Kerala
ദൈവത്തിന്റെ ഇടം അഥവാ ദൈവത്തിന്റെ സ്പേസ് നമുക്കു നിറയ്ക്കാൻ കഴിയും, ഇത് നോമ്പുകാലത്തു നാം തിരിച്ചറിയേണ്ട യാഥാർഥ്യങ്ങളിലൊന്ന്. ദൈവത്തിന്റെ ഇടം ദൈവം പ്രവർത്തിക്കേണ്ട ഇടം കൂടിയാണ്. ദൈവത്തിന്റെ പ്രതിനിധിയായി നിന്നുകൊണ്ട് നമ്മൾ പ്രവർത്തിക്കുന്പോഴാണ് ദൈവികദൗത്യം നാം ഏറ്റെടുത്തതായി ദൈവത്തിനു തോന്നുന്നത്.
അതിജീവിക്കേണ്ടവർ
നോമ്പുകാലത്ത് ദൈവത്തിൽ വളരാൻ പറ്റുന്ന ഏറ്റവും ലളിതമായ ഒരു പ്രവർത്തനമാതൃകയാണിത്. ഈ സൃഷ്ടപ്രപഞ്ചത്തിൽ പലപ്പോഴും പ്രകൃതിയുടെ സ്വാഭാവികമായ നിർധാരണം നടക്കുന്നത് ശരിക്കും വനനിയമപ്രകാരമാണ് എന്നു തോന്നിപ്പോകും.
കരുത്തുള്ളവൻ മാത്രം കാര്യക്കാരൻ. വേട്ടക്കാരെ മാത്രം പരിപോഷിപ്പിക്കുകയും ഇരകൾ ചത്തൊടുങ്ങാൻവേണ്ടി ജനിക്കുകയും ജീവിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഈ പ്രകൃതിയിൽത്തന്നെ കണ്ടിട്ടാവാം ഡാർവിനെപ്പോലുള്ളവർ നാച്വറൽ സെലക്ഷൻ എന്നു പറഞ്ഞത്.
ഇതൊരു വന്യമായ നിയമസംഹിതയാണ്. ഇതിനെയാണ് ഡാർവിൻ സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നു പറയുന്നത്. ഏറ്റവും കരുത്തന്റെ അതിജീവനം. കരുത്തുള്ളവൻ മാത്രം അതിജീവിക്കുന്നു. കൈക്കരുത്തുള്ളവൻ കാര്യക്കാരൻ എന്നു പറയുന്നതിന്റെ യുക്തിയും ഇതുതന്നെ.
ഈ തത്വത്തിനെതിരേ നീന്തുന്നതാണ് ബൈബിളിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്. കഴിവില്ലാത്തവനും അതിജീവിക്കണം എന്നതാണ് ബൈബിൾ മുന്നോട്ടുവയ്ക്കുന്ന നിലപാട്. നമ്മുടെ മനസിനെ സംസ്കരിക്കാൻ ഉതകുന്ന പുതിയ സന്ദേശം.
പഴയനിയമത്തിൽ സെറുബാബേൽ എന്നൊരു രാജകുമാരനുണ്ട്. സെറുബാബേൽ യൊവാക്കിം രാജാവിന്റെ വംശത്തിൽ പിറന്ന രാജകുമാരനാണ്. ബാബിലോണ്‍ വിപ്രവാസ കാലത്ത് ബാബിലോണിൽ ജനിച്ച യഹൂദൻ. അന്നു ബാബിലോണ്‍ വിപ്രവാസം കഴിഞ്ഞവരെ മോചിപ്പിക്കാൻ ദൈവം തെരഞ്ഞെടുത്ത വ്യക്തി.
