Image for representation
ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കുടുംബത്തിലെ അമ്മൂമ്മയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം കഴിഞ്ഞയാഴ്ച വൈറലായി. അമ്മൂമ്മ ടോക്‌സിക് ആണെന്നും അവരുടെ രണ്ടു പെണ്മക്കളും അവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവര്‍ കൊച്ചുമക്കള്‍ക്കെതിരെ പോലും അസഭ്യവര്‍ഷവും അധിക്ഷേപവും നടത്തിയിട്ടുണ്ടെന്നും ഒരു ചെറുമകള്‍ പറയുകയുണ്ടായി. അമ്മൂമ്മയാകട്ടെ, ചെറുമകള്‍ തന്നോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് ഉദാഹരണങ്ങള്‍ സഹിതം വിവരിച്ചു.
രണ്ടു പേരുടെ ഭാഗം ചേര്‍ന്നും ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും, രണ്ടമ്മൂമ്മമാര്‍ക്കിടയില്‍ വളര്‍ന്നൊരാളെന്ന നിലയില്‍, പ്രായമാകുംതോറും മനുഷ്യര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും അവ കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും നിഷ്പക്ഷമായി വിലയിരുത്തപ്പെടുന്നില്ല എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.
മുതിര്‍ന്ന പൗരര്‍ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി കൃത്യമായ അവബോധവും സംവേദനക്ഷമതയുമുണ്ടാവുക എന്നത് കേരളത്തെ പോലെ പ്രായമായ മനുഷ്യരുടെ അനുപാതം ഏറ്റവുമധികമുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് വളരെയധികം പ്രധാനമാണ്.
കേരള ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ അറുപതു വയസിനു മുകളില്‍ പ്രായമുള്ളയാളാണ്. രണ്ടായിരത്തി മുപ്പത്താറിന് ശേഷം ഇത് നാലിലൊരാളായി മാറും. മലയാളി യുവജനതയുടെ പഠന-തൊഴില്‍-വിവാഹ കുടിയേറ്റങ്ങള്‍ കേരളത്തിലെ ഒരുപാട് കുടുംബങ്ങളില്‍ പ്രായമായവരെ മാത്രം അവശേഷിപ്പിക്കുന്നുണ്ട്.
പ്രായമാകുംതോറും മനുഷ്യര്‍ക്ക് ഇന്‍സെക്യൂരിറ്റികള്‍ കൂടി വരും. ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക സൗഖ്യം കുറയുകയും വൈകാരിക ആശ്രയത്വം കൂടുകയും ചെയ്യും. ഇതില്‍ തന്നെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് കൂടുതലായതിനാല്‍ അവര്‍ക്ക് പങ്കാളിയുടെ രോഗങ്ങളും മരണവും കൂടി നേരിടേണ്ടതായി വരും.
മാനസിക അരക്ഷിതാവസ്ഥയുടെ ഫലമായി, അവരില്‍ ചിലര്‍ പലവിധ പീഡനങ്ങള്‍ അനുഭവിക്കുകയും മറ്റു ചിലര്‍ പീഡകരായി മാറുകയും ചെയ്യും. രണ്ടു സാഹചര്യങ്ങളിലും ഇത് കുടുംബാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കും. അതിന്‍റെ മൂര്‍ധന്യാവസ്ഥയില്‍, അമ്മയെ ചവിട്ടിക്കൊല്ലുന്ന മകനും മരുമകളെ വെട്ടിക്കൊല്ലുന്ന അമ്മായിയമ്മയും പത്രവാര്‍ത്തകളില്‍ നിറയും.
ക്ഷയിക്കുന്ന ആരോഗ്യം
വാർധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണങ്ങള്‍ ശാരീരികം മാത്രമാകണമെന്നില്ല. പ്രായമായവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളെ "അവരുടെ സ്വഭാവം അങ്ങനെയാണ്' എന്ന് പറഞ്ഞു നിസാരവത്കരിക്കരുത്.
