കോറോ ഹെൽത്ത് ഓഫീസ്
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.
തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.
എന്നാൽ, നീക്കം സർക്കാരിന്റെ സമവായ ശ്രമത്തിന്റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.
ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.
Tags : corro health high court government employees layoff