സെറുബാബേൽ മോചിതരായ പ്രവാസികളെയുംകൊണ്ട് ജറൂസലെമിലേക്ക് എത്തി. ദേവാലയം പുനഃസ്ഥാപിച്ചു. സർവവിധ അവകാശങ്ങളോടുംകൂടി ദൈവത്തിന്റെ ജനം വീണ്ടും ഇസ്രയേലിൽ പറിച്ചു നടപ്പെടുകയും തഴച്ചു വളരുകയും ചെയ്യുന്ന മനോഹര കാഴ്ച. അത് സെറുബാബേലിനെക്കൊണ്ടാണ് ദൈവം ചെയ്യിക്കുന്നത്. സെറുബാബേലിന് അതിനുള്ള കഴിവ് ഇല്ലായിരുന്നു. എന്നാൽ, സെറുബാബേലിലൂടെ എന്താണ് ദൈവം ചെയ്തതെന്ന് സക്കറിയയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
സൈന്യത്താലെയല്ല, ശക്തിയാലെയല്ല കർത്താവിന്റെ ആത്മാവിനാലത്രെ എന്ന്. സൈന്യത്താലെയും ശക്തിയാലെയുമാണ് സെറുബാബേൽ വിപ്രവാസികളെ മോചിപ്പിച്ചതെന്നു പറഞ്ഞാൽ ദൈവത്തിന്റെ സ്ഥാനം കാര്യമറിയാതെ കൈയേറുന്നതു പോലെയാകും.
കരുണ എന്ന ഇടം
ദൈവത്തെ മാറ്റിനിർത്തുന്നതു ദൈവത്തിന്റെ സ്പേസ് കൂടി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. എല്ലാവരും ജീവിക്കണം. കരുത്ത് കുറഞ്ഞവൻ കർത്താവിന്റെ കൃപകൊണ്ട് ജീവിക്കണം. അതാണ് "നോട്ട് ബൈ മെറിറ്റ് ബട്ട് ബൈ ഗ്രേസ്' എന്ന പുതിയ നിയമം വ്യക്തമാക്കുന്നത്.
ചിലപ്പോൾ ഒരാൾക്കു യോഗ്യത ഉണ്ടാവില്ല. അങ്ങനെയുള്ള ആൾ, മെറിറ്റ് ഇല്ലാത്തവൻ ജീവിക്കേണ്ടന്നാണ് ലോകം പറയുന്നത്. ഒരു കഴിവുമില്ലാത്തവൻ ഇവിടെ ജീവിക്കരുതെന്നതാണ് പലപ്പോഴും ലോകം മുന്നോട്ടുവയ്ക്കുന്ന നിലപാട്. എന്നാൽ, ദൈവത്തിന്റെ കരുണ അവനും ജീവിക്കാൻ ഇടം കൊടുക്കുന്നതാണ്. അതാണ് കരുണ കൈമാറുന്പോൾ അതു ദൈവത്തിന്റെ ഇടമാണെന്നു പറയുന്നത്.
നോമ്പുകാലത്ത് ജീവിതപ്രശ്നങ്ങളിൽ ആയിരിക്കുന്നവർക്കു ജീവിക്കാനുള്ള സൗകര്യങ്ങൾ നമ്മൾ ചെയ്തുകൊടുക്കുമ്പോൾ കൈമാറുന്നത് ദൈവത്തിന്റെ കരുണയാണ്. ദൈവത്തിന്റെ കരുണ എന്നതു ദൈവത്തിന്റെ ഇടമാണ്. ദൈവത്തിന്റെ സ്പേസ് ദൈവത്തിനുവേണ്ടി ഏറ്റെടുത്തു ദൈവത്തിന്റെ പേരിൽ ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നോമ്പുകാലം.
Kerala
ദൈവസന്നിധിയിൽ സന്പന്നനാവുക, ദൈവത്തിനു കടം കൊടുക്കുക തുടങ്ങിയ മഹാസുവിശേഷ ആശയങ്ങൾ ഏറ്റവും കൂടുതൽ പ്രസക്തമാകുന്ന വേളയാണ് നോന്പുകാലം. ലൂക്കാ 12:21ലും സുഭാഷിതം 19:17ലുമാണ് ഈ വചനങ്ങൾ നാം വായിക്കുക.
