Kerala
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.
തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.
എന്നാൽ, നീക്കം സർക്കാരിന്റെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.
Kerala
തൃശൂർ: അമല ആശുപതിയിലെ നഴ്സുമാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം നഴ്സുമാർ അവസാനിപ്പിച്ചു. ഇന്നു രാവിലെ ജില്ലാ ലേബർ ഓഫീസറുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആശുപതിയിൽ 4000 മുതൽ 6000 രൂപ വരെയുള്ള ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു.
ഇതു ഏപ്രിൽ മാസം മുതൽ ജോലിയിൽ തുടർന്നവർക്കു ലഭിച്ചിരുന്നു. ഇത് അംഗീകരിച്ചു തിരികെ ജോലിയിൽ കയറാമെന്നു അസോസിയേഷൻ വ്യക്തമാക്കിയതിനെത്തുടർന്നാണ് സമരം അവസാനിച്ചതെന്നും സമരക്കാർ ഉന്നയിച്ച രീതിയുള്ള മാറ്റം അല്ല നടപ്പാക്കിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളുടെ പുനക്രമീകരണങ്ങൾക്ക് അനുസരിച്ചു നഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നും മാനേജ്മെന്റ് അറിയിച്ചു.
Health
ടാറ്റൂ, ആൺ-പെൺ വ്യത്യാസമില്ലാതെ യുവാക്കളിൽ ഫാഷനും ഹരവുമായി മാറിയ കാലമാണിത്. എന്നാൽ, ടാറ്റൂ മഷി മനുഷ്യശരീരത്തിൽ ആജീവനാന്തകാലം എങ്ങനെ പ്രവർത്തിക്കുന്നു, മനുഷ്യന്റെ പ്രതിരോധവ്യവസ്ഥയ്ക്ക് എങ്ങനെ വെല്ലുവിളിയാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും അധികമാരും ചിന്തിക്കാറില്ല, അല്ലെങ്കിൽ പലരും അജ്ഞരാണ്. ടാറ്റൂ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മഷി ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്.
ടാറ്റൂ മഷി ചർമത്തിന്റെ മധ്യപാളിയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ശരീരം ഇതിനെ ഒരു ബാഹ്യ ഭീഷണിയായി തിരിച്ചറിയുന്നു. തുടർന്ന്, അധിനിവേശത്തെ ചെറുക്കാൻ ശരീരം പ്രതിരോധ കോശങ്ങളായ ശ്വേതരക്താണുക്കളെ അയയ്ക്കുന്നു. എന്നാൽ ടാറ്റൂ മഷിയുടെ കണികകൾ നശിപ്പിക്കാൻ കഴിയാത്തവിധം വലുതായതിനാൽ, പ്രതിരോധ കോശങ്ങൾക്ക് അവയെ പുറന്തള്ളാൻ കഴിയില്ല. ഇങ്ങനെയാണ് ടാറ്റൂ മഷി ചർമത്തിൽ സ്ഥിരമായി തെളിഞ്ഞുനിൽക്കുന്നത്.
പ്രശ്നം ഇവിടെ അവസാനിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ടാറ്റൂ മഷിയുടെ ചെറിയ കണികകൾ കാലക്രമേണ ചർമത്തിൽനിന്ന് വേർപെട്ട് ശരീരത്തിലുടനീളം സഞ്ചരിക്കുകയും രോഗപ്രതിരോധ ശേഷിയുടെ പ്രധാന കേന്ദ്രങ്ങളായ ലിംഫ് നോഡുകളിൽ ചെന്ന് അടിയുകയും ചെയ്യുന്നു. ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്ന ലിംഫ് നോഡുകളിൽ ഇത്തരം അന്യവസ്തുക്കൾ കുന്നുകൂടുന്നത് രോഗപ്രതിരോധ സംവിധാനത്തെ കടുത്ത സമ്മർദത്തിലാക്കും.
അമേരിക്കൻ റാപ്പർ എംജികെ, അടുത്തിടെ തന്റെ ശരീരത്തിൽ കറുത്ത ടാറ്റൂ ചെയ്തിരുന്നു. തുടർന്ന്, റാപ്പർ കടുത്ത രോഗബാധിതനാവുകയും ചർമത്തിന് മഞ്ഞനിറം വരികയും ചെയ്തു. ലിംഫ് നോഡുകൾക്കുണ്ടായ തകരാറുകൾമൂലമാണ് ചർമത്തിന് മഞ്ഞനിറം ഉണ്ടായതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിച്ചു.
ടാറ്റൂ മേഖലയിൽ കൃത്യമായ നിയന്ത്രണങ്ങൾ ഇല്ലാത്തതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഇന്ന് ഉപയോഗിക്കുന്ന പല ആധുനിക ടാറ്റൂ മഷികളും യഥാർഥത്തിൽ വാഹനങ്ങളുടെ പെയിന്റ്, പ്ലാസ്റ്റിക്, പ്രിന്റർ ടോണർ തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്തവയാണ്. ഇവയിൽ നിക്കൽ, ക്രോമിയം, ഈയം തുടങ്ങിയ ഹാനികരമായ ഹെവി മെറ്റലുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
നിറമുള്ള മഷികൾ, പ്രത്യേകിച്ച് ചുവപ്പ്, മഞ്ഞ, ഓറഞ്ച് എന്നിവ വിട്ടുമാറാത്ത വീക്കത്തിനും കടുത്ത അലർജിക്കും കാരണമാകുമെന്ന് മെഡിക്കൽ മൈക്രോബയോളജിസ്റ്റുകൾ ചാണ്ടിക്കാണിക്കുന്നു. ചുവന്ന മഷി ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ കടുത്ത അലർജി കാരണം ഒരാൾക്ക് വിയർക്കാനുള്ള ശേഷിയും ശരീരത്തിലെ രോമങ്ങളും പൂർണമായി നഷ്ടപ്പെട്ട സംഭവം വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ടാറ്റൂ ചെയ്ത ചർമത്തിൽ സൂര്യപ്രകാശം ഏൽക്കുമ്പോഴോ അല്ലെങ്കിൽ ലേസർ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്യുമ്പോഴോ മഷി ജനിതക നാശത്തിന് കാരണമാകുന്ന രാസവസ്തുക്കളായി മാറാൻ സാധ്യതയുണ്ട്. കറുത്ത മഷിയിൽ വാഹനങ്ങളുടെ പുകയിൽ കാണപ്പെടുന്നതിന് സമാനമായ ഹൈഡ്രോകാർബണുകൾ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. ടാറ്റൂ കാൻസറിന് കാരണമാകുമെന്ന് നേരിട്ട് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, ടാറ്റൂ ചെയ്തവരിൽ ചർമത്തിലെ കാൻസർ സാധ്യത കൂടുതലാണെന്ന് ചില സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
അതിനാൽ ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കുന്ന മഷിയുടെ ഘടകങ്ങളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും കൃത്യമായി മനസിലാക്കണമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും ടാറ്റൂ ചെയ്യുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തീർച്ചയായും തേടണം.
Special News
ഒരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റി കുടുംബത്തിലെ അമ്മൂമ്മയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം കഴിഞ്ഞയാഴ്ച വൈറലായി. അമ്മൂമ്മ ടോക്സിക് ആണെന്നും അവരുടെ രണ്ടു പെണ്മക്കളും അവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവര്‍ കൊച്ചുമക്കള്‍ക്കെതിരെ പോലും അസഭ്യവര്‍ഷവും അധിക്ഷേപവും നടത്തിയിട്ടുണ്ടെന്നും ഒരു ചെറുമകള്‍ പറയുകയുണ്ടായി. അമ്മൂമ്മയാകട്ടെ, ചെറുമകള്‍ തന്നോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് ഉദാഹരണങ്ങള്‍ സഹിതം വിവരിച്ചു.
രണ്ടു പേരുടെ ഭാഗം ചേര്‍ന്നും ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും, രണ്ടമ്മൂമ്മമാര്‍ക്കിടയില്‍ വളര്‍ന്നൊരാളെന്ന നിലയില്‍, പ്രായമാകുംതോറും മനുഷ്യര്‍ക്കുണ്ടാകുന്ന മാറ്റങ്ങളും അവ കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും നിഷ്പക്ഷമായി വിലയിരുത്തപ്പെടുന്നില്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.
മുതിര്‍ന്ന പൗരര്‍ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങളെപ്പറ്റി കൃത്യമായ അവബോധവും സംവേദനക്ഷമതയുമുണ്ടാവുക എന്നത് കേരളത്തെ പോലെ പ്രായമായ മനുഷ്യരുടെ അനുപാതം ഏറ്റവുമധികമുള്ള ഒരു സംസ്ഥാനത്തെ സംബന്ധിച്ച് വളരെയധികം പ്രധാനമാണ്.
കേരള ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ അറുപതു വയസിനു മുകളില്‍ പ്രായമുള്ളയാളാണ്. രണ്ടായിരത്തി മുപ്പത്താറിന് ശേഷം ഇത് നാലിലൊരാളായി മാറും. മലയാളി യുവജനതയുടെ പഠന-തൊഴില്‍-വിവാഹ കുടിയേറ്റങ്ങള്‍ കേരളത്തിലെ ഒരുപാട് കുടുംബങ്ങളില്‍ പ്രായമായവരെ മാത്രം അവശേഷിപ്പിക്കുന്നുണ്ട്.
പ്രായമാകുംതോറും മനുഷ്യര്‍ക്ക് ഇന്‍സെക്യൂരിറ്റികള്‍ കൂടി വരും. ശാരീരിക, മാനസിക, സാമ്പത്തിക, സാമൂഹിക സൗഖ്യം കുറയുകയും വൈകാരിക ആശ്രയത്വം കൂടുകയും ചെയ്യും. ഇതില്‍ തന്നെ ആയുര്‍ദൈര്‍ഘ്യം സ്ത്രീകള്‍ക്ക് കൂടുതലായതിനാല്‍ അവര്‍ക്ക് പങ്കാളിയുടെ രോഗങ്ങളും മരണവും കൂടി നേരിടേണ്ടതായി വരും.
മാനസിക അരക്ഷിതാവസ്ഥയുടെ ഫലമായി, അവരില്‍ ചിലര്‍ പലവിധ പീഡനങ്ങള്‍ അനുഭവിക്കുകയും മറ്റു ചിലര്‍ പീഡകരായി മാറുകയും ചെയ്യും. രണ്ടു സാഹചര്യങ്ങളിലും ഇത് കുടുംബാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കും. അതിന്റെ മൂര്ധന്യാവസ്ഥയില്, അമ്മയെ ചവിട്ടിക്കൊല്ലുന്ന മകനും മരുമകളെ വെട്ടിക്കൊല്ലുന്ന അമ്മായിയമ്മയും പത്രവാര്‍ത്തകളില്‍ നിറയും.
ക്ഷയിക്കുന്ന ആരോഗ്യം
വാർധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ശാരീരികം മാത്രമാകണമെന്നില്ല. പ്രായമായവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന മാറ്റങ്ങളെ "അവരുടെ സ്വഭാവം അങ്ങനെയാണ്' എന്ന് പറഞ്ഞു നിസാരവത്കരിക്കരുത്.
വൈറ്റമിനുകളുടെയും ധാതുക്കളുടേയും കുറവു മുതല്‍ മറവി, ഡിപ്രഷന് തുടങ്ങിയ രോഗങ്ങള്‍ വരെ ഇതിന്റെ പിന്നിലുണ്ടായേക്കാം. ആരോഗ്യ ഇന്‍ഷുറന്‍സും വര്‍ഷത്തിലൊരിക്കലെങ്കിലുമുള്ള ഹെല്‍ത് ചെക്കപ്പും മുതിര്‍ന്ന പൗരര്‍ക്ക് അത്യാവശ്യമാണ്. ഒപ്പം, നിലവിലുള്ള അസുഖങ്ങളുടെ ഫോളോ അപ്പ് ചികിത്സയും.
ഭാരമാകുന്ന വൈകാരിക ആശ്രിതത്വം
ആരോടും ഒത്തുപോകാത്ത ചില മുതിര്‍ന്നവരുടെ സ്വഭാവം മക്കള്‍ക്ക് തന്നെ ബാധ്യതയായി മാറാന്‍ സാധ്യതയുണ്ട്. "തനിക്ക് ആഗ്രഹിക്കുന്ന കരുതല്‍ കിട്ടുന്നില്ല', 'മക്കള്‍ക്ക് അവരുടെ പങ്കാളിയോടാണ് കൂടുതല്‍ സ്നേഹം', "കൊച്ചുമക്കള്‍ ഒന്നും അനുസരിക്കുന്നില്ല' തുടങ്ങി എപ്പോഴും പരാതിപറയുകയും മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ഇടപെടുകയും ശുശ്രൂഷിക്കുന്നവരോട് വളരെ മോശമായി പെരുമാറുകയും കുടുംബത്തിലെ കുറ്റങ്ങളും കുറിവുകളും പെരുപ്പിച്ചു കാട്ടി മറ്റുള്ളവരോട് പറയുകയും ചെയ്യുന്ന ചില മാതാപിതാക്കളുണ്ട്.
വാർധക്യത്തില്‍ മക്കളോടും മറ്റു കുടുംബാംഗങ്ങളോടും ഉണ്ടാകുന്ന വൈകാരിക ആശ്രിതത്വം സ്വന്തം അരക്ഷിതാവസ്ഥ കൂടുന്നതനുസരിച്ച് മാനിപ്പുലേഷനിലേക്കും ബ്ലാക്ക് മെയിലിംഗിലേക്കും വരെ പോയേക്കാം. ഇത് പ്രായം കൂടും തോറും രൂക്ഷമാവുകയും മക്കളുടെ സന്തോഷവും സമാധാനവും കെടുത്തുകയും ചെയ്യുന്നു. ബന്ധങ്ങള്‍ വഷളാകുന്ന ഇത്തരം അവസ്ഥകളില്‍ തീര്‍ച്ചയായും ഒരു പ്രഫഷണല്‍ ഹെല്പ് തേടേണ്ടതുണ്ട്.
സാമ്പത്തിക ചൂഷണം
ചില കുടുംബങ്ങളില്‍ മക്കളാണ് പ്രായമായ അച്ഛനമ്മമാര്‍ക്ക് ബാധ്യതയായി മാറുന്നത്. അച്ഛനമ്മമാരുടെ സ്വത്തും പെന്ഷന് കാശുമെല്ലാം കൈക്കലാക്കുകയും അവരെ തെരുവില്‍ ഉപേക്ഷിക്കുകയോ ഗാര്‍ഹിക പീഡനത്തിനിരയാക്കുകയോ ചെയ്യുന്നവരുണ്ട്.
സ്വസ്ഥതയും സ്വൈര്യവും നഷ്ടമാകുന്ന ഇത്തരം സാഹചര്യങ്ങളില്‍ മക്കൾക്കെതിരേയാണെങ്കില്‍ പോലും നിയമസഹായം കൈക്കൊള്ളാന്‍ മടിക്കേണ്ടതില്ല. അയല്‍വാസികളുടേയോ വാര്‍ഡ് മെമ്പര്‍മാരുടെയോ സഹായത്തോടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചാല്‍ ഇത്തരം പീഡനങ്ങള്‍ തടയാനാവും.
ഒറ്റപ്പെടല്‍
വാര്‍ധക്യത്തിലെ വലിയൊരു പ്രതിസന്ധിയാണ് ഒറ്റപ്പെടല്‍. പഴയ കാലത്തേപ്പോലെ മക്കളുടേയോ മറ്റു കുടുംബാംഗങ്ങളുടേയോ അയല്‍വാസികളുടേയോ സാമീപ്യം ലഭ്യമാവാത്ത സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും. കൂടെയുണ്ടെങ്കിലും മക്കള്‍ സ്വന്തം ജോലിയുടേയും കുടുംബത്തിന്റെയും തിരക്കില്‍ പെടുമ്പോള്‍, പങ്കാളി കൂടി ഇല്ലാത്ത അവസ്ഥയില്‍, കുറച്ചു നേരം സംസാരിക്കാനോ സമയം ചിലവാക്കാനോ പോലും ആരുമില്ലെന്നു വരുമ്പോള്‍, അല്ലെങ്കില്‍ പുറത്തിറങ്ങാനാകാതെ കിടപ്പിലാകുമ്പോള്‍, ചിലരെങ്കിലും സ്വന്തം മരണം ഒരനുഗ്രഹമായി കരുതും.
പ്രായമായ മനുഷ്യര്‍ക്കും സ്നേഹവും കരുതലും സാമൂഹിക ബന്ധങ്ങളും ആവശ്യമുണ്ട് അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും അവരെ ചടങ്ങുകള്‍ക്കോ ആരാധനാലയങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ ഇടയ്ക്കിടെ കൊണ്ട് പോകാനും മറക്കരുത്.
ഏജിംഗ് ഗ്രേസ്ഫുളി!
മുതിര്‍ന്ന പൗരര്‍ക്ക് ഒരു പുറംലോക, സാമൂഹിക ജീവിതം സാധ്യമാകേണ്ടതുണ്ട്. വികസിത രാജ്യങ്ങളില്‍ വീല്‍ചെയറില്‍ പോലും തനിച്ചു പുറത്തേക്ക് പോവുകയും യാത്ര ചെയ്യുകയും പാര്‍ക്കുകളിലും പൂന്തോട്ടങ്ങളിലും ചെന്നിരിക്കുകയും കൂട്ടുകാര്‍ക്കൊപ്പം സമയം ചിലവിടുകയും ചെയ്യുന്ന വൃദ്ധര്‍ ഒരു സാധാരണ കാഴ്ചയാണ്. ആരൊക്കെ കൂടെയുണ്ടെങ്കിലും ഗ്രേസ് ഫുള്‍ ആയ ഒരു വാര്‍ധക്യത്തിന് സ്വാശ്രയത്വവും അത്യാവശ്യമാണ്.
ലക്ഷ്യങ്ങളവസാനിച്ച ജീവിതമല്ല, പകരം പണ്ട് ചെയ്യാനാവാതെ പോയതോ പുതിയതായി രൂപപ്പെട്ടതോ ആയ താത്പര്യങ്ങളുടെ ബക്കറ്റ് ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ ആവേശത്തോടെ മുന്നോട്ടിറങ്ങുന്ന ഒന്നാവണം വാർധക്യമെന്ന വിശ്രമ കാലം.
പുസ്തകങ്ങള്‍, സിനിമകള്‍, സീരീസുകള്‍, യാത്രകള്‍, എഴുത്ത്, പാചകക്കുറിപ്പുകള്‍ തയാറാക്കല്‍, എന്തിന് സോഷ്യല്‍ മീഡിയ പോലും വിനോപാധിയാക്കാം. പഴയ കൂട്ടുകാരുടെയൊക്കെ നമ്പര്‍ സംഘടിപ്പിച്ച് വാട്ട്സാപ്പില്‍ മിണ്ടിയും പറഞ്ഞുമിരിക്കാം. മനസുണ്ടെങ്കില്‍ പ്രായം ഒരു തടസമേയല്ല!
National
ന്യൂഡൽഹി: കോക്രോച്ച് പാർട്ടി (സിജെപി) ഡൽഹി ജന്ദർമന്തിറിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുകിന്റെ നിരാഹാരസമരം ഏഴാംദിവസത്തിലേക്ക്.
സോനം വാങ്ചുക് കൂടുതൽ ദുർബലനും ക്ഷീണിതനുമാണെന്നു സിജെപി നേതാവ് അഭിജീത് ദിപ്കെ അറിയിച്ചു.
പ്രതിഷേധത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യവ്യാപകമായി ഏകദിന ഉപവാസം സംഘടിപ്പിക്കാൻ അദ്ദേഹം ആഹ്വാനവും ചെയ്തു.
Agriculture
ഇന്ത്യയിൽ വന്യമായി വളരുന്ന വൻ വൃക്ഷമാണ് പുളിമരം. പുളി നമ്മുടെ ഭക്ഷണ പദാർഥങ്ങളിൽ രുചിക്കുവേണ്ടി പ്രധാനമായും ചേർത്ത് ഉപയോഗിക്കുന്നു. പുളിയിൽ ജീവികം സി ധാരാളമായി അടങ്ങിയിരിക്കുന്നു.
