കൊച്ചി: മുഖ്യമന്ത്രിക്കസേരയിലേക്കുള്ള വി.ഡി. സതീശന്റെ ഉജ്വല വരവിനു സവിശേഷതകൾ ഏറെ. മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ നേരിട്ട് കേരള മുഖ്യമന്ത്രി പദത്തിലെത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ മുഖ്യമന്ത്രിയായ ആദ്യത്തെ നേതാവല്ല വി.ഡി. ഇതിന് മുമ്പ് അഞ്ചു പേരാണ് ഇക്കാര്യത്തിൽ സതീശനു മാതൃക.
ഇഎംഎസ് നമ്പൂതിരിപ്പാട്, പട്ടം താണുപിള്ള, എ.കെ. ആന്റണി, ഇ.കെ. നായനാർ, വി. എസ്. അച്യുതാനന്ദൻ എന്നിവരാണ് മന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാതെ നേരിട്ട് മുഖ്യമന്ത്രിപദത്തിലെത്തിയത്.
അതേസമയം, നിയമസഭാംഗമായി എത്തിയ കാലം മുതലേ, വളരെ പ്രത്യേകമായി കഴിഞ്ഞ അഞ്ചു വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിലും സഭയ്ക്കകത്തും പുറത്തുമുള്ള ഇടപെടലുകളും പോരാട്ടവീര്യവും വി.ഡി. സതീശനിൽ ഒരു മുഖ്യമന്ത്രിയെക്കൂടി രൂപപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ രാഷ്്ട്രീയജീവിതം പഠിക്കുന്നവർ തിരിച്ചറിയുന്നു.
മാതാപിതാക്കൾ: എറണാകുളം നെട്ടൂരിൽ വടശേരി ദാമോദര മേനോനും വിലാസിനിയമ്മയും. അഞ്ചു സഹോദരങ്ങൾ. ഇപ്പോൾ താമസം വടക്കൻ പറവൂരിലെ കേസരി ജംഗ്ഷനിൽ ‘ദേവരാഗ’ത്തിൽ.
ഭാര്യ: ലക്ഷ്മിപ്രിയ
മകൾ- ഉണ്ണിമായ (ഗവേഷക വിദ്യാർഥിനി).
സ്കൂൾ വിദ്യാഭ്യാസം: നെട്ടൂർ എസ്വിയുപി, പനങ്ങാട് ഹൈസ്കൂൾ.
കോളജ് പഠനം: തേവര എസ്എച്ച്, എറണാകുളം ലോ കോളജ്
വിദ്യാർഥി രാഷ്ട്രീയം: തേവര കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി, എംജി, കേരള സർവകലാശാലകളിൽ യൂണിയൻ കൗൺസിലർ, എംജിയിൽ യൂണിയൻ ചെയർമാൻ, എൻഎസ്യു ദേശീയ സെക്രട്ടറി.
കന്നിമത്സരം: 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂരിൽ പരാജയം.
നിയമസഭയിൽ: 2001ൽ 7,792 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പറവൂർ എംഎൽഎ. 2006, 2011, 2016, 2021, 2026 ലും ജയം. തുടർച്ചയായി ആറു വട്ടം നിയമസഭയിൽ. 2026ലെ ഭൂരിപക്ഷം 20,600.
നിർവഹിച്ച ചുമതലകൾ: പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസിന്റെ വിപ്പ്, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയുടെ ചെയർമാൻ, പതിനഞ്ചാം നിയമസഭയിൽ പ്രതിപക്ഷ നേതാവ്.