നമീബിയൻ തീരത്തെ സ്കെലിറ്റൺ കോസ്റ്റ് കപ്പൽ ശ്മശാനങ്ങൾ മാത്രമല്ല. കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെ വിസ്മയലോകം കൂടിയാണ് ഇവിടം...
സ്കെലിറ്റൺ കോസ്റ്റിന്റെ ഭീതിപ്പെടുത്തുന്ന ചരിത്രവും അവിടെ തകർന്നടിഞ്ഞ കപ്പലുകളുടെ കഥകളും കണ്ടുവല്ലോ. എന്നാൽ ഇവിടം ഒരു കപ്പൽ ശ്മശാനം മാത്രമല്ല. മറിച്ച് കഠിനമായ സാഹചര്യങ്ങളെ അതിശയിപ്പിക്കുന്ന രീതിയിൽ നേരിടുന്ന അപൂർവ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ഒരു വിസ്മയലോകം കൂടിയാണ് ഇവിടം. മരണത്തിന്റെ മണംപേറുന്ന ഈ മണ്ണിൽ ജീവിതം എങ്ങനെ തളിരിടുന്നുവെന്നത് വിസ്മയകരമാണ്.
ജീവന്റെ തുടിപ്പുകൾ
അത്യന്തം കഠിനമായ പ്രകൃതിയുള്ള ഒരിടമാണെങ്കിലും ഇവിടെ നിരീക്ഷിക്കാൻ ധാരാളം ജീവനുകളുണ്ട്. മരുഭൂമിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ആനകൾ, കാണ്ടാമൃഗങ്ങൾ, മരുഭൂമിയിലെ സിംഹങ്ങൾ, തവിട്ടുനിറത്തിലുള്ള കഴുതപ്പുലികൾ, കുറുക്കന്മാർ, ജിറാഫുകൾ, സീലുകൾ, ഓറിക്സ്, കുഡു, പ്രത്യേകയിനം കുതിരകൾ എന്നിവയെല്ലാം ഇവിടെ ജീവിക്കുന്നു.
മഴ തീരെ ലഭിക്കാത്ത ഈ പ്രദേശത്തോട് അത്ഭുതകരമായ രീതിയിൽ പൊരുത്തപ്പെട്ട ചില സസ്യങ്ങളും ഇവിടെയുണ്ട്. ഇവ നിലനിൽക്കുന്നത് പൂർണമായും അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് ദിവസേന എത്തുന്ന മഞ്ഞിനെ ആശ്രയിച്ചാണ്. ആ സസ്യങ്ങൾ ഇവയാണ്...
വെൽവിറ്റ്ഷ്യ
ലോകത്തിലെ ഏറ്റവും വിചിത്രമായ സസ്യങ്ങളിൽ ഒന്നാണിത്. വെൽവിറ്റ്ഷ്യയെ "ജീവനുള്ള ഫോസിൽ’ എന്നാണ് വിളിക്കുന്നത്. വെൽവിറ്റ്ഷ്യ സസ്യത്തിന് അതിന്റെ ജീവിതകാലം മുഴുവൻ രണ്ടു ഇലകൾ മാത്രമേ ഉണ്ടാകൂ. കാലംചെല്ലുംതോറും ഈ ഇലകൾ കാറ്റിൽ കീറിപ്പറിഞ്ഞ് പല ഇലകളായി തോന്നിപ്പിക്കുമെന്നു മാത്രം! 1000 മുതൽ 1500 വർഷം വരെ ഇവയ്ക്ക് ആയുസുണ്ട്. മരുഭൂമിയിലെ കഠിനമായ വെയിലിനെ പ്രതിരോധിക്കാൻ ഇതിന്റെ നീളമുള്ള വേരുകൾ സഹായിക്കുന്നു. സമുദ്രത്തിൽനിന്നുള്ള മഞ്ഞിലെ ഈർപ്പം ഇലകളിലൂടെ ആഗിരണം ചെയ്താണ് ഇവ നിലനിൽക്കുന്നത്.