അതുകൊണ്ടുതന്നെ ജീവകം സിയുടെ അഭാവത്താൽ ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെയിടയിൽ കുറവുള്ളതിനു കാരണം ആഹാരത്തിലൂടെയുള്ള പുളിയുടെ ഉപയോഗമാണെന്നു കരുതപ്പെടുന്നു. പഴക്കംചെന്ന പുളിയാണ് നല്ലത്. ഇതു കരൾ, ആമാശയം എന്നിവയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു.
പുളിയുടെ ഇല, പൂവ്, ഫലമജ്ജ, ഫലം, വിത്ത്, തോല് എന്നിവ ഔഷധയോഗ്യങ്ങളാണ്. പല പേരുകൾ: ചിഞ്ചാ, അമ്ലികാ, തിന്തിദ്ധാ എന്നിങ്ങനെ സംസ്കൃതത്തിലും ടമരിൻ ട്രീ എന്ന് ഇംഗ്ലീഷിലും പുളിക്കു പേരുകളുണ്ട്.
സിസാൽപിനിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പുളിമരത്തിന്റെ ശാസ്ത്രനാമം ടമറിഡസ് ഇൻഡിക്ക എന്നാണ്.
രസാദിഗുണങ്ങൾ: അമ്ലരസവും ഗുരു രൂക്ഷഗുണവും ഉഷ്ണവീര്യവും വിപാകത്തിൽ അമ്ലം എന്നിങ്ങനെയാണ്. ആയുർവേദ വിധിപ്രകാരം പുളിമരത്തിന്റെ രസാദിഗുണങ്ങൾ.
രാസഘടകങ്ങൾ: പുളിമരത്തിന്റെ ഫലത്തിൽ ടാർടാറിക് അമ്ലം, സിട്രിക് അമ്ലം, മാലിക് അമ്ലം, അസെറ്റിക് അമ്ലം, പൊട്ടാസ്യം, പഞ്ചസാര, പെക്ടിൻ, ആൽബുമിനോയ്ഡ്, കൊഴുപ്പ്, അന്നം എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു.
പുളി വാതം ശമിപ്പിക്കുന്നു. ദാഹത്തെ ശമിപ്പിക്കുന്നു. വൃണം ഉണങ്ങുന്നതിനും ശബ്ദം തെളിയുന്നതിനും നന്ന്. മദ്യലഹരി ശമിപ്പിക്കുന്നതിനും വായുക്ഷോഭം, മലബന്ധം എന്നിവ അകറ്റാനും വിരേചനം, നീര്, വേദന, ക്ഷീണം എന്നിവ ശമിപ്പിക്കാനും അതിസാരം, പ്രമേഹം, മൂത്രച്ചൂട്, ചെങ്കണ്ണ്, തേൾവിഷം എന്നിവ ഭേദമാക്കാനും വാളമ്പുളി അത്യുത്തമം.
ഔഷധപ്രയോഗങ്ങൾ
ശരീരക്ഷീണവും വേദനയും മാറുന്നതിന് പുളിയില ഇട്ട് വെന്ത വെള്ളത്തിൽ കുളിക്കുക. തൊണ്ട ശുദ്ധമാവുകയും ശബ്ദം തെളിയുകയും ചെയ്യാൻ: പഴന്പുളി ചൂർണമാക്കി തേൻ ചേർത്ത് ദിവസവും ആറു ഗ്രാം വരെ പതിവായി രണ്ടുനേരം കഴിക്കുക.
വൃണം ഉണങ്ങാൻ: പുളിയിലയും സമം കറിവേപ്പിലയും ചേർത്തു തിളപ്പിച്ച് ആ വെള്ളത്തിൽ വൃണം കഴുകുക. പഴന്പുളി കരളിന്റെയും ആമാശയത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും.
മസൂരിക്ക് ശമനം കിട്ടാൻ: ആറ് ഗ്രാം പുളിയില അരച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി പതിവായി ആറുദിവസം മൂന്നുനേരം വീതം കുടിക്കുക.
പുളി അധികം കഴിച്ചാൽ വെള്ളപ്പാണ്ടു രോഗം അധികരിക്കും. മദ്യലഹരി ശമിക്കാൻ പുളിവെള്ളം കുടിക്കുക.
വായുക്ഷോഭം മാറാൻ: പുളിവെള്ളത്തിൽ തിളപ്പിച്ച് അതിൽ പഞ്ചസാര ചേർത്തു കഴിക്കുക.
പനിയുള്ളവർക്ക് മലബന്ധം പിടിപെട്ടാൽ: ഒരു ഔണ്‍സ് പുളി അത്രതന്നെ ഈന്തപ്പഴം എന്നിവ പാലിൽ തിളപ്പിച്ച് അരിച്ച് ഏലത്തരി, ഗ്രാന്പൂ, കർപ്പൂരം എന്നിവ ചേർത്തു കഴിക്കുക.
പ്രമേഹശമനത്തിന്: പുളിന്തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ്‍ വെള്ളത്തിൽ കലക്കി കുടിക്കുക.
തേൾവിഷത്തിന്: പുളി, ചുണ്ണാമ്പ് എന്നിവ അരച്ച് വിഷമുള്ള ഭാഗത്ത് ഇടുക. ഫലപ്രദമായ ഒരു ഔഷധപ്രയോഗമാണിത്.
നീരിനും വേദനയ്ക്കും ആശ്വാസം കിട്ടാൻ: പുളിയും പുളിയിലയും പച്ചവെള്ളത്തിൽ അരച്ച് പുറമേ പുരട്ടുക. മഹോദരം, പ്രമേഹം എന്നിവയുടെ ശമനത്തിന്: പുളിയുടെ തോട് ചുട്ട് ഭസ്മമാക്കി ഒരു ടീസ്പൂണ്‍ തിളപ്പിച്ച വെള്ളത്തിൽ കലക്കി കഴിക്കുക.
അതിസാരം ശമിക്കാൻ: പുളിങ്കുരുവിന്റെ തോട് (ചുവപ്പുനിറത്തിലുള്ള പുറന്തൊലി) അതിനൊപ്പം (സമം) ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ച് ഒരു ടീസ്പൂണ്‍ വീതം കഴിക്കുക.
മൂത്രച്ചൂട് മാറ്റാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുക. നേത്രരോഗങ്ങൾ (ചെങ്കണ്ണ്) ശമിക്കാൻ: പുളിയിലയും പൂവും ഇട്ടു തിളപ്പിച്ച വെള്ളംകൊണ്ട് കണ്ണിൽ ധാര കോരുക.
അതിസാരം ഭേദമാകാൻ: പുളിയില ഇടിച്ചുപിഴിഞ്ഞ നീരിൽ പഴുപ്പിച്ച ഇരുന്പുകഷണമിട്ട് ചൂടാക്കിയശേഷം കഴിക്കുക.
പ്രഫ. കെ. നസീമ
9633552460
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നിപയിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെയാണ് ഇന്ന് ക്വാറന്റൈനിൽ നിന്നു ഒഴിവാക്കിയിരിക്കുന്നത്.
രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. രോഗബാധിതൻ വെന്റിലേറ്ററിൽ തുടരുകയാണ്.
Health
ഭക്ഷണം തന്നെയാണ് മരുന്ന് എന്നൊരു ചൊല്ലുണ്ട്. ആരോഗ്യസംരക്ഷണത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. കൃത്യമായ അളവിൽ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ആരോഗ്യപ്രശ്നങ്ങളെ ഒരുപരിധി വരെ അകറ്റിനിർത്താൻ കഴിയുമെന്ന് ന്യൂട്രീഷനിസ്റ്റുകൾ വ്യക്തമാക്കുന്നു. അത്തരത്തിൽ വ്യത്യസ്ത ശാരീരിക പ്രയാസങ്ങൾക്കു പരിഹാരമായി ഉപയോഗിക്കാവുന്ന ചില പച്ചക്കറികളും അവയുടെ ഗുണങ്ങളും പരിചയപ്പെടൂ...
ഫാറ്റി ലിവറിന് ബ്രൊക്കോളി
നിരവധിപ്പേരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന പ്രത്യേക ഘടകങ്ങൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പ്രതിരോധശേഷി കൂട്ടും ചീര
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് ചീര. ഇതു പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സംരക്ഷണകവചമൊരുക്കുകയും ചെയ്യുന്നു.
രക്തസമ്മർദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട്
ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഉത്തമമാണ്. ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു.
Health
എന്ത് കഴിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എപ്പോൾ കഴിക്കുന്നു എന്നത്. അത്താഴം നേരത്തെ കഴിക്കുന്നതിലൂടെ രാവിലെകൾ കൂടുതൽ ഉന്മേഷപ്രദവും ആരോഗ്യകരവുമാകും, തീർച്ച..!
അത്താഴം വൈകി കഴിക്കുന്നതാണു രാവിലെ അനുഭവപ്പെടുന്ന അസിഡിറ്റിക്കുള്ള പ്രധാനകാരണമെന്ന് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകൾ. നെഞ്ചെരിച്ചിൽ, വായിൽ അനുഭവപ്പെടുന്ന കയ്പ്, വയർ വീർക്കൽ ഇന്നുപലരുടെയും പ്രധാന പ്രശ്നമാണ്. അതിവേഗ ജീവിതശൈലി, ജോലിത്തിരക്ക് തുടങ്ങിയവ രാത്രിഭക്ഷണം വൈകാൻ കാരണമാകുന്നു. ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാത്രിഭക്ഷണം നേരത്തെ കഴിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കുറവാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
തലേന്നു കഴിച്ച ഭക്ഷണത്തിന്റെ എരിവ്, പുളി തുടങ്ങിയവയിൽ ചിലർ കുറ്റം ചുമത്താറുണ്ടെങ്കിലും യഥാർഥകാരണം നമ്മൾ ഭക്ഷണം കഴിക്കുന്ന സമയമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരം അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം ഗുളികകൾ അല്ലെന്നും അത്താഴത്തിന്റെ സമയങ്ങളിൽ മാറ്റം വരുത്തുന്നതാണെന്നും ഡോകർമാർ നിർദേശിക്കുന്നു.
Kerala
കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ കെ.ജെ. റീനയെ എറണാകുളം റീജണല്‍ ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജിയാണ് പരിഗണിക്കുക.
ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാരും ഡോക്ടര്‍ കെജെ റീനയും വ്യക്തമാക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.
തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡോ. വി. മീനാക്ഷി സ്ഥാനം ഒഴിയാന്‍ തയാറായില്ല.
Health
ഡെങ്കിപ്പനി-2
സാമൂഹിക പങ്കാളിത്തത്തിലൂടെ വ്യാപനം നിയന്ത്രിക്കാം
വൈറസ് രോഗമാണു ഡെങ്കിപ്പനി. അതിനാൽ രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണു നൽകിവരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തേയു ള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം:
രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽസമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്കു രോഗം പകരുന്നത് തടയാൻ സഹായിക്കും.
നിയന്ത്രണം:
സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം. വീടിന്റെ അകത്തും പുറത്തും കൊതുകിന് മുട്ടയിടാനുള്ള സൗകര്യങ്ങൾ നമ്മളായി ഒരുക്കിക്കൊടുക്കുന്നില്ല എന്നുറപ്പാക്കുക.
വെള്ളം കെട്ടിനിൽക്കാൻ ഇടമൊരുക്കരുത്:
• ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടു പെരുകുന്നത്. അതിനാൽ വെള്ളം കെട്ടിനിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
• മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽത്തന്നെ സംസ്കരിക്കുക.
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെല്‍ത്ത് സർവീസസ്
Kerala
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യമന്ത്രി കെ. മുരളീധരന് അറിയിച്ചു.
രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.
അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആറ് പേര് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുകയോ സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ നാല് പേര് വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്പെട്ടവരും 14 പേര് ഉയര്‍ന്ന റിസ്ക് വിഭാഗത്തില്പെട്ടവരും 85 പേര് കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര് ആരോഗ്യപ്രവര്‍ത്തകരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Movies
ബോഡി ഷെയ്മിംഗിനും രോഗാവസ്ഥയ്ക്കും ഇടയിലെ തന്റെ അതിജീവനത്തെക്കുറിച്ച് അന്ന രേഷ്മ രാജൻ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
"അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ് അന്ന. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ താരം, പൊതുപരിപാടികളിലും ഉദ്ഘാടന വേദികളിലും നിറസാന്നിദ്ധ്യമാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ബോഡി ഷെയ്മിംഗും അന്ന നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ, അന്നയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മനസിനെ സ്പര്‍ശിക്കുന്ന ഒരു വരിയാണ് താരം തന്റെ പുതിയ ചിത്രങ്ങളോടൊപ്പം പങ്കുവച്ചിരിക്കുന്നത്. "ഏഴുവര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്, എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു.'
തന്റെ ജീവിതത്തിലോ കരിയറിലോ കഴിഞ്ഞ ഏഴുവര്‍ഷങ്ങള്‍ നല്കിയ അനുഭവങ്ങളെയും അതില്‍ നിന്ന് താന്‍ നേടിയ കരുത്തിനെയും സൂചിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജിക്കുന്ന ഒരു വ്യക്തിയെയാണ് അന്നയുടെ വരികളില്‍ കാണാന്‍ സാധിക്കുന്നത്.
കുറിപ്പിനൊപ്പം അന്ന പങ്കുവച്ച ഹാഷ്ടാഗുകളും ശ്രദ്ധേയമാണ്. പച്ചപ്പ്, ജീവിതം, ഹീലിംഗ്, വളര്‍ച്ച, സമാധാനം, സെല്‍ഫ് ലൗ, പുതിയ തുടക്കം എന്നിങ്ങനെയുള്ള വാക്കുകളിലൂടെ പോസിറ്റീവായ ഒരു മാറ്റത്തെയാണ് നടി അടയാളപ്പെടുത്തുന്നത്.
തനിക്കെതിരേ ഉയരുന്ന ബോഡി ഷേയ്മിംഗ് കമന്റുകളോട് പ്രതികരിച്ചുകൊണ്ട് മുന്‍പ് അന്ന രാജന് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. "നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നതുപോലെ, ഞാന്‍ ഹാഷിമോട്ടോ തൈറോയിഡൈറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലാണ്. തടികുറച്ചപ്പോള്‍ എനിക്ക് മുമ്പത്തേക്കാള്‍ ചെറുപ്പമായതുപോലെ തോന്നുന്നു. ഇപ്പോഴും ഞാന്‍ എന്റെ ലക്ഷ്യത്തിലെത്തിയിട്ടില്ല, ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്.
"ഞാന്‍ എക്സ്ട്രാ ഫിറ്റിംഗ് വയ്ക്കുന്നുണ്ടെന്ന രീതിയിലുള്ള കുറെ കമന്റുകള്‍ കാണാറുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ അത് ആസ്വദിച്ചു. കാരണം ഇതാണ് ഞാന്‍ ആഗ്രഹിച്ചിരുന്ന യഥാര്‍ഥ ഞാന്‍. ഒടുവില്‍, ഞാന്‍ അത് നേടി. എല്ലാ യൂട്യൂബര്‍മാരോടും, എന്നെക്കുറിച്ച് കണ്ടന്റ് ഉണ്ടാക്കുന്നവരോടും, ഞാന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ചുള്ള കണ്ടന്റുകളാണ് നിങ്ങളുടെ വീട്ടിലെ കഞ്ഞിക്ക് വകയാകുന്നത് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിനാല്‍ ദയവായി, തുടരുക.
പക്ഷേ നിങ്ങളുടെ സന്തോഷത്തിനായി മറ്റുള്ളവരെ വേദനിപ്പിക്കരുത്. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുക-പക്ഷേ അത് ദയയോടെ ആയിരിക്കട്ടെ-അന്ന രാജന് കുറിച്ചു.
മുന്‍പും തന്റെ അസുഖത്തെ കുറിച്ച് അന്ന വെളിപ്പെടുത്തിയിരുന്നു. "ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് താന്‍. ഇതിന്റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, താന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. തന്റെ വീഡിയോ കാണാന്‍ താത്പര്യമില്ലാത്തവര്‍ കാണേണ്ട- സോഷ്യല്‍ മീഡിയയില്‍ അന്ന കുറിച്ചു.
Health
ആസ്ത്മയും കുട്ടികളും
കുട്ടികളിൽ ആസ്ത്മ ഒരു സാധാരണ രോഗമാണ്. ഇത് അവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാം. എന്നാൽ, ശരിയായ ചികിത്സയോടെ കുട്ടികൾക്ക് സാധാരണ ജീവിതം നയിക്കാനാകും.
മാതാപിതാക്കൾക്കും അധ്യാപകർക്കും ഈ വിഷയത്തിൽ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണ്.
ആസ്ത്മയും കോവിഡിനു ശേഷമുള്ള മാറ്റങ്ങളും
കോവിഡ് 19 മഹാമാരിക്കുശേഷം ശ്വാസകോശ ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ആസ്ത്മാരോഗികൾക്ക് അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനും വാക്സിനേഷൻ ഉറപ്പാക്കുന്നതിനും ഇപ്പോൾ പ്രാധാന്യം നൽകി വരുന്നു.
ലോക ആസ്ത്മ ദിന സന്ദേശം
2026 ലെ ലോക ആസ്ത്മ ദിനത്തിന്റെ പ്രമേയം ‘രോഗനിയന്ത്രണം എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ്. “Asthma Care for All” എന്ന ആശയം കൂടുതൽ ശക്തമായി മുന്നോട്ടു വയ്ക്കപ്പെടുന്നു.
ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഡോക്ടർമാരും സമൂഹവും ചേർന്ന് ഒന്നിച്ചു പ്രവർത്തിച്ചാൽ മാത്രമേ ആസ്ത്മ നിയന്ത്രിക്കാനാകൂ.
സമൂഹത്തിനു ചെയ്യാനുള്ളത്...
ജീവിതശൈലി മാറ്റങ്ങൾ
ഓരോ വ്യക്തിയും ആസ്ത്മയെക്കുറിച്ച് ശരിയായ അറിവ് നേടുകയും രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ രോഗനിയന്ത്രണം വേഗത്തിലാക്കാനാവും. ശ്വാസം എടുക്കുന്നത് മനുഷ്യന്റെ അടിസ്ഥാനാവകാശമാണ്.
ആസ്ത്മയുള്ളവർക്കും അത് തടസമില്ലാതെ ഉറപ്പാക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ആൻ മേരി ജേക്കബ്
സീനിയർ കൺസൾട്ടന്റ് പൾമോണജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ എന്ന വിലയിരുത്തൽ, മുന്‍കൂട്ടിയുള്ള രോഗനിര്‍ണയത്തിന്റെ പ്രാധാന്യം, വൃക്കകളുടെ സംരക്ഷണം - ഈ മൂന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്.
കാരണം, നമ്മുടെ ശരീരത്തിലെ സുപ്രധാന അവയവങ്ങളില്‍ വൃക്കകളും ഉള്‍പ്പെടുന്നു. വൃക്കകള്‍ക്ക് തകരാർ സംഭവിച്ചാല്‍ അതു ജീവിതനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ, വൃക്കകളുടെ ചികിത്സ ചെലവേറിയതാണ്.
രോഗലക്ഷണങ്ങൾ എപ്പോൾ?
75% വൃക്ക തകരാര്‍ സംഭവിച്ചശേഷം മാത്രമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അതിനാല്‍ വൃക്കയുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ രോഗലക്ഷണങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നില്ല.
വൃക്ക തകരാറിനു സാധ്യത കൂടുതലുള്ളവരില്‍ മുന്‍കൂട്ടി ചില പരിശോധനകള്‍ ചെയ്യേണ്ടതാണ്.
വൃക്ക തകരാര്‍ സാധ്യത
· പ്രമേഹ രോഗികള്‍/ഡയബറ്റിസ് മെലിറ്റസ് ഉള്ള 40% രോഗികള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
· അമിത രക്തസമ്മര്‍ദം ഉള്ളവരില്‍.
· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാധിച്ചവര്‍ക്ക് അല്ലെങ്കില്‍ മൂത്രത്തില്‍ രക്തമയം, പ്രോട്ടീനൂറിയ വന്നവര്‍ക്ക് ഭാവിയില്‍ വൃക്കതകരാര്‍ സാധ്യത കൂടുതലാണ്.
മൂത്രാശയ അണുബാധ
· കുട്ടികളില്‍ മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഭാവിയില്‍ വൃക്ക തകരാറിനു സാധ്യത കൂടുതലാണ്.
മൂത്രാശയത്തില്‍ കല്ലുകള്‍
· മൂത്രാശയത്തില്‍ കല്ലുകള്‍ ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്കരോഗസാധ്യത കൂടുന്നു.
· വൃക്കകളില്‍ മുഴ ഉള്ളവര്‍ക്കും പാരമ്പര്യമായി വൃക്ക തകരാര്‍ ഉള്ളവര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും ഭാവിയില്‍ വൃക്ക രോഗസാധ്യത കൂടുതലാണ്.
ആദ്യഘട്ടത്തിൽ കണ്ടെത്തണം
വൃക്കരോഗ സാധ്യതയുള്ളവരിൽ മുന്‍കൂട്ടിയുള്ള പരിശോധനകളിലൂടെ നേരത്തേതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്നു.
ഇവരില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി ആദ്യഘട്ടത്തില്‍ തന്നെ രോഗനിര്‍ണയം നടത്തേണ്ടത് അനിവാര്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജേക്കബ് ജോർജ്
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
NRI
ഡാളസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ സിറ്റി ഡാളസ് ആശുപത്രിയിലേക്ക് വീണ്ടും മാറ്റി.
അമലിന്റെ നില മെച്ചപ്പെട്ടതിനെത്തുടർന്ന് നിർണായകമായ ചില ജീവൻരക്ഷാ സംവിധാനങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർക്ക് സാധിച്ചു.
എക്മോ, ഡയാലിസിസ് ഒഴിവാക്കി: ശരീരത്തിന് കൃത്രിമ ഓക്സിജനും രക്തശുദ്ധീകരണവും നൽകിയിരുന്ന എക്മോ, ഡയാലിസിസ് സഹായങ്ങൾ ഇപ്പോൾ വിജയകരമായി നീക്കം ചെയ്തു.
വെന്റിലേറ്റർ സഹായം ഗണ്യമായി കുറച്ചു. നിലവിൽ ഹൈ ഫ്ലോ നാസൽ കാനുല/ട്രാക്കി കോളർ വഴിയാണ് ശ്വസനസഹായം നൽകുന്നത്. ശ്വാസകോശത്തിലെ അണുബാധ പൂർണമായി ഭേദമായിട്ടില്ലെങ്കിലും നില മെച്ചപ്പെടുന്നുണ്ട്.
ല്യൂക്കീമിയ ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പിയുടെ ആദ്യ ഘട്ടം പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ ഏകദേശം രണ്ട് മാസം കൂടി അമൽ ആശുപത്രിയിൽ തുടരേണ്ടി വരുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചിട്ടുള്ളത്.
അമലിന്റെ ചികിത്സാ യാത്രയിലുടനീളം പ്രാർഥനകളുമായും സ്നേഹത്തോടെയും കൂടെ നിൽക്കുന്ന എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. വാക്കുകൾക്ക് അതീതമായ പിന്തുണയാണ് ലഭിക്കുന്നതെന്നും അമൽ ആരോഗ്യവാനായി തിരിച്ചുവരാൻ തുടർന്നും പ്രാർഥനകൾ ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
Health
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മരോഗങ്ങളുടെ പരിശോധനയും ചികിത്സയും
ശരീരം മുഴുവന്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം... ഇവിടെയൊന്നും തടിപ്പുകള്‍ കാണപ്പെടാനിടയില്ല.
വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളും പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്ക്കുന്നതു കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍പ്പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്നു കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ രോഗനിർണയത്തിൽ എത്താനായില്ലെങ്കില്‍ സ്കിൻ ബയോപ്സി (Skin biopsy) ചെയ്താല്‍ നമുക്ക് രോഗം കണ്ടുപിടിക്കാന്‍ സാധിക്കും. അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച്ച് ടെസ്റ്റിംഗ് എന്നിവയും നടത്തണം.
ചികിത്സ
10എഎം - 4പിഎം വരെ വെയില് ഒഴിവാക്കണം. അൾട്രാ വയലറ്റ് റേഡിയേഷൻ ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവുവരെ ഈ ചര്‍മരോഗങ്ങള്‍ തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം. മൂന്ന്-നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന് ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ത്വക് രോഗ വിഭാഗം
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
Movies
പ്രസവത്തെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചും തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍ പറഞ്ഞ വാക്കുകള്‍ വിവാദമായതിന് പിന്നാലെ വിശദീകരണം. ഗര്ഭകാലത്തെയും പ്രസവത്തെയും കച്ചവടവല്‍ക്കരിക്കുന്ന ആശുപത്രികളെയും മരുന്ന് കമ്പനികളെയും വിമര്‍ശിച്ചാണ് അഖില്‍ മാരാരുടെ വിശദീകരണം.
അമേരിക്കന്‍ മരുന്ന് റിസര്‍ച്ച് കമ്പനിയില്‍ ജോലി ചെയ്ത തനിക്ക് ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങളെ കുറിച്ച് ബോധ്യമുണ്ട് എന്നാണ് അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മാതൃത്വം എന്നത് ഉദാത്തമായ ഒരു ക്രിയയാണ്. താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്തയില്‍ നിന്ന് ലഭിക്കുന്ന ആത്മനിര്‍വൃതിയാണ് ഗര്‍ഭകാലം ആസ്വദിക്കാന്‍ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാല്‍ ഇന്ന് പുതിയ തലമുറയിലെ പല പെണ്‍കുട്ടികള്‍ക്കും അമ്മയാകാന്‍ താല്പര്യമില്ലാത്ത അവസ്ഥയുണ്ട്. കുടുംബം എന്ന മൂല്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ താന്‍ മനുഷ്യഗണത്തില്‍ പോലും കൂട്ടുന്നില്ലെന്നും അഖില്‍ മാരാര്‍ തുറന്നടിച്ചു.
ഗര്‍ഭകാലത്തെ പത്തുമാസം ആശുപത്രി വാസമാക്കി മാറ്റുന്ന രീതിയെ അദ്ദേഹം കച്ചവടമെന്നാണ് വിശേഷിപ്പിച്ചത്. നിങ്ങളെ രോഗിയാക്കാനാണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ പോകണ്ട എന്നല്ല താന്‍ പറഞ്ഞത്. ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂര്‍ നീണ്ട അഭിമുഖത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയുക പോലുമില്ല എന്ന വിഷയത്തില്‍ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുകയാണെന്നും അഖില്‍ മാരാര്‍ പറയുന്നു.
അഖില്‍ മാരാരുടെ കുറിപ്പ്:
പറയുന്നത് ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്.. പ്രസവം എന്നാല്‍ ഒരു കുഞ്ഞിന് ജന്മം നല്കുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എന്ജോയ് ചെയ്യണമെങ്കില്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന ചിന്തയും അതിലൂടെ അവള്‍ക്ക് ലഭിക്കുന്ന ആത്മ നിര്‍വൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം..
അങ്ങനെ അത്തരം ഒരു മഹത്വം ആണ് എന്റെ വയറ്റില്‍ വളരുന്ന കുഞ് എന്ന ചിന്ത. ഗര്‍ഭ കാലത്തെ ആസ്വദിച്ചു മുന്നോട്ട് കൊണ്ട് പോകാന്‍ ഒരു സ്ത്രീക്ക് കഴിയുന്നത് ഈ മഹത്വത്തിന്റെ മൂല്യം അല്ലെങ്കില്‍ മാതൃത്വത്തിന്റെ മഹത്വം അവള് അറിയുന്നത് കൊണ്ടാണ്.... മറിച്ചു വയറ്റില്‍ വളരുന്ന കുഞ്ഞു എന്റെ ജീവിതം തകര്‍ത്തു.. എന്റെ സൗന്ദര്യം തകര്‍ത്തു.. ഇനി ഈ നാശത്തെ പ്രസവിച്ചാല്‍ എന്താകും എന്റെ ജീവിതം എന്ന ചിന്തയുമായി ജീവിക്കുന്ന സ്ത്രീ രൂപങ്ങളുമായി ജീവിക്കുന്ന നികൃഷ്ട ജന്മങ്ങളെയും പുരോഗമനത്തിന്റെ പേരില്‍ കുടുംബം എന്ന മൂല്യം ഇല്ലാതാക്കാന്‍ നടക്കുന്ന ജനങ്ങളെയും ഞാന്‍ മനുഷ്യ ഗണത്തില്‍ പോലും കൂട്ടുന്നില്ല..
ഇവരൊക്കെ ചേര്‍ന്ന് ചെയ്ത ഒരു ഗുണം എന്നത് അമ്മയാകാന്‍ ഇന്ന് പല പെണ്‍കുട്ടികള്‍ക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതു തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് എത്തിയത്. ഗര്‍ഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മര്‍ദങ്ങള്‍ ഒരു സ്ത്രീക്ക് നല്കി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടപ്പോള്‍
നോര്‍മല്‍ ഡെലിവറി എന്നത് ഇന്ന് കാണാന്‍ ഇല്ലാത്ത അവസ്ഥ ആയി.. നോര്‍മല്‍ ഡെലിവറി ചെയ്യണമെന്നോ, സിസേറിയന് വേണ്ട എന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല.. രോഗം വരുന്നതിനേക്കാള്‍ നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്റെ പ്രാധാന്യം പറയുകയാണ്..
ഗര്‍ഭ കാലത്ത് ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഒരു പെണ്‍കുട്ടിയേ മനസികമായി ബാധിക്കും അതിനെ ലഘുകരിക്കഅതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവർ നൽകുന്നത് കരുതൽ ആണ്.. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടർമാരും,മരുന്ന് കച്ചവടക്കാരും സമൂഹത്തിൽ ഗർഭ കാലത്തെ പ്രശ്നങ്ങൾ മാർക്കറ്റ് ചെയ്തു അമ്മമാരുടെയും ഗർഭിണികൾ ആയ പെൺകുട്ടിയുടെയും അടുത്ത് എത്തിക്കുന്നു..പ്രസവിച്ചാൽ മരിച്ചു പോകുമോ എന്ന ഭയം പല പെൺകുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക, ഉത് കൺഠ വർദ്ധിക്കുന്നു.
ഇത് ഇവരെ കൂടുതൽ കുഴപ്പത്തിൽ എത്തിക്കുന്നു..ഈ അവസ്ഥ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നു അതോടെ കച്ചവടം പൊടി പൊടിക്കുന്നു..
രോഗികൾ ഇല്ലാതായാൽ ആശുപത്രികൾ ഇല്ലാതാകും.. കോടികൾ മുടക്കി ആശുപത്രികൾ കെട്ടി ഉയർത്തിയത് ദാനം ചെയ്യാനല്ല.. കോടികൾ മുടക്കി റിസർച് ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികൾ നിങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ആണ്.. പരമാവധി രോഗി ആവാതെ ഇരിക്കാൻ നോക്കണം..
ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്.. അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല..
ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്..
നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ ,ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ചു പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും,മനസിന് കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു..
മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു..
ഗർഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്..അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്.. ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്..
നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്..കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്.. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം.. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക..
ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്മക്ക് എന്താ പറയുക.. വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്..
വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും..
കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക..
NB : ഒന്നിനെയും ഭയക്കാതെ മനസിന് കരുത്തു പകർന്ന് ജീവിക്കാൻ ശ്രമിക്കു ജീവിതം ആസ്വദിക്കാൻ കഴിയും (സാരംശം)
Health
കുട്ടികളുടെ കഴുത്തിനു ചുറ്റും കക്ഷങ്ങളിലും കാണപ്പെടുന്ന കറുത്ത പാടുകൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ. കേവലം അഴുക്കായി കാണരുതെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാമെന്നും ഡോക്ടർമാർ. എത്ര കഴുകിയാലും തേച്ചുരച്ചാലും മാറാത്ത ഇത്തരം പാടുകൾ അക്കാന്തോസിസ് നൈഗ്രിക്കൻസ് എന്നാണ് അറിയപ്പെടുന്നത്.
അമിതഭാരമുള്ള കുട്ടികളിലാണു സാധാരണയായി ഈ അവസ്ഥ കണ്ടുവരുന്നത്. ചർമത്തിൽ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഈ കറുപ്പ് നിറം ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വർധിക്കുന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് ഭാവിയിൽ കുട്ടിക്ക് പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.
അക്കാന്തോസിസ് നൈഗ്രിക്കൻസ് ഒരു പകർവ്യാധിയോ നേരിട്ടു ദോഷകരമായ അവസ്ഥയോ അല്ല. എങ്കിലും ഇതിന്റെ പിന്നിലെ ആരോഗ്യപ്രശ്നങ്ങൾ ഗൗരവമായി കാണേണ്ടതുണ്ട്. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇൻസുലിൻ റെസിസ്റ്റൻസ് മറികടക്കാൻ സാധിക്കും. പഞ്ചസാരയുടെ ഉപയോഗം കുറച്ച് പ്രോട്ടീനും നാരുകളും അടങ്ങിയ പോഷകാഹാരങ്ങൾ ശീലമാക്കുകയാണ് ഇതിൽ പ്രധാനം.
വ്യായാമത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസിനെ ഊർജമായി മാറ്റാൻ പേശികളെ സഹായിക്കുന്നത് ഇൻസുലിന്റെ ആവശ്യം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതും ഈ ആരോഗ്യപ്രശ്നത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും. കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
District News
പെരിയ: ലോകാരോഗ്യ ദിനാചരണവുമായി ബന്ധപ്പെട്ട് എൻസിസി 32 കേരള ബറ്റാലിയൻ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആയുഷ് മിഷൻ, തത്വമസി യോഗ തെറാപ്പി സെന്റർ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ സെമിനാറും രക്തസമ്മർദ പരിശോധനയും സംഘടിപ്പിച്ചു.
പെരിയ എ.പി.ജെ. അബ്ദുൾ കലാം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ.വി. മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോ. കെ.യു. ആര്യ മുഖ്യപ്രഭാഷണം നടത്തി. യോഗ തെറാപ്പിയും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ അശോക് രാജ് വെള്ളിക്കോത്ത് പ്രഭാഷണം നടത്തി. ഇ. സുഷമ, കെ.എസ്. ശ്രീരാഗ്, എ.വി. മഞ്ജുഷ, നന്ദന രാജൻ, പി. അനഘ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തില്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് - പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി- പിഎംജെഎവൈ) പദ്ധതിയുടെ ആരോഗ്യം പ്രതിസന്ധിയില്‍.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയെന്ന പെരുമയോടെ കേന്ദ്രം 2018 ല്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരതിലൂടെ സംസ്ഥാനത്തെ ആശുപത്രികള്‍ക്കു കിട്ടാനുള്ളത് കോടികളുടെ കുടിശിക.
പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കു ചികിത്സ ലഭ്യമാക്കിയ ആശുപത്രികള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള തുകയില്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1,824.29 കോടി രൂപയാണു കുടിശിക.
2020 ജൂലൈ മുതലുള്ള ബില്ലുകളില്‍ കുടിശിക ബാക്കിയുണ്ട്. 2019 ഏപ്രില്‍ ഒന്നുമുതലാണ് സംസ്ഥാനത്തു പദ്ധതി നടപ്പാക്കിയത്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി ഉള്‍പ്പെടുത്തി എബി പിഎംജെഎവൈ - കെഎഎസ്പി എന്നപേരില്‍ കേരളത്തില്‍ പദ്ധതി വിപുലമാക്കിയിരുന്നു.
നിലവില്‍ 43 ലക്ഷത്തോളം കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളാണ്. 2020-2026 കാലഘട്ടത്തില്‍ 5,237.24 കോടി രൂപ ആശുപത്രികള്‍ക്കു നല്‍കിയിട്ടുണ്ട്. 2024-25 വര്‍ഷത്തില്‍ 1,060.37 കോടി രൂപ നല്കിയപ്പോള് 2025-26 ല്‍ വിതരണം ചെയ്തത് 814.89 കോടിയാണ്. 631.2 രൂപയാണ് ഒരു കുടുംബത്തിനുള്ള കേന്ദ്രവിഹിതം.
കഴിഞ്ഞ മാസം വരെ കേന്ദ്രവിഹിതത്തില്‍ കുടിശികയില്ലെന്നു വിവരാവകാശ നിയമപ്രകാരം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ആശുപത്രികള്‍ പിന്മാറുന്നു!
അംഗമായ വ്യക്തിക്കോ കുടുംബാംഗങ്ങള്‍ക്കോ ചികിത്സയ്ക്കായി അഞ്ചു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കുന്നതാണ് ആയുഷ്മാന്‍ ഭാരത്. പ്രീമിയം അടയ്ക്കേണ്ടതില്ലെന്നതും സവിശേഷതയാണ്.
കുടിശിക പെരുകിയതോടെ പല ആശുപത്രികളും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍നിന്നു പിന്മാറിയെന്ന് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കേരളത്തില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്.
Health
നിത്യജീവിതത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വെറുമൊരു ശീലമല്ല, മറിച്ച് അത് അത്യാവശ്യ മരുന്നാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
മിക്ക ആളുകളും പഴങ്ങള്‍ ഒരു ലഘുഭക്ഷണമായിട്ടാണ് കാണുന്നത്. എന്നാല്‍ ആരോഗ്യകരമായ ജീവിതത്തിനു പഴങ്ങൾ അത്യന്താപേക്ഷിതമാണ്.
എങ്ങനെ കഴിക്കണം - ദിവസേന രണ്ടു മൂന്നു തവണ
പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഡോക്ടര്‍മാർ ചൂണ്ടിക്കാട്ടുന്നു. ഇടത്തരം വലിപ്പമുള്ള ആപ്പിള്‍, നേന്ത്രപ്പഴം അല്ലെങ്കില്‍ അരക്കപ്പ് ബെറി പഴങ്ങള്‍ എന്നിവയിലൊന്ന് ഒരു നേരത്തെ ഭക്ഷണമായി കണക്കാക്കാം.
പരമാവധി നാലു മുതല്‍ അഞ്ചു തവണ വരെയാകാം. അതില്‍ കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് ദോഷകരമല്ലെങ്കിലും, പച്ചക്കറികളും കഴിക്കണം.
ആരോഗ്യഗുണങ്ങള്‍
പഴങ്ങള്‍ നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. പഴങ്ങളിലെ നാരുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
പഴങ്ങളിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പഴങ്ങളിലെ ഫ്ളേവനോയിഡുകള്‍ പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത 10 മുതല്‍ 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
അതേസമയം, പഴങ്ങള്‍ ഒഴിവാക്കുന്നത് വിട്ടുമാറാത്ത വീക്കത്തിനും, ദഹനപ്രശ്നങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്കുന്നു.
പഴങ്ങളിലെ പഞ്ചസാരയെക്കുറിച്ചുള്ള ധാരാളം തെറ്റിദ്ധാരണകളുമുണ്ട്. കൃത്രിമമായി പഞ്ചസാര ചേര്‍ത്ത ഭക്ഷണങ്ങളില്‍നിന്ന് വ്യത്യസ്തമായി, പ്രകൃതിദത്തമായ പഞ്ചസാരയ്ക്കൊപ്പം ധാരാളം നാരുകളും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
ഈ നാരുകള്‍ ശരീരത്തിലേക്ക് ഫ്രക്ടോസ് ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കുകയും ഇന്‍സുലിന്‍ പെട്ടെന്ന് കൂടുന്നത് തടയുകയും ചെയ്യുന്നു.
അതിനാല്‍ പ്രത്യേക മെഡിക്കല്‍ നിര്‍ദേശങ്ങള്‍ ഇല്ലാത്തവര്‍ക്ക് പഴങ്ങളിലെ പഞ്ചസാര ഭയപ്പെടാതെ ഉപയോഗിക്കാം.