ദരിദ്രനോടു കാണിക്കുന്ന കരുണ ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണ് - സുഭാഷിതങ്ങൾ മുന്നോട്ടുവയ്ക്കുന്ന അതിമനോഹര വെളിപാട്. ഈ സുഭാഷിതത്തിനൊപ്പം നല്ല സമരിയക്കാരന്റെ കഥയിലെ ചില ഭാഗങ്ങൾകൂടി ചേർത്തുവച്ചാൽ ചേരുംപടി ചേർത്തപോലെയാകും.
ശത്രുതയുടെ മതിലുകൾ
നല്ല സമരിയക്കാരന്റെ കഥയിൽ കള്ളന്മാരാൽ ക്രൂരമർദനമേറ്റ് വഴിയരികിൽ മൃതപ്രായനായി കിടക്കുന്ന യഹൂദനെ ഒടുവിൽ സഹായിക്കുന്നത് ഒരു സമരിയാക്കാരനാണ്. ശത്രു എന്നു യഹൂദൻ കരുതിയിരുന്നതിനാൽ എല്ലാ കാര്യങ്ങളിൽനിന്നും അകറ്റപ്പെട്ടിരുന്ന സമരിയാക്കാരൻ.
ഈശോ ശത്രുതയുടെ മതിൽ തകർത്തു എന്നു വചനത്തിലുണ്ട്. അവന്റെ കുരിശുമരണത്തെക്കുറിച്ചാണ് അങ്ങനെ പറയുന്നതെങ്കിലും ക്രിസ്തുവിന്റെ വചനങ്ങളിൽ പലതും ശത്രുതയുടെ മതിലുകൾ തകർക്കുന്നവയാണ്.
എന്നാൽ, ആരാണ് ശത്രു ആരാണ് മിത്രം എന്നു തിരിച്ചറിയാൻ പറ്റാത്ത വിധത്തിലാണ് നല്ല സമരിയക്കാരന്റെ കഥ അവസാനിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ സുഭാഷിതത്തിലെ വചനത്തിനു സമാന്തരമാവുകയാണ് സമരിയക്കാരൻ.
മൃതപ്രായനായ യഹൂദനെ സ്വന്തം കഴുതയുടെ പുറത്തുകയറ്റി സ്വന്തം ചെലവിൽ സത്രത്തിൽ കൊണ്ടുപോയി അയാൾ പരിചരിക്കുന്നു. സ്നേഹം ശത്രുതയെ മറക്കുന്നതും മറ്റുള്ളവർക്കുവേണ്ടി സന്പത്തും സമയവും ചെലവഴിക്കുന്നതുമാണ്. അതാണ് ഒരു മനുഷ്യനെ നല്ല മനുഷ്യനാക്കുന്നത്. നോന്പ് നമ്മുടെ മനുഷ്യത്വത്തെ സുവിശേഷ വിഹിതമായി ശുദ്ധീകരിക്കുന്ന സമയമാണ്.
സത്രത്തിൽ ഏൽപ്പിച്ച ശേഷം സമരിയക്കാരൻ പറയുന്ന ഒരു വാക്കുണ്ട്, “ഇവന്റെ കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം. എന്തെങ്കിലും കൂടുതൽ ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരികെ വരുന്പോൾ തന്നുകൊള്ളാം''.
ആ കഥയിൽ തിരിച്ചുവരുന്ന നല്ല സമരിയാക്കാരൻ യേശുവിന്റെ രണ്ടാം വരവിന്റെ പ്രതീകമാണ്. താൻ തിരിച്ചുവരുന്നതുവരെ താൻ ഏൽപ്പിച്ചു പോയ അപരനോടു ശ്രദ്ധയുണ്ടാകണമെന്നു പറയുന്നത് തിരിച്ചുവരാനിരിക്കുന്ന ക്രിസ്തുവാണ്.
നമ്മളുമായിട്ട് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും അവശതയുള്ള മനുഷ്യന്റെമേൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നുള്ള സുവിശേഷത്തിന്റെ സഹജീവി പ്രതിബദ്ധത വിസ്മയകരമാണ്. അതുകൊണ്ടാണ് അതു ദൈവത്തിനു കടം കൊടുക്കുന്നതു പോലെയാണെന്നു പറയുന്നത്.
