Image for representation
കൊച്ചി: മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും ഇക്കുറി കേരളത്തെ അക്ഷരാർഥത്തിൽ രോഗക്കിടക്കയിലാക്കി. മേയ് ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ 31,745 പേരാണു സംസ്ഥാനത്തെ ആശുപത്രികളിൽ വിവിധ മഴക്കാല, സാംക്രമിക രോഗങ്ങൾക്കു ചികിത്സ തേടിയത്.
എച്ച് വൺ എൻ വൺ ഉൾപ്പടെ വിവിധ പകർച്ചവ്യാധികൾ ബാധിച്ചു മൂന്നു മാസത്തിനിടെ ജീവൻ നഷ്ടമായത് 100 പേർക്കാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലയിലാണു പകർച്ചവ്യാധി ബാധിച്ച് കൂടുതൽ മരണമുണ്ടായത്; 19 പേർ. എച്ച് വൺ എൻ വണാണ് ഇക്കുറി കൂടുതൽ (55 പേർ) ജീവനെടുത്തത്. തൃശൂർ ജില്ലയിൽ 12 ഉം എറണാകുളത്തു 11ഉം പേർ എച്ച് വൺ എൻ വൺ ബാധിച്ചു മരിച്ചു. ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും മൂന്നു മാസത്തിനിടെ എച്ച് വൺ എൻ വൺ മരണമുണ്ട്.
ഡെങ്കിപ്പനി ഇക്കാലയളവിൽ 22 പേരുടെ ജീവനെടുത്തു. ഇതിൽ 11 പേരും തിരുവനന്തപുരം ജില്ലയിലാണ്. ജപ്പാൻ ജ്വരവും ചിക്കുൻ ഗുനിയയും ബാധിച്ചു മരിച്ചവരുമുണ്ട്. 7,211 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയെന്നു സംശയിക്കുന്ന സ്ഥിതിയിൽ 20,849 പേർ ചികിത്സ തേടി. എച്ച് വൺ എൻ വൺ 3,110 പേരിൽ സ്ഥിരീകരിച്ചു.
സർക്കാർ ധനസഹായം നൽകണം
പകർച്ചവ്യാധികൾ ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങൾക്കു നിലവിൽ സർക്കാരിന്‍റെ പ്രത്യേക ധനസഹായമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.
കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളിലും ജാഗ്രതയിലും വീഴ്ച സംഭവിക്കുന്ന സർക്കാർ സംവിധാനങ്ങളും പകർച്ചവ്യാധികൾ പടരുന്നതിന് ഉത്തരവാദികളാണെന്നു പൊതുപ്രവർത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി. പകർച്ചവ്യാധികൾ ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സർക്കാർ ധനസഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.