Health
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ വ്യത്യസ്തം
മൈഗ്രേനുണ്ടാകുന്ന സമയത്ത് ബ്രെയിൻ സ്റ്റെമിലെ സവിശേഷഭാഗങ്ങൾ അസാധാരണമായി ഉത്തേജിപ്പിക്കപ്പെടുന്നു. തന്മൂലം ഓക്കാനവും ഛർദിയും ഉണ്ടാകുന്നു. ചിലർക്ക് ഛർദിക്കുശേഷം തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു.
പ്രത്യേകിച്ച് കുട്ടികളിൽ മ്രൈഗേൻ ശമിപ്പിക്കാനുള്ള ഒരു സഹായ ഘടകമായിട്ടാണ് ഛർദി ഉണ്ടാകുന്നത്.
പരിഹാരവും വ്യക്തിപരം
ഓരോരുത്തർക്കും ഹാനികരമായ ട്രിഗറുകൾ കണ്ടുപിടിച്ച് അവയെ ഒഴിവാക്കുന്നതാണ് മൈഗ്രേനുള്ള ആദ്യ ചികിത്സാ പദ്ധതി. ദിനചര്യകളുടെയും കഴിക്കുന്ന ഭക്ഷണങ്ങളുടെയും ലിസ്റ്റ് തയാറാക്കുക.
പിന്നീട് കൊടിഞ്ഞി ഉണ്ടായ ദിവസങ്ങളിൽ എന്തൊക്കെ ചെയ്തുവെന്ന് കണ്ടുപിടിക്കുക. അങ്ങനെ ഹാനികരമായ ഉത്തേജക ഘടങ്ങളെപ്പറ്റി മനസിലാക്കാനാവും. അവ കൃത്യമായി ഒഴിവാക്കാൻ ശ്രമിക്കുക.
മൈഗ്രേനും കാഴ്ചയും
ഒഫ്താൽമോപ്ലോജിക് മൈഗ്രേൻ മൂലം നേത്രങ്ങളിൽ വേദനയും ഒപ്പം ഛർദിയുമുണ്ടാകുന്നു. കൊടിഞ്ഞി കൂടിയാൽ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധം അടഞ്ഞുപോകും. കണ്ണുകൾക്കു ചുറ്റുമുള്ള പേശികൾക്ക് തളർച്ചയും വീക്കവുമുണ്ടാകുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾ തലവേദന ദീർഘിക്കാം.
മൈഗ്രേൻ കണ്ണുകളെ ബാധിക്കുന്നതോടൊപ്പം വിവിധ നേത്രരോഗങ്ങളും കൊടിഞ്ഞിയുണ്ടാകുന്നതിന് കാരണമാകുന്നു. ഇഡിയോപതിക് ഇൻട്രാക്രേനിയൻ ഹൈപ്പർടെൻഷൻ എന്ന അവസ്ഥയിൽ കഠിനമായ കണ്ണുവേദനയുണ്ടാകാം. ഒപ്പം തലവേദനയും.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ MBBS, MIHS, MNHF(USA)
ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
ദിവസവും ഒരേ ഭക്ഷണം ശീലമാക്കുന്നത് കലോറി അളവ് കൃത്യമായി നിലനിര്‍ത്താനും ശരീരഭാരം വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുമെന്നു പുതിയ പഠനം.
ഹെല്‍ത്ത് സൈക്കോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ലളിതമായ ഭക്ഷണക്രമം പിന്തുടരുന്നത് ഡയറ്റിംഗ് കൂടുതല്‍ ഫലപ്രദമാക്കുമെന്ന് അഭിപ്രായപ്പെടുന്നത്.
ഒറിഗണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ 112 അമിതഭാരമുള്ള വ്യക്തികളില്‍ 12 ആഴ്ചയോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.
ഭക്ഷണത്തില്‍ വൈവിധ്യം കുറച്ച്, ഒരേ വിഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ച് കഴിച്ചവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഭാരം കുറച്ചതായി ഗവേഷകര്‍ കണ്ടെത്തി.
സ്ഥിരമായി ഒരേ ഡയറ്റ് പിന്തുടര്ന്നവര് ശരാശരി 5.9 ശതമാനം ഭാരം കുറച്ചപ്പോള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചവരില്‍ ഇത് 4.3 ശതമാനം മാത്രമായിരുന്നു.
ഓരോ ദിവസത്തെയും കലോറി ഉപഭോഗത്തില്‍ വരുന്ന നേരിയ വ്യത്യാസം പോലും ഭാരം കുറയുന്ന പ്രക്രിയയെ ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
ദിവസേനയുള്ള കലോറിയില്‍ വരുത്തുന്ന ഓരോ 100 കലോറിയുടെ വ്യത്യാസവും ഭാരം കുറയുന്ന തോത് 0.6 ശതമാനം വീതം കുറയ്ക്കാന്‍ കാരണമാകുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് വലിയ പ്രയത്നവും സ്വയം നിയന്ത്രണവും ആവശ്യമായ ഒന്നാണെന്നു പഠനത്തിനു നേതൃത്വം നല്കിയ ഡോ. ഷാര്‍ലറ്റ് ഹാഗര്മാന് പറയുന്നു.
ഭക്ഷണകാര്യത്തില്‍ കൃത്യമായ ചിട്ടകള്‍ ഉണ്ടാക്കിയെടുക്കുന്നത് ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനും ആരോഗ്യകരമായ തെരഞ്ഞെടുപ്പുകള്‍ സ്വാഭാവികമായി സംഭവിക്കാനും സഹായിക്കും.
എങ്കിലും പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Health
പതിനഞ്ചു വയസിനു താഴെയുള്ള പെൺകുട്ടികൾക്ക് ജീവിതത്തിൽ സംതൃപ്തി കുറവെന്ന് ലോക സന്തോഷ സൂചിക റിപ്പോർട്ട്.
സോഷ്യൽ മീഡിയയുടെ ഉപയോഗം യുവാക്കളെ പൊതുവായി ബാധിക്കുമെങ്കിലും, പെൺകുട്ടികളിലാണ് ഇതിന്റെ ആഘാതം കൂടുതൽ പ്രകടമെന്ന് ലോക സന്തോഷ സൂചിക പ്രത്യേകം എടുത്തുപറയുന്നു.
അമിതമായ സോഷ്യൽ മീഡിയ ഉപയോഗം യുവതി യുവാക്കന്മാരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും സന്തോഷത്തെയും ദോഷകരമായി ബാധിക്കുന്നതായാണ് റിപ്പോർട്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ യുവതികളിലാണ് കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്.
മാർച്ച് 19ന് പുറത്തിറങ്ങിയ ലോക സന്തോഷ സൂചിക റിപ്പോർട്ട് അനുസരിച്ച്, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും യുവതികളുടെ ക്ഷേമത്തിലുണ്ടാകുന്ന ഇടിവും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ആഗോളതലത്തിൽ പരിശോധനകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് 2025 ഡിസംബറിൽ ഓസ്ട്രേലിയ എടുത്ത തീരുമാനം ഇതിന്റെ ഭാഗമായിരുന്നു.
ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗാലപ്പ് , ഒഇസിഡി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ നിഗമനത്തിലെത്തിയത്.
സോഷ്യൽ മീഡിയ ഉപയോഗവും സന്തോഷക്കുറവും തമ്മിൽ നേരിട്ടുള്ള കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും, ഇവ തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പഠനങ്ങൾ വിലയിരുത്തുന്നു.
സോഷ്യൽ മീഡിയയിലെ സോഷ്യൽ അഥവാ സാമൂഹികമായ ഇടപെടലുകൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
സജീവമായ സാമൂഹിക ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്ന പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച്, അൽഗോരിതങ്ങൾക്കു മുൻഗണന നൽകുന്നതും ഇൻഫ്ലുവൻസർമാരുടെ പോസ്റ്റുകൾ ഉൾപ്പെടെയുള്ളതുമായ ഉള്ളടക്കങ്ങൾ കൂടുതൽ ദോഷകരമായ സ്വാധീനം ചെലുത്തുന്നുണ്ട് .
ദിവസവും അഞ്ച് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന 15 വയസുകാരികളായ പെൺകുട്ടികൾക്ക്, കുറഞ്ഞ സമയം ഉപയോഗിക്കുന്നവരേക്കാൾ ജീവിത സംതൃപ്തി കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 25 വയസിൽ താഴെയുള്ളവർക്കിടയിൽ ജീവിത സംതൃപ്തിയിൽ വലിയ ഇടിവുണ്ടായതായി ഗാലപ്പ് ഡാറ്റ കാണിക്കുന്നു.
എന്നാൽ ഇത് സോഷ്യൽ മീഡിയയുടെ മാത്രം സ്വാധീനം കൊണ്ടല്ലെന്നും മറ്റ് സാമൂഹിക ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
മൾബറിപ്പഴം യഥാര്‍ഥത്തില്‍ പോഷകങ്ങളുടെ ഒരു കലവറയാണ്. വിറ്റാമിന്‍ എ, സി, കെ എന്നിവയ്ക്കു പുറമെ പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയാല്‍ സമ്പന്നമായ മള്‍ബറി കേവലം ഒരു പഴം എന്നതിലുപരി മികച്ചൊരു ഔഷധം കൂടിയാണെന്ന് എത്ര പേര്‍ക്കറിയാം.
ഹൃദയാരോഗ്യത്തിന്
മള്ബറിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉത്തമമാണ്. ഇതു രക്തയോട്ടം സുഗമമാക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലെ ഡയറ്ററി ഫൈബര്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കൂടാതെ, ചുവന്ന രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഇരുമ്പും ഇത്തിരിക്കുഞ്ഞന് പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രമേഹത്തിന്
ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് ഉത്തമമാണ് മള്‍ബറി. വൈറ്റ് മള്ബറിയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്ന് ഗവേഷകര്‍. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാനും മള്‍ബറിക്ക് കഴിവുണ്ട്.
കാന്‍സറിനെതിരേ
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ മള്‍ബറിയിലെ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇടയ്ക്കിടെ പനി, ജലദോഷം എന്നിവ ബാധിക്കുന്നവര്‍ക്ക് ഇതു മികച്ചൊരു പ്രതിരോധ മാര്‍ഗമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിനുകളും റെസ്വെറാട്രോളും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നതായി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വന്‍കുടല്‍, ചര്‍മം, പ്രോസ്റ്റേറ്റ് തുടങ്ങിയ അര്‍ബുദങ്ങളെ പ്രതിരോധിക്കാന്‍ മള്‍ബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതു ഗുണകരമാണ്.
സൗന്ദര്യം സംരക്ഷിക്കാം... തലച്ചോറിന്റെ ആരോഗ്യവും
അകാല വാര്‍ധക്യം തടയാനും ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താനും മള്‍ബറി സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും ഇതു ഫലപ്രദമാണ്. മസ്തിഷ്കത്തിന് ആവശ്യമായ കാത്സ്യം നല്‍കുന്നതിലൂടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും മൾബറിക്കു കഴിയുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കലോറി കുറഞ്ഞ മള്‍ബറി മികച്ചൊരു ലഘുഭക്ഷണമായി ഉപയോഗിക്കുന്നതും ഗുണകരമാണ്.
Health
നാല്പതു വയസു പിന്നിട്ടവര്‍ ആരോഗ്യകാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവിദഗ്ധര്‍. പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം മാറുന്നതിനാല്‍ ഭക്ഷണരീതിയില്‍ തീര്‍ച്ചായും മാറ്റങ്ങള്‍ വരുത്തണം.
മനുഷ്യശരീരത്തില്‍ വാര്‍ധക്യത്തിന്റെ പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നത് 44-60 വയസിനിടയിലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. നാല്പതു പിന്നിടുമ്പോള്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വാര്‍ധക്യത്തിന്റെ വേഗത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഒഴിവാക്കേണ്ട അഞ്ചു പ്രധാന ഭക്ഷണങ്ങള്‍
1. സംസ്കരിച്ച മാംസം
ബേക്കണ്‍, സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയവയില്‍ അമിതമായ സോഡിയവും സാച്ചുറേറ്റഡ് ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പകരം ചിക്കന്‍, മത്സ്യം (പ്രത്യേകിച്ച് മത്തി), ബീഫ് എന്നിവ മിതമായ അളവില്‍ ഉപയോഗിക്കാം.
2. മധുരപാനീയങ്ങള്‍, മദ്യം
സോഡയും മധുരമുള്ള പാനീയങ്ങളും ഇന്‍സുലിന്‍ അളവ് വര്‍ധിപ്പിക്കുകയും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാവുകയും ചെയ്യുന്നു. പകരം ഗ്രീന്‍ ടീ, ബ്ലാക്ക് കോഫി ശീലമാക്കുന്നത് ഉചിതമായിരിക്കും.
3. വറുത്ത ഭക്ഷണങ്ങള്‍
ഉയര്‍ന്ന ചൂടില്‍ വറുത്തെടുക്കുന്ന ഭക്ഷണങ്ങളില്‍ അക്രിലാമൈഡ് എന്ന വിഷാംശം അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിന്റെ വീക്കം വര്‍ധിപ്പിക്കുന്നു. എയര്‍ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ ഒലിവ് ഓയില്‍ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
4. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍
ബ്രഡ്, പേസ്ട്രി, ഇന്‍സ്റ്റന്റ് ഓട്സ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതിനുപകരം പ്രോസസ് ചെയ്യാത്ത ഓട്സ്, ക്വിനോവ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു നല്ലത്.
5. സ്നാക്സ്
ചിപ്സ്, കുക്കീസ് തുടങ്ങിയവ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും അകാല വാര്ക്യത്തിനു കാരണവുമാകും. ലഘുഭക്ഷണമായി പഴങ്ങള്‍, നട്സ്, തൈര് എന്നിവ ഉപയോഗിക്കുന്നത് ശരീരത്തിനു ഗുണപ്രദമാണ്.
പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ലെങ്കിലും, ഇത്തരം ഭക്ഷണങ്ങളുടെ അളവ് പരമാവധി കുറയ്ക്കുന്നത് നാല്പതു വയസിനു ശേഷമുള്ള ജീവിതം ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Health
കുട്ടികളിലെ മൈഗ്രേൻ: ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റിയുടെ അഞ്ചു തരത്തിലുള്ള തരംതിരിവ്.
1. കണ്‍ഫ്യൂഷണൽ മൈഗ്രേൻ!
ഈ പ്രതിഭാസമുള്ള കുട്ടികൾക്ക് പെട്ടെന്ന് മറ്റുള്ളവരുമായി സന്പർക്കം പുലർത്താൻ സാധിക്കാതെ വരുന്നു. താറുമാറായ മാനസികാവസ്ഥമൂലം കൊടിഞ്ഞിയുമുണ്ടാകുന്നു. ഇതും ആണ്‍കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.
2. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം
കൊടിഞ്ഞിയുണ്ടാകുന്നതിനു മുന്നോടിയായി കാഴ്ചസംബന്ധമായ വ്യതിരിക്തതകളുണ്ടാകുന്ന ഓറ അനുഭവപ്പെടുന്നത് ഇതിന്റെ പ്രത്യേകതയാണ്. ആലീസ് ഇൻ വണ്ടർലാന്റ് സിൻഡ്രോം എന്ന് ഇതിനെ വിളിക്കുന്നു.
3. ഹെമിപ്ലേജിക് മൈഗ്രേൻ
ഇതിൽ കുട്ടികൾക്കു പൊടുന്നനെ ഓറ അനുഭവപ്പെടുകയും ഒരുവശം തളരുകയും ചെയ്യുന്നു. ഈ പ്രതിഭാസം പാരന്പര്യം, ജനിതക പ്രവണതകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്.
4. ബാസിലാർ മൈഗ്രേൻ
ഇവിടെ ഓറ അനുഭവപ്പെടുന്നതോടൊപ്പം മദ്യപന്റെ രീതിയിലുള്ള വിചിത്രമായ പെരുമാറ്റ ശൈലി കാണുന്നു. തളർച്ച, തെന്നിത്തെന്നിയുള്ള നടപ്പ്, ഇരട്ടയായി കാണുക ഇവയൊക്കെ ഈ വിഭാഗത്തിലുള്ളവയുടെ പ്രത്യേകതയാണ്.
5. അബ്ഡൊമിനൽ മൈഗ്രേൻ!
തുടരെ തുടരെയുള്ള ഛർദിയും വയറ്റിൽ വേദനയുമുണ്ടാകുന്ന അബ്ഡൊമിനൽ മൈഗ്രേൻ പാരമ്പര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വയറുവേദനയുമായി ഡോക്ടറുടെ അടുത്തെത്തുന്ന പതിനഞ്ചു ശതമാനം കുട്ടികൾക്കും ഇത്തരം മൈഗ്രേനാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈ കുട്ടികൾ മുതിരുമ്പോൾ സ്ഥിരമായ ചെന്നിക്കുത്ത് ഉണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു. ചോക്കലേറ്റ്, ശീതള പാനീയങ്ങൾ, നട്സ്, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴം, ചൈനീസ് ആഹാരത്തിൽ അടങ്ങിയിട്ടുള്ള അജിനോമോട്ടോ, ശബ്ദകോലാഹലം, വെട്ടിത്തിളങ്ങുന്ന പ്രകാശകിരണങ്ങൾ തുടങ്ങിയവയെല്ലാം പൊതുവായി കുട്ടികൾക്ക് മൈഗ്രേൻ ഉണ്ടാകാനുള്ള ട്രിഗറുകളാകുന്നു.
ചുവന്ന വൈൻപോലുള്ള പാനീയങ്ങൾ മൈഗ്രേൻ ഉദ്ദീപിപ്പിക്കുമോ? മൈഗ്രേൻ കുറയ്ക്കുന്ന ഭക്ഷണപദാർഥങ്ങൾ ഉണ്ടോ?
ചുവന്ന വൈൻ മൈഗ്രേനുണ്ടാക്കുന്ന ശക്തമായ ട്രിഗറാണ്. ഇഞ്ചിനീര്, ഗ്രീൻ ചായ, നെയ്യും ബട്ടറും, ധാരാളം വെള്ളം കുടിക്കുക ഇവയെല്ലാം മൈഗ്രേനെ തടയുന്നു.
ചൂടുള്ള ചോറിൽ അല്പം നെയ് ചേർത്ത് ആഹരിക്കുക, നിങ്ങൾക്ക് നല്ല മലശോധന ലഭിക്കും. മലബന്ധം തലവേദനയുണ്ടാക്കുന്നു. നിത്യേന ചെറിയ തോതിൽ നെയ്യ് കഴിക്കുന്നതും പഴകിയ തലവേദനയ്ക്കുള്ള ചികിത്സയാണ്.
ഗ്രീൻ ചായയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ തലവേദന തടയുന്നതിന് സഹായിക്കുന്നു. ഗ്രീൻടിയിൽ നാരങ്ങാനീര് ചേർത്തു കുടിക്കുക.
വിവരങ്ങൾ - ഡോ. ശുഭ ജോർജ് തയ്യിൽ
MBBS, MIHS, MNHF(USA), ഹെഡ് എയ്ക് സ്പെഷലിസ്റ്റ്, കൊച്ചി.
Health
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. ഈ സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം. സൂര്യ രശ്മികള്‍ പ്രധാനമായും അഞ്ച് തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്).
ഓസോണ്‍ പാളികള്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി കുറഞ്ഞു വരുന്നു. തല്‍ഫലമായി ആ രശ്മികള്‍ കൂടുതലായി നമ്മളിൽ പതിക്കുന്നു. ഓസോണ്‍ പാളികളുടെ നേര്‍മ്മ ത്വക്കിനെയും നേത്രപടലങ്ങളെയും ബാധിക്കും.
തരംഗ ദൈര്‍ഘ്യം
1. അള്‍ട്രാ വയലറ്റ് - C (UVC) >290nm
2. അള്‍ട്രാ വയലറ്റ് - B (UVB) 290-320nm
3. അള്‍ട്രാ വയലറ്റ് - A (UVA) 320-400nm
ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല.
4. പ്രത്യക്ഷ രശ്മികള്‍ - 400-700nm തരംഗ ദൈര്‍ഘ്യത്തിലുള്ളതാണ്.
