണ്ട്.
ഏതൊരു ഡ്രൈവർക്കും ഓടിക്കാൻ പറ്റുന്ന വാഹനമല്ല ആംബുലൻസ്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം ഇവർക്ക് രോഗീപരിചരണ സന്നദ്ധതയും സഹാനുഭൂതിയും സ്നേഹവും വിശ്വാസ്യതയും ഡ്രൈവിംഗിൽ പ്രാവീണ്യവും വേണം. രോഗീപരിചരണത്തിൽ ആരോഗ്യമേഖലയിലെ ഓരോ പ്രവർത്തകരും മുന്നിട്ടുനിൽക്കുമ്പോൾ വളയം പിടിക്കുന്ന ഈ മാലാഖമാരെ നാം ഒരിക്കലും മറക്കരുത്.
കോവിഡ് കാലത്തും മറ്റു സമയങ്ങളിലും ആംബുലൻസ് ഡ്രൈവർമാർ നൽകിയ
സ്തുത്യർഹമായ സേവനം മറക്കാനാകില്ല. എന്നാൽ, ചില കാര്യങ്ങളിൽ ഇവർക്കും
മാർഗനിർദേശങ്ങൾ അത്യാവശ്യമാണ്.
1. എല്ലാ ആംബുലൻസുകളിലും ജീവൻരക്ഷാഉപകരണങ്ങളും മരുന്നുകളും കരുതണം.
2. രോഗികളെ കൊണ്ടുപോകുമ്പോഴല്ലാതെ സൈറൺ മുഴക്കാനോ ഹോൺ അടിക്കാനോ അമിതവേഗത്തിൽ പോകാനോ പാടില്ല.
3. റോഡപകടത്തിൽപ്പെടുന്ന ആൾക്ക് പ്രഥമശുശ്രൂഷ നൽകേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർ മാത്രമല്ല, പൊതുസമൂഹവും അടിയന്തര ചികിത്സയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
4. മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ഹോൺ അടിച്ച്, സൈറൺ മുഴക്കി, അമിതവേഗത്തിൽ പോയി മറ്റു യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊണ്ടുപോകുന്ന ആ മൃതദേഹത്തോട് കാണിക്കുന്ന മര്യാദകൂടിയാണ് ശാന്തമായി വാഹനമോടിക്കുന്നത്.
5. ആംബുലൻസ് ഡ്രൈവർമാർക്ക് രോഗീപരിചരണത്തെക്കുറിച്ചും വേഗനിയന്ത്രണത്തെക്കുറിച്ചും ശബ്ദമലിനീകരണത്തെക്കുറിച്ചും സുരക്ഷിതമായി വണ്ടിയോടിക്കുന്നതിനെക്കുറിച്ചും ക്ലാസുകൾ നൽകണം. ഇവ കൃത്യമായി പാലിക്കുന്ന ഡ്രൈവർമാരെ അനുമോദിക്കണം. അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകണം. ഇവ പാലിക്കാത്തവരെ, അവർക്ക് തിരിച്ചുവരാനുള്ള അവസരങ്ങൾ കൊടുത്തുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ മാറ്റണം.