കടം വീട്ടാൻ വരുന്നവൻ
ആ വാക്കു കേട്ട് നാം അവശർക്കുവേണ്ടി ചെലവാക്കുന്നത്, കൃപയായി തന്നു വീട്ടുകയാണ് അവൻ വീണ്ടും വരുന്നതിന്റെ ഒരു ലക്ഷ്യം. പ്രത്യേകിച്ച് ഈ നോന്പുകാലത്തു ചില വ്യക്തികളെ ഏറ്റെടുക്കുന്നതിന്റെ പേരിൽ ചിലർക്കു കൂടുതൽ ചെലവാകാറുണ്ട്.
മക്കളില്ലാത്ത ദന്പതികളുണ്ടാകാം. ചിലർ പങ്കാളികളിൽനിന്ന് അതിന്റെ പേരിൽ പിരിഞ്ഞുപോകുന്നതും കാണാം. ചിലർ പിരിഞ്ഞുപോകാതെ ആ കുറവുകളെ ഏറ്റെടുത്തു മരണം വരെ കൂടെ ജീവിക്കും. അപ്പോഴെല്ലാം ഒരാളുടെ പക്കൽനിന്നു കൂടുതൽ ചെലവാകുന്നു. അതുപോലെയാണ് മാതാപിതാക്കളെ അവരുടെ അവശതയിലും രോഗത്തിലും പരിചരിക്കുന്നവർ, ചിലപ്പോൾ ശൈശവത്തിൽ അവർ നമ്മളെ പരിചരിച്ചതിനേക്കാൾ കൂടുതൽ. അപ്പോഴെല്ലാം ഈശോ പറഞ്ഞതുപോലെ കൂടുതൽ ചെലവാക്കുകയാണ്.
അർധപ്രാണരെ പരിചരിക്കുന്നവർക്ക് എപ്പോഴായാലും കൂടുതൽ ചെലവാകും. ഓട്ടിസം ഉള്ള കുഞ്ഞാണ് ജനിച്ചതെങ്കിൽ അതിന്റെ മാതാപിതാക്കൾക്കു കൂടുതൽ ചെലവാകും. അവരുടെ പരിചരണം, ഉറക്കം, സുരക്ഷിതത്വം, സമാധാനം ഇതിനെല്ലാം കൂടുതൽ ചെലവാകുന്പോൾ ഓർക്കണം, "ദൈവപൈതലേ ഇതെല്ലാം ഞാൻ തിരിച്ചുവരുന്പോൾ മടക്കിത്തരാം, കാരണം നീ എനിക്കു തരുന്ന കടങ്ങളാണിതെല്ലാം'. ഇങ്ങനെ ചെലവാക്കുമ്പോഴെല്ലാം തിരിച്ചുവരുന്പോൾ തരാം എന്നുള്ള വചനംകൂടി ധ്യാനിച്ച് ഈ നോന്പ് ഫലദായകമാക്കാം.
Kerala
തിരുവനന്തപുരം: രാജ്യത്തെ പുണ്യക്ഷേത്രങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യന്‍ റെയില്‍വേയും ടൂര്‍ ടൈംസും ചേര്‍ന്നൊരുക്കുന്ന എസി സ്വകാര്യ ടൂറിസ്റ്റ് ട്രെയിൻ ഫെബ്രുവരി 24ന് പുറപ്പെടും.
പ്രമുഖ ആത്മീയഗുരു സ്വാമി ഉദിത് ചൈതന്യയുടെ സാന്നിധ്യത്തില്‍ നടത്തുന്ന 12 ദിവസത്തെ ഈ യാത്ര ഗുജറാത്തിലെ പുണ്യഭൂമികളായ പഞ്ചദ്വാരക, സോമനാഥ് ജ്യോതിര്‍ലിംഗം, സമുദ്രമധ്യത്തിലെ നിഷ്കലങ്ക് മഹാദേവ് ക്ഷേത്രം തുടങ്ങിയവ സന്ദര്‍ശിക്കും.
തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനില്‍ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് കയറാം.