5. ചൂട് നല്കുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ > 700nm തരംഗ ദൈര്‍ഘ്യം ഉള്ളവയാണ്.
സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍ പാളികള്‍ അവയെ വലിച്ചെടുക്കുന്നത് കൊണ്ട് ഭൂമിയില്‍ പതിക്കുന്നില്ല.
പരിസ്ഥിതി സംബന്ധമായ പല ഘടകങ്ങളുടെയും സ്വാധീനം സൂര്യകിരണങ്ങള്‍ ത്വക്കില്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട് - കാലാവസ്ഥ മാറ്റം, ഭൂ പ്രകൃതി, സൂര്യോദയവും അസ്തമയവും എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് സൂര്യരശ്മി ചര്‍മ്മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ഫലത്തില്‍ UVAയും UVBയും ആണ് തൊലിപ്പുറത്ത് രോഗങ്ങള്‍ ഉണ്ടാക്കുന്ന രശ്മികള്‍. UVA, ത്വക്കിനകത്തേക്ക് ആഴ്ന്നിറങ്ങി, ചര്‍മ്മത്തിന് നിറഭേദം ഉണ്ടാക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ അത് സ്വാധീനിക്കുകയും അകാല ജരക്ക് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍ UVB ആകട്ടെ, ത്വക്കിനകത്തേക്ക് പ്രവേശിക്കാന്‍ കഴിവുള്ളതല്ല. അത് ഉപരിതലത്തില്‍ പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിന് ദോഷകരമായ പൊള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ത്വക്കിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാവുകയും, തൊലിയില്‍ ചുളിവുകള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാകുന്ന രോഗങ്ങള്‍
1. പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ Polymorphous Light eruption (PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് കൂടുതലായി കാണപപെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു.
കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക. മുഖത്ത് വരുന്നത് കുറവാണ്. അതിന് കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മ്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), സ്റ്റിറോയിഡ് അടങ്ങിയ ലേപനങ്ങളും നനല്ലതാണ്.. ഉള്ളില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍, അസുഖം രൂക്ഷമാണെങ്കില്‍ ഉപയോഗിക്കാം.
2. ക്രോണിക്, ആക്റ്റിനിക് ഡെര്‍മാറ്റൈറ്റിസ് Chronic Actinic dermatitis
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസ്സു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പരതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും ഉപയോഗിക്കാം.
3. സോളാര്‍ അര്‍ട്ടിക്കേരിയ Solar urticaria
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷെ ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂട് സമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
4. ഫോട്ടോ ടോക്സിസിറ്റി Photo toxicity
ചില ഔഷധങ്ങള്‍, കഴിക്കുന്നവരില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള് ശരീരം പ്രതിപ്രവര്‍ത്തനം നടത്തുകയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ് ചൊറിച്ചില്‍, കുരുക്കള്‍, എരിച്ചിലോട് കൂടിയ തടിപ്പുകള്‍ എന്നിവ കാണുകയും ചെയ്യും. ചിലരില്‍ ചെറിയ കുമിളകളും പൊള്ളലുകള്‍ ഉണ്ടാകും. വെയിലേല്‍ക്കുന്ന ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്.
വേദനസംഹാരികള്‍, ആന്റിബയോട്ടിക്സ്, ഹെയര്‍ ഡൈകള്‍, ചിലതരം പെര്‍ഫ്യൂമുകള്‍, നാരങ്ങ പോലെ പുളി കൂടുതലുള്ള പച്ചക്കറികള്‍ ഇവയാണ് പൊതുവെ ഈ ചര്‍മ്മരോഗം ഉണ്ടാക്കുന്നത്. ഇതിന് സ്റ്റീറോയ്ഡ് അടങ്ങിയ ഗുളികകള്‍ നല്‍കേണ്ടിവരും. പുറമെ പുരട്ടാന്‍ സണ്‍സ്ക്രീനുകളും ആവശ്യമാണ്.
5. ഫോട്ടോ അലര്‍ജി Photo allergy
ഇതു വളരെ താമസിച്ചു പ്രത്യക്ഷപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചിലതരം സുഗന്ധ ലേപനങ്ങള്‍, ആന്റിബയോട്ടിക് ഓയിന്മെന്റുകള്, ചിലതരം സോപ്പുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ ഇവയ്ക്കെതിരായ പ്രവര്‍ത്തനം നടക്കുകയും സൂര്യപ്രകാശം അതിനെ ത്വരിതപ്പെടുത്തുകയും ചെയ്യും.
ഇവ ഉപയോഗിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടായിരിക്കും ഈ ചര്‍മ്മരോഗം ഉണ്ടാകുന്നത് അതുകൊണ്ട് രോഗലക്ഷണങ്ങള്‍ മാത്രം കണ്ടു ചികിത്സിക്കാതെ രോഗിയോട് ഉപയോഗിച്ച വസ്തുക്കളുടെ ഒക്കെ വിവരങ്ങള്‍ നന്നായി ചോദിച്ചറിയേണ്ടത് അത്യാവശ്യാണ്.
Photo patch test എന്ന ഒരു test നടത്തിയാ് ഈ രോഗം കണ്ടുപിടിക്കാനാവും. സ്റ്റീറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുകയും ഉള്ളില്‍ സ്റ്റിറോയ്ഡ് ഗുളികകള്‍ കൊടുക്കുകയും വേണ്ടിവരും.
സൂര്യപ്രകാശം കൊണ്ടുള്ള ചര്‍മ്മരോഗങ്ങള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ?
1. വിവരശേഖരണം
രോഗിയുടെ അസുഖത്തിന്റെ കാലയളവ്, എന്ന് തുടങ്ങി, എത്ര നാള് നീണ്ടുനിന്നു തുടങ്ങി വിശദമായിത്തന്നെ വിവരങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടോ എന്നും അന്വേഷിക്കണം.
കാരണം ചില ജനിതക രോഗങ്ങള്‍, eg: SLE, Porphyria ഉള്ളവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണാറുണ്ട്. രോഗിയുടെ ജോലി അത്യാവശ്യമായി ചോദിച്ചറിയേണ്ടതാണ്. പുറംസ്ഥലത്ത്, കൂടുതല്‍ വെയിലേല്‍ക്കുന്ന പ്രദേശങ്ങളില്‍ ജോലി എടുക്കുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
ഏതെങ്കിലും രാസപദാര്‍ഥങ്ങളോ ഔഷധങ്ങളോ ഉപയോഗിച്ചതിന് ശേഷമാണോ ഈ ചര്‍മ്മരോഗം വന്നത് എന്നതും തീര്‍ച്ചയായും അന്വേഷിക്കേണ്ടതാണ്.
2. പരിശോധന
ശരീരം മുഴുവന്‍ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. വെയില് അധികം കൊള്ളാത്ത ഇടങ്ങളായ കണ്പോളകള്, ചെവിയുടെ പുറകുവശം, ചുണ്ടിന് കീഴ്വശം ഇവിടെയൊന്നും തടിപ്പുകള്‍ കാണാനിടയില്ല.. വസ്ത്രം കൊണ്ട് മറച്ച ഭാഗങ്ങളു പരിശോധിക്കുമ്പോള്‍ ഇത് സൂര്യരശ്മി ഏല്‍ക്കുന്നത് കൊണ്ട് ഉണ്ടായതാണോ എന്ന് തിട്ടപ്പെടുത്താനാവും.
രോഗലക്ഷണങ്ങള്‍ ശരിയായി പരിശോധിച്ചാല്‍, ഇത് ഏത് വിഭാഗത്തില്‍ പെട്ട ഫോട്ടോ ഡെര്മറ്റോസസ് ആണെന്ന് കണ്ടുപിടിക്കാനാവും. എന്നിട്ടും ശരിയായ ഒരു Diagnosis എത്താനായില്ലെങ്കില്‍ Skin biopsy ചെയ്താല്‍ രോഗം കണ്ടുപിടിക്കാന്‍ സാധിക്കും.
അതിന്റെ കൂടെ രക്തപരിശോധനകള്‍, പാച് ടെസ്റ്റ് എന്നിവയും നടത്തണം. രോഗനിര്‍ണയത്തിന് ഈ പരിശോധനകള്‍ വളരെ സഹായകമാണ്.
ചികിത്സ
1. രോഗിയെ പറഞ്ഞു മനസിലാക്കുക
10 മുതൽ 4 വരെ വെയില് ഒഴിവാക്കുക . UV radiation ഏറ്റവും അധികമുള്ള സമയമാണിത്. കുട, തൊപ്പി, സണ്‍ഗ്ലാസ്, ശരീരം നന്നായി മറയുന്ന കോട്ടണ്‍ ഉടുപ്പുകള്‍, കടുത്ത നിറമുള്ള തുണികള്‍ ഇവ ഉപയോഗിക്കാന്‍ പറയുക.
സാധാരണ ഗ്ലാസില്‍ കറുത്ത Film ഒട്ടിച്ചാല്‍ UVA, UVB രശ്മികളെ തടയാനാകും. ഓഫീസുകളിലും വാഹനങ്ങളിലും ഇത് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുക. സ്ഥിരമായി സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുക Para amino Benzoic Acid, Zinc oxide വെവ്വേറെയോ ഒന്നിച്ചോ ഉപയോഗിച്ചാല്‍ ഒരളവ് വരെ ഈ ചരമ്മരോഗങ്ങള് തടയാനാവും.
വെയിലേല്‍ക്കുന്നതിന് 20-30 മിനിറ്റ് മുമ്പ് ഇത് പുരട്ടണം മൂന്ന് നാല് മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും പുരട്ടണം. നല്ല അളവില്‍, വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടേണ്ടിവരും.
പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും ഒരു ചികിത്സയാണ്. ബീറ്റാ കരോട്ടിന്‍, ക്ലോറോക്വിന്, ഇവയൊക്കെ ഉള്ളില്‍ കഴിക്കുന്ന സണ്‍സ്ക്രീന്‍സ് ആണ്. ഇതുപോലെയൊക്കെ ശ്രദ്ധിച്ചാല്‍ ചൂടു കൂടുതലുള്ള വേനല്‍ക്കാലങ്ങളില്‍ ചര്‍മ്മരോഗങ്ങളെ നമുക്ക് പ്രതിരോധിക്കാനാവും.
അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണ്ണ പരിരക്ഷണം നല്‍കാനുള്ള ഒരു സണ്‍സ്ക്രീന്‍ തയ്യാറാക്കി എടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോൾ നടന്നു വരുന്നുണ്ട്.. ഉള്ളില്‍ കഴിക്കാവുന്ന ആന്റി ഓക്സിഡന്റുകളില്‍ ഏറ്റവും പ്രയോജനകരമായത് Vitamin C, Vitamin E, ബീറ്റാ കരോട്ടിനുമാണ്.
വെയിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്ത്രങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളും യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്.
വിവരങ്ങൾ: Dr. Sreerekha Panicker
Consultant Dermatologist, SUT Hospital, Pattom.
Health
വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം
പല ജില്ലകളിലും മഞ്ഞപ്പിത്ത രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങൾ വരാം.
ശുദ്ധജല ലഭ്യതയില്ലായ്മ, വൃത്തിഹീനമായി ആഹാരം സൂക്ഷിക്കുക എന്നീ കാരണങ്ങൾ കൊണ്ടും ഭക്ഷണത്തിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പാകം ചെയ്ത ഭക്ഷണം, അന്തരീക്ഷ താപവ്യതിയാനം കൊണ്ട് പെട്ടെന്നുതന്നെ ചീത്തയാകാനും സാധ്യതയുണ്ട്.
പ്രതിരോധ മാർഗം
ചിക്കൻ പോക്സ്, മീസിൽസ്, മുണ്ടിനീര്
പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കുമിളകൾ, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ.
പ്രതിരോധം
എംഎംആർ വാക്സിൻ, ചിക്കൻ പോക്സ് വാക്സിൻ എന്നിവ സ്വീകരിക്കാവുന്നതാണ്. ഇവ രോഗസാധ്യത തടയും. അസുഖം പിടിപെട്ടു കഴിഞ്ഞാൽ താമസിയാതെ ഡോക്ടറുടെ സഹായം തേടുക, മരുന്നുകൾ കഴിക്കുക.
കണ്ണുദീനം
ചെങ്കണ്ണ് പോലുള്ള കണ്ണുദീനങ്ങൾ വേനൽക്കാലത്ത് അധികമായി കാണാറുണ്ട്. രോഗിയുടെ സ്രവങ്ങൾ കൈകളിൽ പറ്റുകയും പിന്നീട് നമ്മുടെ കൈകളിൽ നിന്ന് കണ്ണിൽ എത്തുകയും ചെയ്യുമ്പോൾ രോഗം പിടിപെടുന്നു.
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുന്നതുവഴി ചെങ്കണ്ണിനെ പ്രതിരോധിക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
1. വെയിലിന്റെ കാഠിന്യം കൂടുതലുള്ള സമയം വീടിനകത്തു തന്നെ ഇരിക്കുക.
2. ത്വക് രോഗങ്ങൾ തടയാൻ സൺ സ്ക്രീൻ, പൗഡറുകൾ, ശരീരം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
3. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ, കുട, തൊപ്പി എന്നിവ ഉപയോഗിക്കുക.
4. ധാരാളം വെള്ളം, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉപയോഗിക്കുക.
5. വീട്ടിൽ തന്നെ വൃത്തിയായി പാകം ചെയ്ത ഭക്ഷണം കഴിക്കുക.
6.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
7. കുടിക്കാന്‍ തിളപ്പിച്ച് ആറിയ വെള്ളം ഉപയോഗിക്കുക.
വിവരങ്ങൾ - ഡോ. ധന്യ വി. ഉണ്ണികൃഷ്ണൻ
കൺസൾട്ടന്റ് ഫിസിഷ്യൻ എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
National
ലക്നോ: ലക്നോയിൽ കഴിഞ്ഞമാസം രക്തദാനക്യാന്പിൽ പങ്കെടുത്ത 19 പേർക്കു ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ രോഗം കണ്ടെത്തിയവർക്കായി ഞായറാഴ്ച വീണ്ടും പരിശോധന നടത്തുമെന്ന് ലക്നോ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എൻ.ബി. സിംഗ് പറഞ്ഞു. ലക്നോയിലെ മലിഹാബാദിൽ മൂന്ന് ഗ്രാമങ്ങളിലായി കഴിഞ്ഞമാസം 27 നാണ് ക്യാന്പുകൾ നടത്തിയത്.
Health
വയറിന്റെ മൂന്നിലൊന്നു ഭാഗം ഭക്ഷണത്തിനും മൂന്നിലൊന്നു വെള്ളത്തിനും ബാക്കി മൂന്നിലൊന്ന് ശ്വസനത്തിനുമായി മാറ്റിവ യ്ക്കുകയെന്ന പ്രവാചകവചനമനുസരിച്ച് 'മിതത്വം' എന്നതാണ് നോമ്പുതുറയിലെ സുവര്‍ണനിയമം.
മാനസിക സന്തോഷത്തോടും നന്ദിയോടും കൂടി നോമ്പ് തുറക്കുക.
ലഘുവായി തുടങ്ങാം
‘ഈന്തപ്പഴം' കഴിച്ചുതുടങ്ങുന്നത്, ഉടനടി ഊര്‍ജം ലഭിക്കാന്‍ ഏറ്റവും ഉചിതമാണ്. ലഘുവായി തുടങ്ങുക. അതായത്, ഉദരത്തിന് മിതമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങാവുന്ന ഭക്ഷണത്തില്‍ തുടങ്ങുക.
ദിവസം മുഴുവന്‍ വിശ്രമത്തിലായിരുന്ന ദഹനവ്യവസ്ഥയിലേക്ക് കഠിനമായ ഭക്ഷണങ്ങള്‍ പെട്ടെന്ന് എത്തുമ്പോള്‍ വയറുവേദനയോ അസ്വസ്ഥതയോ ഉണ്ടായേക്കാം. ഔഷധഗുണമുള്ള ഇലകളും മസാലകളും ചേര്‍ത്ത പച്ചക്കറി സൂപ്പുകള്‍ ഇതിന് ഏറ്റവും അനുയോജ്യമാണ്.
പകല്‍ മുഴുവന്‍ നീണ്ടുനിന്ന വ്രതത്തിനുശേഷം ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും (Vitamins and Minerals) ഉടനടി നല്കാന് ഇത്തരം സൂപ്പുകള്‍ക്ക് സാധിക്കും. ഇത് കോശങ്ങള്‍ക്ക് ഉന്മേഷം നല്ക്കുന്നു.
സൂപ്പുകളുടെ ഔഷധഗുണം
അതുപോലെ, ചൂടുള്ള ഒരു ബൗള്‍ സൂപ്പ് കുടിക്കുന്നത് ആമാശയത്തിന്(Stomach) ആശ്വാസം നല്കുന്നു. പ്രധാന ഭക്ഷണത്തിനായി പരുവപ്പെടുത്തുന്നു.
സൂപ്പുകളില്‍ ചേര്‍ക്കുന്ന ഔഷധസസ്യങ്ങള്‍ക്ക് (Herbs) ഓരോന്നിനും ഓരോ പ്രത്യേക ഗുണങ്ങളുണ്ട്- റോസ്മേരി(Rosemary), തൈം (Thyme) ഇവ ദഹനത്തെ സഹായിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ജീരകം (Cumin) ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഉദരത്തിന് കുളിര്‍മ നല്‍കാനും മികച്ചതാണ്.
ഉലുവ (Fenugreek) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം എളുപ്പമാക്കാനും ഏറെ സഹായിക്കുന്നു.
ആവിയിൽ പുഴുങ്ങിയ ഭക്ഷണം
ലഘുവായതും എന്നാല്‍ പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നത് നോമ്പ് തുറന്ന ശേഷമുള്ള തളര്‍ച്ചയും വയര്‍ വീര്‍ക്കുന്ന അവസ്ഥയും (Bloating) ഒഴിവാക്കാന്‍ സഹായിക്കും.
അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ക്കു പകരം, ബേക്ക് ചെയ്തതോ ഗ്രില്‍ ചെയ്തതോ ആവിയില്‍ പുഴുങ്ങിയതോ ആയ രീതികള്‍ തെരഞ്ഞെടുക്കുന്നത്, ഉപ്പും എണ്ണയും കുറയ്ക്കാന്‍ ഏറെ സഹായിക്കും.
കൃത്രിമ മധുരത്തിനു പകരം പ്രകൃതിദത്തമായ പഴങ്ങള്‍ കഴിക്കുക.
വിവരങ്ങൾ: സ്മിത മേനോൻ, സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്, ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ പ്ലസ്, കൊച്ചി.
ഫോൺ: 9947134862
Health
പുലര്‍ച്ചെ കഴിക്കുന്ന അത്താഴമാണ് സുഹൂര്‍. ശാസ്ത്രീയമായി, ഒരു പകല്‍ മുഴുവന്‍ നിലനില്‍ക്കാനുള്ള ഊര്‍ജത്തിന്റെയും ജലാംശത്തിന്റെയും അടിസ്ഥാനമായി കണക്കാക്കി, അതനുസരിച്ച് നിങ്ങളുടെ തീന്മേശ ഒരുക്കുക.
സാവധാനം ദഹിക്കുന്ന തവിട് കളയാത്ത ധാന്യങ്ങൾ
ധാന്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത്, അതായത് സാവധാനം ദഹിക്കുന്ന തവിട് കളയാത്ത ധാന്യങ്ങളായ (whole grains) ഓട്സ്, ഗോതമ്പ്, ബാര്‍ളി, നാരുകള്‍(fibre-rich)അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ തിരഞ്ഞെടുക്കുക.
പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍
കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍, അതു വഴി, പേശികളുടെ ആരോഗ്യത്തിനും, വിശപ്പ് കുറയ്ക്കാനും- മുട്ട, ചിക്കന്‍, മത്സ്യം, തൈര്, പയറു-പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉറപ്പാക്കുക.