വൈറ്റമിനുകളുടെയും ധാതുക്കളുടേയും കുറവു മുതല്‍ മറവി, ഡിപ്രഷന്‍ തുടങ്ങിയ രോഗങ്ങള്‍ വരെ ഇതിന്റെ പിന്നിലുണ്ടായേക്കാം. ആരോഗ്യ ഇന്‍ഷുറന്‍സും വര്‍ഷത്തിലൊരിക്കലെങ്കിലുമുള്ള ഹെല്‍ത് ചെക്കപ്പും മുതിര്‍ന്ന പൗരര്‍ക്ക് അത്യാവശ്യമാണ്. ഒപ്പം, നിലവിലുള്ള അസുഖങ്ങളുടെ ഫോളോ അപ്പ് ചികിത്സയും.
ഭാരമാകുന്ന വൈകാരിക ആശ്രിതത്വം
ആരോടും ഒത്തുപോകാത്ത ചില മുതിര്‍ന്നവരുടെ സ്വഭാവം മക്കള്‍ക്ക് തന്നെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. "തനിക്ക് ആഗ്രഹിക്കുന്ന കരുതല്‍ കിട്ടുന്നില്ല', 'മക്കള്‍ക്ക് അവരുടെ പങ്കാളിയോടാണ് കൂടുതല്‍ സ്‌നേഹം', "കൊച്ചുമക്കള്‍ ഒന്നും അനുസരിക്കുന്നില്ല' തുടങ്ങി എപ്പോഴും പരാതിപറയുകയും മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ഇടപെടുകയും ശുശ്രൂഷിക്കുന്നവരോട് വളരെ മോശമായി പെരുമാറുകയും കുടുംബത്തിലെ കുറ്റങ്ങളും കുറിവുകളും പെരുപ്പിച്ചു കാട്ടി മറ്റുള്ളവരോട് പറയുകയും ചെയ്യുന്ന ചില മാതാപിതാക്കളുണ്ട്.
വാർധക്യത്തില്‍ മക്കളോടും മറ്റു കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വൈകാരിക ആശ്രിതത്വം സ്വന്തം അരക്ഷിതാവസ്ഥ കൂടുന്നതനുസരിച്ച് മാനിപ്പുലേഷനിലേക്കും ബ്ലാക്ക് മെയിലിംഗിലേക്കും വരെ പോയേക്കാം. ഇത് പ്രായം കൂടും തോറും രൂക്ഷമാവുകയും മക്കളുടെ സന്തോഷവും സമാധാനവും കെടുത്തുകയും ചെയ്യുന്നു. ബന്ധങ്ങള്‍ വഷളാകുന്ന ഇത്തരം അവസ്ഥകളില്‍ തീര്‍ച്ചയായും ഒരു പ്രഫഷണല്‍ ഹെല്പ് തേടേണ്ടതുണ്ട്.
സാമ്പത്തിക ചൂഷണം
ചില കുടുംബങ്ങളില്‍ മക്കളാണ് പ്രായമായ അച്ഛനമ്മമാര്‍ക്ക് ബാധ്യതയായി മാറുന്നത്. അച്ഛനമ്മമാരുടെ സ്വത്തും പെന്‍ഷന്‍ കാശുമെല്ലാം കൈക്കലാക്കുകയും അവരെ തെരുവില്‍ ഉപേക്ഷിക്കുകയോ ഗാര്‍ഹിക പീഡനത്തിനിരയാക്കുകയോ ചെയ്യുന്നവരുണ്ട്.
സ്വസ്ഥതയും സ്വൈര്യവും നഷ്ടമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ മക്കൾക്കെതിരേയാണെങ്കില്‍ പോലും നിയമസഹായം കൈക്കൊള്ളാന്‍ മടിക്കേണ്ടതില്ല. അയല്‍വാസികളുടേയോ വാര്‍ഡ് മെമ്പര്‍മാരുടെയോ സഹായത്തോടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചാല്‍ ഇത്തരം പീഡനങ്ങള്‍ തടയാനാവും.