നാരാ മെലണുകൾ
നമീബ് മണൽക്കുന്നുകളിൽ മാത്രം കാണപ്പെടുന്ന അപൂർവ സസ്യമാണിത്. ഇതിന് ഇലകളില്ല, പകരം പ്രകാശസംശ്ലേഷണം നടത്തുന്നത് പച്ചനിറത്തിലുള്ള മുള്ളുകളാണ്. മരുഭൂമിയിലെ മൃഗങ്ങൾക്കും പ്രാദേശിക ഗോത്രവർഗക്കാർക്കും ഇതൊരു പ്രധാന ഭക്ഷണസ്രോതസാണ്. ഇതിന്റെ ഉള്ളിലെ പോഷകഗുണമുള്ള കുരുക്കൾ ഔഷധമായും ആഹാരമായും ഉപയോഗിക്കുന്നു.
ലിത്തോപ്സ്
"ജീവനുള്ള കല്ലുകൾ’ എന്നാണ് ഇവ അറിയപ്പെടുന്നത്. മരുഭൂമിയിലെ കല്ലുകൾക്കിടയിൽ ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. ഇലകൾ ഉരുണ്ടതും കല്ലുകൾക്ക് സമാനമായ നിറമുള്ളതുമാണ്. മൃഗങ്ങൾ ഭക്ഷിക്കാതിരിക്കാനുള്ള ഒരു പ്രകൃതിദത്തമായ മാർഗമാണിത്. മഴ ലഭിക്കുമ്പോൾ ഈ ഇലകൾക്കുള്ളിൽ ധാരാളം ജലം ശേഖരിച്ചു വയ്ക്കുന്നു. മാസങ്ങളോളം വെള്ളമില്ലാതെ കഴിയാൻ ഇവയ്ക്ക് സാധിക്കും.
ലിച്ചെൻ
മരുഭൂമിയിലെ പാറകളിലും മണ്ണിലും പറ്റിപ്പിടിച്ചു വളരുന്ന ഒരു തരം സസ്യവർഗമാണിത്. പായലുകളോട് സാമ്യമുള്ള ഇവ പല നിറങ്ങളിലുണ്ട്. വേരുകളില്ലാത്ത ഈ സസ്യങ്ങൾ സമുദ്രത്തിൽനിന്നുള്ള മഞ്ഞിലെ ജലകണികകളെ നേരിട്ട് ആഗിരണംചെയ്യുന്നു. മഞ്ഞു ലഭിക്കുമ്പോൾ ഉണങ്ങിക്കിടക്കുന്ന ഇവ പെട്ടെന്ന് പച്ചനിറമാകുന്നത് കാണാൻ അതിമനോഹരമാണ്. നൂറുകണക്കിന് വർഷങ്ങൾ ഇവയ്ക്ക് നിലനിൽക്കാൻ കഴിയും.
പെൻസിൽ ബുഷ്
ഇത് കള്ളിമുൾച്ചെടികളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു സസ്യമാണ്. പെൻസിൽ പോലെ നീളമുള്ളതും പച്ചനിറത്തിലുള്ളതുമായ ശാഖകളാണ് ഇതിനുള്ളത്. ജലനഷ്ടം ഒഴിവാക്കാൻ ഇവയ്ക്കും ഇലകൾ വളരെ കുറവായിരിക്കും. ശാഖകൾ മുറിക്കുമ്പോൾ പുറത്തുവരുന്ന പാൽ പോലുള്ള ദ്രാവകം വിഷാംശമുള്ളതാണ്. മൃഗങ്ങൾ ചെടി തിന്നാതിരിക്കാൻ ഇത് സഹായിക്കുന്നു.
ഇനി നമീബിയൻ തീരത്തെ പ്രധാന വന്യജീവികളെക്കുറിച്ചറിയാം:
മരുഭൂമിയിലെ സിംഹങ്ങൾ
ലോകത്ത് സമുദ്രതീരത്ത് വേട്ടയാടുന്ന ഏക സിംഹ വർഗമാണിത്. കടൽതീരത്തെ സീൽ, സമുദ്രപക്ഷികൾ എന്നിവയെയാണ് വേട്ടയാടുന്നത്. കടൽ ഉത്പന്നങ്ങളിൽനിന്നുള്ള പ്രോട്ടീൻ ഇവരുടെ അതിജീവനത്തിന് സഹായിക്കുന്നു. വെള്ളമില്ലാതെ ദിവസങ്ങളോളം കഴിയാൻ ഇവർക്ക് സാധിക്കും. ഇരകളിൽനിന്നാണ് ശരീരത്തിന് ആവശ്യമായ ദ്രാവകം കണ്ടെത്തുന്നത്.