ജലാംശം നിലനിര്‍ത്താൻ
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍, നിര്‍ജലീകരണം ഒഴിവാക്കാന്‍, നോമ്പ്കാലത്ത് പരമാവധിദാഹം കുറയ്ക്കുന്ന തണ്ണിമത്തന്, വെള്ളരിക്ക, ഓറഞ്ച്, കൈതച്ചക്ക, തക്കാളി തുടങ്ങിയ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ സഹായിക്കും.
അതേസമയം, ദാഹം വര്‍ധിപ്പിക്കുന്ന ഉപ്പ്, പഞ്ചസാര, എരിവ് എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുക.
കാപ്പിയും, ചായയും..?
കാപ്പിയും, ചായയും'ഡൈയൂററ്റിക്' (Diuretic) ആണ്. അതായത്, ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി ജലാംശം വേഗത്തില്‍ നഷ്ടപ്പെടുത്തി നിര്‍ജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യുന്നു.
എന്നാല്‍, സ്ഥിരമായി ചായയോ കാപ്പിയോ കുടിക്കുന്നവര്‍ അത് പെട്ടെന്ന് നിര്‍ത്തിയാല്‍ കഠിനമായ തലവേദന, അസ്വസ്ഥത, ദേഷ്യം (Irritability) എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അതുകൊണ്ട്, റമദാന് തുടങ്ങുന്നതിന് മുന്‍പോ, അല്ലെങ്കില്‍ നോമ്പ് കാലത്തോ കാപ്പിയുടെ അളവ് സാവധാനം കുറച്ചു കൊണ്ടുവരിക. ഇത് ശരീരത്തിന് മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കും.
വിവരങ്ങൾ: സ്മിത മേനോൻ
സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്
ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ പ്ലസ്, കൊച്ചി.
ഫോൺ: 9947134862.
Health
ഉദയം മുതല്‍ അസ്തമയം വരെ മുസ്ലീങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്ന റമദാൻ മാസം. ആത്മീയ നേട്ടങ്ങള്‍ക്കപ്പുറം, എല്ലാ നോമ്പ് വ്രതങ്ങളും, ശാരീരിക മാനസികാരോഗ്യത്തെ ഗുണപരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വിഷാദം, ഉത്കണ്ഠ, മാനസികസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ വ്രതം സഹായിക്കുന്നു. മിതത്വം, ആത്മനിയന്ത്രണം, ഭക്ഷണക്രമത്തിലെ ശ്രദ്ധ എന്നിവ ഇത് ശീലിപ്പിക്കുന്നു. ആരോഗ്യമുള്ള മനസ്, ആരോഗ്യമുള്ള ശരീരത്തെ പരിപാലിക്കുന്നു.
ശരീരത്തിന്റെ "പോഷകാഹാര ആവശ്യങ്ങള്‍' വര്‍ഷത്തിലെ മറ്റ് മാസങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല; ഭക്ഷണത്തിന്റെ സമയക്രമത്തില്‍ മാത്രമേ മാറ്റം വരുന്നുള്ളൂ.
വ്രതാനുഷ്ഠാനവും ശരീരവും
നോമ്പുസമയത്ത് ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസിനുപകരം സംഭരിക്കപ്പെട്ട കൊഴുപ്പ് ദഹിപ്പിക്കാന്‍ തുടങ്ങുന്നു. നോമ്പുസമയത്ത് ശരീരത്തില്‍ സംഭവിക്കുന്ന ഈ മാറ്റത്തെ "മെറ്റബോളിക് ഷിഫ്റ്റ്' (Metabolic Shift) എന്ന് വിളിക്കുന്നു.
സാധാരണഗതിയില്‍ നമ്മള് കഴിക്കുന്ന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നുള്ള ഗ്ലൂക്കോസാണ് ശരീരം ഊര്‍ജത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ നോമ്പുസമയത്ത് മണിക്കൂറുകളോളം ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നു.
ഈ ഘട്ടത്തില്‍ ശരീരം ഊര്‍ജത്തിനായി മറ്റ് വഴികള്‍ തേടുകയും, ശരീരത്തില്‍ നേരത്തെ തന്നെ അമിതമായി സംഭരിക്കപ്പെട്ടിട്ടുള്ള കൊഴുപ്പ് (Stored Fat) ദഹിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കൊഴുപ്പ് ഇത്തരത്തില്‍ ഊര്‍ജമായി മാറുന്ന ഈ സവിശേഷ അവസ്ഥയെയാണ് 'കീറ്റോസിസ്' (Ketosis) എന്ന് വിളിക്കുന്നത്.
ഈ പ്രക്രിയ മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും, കൃത്യമായ പോഷകാഹാര പിന്തുണ ഇതിന് അത്യാവശ്യമാണ്. ആരോഗ്യം നിലനിര്‍ത്താന്‍, ഭക്ഷണം കഴിക്കുന്നതിലെ 'മിതത്വം' എന്ന മാന്ത്രിക മന്ത്രം മറക്കാതിരിക്കുക. നോമ്പുകാലസാഹചര്യത്തിനനുസരിച്ചുള്ള സമീകൃതമായ ഭക്ഷണക്രമം ശീലിക്കുക.
വ്രതസമയത്ത് ദാഹം അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. തലവേദന, തളര്‍ച്ച എന്നിവ നിര്‍ജലീകരണത്തിന്റെ(Dehydration) ലക്ഷണമാകാം. ഇത് ഒഴിവാക്കാന്‍ നോമ്പ് ഇല്ലാത്ത സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക.
വിവരങ്ങൾ: സ്മിത മേനോൻ സീനിയർ ഡയറ്റീഷൻ,
ഡോ. മുംതാസ് ഖാലിദ്
ഇസ്മയിൽസ് ടോട്ടൽ നുട്രീഷൻ പ്ലസ്, കൊച്ചി.
ഫോൺ: 9947134862.
Health
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില.
ഭക്ഷണത്തിലെ തകരാറുകൾ
10% ആളുകളിൽ ഭക്ഷണത്തിലെ തകരാറുകളാണ് യൂറിക്കാസിഡ് അടിയാൻ കാരണമാകുന്നത്. മദ്യമാണ് ഒന്നാമത്തെ പ്രശ്നക്കാരൻ. അതിൽത്തന്നെ ബിയർ ആണു ഭീകരൻ.
* കോള പാനീയങ്ങൾ ഒഴിവാക്കുക.
* മാംസ ഭക്ഷണം... അതിൽ തന്നെ കരൾ, ഹൃദയം, വൃക്ക എന്നിവ നിർബന്ധമായും ഒഴിവാക്കുക.
* കടൽ ഭക്ഷണത്തിൽ ഞണ്ടും കൊഞ്ചും ചെമ്മീനും പ്രശ്നക്കാരാണ്. ഉണക്കിയ കൂണുകളിലും യൂറിക്കാഡുണ്ടാക്കുന്ന പ്യൂറിൻ എന്ന ഘടകം കൂടുതലായുണ്ട്. ഇക്കാര്യത്തിൽ നെത്തോലി അത്ര ചെറിയ മീനല്ല.
ഉണക്ക മത്തിയിലും നെത്തോലിയിലും പ്യൂറിൻ കൂടുതലുണ്ട്. തിരണ്ടിയിൽ മിതമായ നിലയിലേ പ്യൂറിൻ അടങ്ങിയിട്ടുള്ളു എന്നു ചില പഠനങ്ങൾ പറയുന്നു.
* ചിക്കനും പ്രശ്നക്കാരുടെ പട്ടികയിലാണ്. ചില പച്ചക്കറികളിലും പ്യൂറിൻ അടങ്ങിയിട്ടുണ്ട്. എന്നാലവ പ്രശ്നക്കാരല്ല എന്നും നിരീക്ഷണങ്ങളുണ്ട്. പയർ, ചീര, ബീൻസ്, പരിപ്പ് എന്നിവയിൽ പ്യൂറിൻ ഉണ്ട്.
മൂന്നുനേരവും ഇത്തരം പച്ചക്കറികൾ ധാരാളമായി കഴിച്ചാൽ ഗൗട്ട് വന്നുകൂടയ്കയില്ല.
കഴിക്കാവുന്ന ഭക്ഷണപാനീയങ്ങൾ
* കാപ്പിയും പാലും പാലുല്പന്നങ്ങളും കഴിക്കാം.
* വെള്ളരിക്ക, റാഡിഷ്, ഉള്ളി, ആപ്പിൾ എന്നിവ കഴിക്കാം
* ആപ്പിളിൽ നിന്നുമുണ്ടാക്കുന്ന ആപ്പിൾ സിഡാർ വിനാഗിരിയിലടങ്ങിയിരിക്കുന്ന മാലിക്ക് ആസിഡ് രക്തത്തിലെ യൂറിക്കാസിഡിനെ അലിയിച്ചുകളയുമെന്നതിനാൽ ആപ്പിൾ സുരക്ഷിതമായി ഉപയോഗിക്കാം.
* കാരറ്റ്, ബീറ്റ് റൂട്ട്, വെള്ളരിക്ക ഒക്കെ ജ്യൂസായി കഴിക്കുക.
* നെല്ലിക്ക, നാരങ്ങ എന്നിങ്ങനെ വിറ്റമിൻ സി അടങ്ങിയവ പാനീയമായി ഉപയോഗിക്കാം.
* ഏത്തപ്പഴവും ഗ്രീൻ ടീ യും ഉപയോഗിക്കാം.
സന്ധിവേദന ഉള്ളവർ രക്തത്തിലെ സിറം യൂറിക്കാസിഡ് കൂടി ഒന്നു പരിശോധിച്ചു വയ്ക്കുക. അഥവാ കൂടുന്നുവെന്ന് തോന്നിയാൽ നിയന്ത്രിക്കാമല്ലോ?
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]
Health
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്.
റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു.
രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസിലാക്കാന്‍ വേണ്ടിയുള്ള കാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെ
പ്രധാന ഭാഗങ്ങള്‍.
എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏതളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു.
സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും വേണം.
തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര ക്കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ചുകൊടുക്കുമ്പോള്, നേരത്തെ നിജപ്പെടുത്തിയ അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് ആവശ്യാനുസരണം നിയന്ത്രിക്കാം.
ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്.
കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു.
റോബോട്ടിന്റെ ചലനങ്ങള്‍ കംപ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്കു ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കുറയുന്നു.
കാല്‍മുട്ട് ശസ്ത്രക്രിയയില്‍ റോബോട്ടുകളുടെ ഉപയോഗത്തിന് പ്രചാരം കൂടുന്നുണ്ട് എന്നിരുന്നാലും, രോഗികള്‍ക്ക് അതുമൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രയോജനമുണ്ടോ എന്ന വിഷയത്തില്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്.
മെഷീന് ലേണിംഗ്/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത വിപുലമാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ .ഡി
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.
Kerala
കൊച്ചി: വയറ്റിൽനിന്ന് മെഡിക്കൽ ഉപകരണം (ആർട്ടറി ഫോർസെപ്സ്) നീക്കം ചെയ്ത ഉഷാ ജോസഫിന്റെ (51) ആരോഗ്യനില തൃപ്തികരം. ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഡോക്ടർമാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗി ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
Health
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു.
എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്.
തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്.
സന്ധിവാതം പലവിധം
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം.
ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
വേദനയ്ക്കു മാത്രമല്ല, കാൽ വളയുന്നതിനും ഇതു കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.
തുടക്കത്തിൽ ചികിത്സിച്ചാൽ
പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം.
അമിത ശരീരഭാരം നിയന്ത്രിക്കുന്നതു തേയ്മാനം തടയാന്‍ സഹായകം. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പുവരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ഉണ്ണിക്കുട്ടൻ ഡി.
കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം
Kerala
തിരുവനന്തപുരം: പ്രസവശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോക്ടറോടു നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിനോടാണ് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്.
ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.
അതേസമയം പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഗർഭിണിയുടെ ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും ഇക്കാര്യത്തിൽ വിശദീകരണം പോലും നൽകാതെ ഡോക്ടർ സ്ഥലം വിട്ടുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ബന്ധുക്കൾ പറഞ്ഞു.
Health
പിസിഒഡി ഡയറ്റ് -3
കേക്ക്, മിഠായി, മധുരപലഹാരം -മിതമായി മാത്രം
ആന്റി ഓക്സിഡന്റുകള്‍ സമ്പുഷ്ടമായ പഴങ്ങള്‍ (മഞ്ഞയും ചുവപ്പും നിറത്തിലുള്ളവ) പിസിഒഡി പ്രശ്നങ്ങള്‍ക്ക് വളരെ ഗുണകരമാണ്. ദിവസം കുറഞ്ഞത് രണ്ട് സെര്‍വിംഗ് പഴങ്ങളെങ്കിലും കഴിക്കണം. പഴങ്ങള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നു. കടുംചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ അണ്ഡോത്പാദനത്തിന് സഹായിക്കുന്നു (ചുവന്ന മുന്തിരി, ബ്ലൂബെറി, ബ്ലാക്ബറി, ചെറി).
പച്ച ഇലക്കറികൾ, പച്ചക്കറികൾ
പച്ച ഇലക്കറികളിലും പച്ചക്കറികളിലും വിറ്റമിന്‍ കെ, ഫോളേറ്റ്, ഇരുമ്പ് ഉള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ദിവസം കുറഞ്ഞത് രണ്ടര കപ്പ് പച്ചക്കറികള്‍ എങ്കിലും കഴിക്കണം. ലഘുഭക്ഷണത്തിനായി പച്ചയായ സാലഡുകള്‍ ഉപയോഗിക്കാം. കിഴങ്ങുവര്‍ഗങ്ങള്‍ (മരച്ചീനി, ചേമ്പ്, ഉരുളക്കിഴങ്ങ്, കാച്ചില്) പോലുള്ളവ നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങള്‍, മധുരമുള്ള ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, കാര്‍ബണേറ്റഡ് ബിവറേജുകള്‍, കൊഴുപ്പ് കൂടുതലുള്ള ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
കേക്കുകള്‍, മിഠായികള്‍, മറ്റു മധുര പലഹാരങ്ങള്‍ എന്നിവ വളരെ കുറച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
കാപ്പി, ചായ എന്നിവയുടെ അമിത ഉപയോഗം നല്ലതല്ല.
ചുവന്ന മാംസം, സോസേജുകള്‍ എന്നിവയുടെ ഉപയോഗം പിസിഒഡി സാധ്യത വര്‍ധിപ്പിക്കുന്നു.
ഉയര്‍ന്ന ഗ്ലൈസീമിക് ഇന്‍ഡക്സ് ഉള്ള ഭക്ഷണങ്ങളും ഡയറ്റില്‍നിന്ന് ഒഴിവാക്കണം. പിസിഒഡി ഉള്ള സ്ത്രീകളില്‍ മദ്യം കരളിന്റെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ ബാലന്‍സ്, ഇന്‍സുലിന്‍ പ്രവർത്തനം എന്നിവയെ ദോഷകരമായി ബാധിക്കും.
വിവരങ്ങൾ:
പ്രീതി ആർ. നായർ,
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
District News
കൽപ്പറ്റ: കുട്ടികളുടെ വളർച്ച, വികാസം, പഠനം എന്നിവയിൽ ആരോഗ്യത്തിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ് സ്കൂൾതലത്തിൽ സമഗ്ര ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആരോഗ്യ വകുപ്പ് ജില്ലയിൽ അ ആ അക്ഷരം ആരോഗ്യം പദ്ധതി നടപ്പാക്കുന്നു.
ശാരീരിക, മാനസിക, ലൈംഗികപ്രത്യുത്പാദന ആരോഗ്യം, സാമൂഹ്യ സുസ്ഥിരത എന്നീ മേഖലകളിൽ 11 ഉപമേഖലകൾ ഉൾക്കൊള്ളുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയാണ് അ ആ അക്ഷരം ആരോഗ്യം പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
വിദ്യാർഥികളുടെ ആരോഗ്യ വിവരങ്ങൾ കാലികമാക്കി സൂക്ഷിക്കാൻ ഹെൽത്ത് കാർഡ് മുഖേന വിവരങ്ങൾ ശേഖരിക്കും. പ്രാഥമികതലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്ക് പദ്ധതിയിലുടെ പ്രയോജനം ലഭിക്കും. ആദ്യഘട്ടത്തിൽ എൽപി വിദ്യാർഥികളിലാണ് ആരോഗ്യ പരിശോധനകൾ നടത്തുന്നത്.
മാനന്തവാടി ദ്വാരക എയുപി സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ സംയുക്തമായി നടത്തിയ ജില്ലാതല പരിപാടി ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്.
ജെറോഡ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക സിജി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് ശ്രീനിവാസൻ, സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ബിജി ഏബ്രഹാം, മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. അശ്വതി, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് മജോ ജോസഫ്, മാനന്തവാടി നൂണ് മീൽ ഓഫീസർ പി.സി. സന്തോഷ്, പൊതുജനാരോഗ്യ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റ് എ. ശിവദാസൻ, പൊരുന്നന്നൂർ പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ പ്രീത, ഹെൽത്ത് സൂപ്പർവൈസർ മഞ്ജുനാഥ്, പബ്ലിക് ഹെൽത്ത് നഴ്സ് ലാലി, കൗണ്‍സിലർ ജാസ്മിൻ ബേബി, അക്ഷരം ആരോഗ്യം മെന്റർ അധ്യാപിക സീന വർഗീസ് എന്നിവർ പ്രസംഗിച്ചു
National
പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.
National
ഇംഫാല്‍: മണിപ്പുരില്‍ 2023ലുണ്ടായ കലാപത്തില്‍ പരിക്കേറ്റ ബിജെപി എംഎല്‍എ വുംഗ്സാഗിന്‍ വാല്റ്റെയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധചികിത്സയ്ക്കായി ഡെല്‍ഹിയിലെത്തിച്ചു.
മുഖ്യമന്ത്രി വൈ. ഖേംചന്ദ് വിമാനത്താവളത്തിലെത്തി എംഎല്‍എയെ കണ്ടു. വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. താൻലോൺ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ വിജയിച്ചാണ് വാൽറ്റെ നിയമസഭയിലെത്തിയത്.
2023 മേയില്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് എംഎൽഎയ്ക്കു പരിക്കേറ്റത്. രണ്ടുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു.
Health
കാൻസർ പലപ്പോഴും ഇന്ത്യയിൽ ഒരു പ്രധാന സാമൂഹിക മിഥ്യാധാരണയായി നിലനിൽക്കുന്നു. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മൂലം രോഗികളും അവരുടെ കുടുംബങ്ങളും വിവേചനവും ഒറ്റപ്പെടലും നേരിടേണ്ടി വന്നേക്കാം.
ഇത് രോഗനിർണയത്തിനും ചികിത്സയ്ക്കും കാലതാമസം വരുത്താൻ ഇടയാക്കും. ഈ മിഥ്യാധാരണകളെ ഇല്ലാതാക്കുന്നതിലും ദേശീയ കാൻസർ അവബോധ ദിനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഇന്ത്യയിൽ, ആയുർവേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗതവും ബദൽ ചികിത്സകളും ശക്തമായ സാംസ്കാരിക സാന്നിധ്യമാണ്. ഈ ചികിത്സകൾ കാൻസർ ലക്ഷണങ്ങളിൽ നിന്നും പരമ്പരാഗത ചികിത്സകളുടെ പാർശ്വഫലങ്ങളിൽ നിന്നും കുറച്ച് ആശ്വാസം പ്രദാനം ചെയ്യുമെങ്കിലും, അവ ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യ പരിചരണത്തിന് പകരമാവില്ല.
ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി കൂടിയാലോചിക്കുകയും സാധാരണ കാൻസർ ചികിത്സകൾക്കൊപ്പം യോഗ, ഫിസിയോതെറാപ്പി പോലുള്ള ചികിത്സകൾ ആവശ്യമെങ്കിൽ ചെയ്യാവുന്നതുമാണ്.
രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗികളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ഇതര ചികിത്സകൾ സഹായിക്കുമെങ്കിലും, അവ കാൻസറിനുള്ള പ്രാഥമിക ചികിത്സയായി ഒരിക്കലും കണക്കാക്കരുത്.
കാൻസർ ഒരു സങ്കീർണ രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് സാധാരണയായി ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി എന്നിവയുടെ സംയോജനം ആവശ്യമാണ്.