പൂര്‍ണമായും എസി സൗകര്യമുള്ള ട്രെയിനിലെ യാത്രയ്ക്ക് സെക്കന്‍ഡ് എസി നിരക്ക് 50,600 രൂപയും തേര്‍ഡ് എസി നിരക്ക് 42,700 രൂപയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7305858585 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ‘സവിശേഷ കാർണിവൽ ഓഫ് ദ് ഡിഫറന്റ് ’ തിരുവനന്തപുരത്ത് തുടക്കമായി. കാർണിവലിന്റെയും കാർണിവലിന്റെ ഭാഗമായ ചലച്ചിത്രോത്സവത്തിന്റെയും ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. നർത്തകി ഡോ. മേതിൽ ദേവിക വിശിഷ്ടാതിഥിയായിരുന്നു.
ഭിന്നശേഷി പുരസ്കാര വിതരണവും പ്രത്യേക പരാമർശത്തിന് അർഹരായവർക്കുള്ള ആദരസമർപ്പണവും മന്ത്രി നിർവഹിച്ചു. കെ. ആൻസലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ആശംസകൾ നേർന്നു.
ഭിന്നശേഷി പുരസ്കാര ജേതാക്കൾ
മികച്ച ജീവനക്കാർ (സർക്കാർ/ പൊതുമേഖല): തോമസ് മൈക്കിൾ, റിയാസുദ്ദീൻ, എസ്.ബി. പ്രസാദ്. മികച്ച ജീവനക്കാരി (സ്വകാര്യമേഖല): സി.പി. ഫൗസിയ. വി.കെ. റിന്യ . മികച്ച ജീവനക്കാരൻ (സ്വകാര്യമേഖല): അജീഷ് തോമസ്, കെ. അനിൽകുമാർ. മികച്ച മാതൃകാവ്യക്തി (ഭിന്നശേഷി മേഖല): സിഷ്ണ ആനന്ദ്, ശ്രേയസ് കിരണ്‍. മികച്ച സർഗാത്മക കഴിവുള്ള കുട്ടി: മുഹമ്മദ് യാസീൻ, ആദികേഷ്, അജിന രാജ്, സഞ്ജയ് സി.
മികച്ച വ്യക്തി (കല, സാഹിത്യം, കായികം): ഷബ്ന പൊന്നാട്, പൂജ രമേഷ്, അനിൽകുമാർ ആർ. മികച്ച വ്യക്തി (കല, സാഹിത്യം, കായികം)(പ്രത്യേക പരാമർശം): രാഗേഷ് കൃഷ്ണൻ.
മികച്ച സർക്കാർ ഇതര സ്ഥാപനം: തണൽ സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ്, കാഞ്ഞിരോട്, ശ്രദ്ധ കെയർ ഹോം വെഞ്ഞാറമൂട്. മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനം : എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് പുളിക്കൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ ഇരിങ്ങാലക്കുട.
മികച്ച വിദ്യാഭ്യാസ സ്ഥാപനം: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട. മികച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം: കാസർഗോഡ് ജില്ലാ പഞ്ചായത്ത്, മലപ്പുറം ജില്ലാ ഭരണകൂടം. മികച്ച ഗ്രാമ പഞ്ചായത്തുകൾ: വിളയൂർ ഗ്രാമപഞ്ചായത്ത്, വേലൂർ ഗ്രാമപഞ്ചായത്ത്.
സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക പരാമർശ അവാർഡ് ജേതാക്കളായ ഡോ.വി. ശാരദാദേവി , ധീജ സതീശൻ, അഡ്വ. ജയാ ഡാലി, മുഹമ്മദ് ആസിം വെളിമണ്ണ, നിർഷാദ് നിനി, വിപിൻ വിജയൻ, ധന്യ രവി, വൈക്കം വിജയലക്ഷ്മി, ബിബിൻ ജോർജ്, ഡോ. എ. ടി ത്രേസ്യാക്കുട്ടി, ഗീത സലീഷ്, ഡോ. കൃഷ്ണ ഗോപിനാഥ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ പ്രകടനങ്ങ ളും റിഥം ആർട്ട് ട്രൂപ്പിന്റെ മെഗാ ഷോയും അരങ്ങേറി.