ഒറ്റപ്പെടല്‍
വാര്‍ധക്യത്തിലെ വലിയൊരു പ്രതിസന്ധിയാണ് ഒറ്റപ്പെടല്‍. പഴയ കാലത്തേപ്പോലെ മക്കളുടേയോ മറ്റു കുടുംബാംഗങ്ങളുടേയോ അയല്‍വാസികളുടേയോ സാമീപ്യം ലഭ്യമാവാത്ത സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. കൂടെയുണ്ടെങ്കിലും മക്കള്‍ സ്വന്തം ജോലിയുടേയും കുടുംബത്തിന്‍റെയും തിരക്കില്‍ പെടുമ്പോള്‍, പങ്കാളി കൂടി ഇല്ലാത്ത അവസ്ഥയില്‍, കുറച്ചു നേരം സംസാരിക്കാനോ സമയം ചിലവാക്കാനോ പോലും ആരുമില്ലെന്നു വരുമ്പോള്‍, അല്ലെങ്കില്‍ പുറത്തിറങ്ങാനാകാതെ കിടപ്പിലാകുമ്പോള്‍, ചിലരെങ്കിലും സ്വന്തം മരണം ഒരനുഗ്രഹമായി കരുതും.
പ്രായമായ മനുഷ്യര്‍ക്കും സ്‌നേഹവും കരുതലും സാമൂഹിക ബന്ധങ്ങളും ആവശ്യമുണ്ട് അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും അവരെ ചടങ്ങുകള്‍ക്കോ ആരാധനാലയങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ ഇടയ്ക്കിടെ കൊണ്ട് പോകാനും മറക്കരുത്.
ഏജിംഗ് ഗ്രേസ്ഫുളി!
മുതിര്‍ന്ന പൗരര്‍ക്ക് ഒരു പുറംലോക, സാമൂഹിക ജീവിതം സാധ്യമാകേണ്ടതുണ്ട്. വികസിത രാജ്യങ്ങളില്‍ വീല്‍ചെയറില്‍ പോലും തനിച്ചു പുറത്തേക്ക് പോവുകയും യാത്ര ചെയ്യുകയും പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും ചെന്നിരിക്കുകയും കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവിടുകയും ചെയ്യുന്ന വൃദ്ധര്‍ ഒരു സാധാരണ കാഴ്ചയാണ്. ആരൊക്കെ കൂടെയുണ്ടെങ്കിലും ഗ്രേസ് ഫുള്‍ ആയ ഒരു വാര്‍ധക്യത്തിന് സ്വാശ്രയത്വവും അത്യാവശ്യമാണ്.
ലക്ഷ്യങ്ങളവസാനിച്ച ജീവിതമല്ല, പകരം പണ്ട് ചെയ്യാനാവാതെ പോയതോ പുതിയതായി രൂപപ്പെട്ടതോ ആയ താത്പര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ ആവേശത്തോടെ മുന്നോട്ടിറങ്ങുന്ന ഒന്നാവണം വാർധക്യമെന്ന വിശ്രമ കാലം.
പുസ്തകങ്ങള്‍, സിനിമകള്‍, സീരീസുകള്‍, യാത്രകള്‍, എഴുത്ത്, പാചകക്കുറിപ്പുകള്‍ തയാറാക്കല്‍, എന്തിന് സോഷ്യല്‍ മീഡിയ പോലും വിനോപാധിയാക്കാം. പഴയ കൂട്ടുകാരുടെയൊക്കെ നമ്പര്‍ സംഘടിപ്പിച്ച് വാട്ട്‌സാപ്പില്‍ മിണ്ടിയും പറഞ്ഞുമിരിക്കാം. മനസുണ്ടെങ്കില്‍ പ്രായം ഒരു തടസമേയല്ല!