കേപ് ഫർ സീലുകൾ
നമീബിയൻ തീരത്തെ "കേപ് ക്രോസ്’ ലോകത്തിലെതന്നെ ഏറ്റവും വലിയ സീൽ കോളനികളിൽ ഒന്നാണ്. ലക്ഷക്കണക്കിന് സീലുകളാണ് ഇവിടെ ഒത്തുകൂടുന്നത്. ബെൻഗ്വേല പ്രവാഹം കൊണ്ടുവരുന്ന ധാരാളമായ മത്സ്യസമ്പത്താണ് ഇവരെ ഇവിടേക്ക് ആകർഷിക്കുന്നത്. കട്ടിയുള്ള രോമങ്ങളും കൊഴുപ്പിന്റെ പാളിയും അറ്റ്ലാന്റിക്കിലെ മരവിപ്പിക്കുന്ന തണുത്ത വെള്ളത്തിൽനിന്ന് ഇവയെ സംരക്ഷിക്കുന്നു.
മരുഭൂമിയിലെ ആനകൾ
മണലിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ സഹായിക്കുന്ന നീളമുള്ള കാലുകളും വിസ്താരമുള്ള പാദങ്ങളും ഉണ്ട് ഈ ആനകൾക്ക്. ഭൂഗർഭ ജലസ്രോതസുകൾ എവിടെയാണെന്ന് കണ്ടെത്താൻ ഇവർക്ക് പ്രത്യേക കഴിവുണ്ട്. വെള്ളത്തിനായി ദിവസം ഏതാണ്ട് 70 കിലോമീറ്ററോളം ഇവർ സഞ്ചരിക്കാറുണ്ട്.
മഞ്ഞിൽനിന്ന് വെള്ളം കുടിക്കുന്ന വണ്ടുകൾ
ഈ പ്രദേശത്തെ ഏറ്റവും അത്ഭുതകരമായ ഒരു ജീവിയാണിത്. അതിരാവിലെ മൂടൽമഞ്ഞ് ഉള്ളപ്പോൾ ഈ വണ്ടുകൾ മണൽക്കുന്നുകളുടെ മുകളിൽ തലകീഴായി നിൽക്കും. വണ്ടിന്റെ പുറംതോടിൽ തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളികൾ ഉരുണ്ട് നേരേ അതിന്റെ വായിലേക്ക് എത്തും.
ബ്രൗൺ ഹെയ്ന
സ്കെലിറ്റൺ കോസ്റ്റിലെ പ്രധാനപ്പെട്ട ഒരു "ശുചീകരണ തൊഴിലാളി’യാണ് ബ്രൗൺ ഹെയ്ന. രാത്രികാലങ്ങളിൽ മാത്രം പുറത്തിറങ്ങുന്ന ഇവ കടൽതീരത്ത് അടിഞ്ഞുകൂടുന്ന ചത്ത മത്സ്യങ്ങളെയും സീലുകളെയും ഭക്ഷിക്കുന്നു. വളരെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഹെയ്ന മരുഭൂമിയിലെ കഠിനമായ സാഹചര്യങ്ങളുമായി പൂർണമായും പൊരുത്തപ്പെട്ടവരാണ്.
പക്ഷികൾ
തീരപ്രദേശത്ത് ഫ്ലെമിംഗോകൾ, പെലിക്കണുകൾ, കോർമോറന്റുകൾ എന്നിവയെ ധാരാളമായി കാണാം. സമുദ്രത്തിലെ പോഷകസമൃദ്ധമായ ജലം ഇവയ്ക്ക് ആവശ്യമായ ഭക്ഷണം നൽകുന്നു. പ്രകൃതിയിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിലും ജീവൻ എങ്ങനെ തളിർക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമീബിയൻ തീരം. ഇവിടത്തെ വന്യജീവികൾ പരിണാമത്തിലൂടെ കൈവരിച്ച കഴിവുകൾ ശാസ്ത്രലോകത്തെ ഇന്നും അത്ഭുതപ്പെടുത്തുന്നു