കാൻസറിനെ അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* പുകയിലയുടെ ഉപയോഗവും മദ്യപാനവും വർജിക്കുക.
* ഭക്ഷണത്തിൽ ധാരാളം പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തുക. ചുവന്ന വിഭാഗത്തിൽപ്പെട്ട ഇറച്ചിയുടെ (ബീഫ്, മട്ടൻ, പോർക്ക്) ഉപയോഗം കുറയ്ക്കുക.
* എല്ലാ ദിവസവും ഒരു മണിക്കൂർ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക. മാനസിക പിരിമുറുക്കം ഒഴിവാക്കിയുള്ള ദിനചര്യ പാലിക്കാൻ ശ്രദ്ധിക്കുക.
* കൃത്യമായ വിശ്രമം, ആറ് മുതൽ എട്ടു മണിക്കൂർ വരെ രാത്രി സുഖനിദ്ര ശീലമാക്കുക.
* ശരീരത്തിൽ മാറ്റം വരുന്ന മുഴകൾ, ശരീരത്തിലെ വിവിധ ദ്വാരങ്ങളിൽ നിന്നുണ്ടാകുന്ന രക്തസ്രാവം, ദീർഘമായുള്ള അസാധാരണ മലമൂത്ര വിസർജനം തുടങ്ങിയവ കണ്ടാൽ ഉടനെ പരിശോധന നടത്തുക.
* സ്ത്രീകൾ എല്ലാ മാസവും സ്വയം സ്തന പരിശോധന ശീലമാക്കുക, 40 വയസ് കഴിഞ്ഞ സ്ത്രീകൾ മാമോഗ്രാം പരിശോധന നടത്തുക.
* മാസത്തിലൊരിക്കൽ വായ പരിശോധിച്ചു വെള്ളയോ ചുമപ്പോ ആയ പാടുകളോ വ്രണങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
* 21 വയസ് കഴിഞ്ഞ സ്ത്രീകൾ ഗർഭാശയഗള കാൻസർ പരിശോധന മൂന്നുവർഷത്തിലൊരിക്കൽ നടത്തുക.
9 വയസ് കഴിഞ്ഞ കുട്ടികൾ എച്ച്.പി. വി വാക്സിൻ കുത്തിവയ്ക്കുക. 40 വയസ് കഴിഞ്ഞവർ സ്ക്രീനിംഗ് നടത്തി രോഗസാധ്യത അറിയുക.
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.
"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.
ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.
അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .
എന്താണ് കാൻസർ?
യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.
പ്രധാന ലക്ഷണങ്ങൾ
-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം
-ശരീരത്തില്‍ കാണുന്ന മുഴകള്‍
-ദീർഘകാലം ഉണങ്ങാതെ നില്ക്കുന്ന വ്രണങ്ങള്‍
-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക
-വിഴുങ്ങുവാനുള്ള വിഷമം
-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്
-മലശോധനസംബന്ധമായ തകരാറുകള്‍
-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്
-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.
-കാരണമൊന്നുമില്ലാതെ നീണ്ടുനില്കുന്ന പനി
കാൻസർ കണക്കുകൾ
നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).
ഡോ. ദീപ്തി ടി. ആർ.
പ്രിവന്റീവ് ഓങ്കോളജി സ്പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്റഗ്രേറ്റഡ് ഹെൽത്ത് സ്ക്രീനിംഗ് സെന്റർ
താണ, കണ്ണൂർ.
ഫോൺ: 6238265965
Health
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്.
മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?
മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്.
രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്.
രോഗിയെ പരിചരിക്കുന്നവർക്ക് ബോധവത്കരണം
രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള കൃത്യമായ ബോധവത്കരണം അവരില്‍ ഉണ്ടാക്കിയെടുക്കേണ്ടതാണ്.
മനോരോഗ വിദഗ്ധനുമായിട്ടുള്ള ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകുന്നു. ഇതുകൂടാതെ ഇവരെ പിന്തുണയ്ക്കുന്നതിനായി നിരവധി സപ്പോര്‍ട്ട് ഗ്രൂപ്പുകളും നിലവിലുണ്ട്.
സമഗ്രമായ സമീപനം
ഡെമെന്‍ഷ്യ രോഗത്തിന്റെ പരിചരണത്തിന് മെഡിക്കല്‍, മനഃശാസ്ത്രപരം, സാമൂഹിക ഇടപെടലുകള്‍ എന്നിവയുടെ സമഗ്രമായ സമീപനമാണ് ആവശ്യമായിട്ടുള്ളത്. രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് ചികിത്സാ രീതികള്‍ ആസൂത്രണം ചെയ്യേണ്ടതാണ്.
രോഗികള്‍ക്കും പരിചരണം നല്കുന്നവര്ക്കും വേണ്ട പിന്തുണ നല്കുന്നതില് മനോരോഗ വിദഗ്ധര്‍, നാഡീവിദഗ്ധര്, സാമൂഹിക പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധര്‍ എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിചരണവും നിര്‍ദേശങ്ങളും അനിവാര്യമാണ്.
കൃത്യമായി അറിയാം
ഡിമെന്‍ഷ്യ എന്ന രോഗത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസിലാക്കുക. രോഗത്തെപ്പറ്റിയുള്ള കൃത്യമായ അറിവുണ്ടെങ്കില്‍ രോഗലക്ഷണങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ അതു തിരിച്ചറിഞ്ഞ് ഡോക്ടറുടെ സഹായം തേടാന്‍ സാധിക്കുന്നു.
ഓര്‍ക്കുക, രോഗിയോടൊപ്പം തന്നെ രോഗിയെ പരിചരിക്കുന്നവരെയും പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്.
വിവരങ്ങൾ: ഡോ. ശ്രീലക്ഷ്മി എസ്.
ജൂണിയർ കൺസൾട്ടന്റ്, സൈക്യാട്രി
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
ശരീരത്തിന് അത്യന്താപേക്ഷിതമായ മൂലകമാണ് അയൺ അഥവാ ഇരുമ്പ്. എന്നാൽ അയൺ സപ്ലിമെന്റുകൾ കഴിക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും അശ്രദ്ധരാകാറുണ്ട്. അയൺ ഗുളികകൾ ദിവസവും കഴിക്കുന്നതിനേക്കാൾ ഗുണകരം ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കുന്നതാണെന്ന് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാധാരണഗതിയിൽ 40എംജിയിൽ കൂടുതൽ അയൺ ഉള്ളിൽ ചെല്ലുമ്പോൾ ശരീരം ഹെപ്സിഡിൻ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ ഹോർമോൺ അയണിന്റെ ആഗിരണം താത്കാലികമായി തടയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്നു കഴിക്കുമ്പോൾ, അടുത്ത ഡോസ് എടുക്കുന്നതിന് മുൻപ് ഹെപ്സിഡിന്റെ അളവ് കുറയാൻ ശരീരത്തിനു സമയം ലഭിക്കുന്നു. ഇത് അയൺ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ദിവസവും കഴിക്കുമ്പോഴുണ്ടാകുന്ന വയറിലെ അസ്വസ്ഥതകൾ ഒഴിവാക്കാനും ഈ രീതി സഹായിക്കും.
ശരീരത്തിലെ ഓക്സിജൻ വിതരണം, ഊർജസ്വലത, മെറ്റബോളിസം എന്നിവയ്ക്ക് അയൺ അത്യാവശ്യമാണ്. ചുവന്ന രക്താണുക്കളിലെ ഹീമോഗ്ലോബിന്റെ പ്രധാന ഘടകമാണിത്.
അയണിന്റെ കുറവുണ്ടെങ്കിൽ കടുത്ത ക്ഷീണവും തളർച്ചയും ശ്വാസംമുട്ടൽ, ഹൃദയമിടിപ്പ് കൂടുക, ഏകാഗ്രത കുറയുക, മുടികൊഴിച്ചിൽ, വിളറിയ ചർമം തുടങ്ങിയവ അനുഭവപ്പെടാം.
റെഡ് മീറ്റ്, മുട്ട, ചിക്കൻ തുടങ്ങിയവ അയണിന്റെ മികച്ച സ്രോതസുകളാണ്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലെ ചില ഘടകങ്ങൾ അയൺ ആഗിരണത്തെ തടസപ്പെടുത്താറുണ്ട്. ചായ, കാപ്പി, കൊക്കോ, പയറുവർഗങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ അയൺ ആഗിരണം കുറയ്ക്കും.
അതിനാൽ ഇവ അയൺ ഗുളികകൾക്കൊപ്പം ഒഴിവാക്കുന്നതാണ് നല്ലത്. അയൺ കുറവുള്ള ഒരാൾ ഗുളിക കഴിച്ചുതുടങ്ങിയാൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ഇത് മാസങ്ങൾ എടുത്തേക്കാം.
കഠിനമായ വിളർച്ച ഉള്ളവർ സ്വയം ചികിത്സയ്ക്കു നിൽക്കാതെ ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടത് അനിവാര്യമാണ്.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Health
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം.
രാത്രിയിൽ പാൽ കുടിച്ചാൽ
രാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം.
ടൂത്ത് പേസ്റ്റ് എപ്പോൾ?
കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ് മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം.
ബ്രഷിംഗ് എപ്പോൾ?
ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.
ദൈർഘ്യം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ ആകാം. ആറു വയസു മുതൽ ഫ്ലോസ്റ്റിംഗും പഠിപ്പിക്കണം.
പോട് ഒഴിവാക്കാൻ
പല്ലുകളിൽ പോട് ഉണ്ടാകാതിരിക്കുവാൻ പിറ്റ് & ഫിഷർ സീലാൻഡ് ചികിൽസയും ഫ്ലൂറൈഡ് ആപ്ലിക്കേഷനും നടത്തേണ്ടതാണ്.
ആറു മാസത്തിലൊരിക്കൽ
സമയോചിതമായ നിർദ്ദേശങ്ങൾക്ക് ആറുമാസത്തിലൊരിക്കൽ ദന്തഡോക്ടറെ കാണണം. കുട്ടികൾക്ക് മറ്റെന്തെങ്കിലും അസുഖങ്ങളോ ഏതെങ്കിലും മരുന്നുകളോ കഴിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കണം.
ചില ശീലങ്ങൾ തുടർന്നാൽ
നിലനിൽക്കുന്ന ശീലങ്ങൾ ആയിട്ടുള്ള വായ തുറന്നു ഉറക്കം, വിരൽ കുടി, ചുണ്ട് കടി, നാക്ക് തള്ളൽ ഇവയ്ക്ക് സമയത്ത് പരിഹാരം കാണണം.
അലർജിയുണ്ടെങ്കിൽ
ഏതെങ്കിലും തരത്തിലുള്ള ദന്ത ചികിത്സ നടത്തുന്നതിന് മുമ്പ് മരുന്നുകൾക്ക് അലർജിയോ ഇഞ്ചക്ഷൻ അലർജിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് പറയേണ്ടതാണ്.
ഭയപ്പെടുത്തരുത്
വളരെ വൈദഗ്ധ്യമുള്ള ഡോക്ടർമാർ പരിശോധിച്ച് ചികിത്സ നടത്തി കുട്ടികളുടെ ദന്ത ചികിത്സാ ഭീതി മാറ്റിയെടുത്താണ് ചികിത്സ നടത്തുന്നത്. ഇത് തുടർന്നുള്ള ചികിത്സയ്ക്കും പ്രയോജനം ചെയ്യും.
കുട്ടികൾ ഏതെങ്കിലും തരത്തിൽ വീട്ടിൽ വഴക്കുകൾ ഉണ്ടാക്കുന്ന സമയത്ത് ഡോക്ടറുടെ അടുത്തു കൊണ്ടു പോയി കുത്തിവയ്പ്പിക്കും എന്നു പറഞ്ഞ് ഭയപ്പെടുത്തരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903
Health
സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം.
ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.
താപനിയന്ത്രണം തകരാറിലായാൽ...
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും.
നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം.
ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.
ഇതൊക്കെ ശ്രദ്ധിക്കാം
* തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത് നല്ലത്.
* കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
കുടിവെള്ളത്തിന്റെ ശുദ്ധിയും ഉറപ്പുവരുത്തുക.
* വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഭക്ഷണപാനീയങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തുക.
* നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
* കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
* 11 മുതല്‍ മൂന്ന് വരെയുള്ള സമയം നേരിട്ടുള്ള വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
* പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
* വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
* ചൂട് പുറത്തു പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.
* ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.
* വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
* ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
* പഴങ്ങളും സാലഡുകളും കഴിക്കുക.
* ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന് വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
വിവരങ്ങൾക്കു കടപ്പാട്: നാഷണൽ ഹെൽത്ത് മിഷൻ, ആരോഗ്യ കേരളം ആൻഡ് സംസ്ഥാന ആരോഗ്യ വകുപ്പ്.
Health
ഏകദേശം പതിനഞ്ച് കോടി ജനങ്ങളാണ് ഇന്ത്യയിൽ കാൽമുട്ടുകളിൽ നീർക്കെട്ടും വേദനയും അതോടനുബന്ധിച്ചുള്ള ദുരിതങ്ങളും അനുഭവിക്കുന്നത്.
ദിനചര്യകൾ ചെയ്യാൻപോലും ബുദ്ധിമുട്ടും അംഗവൈകല്യം ഉൾപ്പെടെയുള്ള പ്രയാസങ്ങളും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നാലാം സ്ഥാനത്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്ന സന്ധിവാതരോഗത്തിന്റെ ഭാഗംകൂടിയായ കാൽമുട്ടുവേദന.
വില്ലൻ അമിതഭാരമോ?
കാൽമുട്ടുകളുടെ പ്രവർത്തനം കൂടുതലാകുന്നത് ഈ രോഗം വരുന്നതിന് ഒരു പ്രധാന കാരണമാണ്. കൂടുതൽ സമയം കാൽമുട്ടിൽ അമിതമായ അധ്വാനഭാരം ചെലുത്തുന്ന സ്വഭാവമാണ് മറ്റൊന്ന്. കൂടുതൽ സമയം കുത്തിയിരിക്കുന്നതും ചമ്രംപടിഞ്ഞിരിക്കുന്നതും കാൽമുട്ടുകളിൽ കൂടുതൽ അധ്വാനഭാരം വരുത്തുന്ന പ്രവർത്തനങ്ങളാണ്.
ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, പൊണ്ണത്തടി, കാൽമുട്ടിലേൽക്കുന്ന പരിക്കുകൾ, അസ്ഥികളിൽ കാത്സ്യത്തിന്റെ ശേഖരത്തിലുണ്ടാകുന്ന കുറവ് (പ്രത്യേകിച്ച് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ) എന്നിവയാണ് കാരണങ്ങൾ.
പ്രായം കൂടുന്നതിന്റെ ഭാഗമായി അസ്ഥിസന്ധികളുടെ ധർമങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നത് വേറൊരു പ്രധാന കാരണമാണ്.
ആർത്തവവിരാമം പ്രശ്നമാകുമോ?
ശരിയായ രീതിയിലുള്ള രോഗനിർണയവും ബോധവത്കരണവും മൂലം രോഗവ്യാപനം തടയാനാവും. ഈ പ്രശ്നം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.
ആർത്തവവിരാമശേഷം അസ്ഥികളിലെ കാത്സ്യം ശേഖരത്തിൽ കാര്യമായ കുറവ് സംഭവിക്കുന്നതാണ് ഇതിനു കാരണം. ഗർഭാശയം നേരത്തേ നീക്കം ചെയ്യുന്നവരിൽ ഇതിന്റെ ഗൗരവം കൂടുതലാകാവുന്നതാണ്.
സ്വയംചികിത്സ അപകടമോ?
കാൽമുട്ടുകളിൽ വേദന ആരംഭിക്കുന്ന അവസരത്തിൽ കൂടുതൽ പേരും അതു വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുവാങ്ങി കഴിച്ചും തൈലമോ ഓയിന്റ്മെന്റോ പുരട്ടിയും പലരും താത്കാലികാശ്വാസം കണ്ടെത്തുകയാണു ചെയ്യാറുള്ളത്.
എന്നാൽ, അതോടൊപ്പം രോഗം മുന്നോട്ടുസഞ്ചരിക്കുന്നുണ്ടാവും. അക്കാര്യം ഇവരൊന്നും അറിയുകയില്ല. അവസാനം വെറുതെ ഇരിക്കുമ്പോൾപോലും വേദന ബുദ്ധിമുട്ടിക്കുമ്പോഴാവും പലരും ഡോക്ടറെ കാണണോ എന്നുപോലും ചിന്തിക്കാറുള്ളത്.
പടികൾ കയറാനും കൂടുതൽ സമയം നിൽക്കാനും പ്രയാസം നേരിടുന്ന അവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് പലരും ഇപ്പോഴും ഡോക്ടർമാരെ കാണാറുള്ളത്.
പരിഹാരമെന്ത്?
അമിത ശരീരഭാരവും പൊണ്ണത്തടിയും ഉണ്ടെങ്കിൽ കുറയ്ക്കുക എന്നതാണ് ചികിത്സയുടെ ഏറ്റവും പ്രധാന ഭാഗം. കുത്തിയിരിക്കുന്ന ശീലം പൂർണമായി ഒഴിവാക്കണം.
കയറ്റം കയറുക, ഓടുക, ഇറക്കം ഇറങ്ങുക, പടികൾ കയറുക, ചമ്രംപടിഞ്ഞിരിക്കുക എന്നിവ പ്രശ്നം സങ്കീർണമാക്കുമെന്ന് രോഗികൾ അറിഞ്ഞിരിക്കണം.
ഡോക്ടർ നിർദേശിക്കുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യണം. ആർത്തവവിരാമശേഷം സ്ത്രീകളിൽ അസ്ഥികളിലെ കാത്സ്യം ശേഖരം കുറയുന്നതിന് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവമാണ്. മരുന്നുകൾ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രമേ ആകാവൂ.
ഡോക്ടറുടെ നിർദേശങ്ങൾ രോഗികൾ അനുസരിക്കാൻ തയാറാവുകയാണെങ്കിൽ വളരെ ലളിതമായ ചികിത്സയിലൂടെ കാൽമുട്ടിലെ വേദനയും പ്രശ്നങ്ങളും വളരെ ചെറിയ കാലയളവിനകം പൂർണമായും സുഖമാക്കാനാവും.
ആശുപത്രിയിൽ കിടക്കേണ്ടിവരികയുമില്ല.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.
District News
മലപ്പുറം: ജില്ലയിലെ എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യ പദ്ധതികളും വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല എയ്ഡ്സ് നിയന്ത്രണ പ്രതിരോധ സമിതി അവലോകനയോഗം ചേർന്നു.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹന്റെ അധ്യക്ഷതയിൽ അസിസ്റ്റന്റ് കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. സംയോജിത ആരോഗ്യ കാന്പയിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി യോഗം ചർച്ച ചെയ്തു.
എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി സംയോജിത ആരോഗ്യ കാന്പയിനുകൾ ജില്ലയിൽ സംഘടിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായുള്ള "പ്രോഗ്രാമാറ്റിക് മാപ്പിംഗ്’, ജനസംഖ്യാ കണക്കെടുപ്പ് എന്നിവയുടെ റിപ്പോർട്ടുകൾ കമ്യൂണിറ്റി അഡ്വൈസറി ബോർഡ് യോഗം എന്നിവ വിലയിരുത്തി.
എച്ച്ഐവി/എയ്ഡ്സ് ആക്ട് 2017 സംബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾക്കായി ബോധവത്കരണം സംഘടിപ്പിക്കാനും എൻഎസ്എസ് വിദ്യാർഥികൾക്കായുള്ള "ഉണർവ്’ കാന്പയിൻ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ എച്ച്ഐവി പോസിറ്റീവ് നെറ്റ് വർക്കും ടിഐ പ്രോജക്ടുകളും നേരിടുന്ന ചികിത്സാ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഫണ്ട് ലഭ്യത തുടങ്ങിയ പരാതികൾ ചർച്ച ചെയ്തു. ഇവ പരിഹരിക്കാൻ ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം മെച്ചപ്പെടുത്താനും തീരുമാനമായി.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. ജയന്തി, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. നൂനമർജ, ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ, ദിശ ക്ലിനിക്കൽ സർവീസ് ഓഫീസർ സപ്ന രാജ്, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സമിതിയിലെ വിവിധ അംഗങ്ങൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Health
ഹൃദയാരോഗ്യം-1
സന്തോഷം കണ്ടെത്താം,ഹൃദയത്തിനു കാവലാകാം
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
പച്ചക്കറി, പഴങ്ങള്‍ എന്നിവ ധാരാളമായി കഴിക്കുക.
ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
പൂരിത കൊഴുപ്പ് കുറയ്ക്കുക, കൃത്രിമ കൊഴുപ്പ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗം ഒഴിവാക്കുക.
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ... ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ്, കാർഡിയോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
District News
പാലക്കാട്: ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകി പുതുവർഷത്തിൽ സംസ്ഥാനത്തൊട്ടാകെ ആരോഗ്യം ആനന്ദം വൈബ് 4 വെൽനസ് കാന്പയിൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പ്രീലോഞ്ച് ആക്റ്റിവിറ്റീസിന് ജില്ലയിൽ തുടക്കം കുറിച്ചു.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടർ രവി മീണ നിർവഹിച്ചു.
വിളംബരറാലി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്് ഫ്ളാഗ് ഓഫ് ചെയ്തു. ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ.പി.റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.വി. റോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ മാരായ ഡോ.കെ.പി. അഹമ്മദ് അഫ്സൽ, ഡോ.കാവ്യ കരുണാകരൻ, ജില്ലാ എഡ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ എസ്. സയൻ, ഫോർട്ട് വാക്കേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് എം. ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.
നാഷണൽ ആയുഷ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന യോഗ ക്ലബുകളുടെ നേതൃത്വത്തിൽ യോഗ അവതരണം, പാലക്കാട് ഫസീസ് ഫിറ്റ്നസ് വേൾഡ് കോച്ച് ഫസിയുടെ നേതൃത്വത്തിൽ സൂംബ അവതരണം, ജില്ലയിലെ മേജർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഡയറ്റീഷ്യ·ാരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനം, ഓലശേരി നാട്ടരങ്ങ് സംഘം അവതരിപ്പിച്ച പൊറാട്ട് നാടകം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെയും ദേശീയ ആരോഗ്യദൗത്യം ഓഫീസിലേയും പ്രോഗ്രാം ഓഫീസർമാർ, ഫോർട്ട് വാക്കേഴ്സ് ക്ലബ് അംഗങ്ങൾ, എസ്പിആർടിസി ട്രെയിനിംഗ്
വിദ്യാർഥികൾ, വിവിധ ഹെൽത്ത് ബ്ലോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, ശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
District News
കാസർഗോഡ്: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനുള്ള സന്ദേശവുമായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യം ആനന്ദം - വൈബ് ഫോർ വെല്‍നെസ് ക്യാമ്പയിന്റെ വിളംബര ജാഥ നാളെ മഞ്ചേശ്വരത്തു നിന്നാരംഭിക്കും. ആരോഗ്യകരമായ ഭക്ഷണം, പ്രായത്തിനനുസരിച്ച വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങൾ ഉള്‍പ്പെടുത്തിയാണ് സമഗ്ര ബോധവത്കരണ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് എത്തിച്ചേരും.
രാവിലെ 8.30ന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കുന്ന പരിപാടി എ.കെ.എം. അഷ്റഫ് എംഎല്‍എയും രാവിലെ 10 ന് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന പരിപാടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും. കളക്ടര്‍ കെ. ഇമ്പശേഖര്‍, സിനിമാതാരം ഉണ്ണിരാജ എന്നിവർ പങ്കെടുക്കും. വൈകുന്നേരം നാലിന് ബേക്കല്‍ ബീച്ചില്‍ നടക്കുന്ന പരിപാടി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും.
5.30 ന് കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 ന് ഉദിനൂരില് നടക്കുന്ന കോലായക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം എം. രാജഗോപാലന്‍ എംഎല്‍എ നിര്‍വഹിക്കും. സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണന് വിശിഷ്ടാതിഥിയാകും.
വര്‍ധിച്ചുവരുന്ന ജീവിതശൈലി രോഗാതുരത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍, സ്കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ തുടങ്ങി വിവിധ വിഭാഗം ജനങ്ങളെയും ഫുഡ് വ്ളോഗര്‍മാര്‍, ഭക്ഷ്യ ഉത്പന്ന നിര്‍മാണ-വിതരണക്കാര്‍, ഹോട്ടലുകള്‍, ഫിറ്റ്നസ് ക്ലബുകള്‍, മറ്റ് കലാകായിക ക്ലബുകള്‍ എന്നി വിഭാഗങ്ങളെയും ബോധവത്കരണ പരിപാടികളിൽ പങ്കാളികളാക്കും. പരിപാടിയുടെ ഭാഗമായി സൈക്കിള്‍ റാലി, കൂട്ടയോട്ടം, വ്യായാമ- യോഗ പ്രദര്‍ശനം, ഫ്ളാഷ് മോബ്, കോല്‍ക്കളി, ദഫ്മുട്ട്, മംഗലംകളി, പൂരക്കളി, കളരിപ്പയറ്റ്, ഹെല്‍ത്ത് ടോക്ക് എന്നിവയും സംഘടിപ്പിക്കും.
Health
കറികളിലും മരുന്നുകളിലും ഇവകളിൽ അല്ലാതെയും വെളുത്തുള്ളി തലമുറകളായി ഉപയോഗിച്ചുവരുന്നു. വെളുത്തുള്ളിയെക്കുറിച്ച് ആയുർവേദത്തിൽ നല്ല വിവരണങ്ങളുണ്ട്.
തേളോ അതുപോലുള്ള മറ്റ് ജീവികളോ കീടങ്ങളോ കടിച്ചാൽ കടിച്ച സ്ഥലത്ത് വെളുത്തുള്ളിനീരു തേച്ചുപിടിപ്പിക്കുന്ന ശീലം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.
വേദന കുറയുന്നതിനും വിഷം നിർവീര്യമാക്കുന്നതിനും വെളുത്തുള്ളിക്കു കഴിവുള്ളതായി നമ്മുടെ പൂർവികർ വിശ്വസിച്ചിരുന്നു.
ജലദോഷം കുറയും
അർശസ്, ജലദോഷം, അപസ്മാരം എന്നീ രോഗങ്ങൾ അനുഭവിക്കുന്നവരിൽ വെളുത്തുള്ളി നല്ല ഫലം ചെയ്യും എന്നു ചില വിവരണങ്ങളിൽ പറയുന്നുണ്ട്.
പ്രമേഹ പ്രതിരോധം
ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പുശേഖരം കുറയ്ക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. ശരീരത്തിൽ അമിതമായി ശേഖരിച്ചുവയ്ക്കുന്ന കൊഴുപ്പാണു പ്രമേഹം ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമായി വൈദ്യശാസ്ത്രരംഗത്തെ ഏറ്റവും പുതിയ അറിവുകളിൽ പറയുന്നത്.
അതുപ്രകാരം പ്രമേഹം ഉണ്ടാകുന്നതു പ്രതിരോധിക്കാനും വെളുത്തുള്ളിക്കു കഴിയണം.
ഫംഗസിനെതിരേ
വെളുത്തുള്ളിയിൽ നിരവധി രാസയൗഗികങ്ങൾ അടങ്ങിയിരിക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നീ രോഗാണുക്കൾ, കുടലിലെ വിരകൾ, കൃമികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാനും വെളുത്തുള്ളിക്കു കഴിയും.
വെളുത്തുള്ളി വായിലിട്ടു ചവയ്ക്കുമ്പോൾ അതിന്റെ നീരിലുള്ള ഫൈറ്റോൺസൈഡ്സ് എന്ന ഔഷധവീര്യമുള്ള രാസഘടകം പുറത്ത് എത്തുകയും വായ്ക്കകത്തെ രോഗാണുക്കളുടെ വളർച്ച തടയുകയും ചെയ്യുന്നു. ഫംഗസ് വളർച്ചയും തടയും.
ഹൃദയസംരക്ഷണം
വയറിനകത്തും കുടലിലും ഉണ്ടാകുന്ന അണുബാധകൾ, സന്ധിവാത രോഗങ്ങൾ, വിശപ്പില്ലായ്മ, ദഹനക്ഷയം, ഹൃദ്രോഗങ്ങൾ, വൃക്കയിലെ കല്ല് എന്നീ പ്രശ്നങ്ങളിലെല്ലാം വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
നാട്ടറിവുകളിൽ...
വയറ്റുവേദനയും വയറുവീർപ്പും ഉണ്ടാകുമ്പോൾ വെളുത്തുള്ളിയും ഇന്തുപ്പും കൂടി ചവച്ചിറക്കിയാൽ ആശ്വാസം കിട്ടുമെന്നു നാട്ടറിവുണ്ട്. പൊണ്ണത്തടി കുറയ്ക്കാൻ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചതച്ച് അൽപം പാലിൽ ചേർത്തു കഴിക്കുന്നതു ഫലപ്രദം.
കഫക്കെട്ടിനും ചുമയ്ക്കും വെളുത്തുള്ളി പരിഹാരമാണ്. കാൽ ടീസ്പൂൺ വെളുത്തുള്ളിനീര് രണ്ട് ടേബിൾ സ്പൂൺ പാലിൽ ചേർത്തു കഴിക്കാനാണു നിർദേശം.
ചെവിവേദന ഉണ്ടാകുമ്പോൾ രണ്ടുതുള്ളി വെളുത്തുള്ളിനീര് ചെവിയിൽ ഒഴിച്ചാൽ വേദന കുറയും. വെളുത്തുള്ളി ഔഷധമായി ഉപയോഗിക്കുന്നതു ഡോക്ടറുടെ ഉപദേശം അനുസരിച്ചായിരിക്കണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393
Health
ഓട്സ് ദോശ ഔഷകഗുണങ്ങളേറെയുള്ള ഓട്സ് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമം. ഓട്സ് പോഷകപ്രദവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമായി വിദഗ്ധര്‍ പറയുന്നു.
പ്രാതലില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു. ഓട്സില്‍ ബീറ്റാ ഗ്ലൂക്കന് അടങ്ങിയിട്ടുണ്ട്.
പ്രഭാത ഭക്ഷണത്തിനു ദിവസവും ഓട്സ് കഴിക്കുമ്പോള്‍ ശരീരഭാരം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നു.
നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഓട്സ് വിവിധ രൂപത്തില്‍ ഉള്‍പ്പെടുത്താം. ഓട്സ് കൊണ്ട് ഇനി മുതല്‍ ദോശ തയാറാക്കിയാലോ. വളരെ കുറച്ചു ചേരുവകള്‍കൊണ്ട് രുചികരമായ ഓട്സ് ദോശ എളുപ്പം തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഓട്സ് - 1 കപ്പ്
വെള്ളം - 1 കപ്പ്
തക്കാളി - 1 എണ്ണം (ചെറുതായി അരിഞ്ഞത്)
സവാള - 1/2 ടീ സ്പൂണ്‍
മുളകു പൊടി - 1/2 ടീ സ്പൂണ്‍
ജീരകം - 1/2 ടീ സ്പൂണ്‍
ഉപ്പ് - മല്ലിയില - ആവശ്യത്തിന്
എങ്ങനെ തയാറാക്കാം
ആദ്യം ഓട്സ് 30 മിനിറ്റ് നേരം വെള്ളത്തില്‍ കുതിര്‍ക്കാന്‍ ഇടുക. ശേഷം കുതിര്‍ത്ത ഓട്സ്, തക്കാളി, സവാള, ജീരകം, മുളകു പൊടി, ഉപ്പ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക.
ശേഷം ദോശ കല്ലില്‍ പരത്തി ഉണ്ടാക്കി എടുക്കുക. ഓട്സ് ദോശ തയാര്‍.
Health
വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണു വസ്തുത.
പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം.
ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.
ആരോഗ്യകരമായ ഭക്ഷണരീതി
വ്യായാമം
ജീവിതം ചലനാത്മകമാവട്ടെ.. ഒറ്റയ്ക്കോ സുഹൃത്തുക്കള്‍ക്കൊപ്പമോ ആയിക്കോട്ടെ - ഓട്ടമോ, നടത്തമോ, കളികളോ ആവാം. അവനവനായി സമയം കണ്ടെത്തുക. മനസിന് സന്തോഷം തരുന്ന കാര്യത്തില്‍ ദിവസത്തില്‍ കുറച്ചു സമയമെങ്കിലും ഏര്‍പ്പെടുക. മാനസിക സമ്മര്‍ദം കുറയട്ടെ.
ഐടി മേഖലയില്‍ വാശിയോടെ മത്സരിച്ച് ജോലി ചെയ്യുന്നവര്‍ കുത്തിയിരുന്ന് രോഗം വിലയ്ക്കു വാങ്ങുന്ന സ്ഥിതിയാണ്. ജിം, സൂംബ ഡാന്‍സ്, വ്യായാമം ചെയ്യാനുള്ള സൗകര്യം എന്നിവ പല തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലീരോഗങ്ങള്‍ കടന്നുവരുന്ന പ്രായം ഗണ്യമായി കുറഞ്ഞു വരികയാണ്. ഹൃദ്രോഗ കാരണങ്ങളായ പ്രമേഹം, അമിത രക്തസമ്മര്‍ദം, അമിത കൊളസ്ട്രോള്‍ എന്നിവ ആഹാരക്രമം, വ്യായാമം, ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ എന്നിവയിലൂടെ നിയന്ത്രിക്കുക.
നെഞ്ചുവേദന അനുഭവപ്പെട്ടാൽ...
നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ സംശയം തീര്‍ക്കാന്‍ നിര്‍ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയമാവുക - ഇസിജി, ട്രോപോനിന്‍ ടെസ്റ്റ് എന്നിവ ആദ്യഘട്ടത്തിലും ആവശ്യമെങ്കില്‍ ട്രെഡ്മില് ടെസ്റ്റ്, എക്കോ കാര്‍ഡിയോഗ്രാഫി, ആന്‍ജിയോഗ്രാം മുതലായ പരിശോധനകളിലൂടെയും രോഗം കണ്ടുപിടിക്കാനാവും.
രോഗമുള്ളവര്‍ക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സര്‍വസാധാരണമായി ലഭ്യമാണ്. മരുന്നുകള്‍ കൂടാതെ ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി എന്നിവയും ആവശ്യമായി വന്നേക്കാം.
ഇതു കൂടാതെ അതിനൂതനമായ ചില ചികിത്സാ രീതികള്‍ - അതായത് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവയ്ക്കുന്നത് (TAVI), മുറിവില്ലാതെ പേസ്മേക്കര്‍ വയ്ക്കുന്നത് (Leadless pacemaker) തുടങ്ങിയവ വരെ ഇപ്പോള്‍ ലഭ്യമാണ്.
എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ഏറ്റവും ഉചിതം.
വിവരങ്ങൾ: ഡോ. രാജലക്ഷ്മി എസ്.
MD DM FACC FESC FICC
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Health
വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണാൻ വൈകരുത്. ചികിത്സ വൈകിയാൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവച്ചേക്കാം.
ശാരീരത്തിനേറ്റ പരിക്കുകള്‍, അണുബാധകള്‍, വീക്കം, ആരോഗ്യപരമായ അവസ്ഥകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഘടകങ്ങള്‍ വൃഷണ വേദനയ്ക്കു കാരണമാകാം.
വൃഷണങ്ങള്‍ക്കു നേരിട്ടുള്ള പരിക്കുകള്‍ ഉടനടി വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
നേരിട്ടുള്ള പ്രഹരം, സ്പോര്‍ട്സുമായി ബന്ധപ്പെട്ട അപകടങ്ങള്‍, അല്ലെങ്കില്‍ ഗ്രോയിന്‍ ഏരിയ ഉള്‍പ്പെടുന്ന അപകടങ്ങള്‍ എന്നിവ പോലെ വൃഷണങ്ങള്‍ക്കുണ്ടാകുന്ന ആഘാതം അല്ലെങ്കില്‍ പരിക്കുകള്‍ വൃഷണ വേദനയിലേക്കു നയിച്ചേക്കാം.
വൃഷ്ണങ്ങൾക്കു വേദന അനുഭവപ്പെട്ടാൽ നിസാരമായി കാണരുത്. ഉടൻതന്നെ ഡോക്ടറെ ഉപദേശം തേടണം.
അണുബാധകള്‍
എപ്പിഡിഡൈമിറ്റിസ് അല്ലെങ്കില്‍ ഓര്‍ക്കിറ്റിസ് പോലെയുള്ള വൃഷണങ്ങളിലോ ചുറ്റുമുള്ള ഘടനകളിലോ ഉണ്ടാകുന്ന അണുബാധകള്‍ കടുത്ത അസ്വാസ്ഥ്യവും വേദനയും സൃഷ്ടിക്കും.
വൃഷണത്തിലേക്കുള്ള രക്തവിതരണം തടസപ്പെടുന്ന, ബീജകോശം വളയുന്ന ഒരു മെഡിക്കല്‍ എമര്ജന്സിയാണിത്. ടെസ്റ്റിക്യുലാര്‍ ടോര്‍ഷന്‍ കഠിനവും പെട്ടെന്നുള്ളതുമായ വേദനയ്ക്കു കാരണമാകുന്നു.
ചിലപ്പോള്‍, വൃക്കയിലെ കല്ലുകള്‍ വൃഷണ മേഖലയിലേക്കു പ്രസരിക്കുന്ന വേദനയിലേക്കു നയിച്ചേക്കാം, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. വൃഷണത്തിനു പിന്നിലെ ചുരുണ്ട കുഴലായ എപ്പിഡിഡൈമിസിലെ സിസ്റ്റുകള്‍ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
വൃഷണത്തിനു ചുറ്റും ദ്രാവകം അടിഞ്ഞുകൂടുന്നത് വൃഷണസഞ്ചി വീര്‍ക്കുന്നതിനും വേദനാജനകമായതിനും കാരണമാകും. ഹെര്‍ണിയ വൃഷണ വേദനയ്ക്കു കാരണമായേക്കാം, പ്രത്യേകിച്ച് ഹെര്‍ണിയ വൃഷണസഞ്ചിയിലേക്കു നീണ്ടുനില്‍ക്കുമ്പോള്‍.
ലൈംഗികമായി പകരുന്ന അണുബാധകള്‍-ഗൊണോറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലുള്ളവ ചികിത്സിച്ചില്ലങ്കില്‍ വൃഷണ വേദനയ്ക്കു കാരണമാകും.
ഒരേസമയം രണ്ട് വൃഷണങ്ങളെയും ബാധിക്കാം.
എളുപ്പത്തിൽ കണ്ടുപിടിക്കാം
നിലവിലുള്ള അസുഖങ്ങള്‍, പരിക്കുകളുടെ ചരിത്രം, ലക്ഷണങ്ങള്‍ എന്നിവയെക്കുറിച്ചു ഡോക്ടര്‍ ചോദിക്കും. വൃഷണസഞ്ചി, വൃഷണം, ഉദരം എന്നിവയുടെ സൂക്ഷ്മപരിശോധന, വീക്കം, ആര്‍ദ്രത, അല്ലെങ്കില്‍ അസാധാരണതകള്‍ എന്നിവ വിലയിരുത്തുന്നു.
അള്‍ട്രാസൗണ്ട് ഇമേജിംഗ് സാധാരണയായി വൃഷണങ്ങളും ചുറ്റുമുള്ള ഘടനകളും ദൃശ്യവത്കരിക്കാന്‍ ഉപയോഗിക്കുന്നു, ഇത് അണുബാധകള്‍, ഹെര്ണിയകള് അല്ലെങ്കില്‍ വൃഷണങ്ങളുടെ ടോര്‍ഷന്‍ പോലുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ പരിശോധിക്കാന്‍ മൂത്രപരിശോധന നടത്താം. മറ്റ് അടിസ്ഥാന പരിശോധനകള്‍ക്കൊപ്പം രക്തപരിശോധനയും നടത്താം.